Sunday

ഞാൻ,

നിന്റെ സാമ്രാജ്യങ്ങൾക്ക് മീതെ
ആകാശം വലിച്ചു കെട്ടുന്നവൾ.

നീ മരമായി കിളിർക്കുമെന്നുറപ്പിച്ച്
പക്ഷികളെ വളർത്തുന്നവൾ.

നിന്നെ ചേർത്തുപിടിച്ച് സൂര്യാസ്തമനത്തിൽ
കണ്ണുകളടയ്ക്കുന്ന ജലപുഷ്പം.

പാതിവഴിയ്ക്കു വെച്ച്
മേഘത്തിലേയ്ക്ക് തിരിച്ചു പോയ മഴ.

ഒരിടത്തും കടലായ്
മാറേണ്ടതില്ലാത്ത നദി.

ഇഷ്ടമാണ് ഇഷ്ടമാണ് എന്ന്
കൈകൾ നീട്ടുമ്പോഴൊക്കെ
പൊള്ളുന്നു പൊള്ളുന്നു എന്ന്
ആരും വിരൽ പിടിയ്ക്കാത്തൊരു
വെയിൽ കഷ്ണം.

ഞരമ്പുകളിൽ നീരുറവകൾ
ഒളിപ്പിച്ചു വെച്ച മരുഭൂമി.


ഞാൻ,

എപ്പോൾ വേണമെങ്കിലും
വീട് വിട്ട്
ഓടിപ്പോയേക്കാവുന്നൊരു കുട്ടി.
സ്നേഹം ഭിക്ഷ കിട്ടുമ്പോൾ
മാത്രം
എല്ലാ നിഷ്‌ഠകളും
തെറ്റിയ്ക്കുന്ന സന്ന്യാസി.

ഹൃദയങ്ങൾ സൂക്ഷിയ്ക്കാനൊരു അത്തിമരം.

തുന്നൽക്കാരിയുടെ വിരലുകളും
പാചകക്കാരിയുടെ രസമുകുളങ്ങളും
ചിത്രകാരിയുടെ സ്വപ്നങ്ങളും ഉള്ളവൾ.

വാക്കുകൾ പ്രസരിപ്പിയ്ക്കുന്ന
നക്ഷത്രത്തെ
വലം വയ്ക്കുന്ന ഒരാൾ.

ഞാൻ, 
ആരാണ് നീ എന്ന 
ചോദ്യത്തിന് മുൻപിൽ മാത്രം
മൗനി ആകാത്ത
ഒരുവൾ ;-).
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌