Wednesday


നിന്നെ അടയാളപ്പെടുത്താന്‍
മാത്രമായുള്ള
എന്റെ അക്ഷരങ്ങള്‍
എന്റെ മരണശേഷം
ഒരിയ്ക്കലും നശിച്ചുപോകാത്തൊരു
മരത്തിന്റെ
കയ്യത്താദൂരത്തിലൊരു പൊത്തില്‍
ഒളിപ്പിച്ചു വയ്ക്കണം!

പലജന്മങ്ങള്‍ കഴിഞ്ഞൊരു
കിളിയാകവെ
ദൂരദൂരം ചിറകടിച്ച്
മരണമില്ലാമരത്തിനടുത്ത്
പറന്നെത്തണം.
പൊത്തിലെ വിരലയാടളങ്ങളില്‍
കൊക്കുകള്‍ ചേര്‍ത്തിരിക്കണം.
ഓര്‍മ്മകളില്‍ കൂടൊരുക്കണം.

മരം വെട്ടുകാരനായ്
ജനിച്ചാലും
ഓര്‍മ്മകളുടെ പ്രവാഹത്തില്‍
ആയുധങ്ങളുപേക്ഷിക്കണം.
മരത്തിനു കാവലാകണം.
മരത്തെ മരണമില്ലാതാക്കണം.

പിന്നേയും പല ജന്മങ്ങള്‍
പലതായ് ജനിച്ച്
ഒരു ജന്മവും നിന്നെ മറക്കാനുള്ളതല്ലെന്നറിഞ്ഞ്
മരം നിറഞ്ഞ്
പലയിലകളായ്
പലകാലങ്ങളിലെ മഴയില്‍
പലവട്ടം നനഞ്ഞ്,

ഒരു ജീവനും
നീയെന്നും ഞാനെന്നും
വേര്‍ പെടേണ്ടതില്ലെന്നറിവില്‍
ജനിമൃതികളില്ലാതെ മുക്തരാകണം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌