എല്ലാ തീരുമാനങ്ങളേയും തെറ്റിക്കാൻ ഒരാൾ മതി-
'സ്നേഹമാണെ'ന്ന്
എന്നെങ്കിലുമൊരിയ്ക്കൽ പറഞ്ഞിട്ടു പോയ
ആരെങ്കിലുമൊരാൾ..


നാം സ്നേഹത്തിലായിരിക്കുന്നു എന്നാൽ
നാം സമാധാനത്തിലായിരിക്കുന്നു എന്നാണ്‌;
സഹനത്തിലാണ്‌ എന്നല്ല.

 സ്നേഹത്തിൽ നാം
 അസ്വസ്ഥരാണ്‌ എങ്കിൽ
 പ്രകോപിതരാണ്‌ എങ്കിൽ
നാം സ്നേഹിക്കുകയല്ല;
പകരം
ചിലത് ആവശ്യപ്പെടുകയും
ആഗ്രഹിക്കുകയും ചെയ്യുക മാത്രമാണ്‌!

നാം സ്നേഹത്തിലായിരിക്കുന്നു എന്നാൽ
നാം സന്തോഷഭരിതരാണെന്നാണ്‌.
സങ്കടങ്ങളേയും സന്തോഷത്തോടെ സ്വീകരിക്കാൻ സന്നദ്ധരാണെന്നാണ്‌.
:-)

തന്നോടുതന്നെ പ്രണയത്തിലാകുന്നവർ പകലുപോലെയാണെന്ന്!

തെളിഞ്ഞും മാഞ്ഞും നനഞ്ഞും വിയർത്തും പെയ്തും ഒഴിഞ്ഞും
ഒരോ നിമിഷവും വ്യത്യസ്തമാണല്ലോ എന്ന് വിസ്മയിച്ച്..!
ഉള്ളിന്റെയുള്ളിൽ സ്നേഹം നിറച്ച്,
പകലെന്നപോലെ.

ഒരോ നിമിഷവും ഒരോ ജന്മമെന്നകണക്കെ
അനിശ്ചിതമായ്..
ആഹ്ലാദഭരിതമായ്..

പകലുപോലെ:
ഒന്നുമൊളിപ്പിച്ചു വയ്ക്കാനില്ലാതെ..
ഒരു വാക്കുകൊണ്ടളക്കാനാവാതെ..
ഒരു നിറം കൊണ്ടു വരച്ചെടുക്കാനാവാതെ..

ഒരു നിമിഷത്തിലിങ്ങനെയായിരുന്നെന്ന കൃത്യതയില്ലാതെ..
ഒരോ നിമിഷവും ഒരോ ജന്മമെന്നകണക്കെ വിഭിന്നമായ്..
ഒരോ നിമിഷത്തേയും ഗാഢമായ് സ്നേഹിച്ച്.

സത്യസന്ധമായ്
നിന്നോടും പറയാനാവുന്നു: സ്നേഹമാണെന്ന്;
അളവുകളും അതിരുകളും അരുതുകളും ഇല്ലാതെ...

സ്വയം സ്നേഹിച്ചു സ്നേഹിച്ചാണ്‌ എങ്ങിനെ സ്നേഹിക്കണമെന്ന് ഞാൻ പഠിച്ചു തുടങ്ങിയത്..!
സ്വയം വെറുക്കാതിരിയ്ക്കാൻ പഠിച്ച്,
ഉള്ളിൽ സ്നേഹം മാത്രം ബാക്കിയാവുന്നു..


നമ്മുടെയുള്ളിൽ അഗ്നിയുണ്ട്.
കുറേ പ്രാർത്ഥനകളുണ്ട്.
നിറഞ്ഞ സ്നേഹമുണ്ട്.
ഓർമ്മകളും വേദനകളുമുണ്ട്.
അന്വേഷണങ്ങളും യാത്രകളുമുണ്ട്.

അപൂർണ്ണരാണ്‌ എന്നിട്ടും നാം.

അതുകൊണ്ടാവണം
നിരന്തരം
പരസ്പരമിങ്ങനെ
തീർത്ഥാടകരാകുന്നത്....
പ്രണയിക്കുമ്പോൾ
ഒരു കടൽത്തീരത്താണ്‌...

യാത്രപറയാനൊരുങ്ങുമ്പോഴൊക്കേയും
ഒരിയ്ക്കലുമതിനു കഴിയില്ലെന്ന്
വിസ്മയിപ്പിക്കുന്നിടത്ത്..

ഉള്ളിന്റെയുള്ളൊരു കടലായി മാറുന്നതറിയെ...
മടങ്ങാൻ കഴിയില്ല,നീയെന്ന എന്നിൽ നിന്ന്..
പ്രണയിക്കുമ്പോൾ
 ഒരു
 കടൽത്തീരത്താണ്‌.

അകന്നെന്നും അടുത്തെന്നും
അടുത്തെന്നും അകന്നെന്നും...
യാത്രകൾ തീരാത്തൊരിടം.

വിസ്മയങ്ങൾ ; ഉള്ളാഴങ്ങൾ!

തിരകളടങ്ങിയെന്നുറപ്പിച്ച്
മടങ്ങിപ്പോകേണ്ടതുണ്ട്,

ഒരിയ്ക്കൽ;
ഉള്ളിന്റെയുള്ളിലൊരു കടൽ വറ്റിപ്പോകുന്നതുപോലെയൊരു മടക്കം..
എന്റെ കാല്പാദങ്ങൾ.
മുറ്റത്തെ ഒരോ പച്ചയിലും ഞാൻ കൂടിയുണ്ട്.
ആർക്കുവേണ്ടിയോ ഞാനെന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഒടുക്കം യാത്രയ്ക്കൊടുവിൽ
ഉണരാത്ത ഉറക്കത്തിലേക്ക്
ആരാണെന്നെ കൈപിടിച്ചെത്തിക്കുക?

സൂര്യനുള്ള സായാഹ്നത്തിൽ നീണ്ട സവാരി.
മതില്കെട്ടിൽ
പൂപ്പലുകൾകൊണ്ട്
ഇലകൾ കൊണ്ട്
പകലിന്റെ ഉടൽ ഭംഗി.
എത്രയെത്ര കൊച്ചു കൊച്ചു സന്തോഷങ്ങൾ.

എല്ലാറ്റിലും സന്തോഷം കണ്ടെത്തുക എന്നു പഠിപ്പിച്ചു തന്നവനേ,

മരങ്ങൾക്കിടയിൽ
മൺസൂണിൽ കണ്ട
ചെറിയമഴനാരുകൾ കൊണ്ടുണ്ടാക്കിയ കൂട്ടിൽ
പുനർജ്ജനിക്കാമെന്ന്
പറയില്ലേ....

പ്രണയിക്കുമ്പോൾ
ഒരു പുസ്തകശാലയിലാണ്‌.


വിരല്പ്പാടില്ലാതെ മടക്കി വയ്ക്കേണ്ട പുസ്തകങ്ങളുണ്ട്-
ഏറെ തിരഞ്ഞു കണ്ടെത്തിയവ.
വായിച്ചു തീർക്കാനാവാത്ത വരികളുണ്ട്-
ഏറ്റവും പ്രിയപ്പെട്ടവ.


പ്രണയിക്കുമ്പോൾ
ഒരു പുസ്തകശാലയിലാണ്‌...
വായിച്ചു തീർക്കാനാവാതെ;
വരികൾക്കിടയിൽ...

അതിലൊരക്ഷരമാണെന്നറിയവെ
മടങ്ങാൻ കഴിയില്ല-
നിന്നിൽ നിന്ന്..

നീയെന്ന എന്നിലെ
വായിച്ചു തീരാത്ത വരികൾക്കിടയിൽ നിന്ന്....

എന്നെ തോല്പിക്കാൻ 
ഒരിയ്ക്കലും മടികാണിക്കാത്ത സ്നേഹമേ,
ആരാണ് എന്നിലെ നിന്നെ ജയിക്കുക?
നിന്റെ ഇലയാട്ടങ്ങളിൽ 
ഒരു ശലഭത്തിന്റെ ചുവടുറപ്പിയ്ക്കുക?


പ്രണയം ഇന്നലത്തേതു പോലെയല്ലല്ലോ ഇന്ന്!!

ഇന്നലെ അത് എഴുതിവച്ച വാക്കുകൾ മാത്രമായിരുന്നില്ലേ..
ഇന്നതെന്തേ എന്നോട് സംസാരിച്ച് സംസാരിച്ചിരിക്കുന്നു....നിർത്താതെ പിറുപിറുക്കുന്നു..
പ്രണയം അടുത്തുവന്നിരുന്ന്
വിരൽ കോർത്ത്
മുഖം ചേർത്ത്
അതിന്റെ ജന്മജന്മാന്തരങ്ങളിലെ
അനുഭവങ്ങൾ പങ്കിടുകയാണ്‌..
എന്നിലതിന്റെ തുടർച്ച അന്വേഷിച്ചറിയുകയാണ്‌...

പ്രണയം ഇന്നലത്തേതു പോലെയല്ലല്ലോ ഇന്ന്..
ഇന്നതിന്‌ ഇന്നലകളില്ലാതാവുകയാണല്ലോ!

പറഞ്ഞു തുടങ്ങിയാൽ അതത്രയും നിന്നെക്കുറിച്ച് മാത്രമാകുമെന്നതിനാൽ
മൗനം ശീലിക്കുകയാണു ഞാൻ എന്നോട് തന്നെ..


എന്റെ പ്രണയം
അത് നിന്റേതുകൂടിയാണല്ലോ!


വേനലിൽ ഞാൻ മിക്കപ്പോഴും മഴയെ സ്വപ്നം കാണാറുണ്ടായിരുന്നു.
ഒരു കാട്ടിൽ ഏറുമാടത്തിലിരുന്ന് മഴ കാണുന്നത്.
മേഘങ്ങളിൽ നിന്ന് മേഘങ്ങളിലേക്ക് വെളുത്ത കൊറ്റികൾ പറന്നു തുടങ്ങുന്ന നേരം.
പിന്നെ കുറേ പരുന്തുകൾ.
പരശതം കാക്കകൾ.
പേരറിയാത്ത വേറേയും പക്ഷികൾ.
തൂവലുകൾ ചിറകുകളായി
ചിറകുകൾ പക്ഷികളായി
ആകാശം നിറയുമ്പോൾ മഴ തുടങ്ങും.
പിന്നെ ഒരുപാട് ഇലകൾ.
വൃക്ഷങ്ങൾ തോറും കാറ്റും ഇലകളും ഇലയരികുകളും ഇലവിടവുകളും ഇലയനക്കങ്ങളും മാത്രം.
പിന്നെ ഇലനിറത്തിലൊരു മഴയും.


എനിയ്ക്ക് അമ്മയെ കാണണമെന്ന് തോന്നുന്നു.
എന്നെ തനിച്ചാക്കിയെന്ന് ഈ മഴ അഹങ്കരിയ്ക്കുന്നുണ്ടോ?

ഈ ഭൂമിയിൽ തന്നെ ആരുമില്ലെന്ന് എനിയ്ക്ക് തോന്നുന്നതെന്തുകൊണ്ടാണ്‌??
എവിടേയോ
ഏതോകാലത്തിൽ
ഞാൻ മാത്രമെന്ന്....
ഇവിടെ മഴയാണ്‌.
കർക്കിടത്തിലെ വൈകിയെത്തിയ മഴ.
ഈ മഴയിലുള്ളത് ഒരുപാട് സ്നേഹം.
പറഞ്ഞു മനസ്സിലാക്കാനും അനുഭവിച്ച് തീർക്കാനും കഴിയാതെ പോകുന്ന ഒരുപാട് ഒരുപാട് സ്നേഹം.

ഒരു തുടർച്ച.
ജനിമൃതികളിലേക്ക്.

മഴ ഒരു വാഗ്ദാനമാണ്‌.
ഒരുപാടിഷ്ടമാണെന്ന ഒറ്റവാചകം തരുന്ന ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്.
ഇവിടെ മഴയാണ്‌.
മേഘങ്ങൾക്കിടയിൽ മഴവരുന്ന വഴിയിലിരുന്ന്, മഴയെ കാണണമെന്ന് അറിയണമെന്ന് ഓർത്തുകൊണ്ടിരിക്കെ
മഴ തോരുന്നു.
മഴയുടെ  പിൻവാങ്ങൽ ശബ്ദം.
പോകാനൊരുങ്ങി നില്ക്കുന്ന മഴ.
കൂടെ മഴയോടൊപ്പം പൊഴിഞ്ഞ ഓർമ്മകളും.....


 


ഒന്നു വിരല്‍ തൊട്ടാല്‍
നീയോ ഞാനോ ആയി മാറിപ്പോകുന്ന
പ്രണയമെന്ന വാക്കിന്റെ പൂര്‍ണ്ണതയാകുന്നു നാം.

ഒരിയ്ക്കലും അവസാനിക്കാത്തൊരു
ഒറ്റവരി പ്രാര്‍ത്ഥനയായ് അത്രമേല്‍
ഒന്നിച്ചു ചേര്‍ന്നിരിക്കുന്നു നാം!
ആകാശം തേടുന്ന കൊച്ചു നക്ഷത്രവും
പൂവിനായ് തിരയുന്ന സുഗന്ധവും
കൈവശമുണ്ടെന്നായിരുന്നു
എന്റെ ആദ്യ സന്ദേശം.

ഓർമ്മിക്കുന്നുണ്ടോ നീ ?

പിന്നീട്
ഞാൻ പറയാതെ പോയ,പാതി പറഞ്ഞുവെച്ച,
വാക്കുകളോട്
മറവി ശീലിയ്ക്കുക.

വിരിയാൻ മറന്നുപോയ ഒരു നീലശംഖുപുഷ്പമായി
എന്റെ സ്മൃതികളിൽ നിറയുക.
ജനാലയ്ക്കരികിലേക്ക്
ഒറ്റയ്ക്ക്
എന്നോ മറന്നുവെച്ച കവിത വന്നിരിക്കുന്നു;
കൂട്ടിന്‌ കുസൃതി നിറഞ്ഞ ഒറ്റവരിയുത്തരങ്ങൾ.

ആർക്കുവേണ്ടിയാണ്‌ മനസ്സ് പ്രക്ഷുബ്ദമാകുന്നതും തിരയടങ്ങി ശാന്തമാകുന്നതും?

എങ്കിലും
ഏതെങ്കിലും
മഴപെയ്യുന്ന നേരത്ത് മനസ്സിലേക്കിറങ്ങാൻ
എന്നുമുണ്ടാകും
കുറേ അക്ഷരങ്ങൾ,പേരുകൾ,മുഖങ്ങൾ....

വേനൽ കനത്ത്
മനസ്സ് വേവലാതിപിടിച്ചലയുന്നതിനിടെ
സൗമ്യമായ ശാന്തമായ ഒരു മഴ നിറയുന്നത് നല്ലതു തന്നെ.


എന്നിൽ നീ നിറയുന്നതു പോലെത്തന്നെ.

വീണ്ടും എഴുതാം;
ജനൽ തുറന്നിട്ട് മഴയെ അകത്തുവിളിച്ച്,
അക്ഷരങ്ങൾ നനയ്ക്കാനുള്ള സ്നേഹം മനസ്സിൽ നിറയുന്നതുവരെ നീ കാത്തിരിക്കുമെങ്കിൽ...


രാത്രിയിൽ മഴ നനഞ്ഞ പാലപൂക്കൾക്കിടയിൽ യക്ഷികൾ നീലക്കണ്ണുകൾ പൂട്ടിയുറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് അവരുടെ നിശ്വാസങ്ങൾ വിരഹങ്ങളായ് ജാലകപ്പുറത്ത് തട്ടിത്തടയാറുള്ളത് ഞാൻ അറിഞ്ഞിട്ടുണ്ട്.


ആ നേരങ്ങളിൽ ഞാൻ ഉറങ്ങാതിരിക്കും.
സ്വയം നഷ്ടപ്പെടുത്തത് അങ്ങനെയാണ്‌.
അതിനായാണ്‌ ഞാൻ വന്നത്-
മഴയിൽ
മഴയോടൊപ്പം.

മുറിവേല്പിച്ചവരെ പ്രണയിക്കുക.
യാത്രപറയാതെ പോയവരെ കാത്തിരിക്കുക.
അവസാനിച്ചു എന്നു കരുതിയ ഇടങ്ങളിൽ ആരംഭമുണ്ടാക്കുക.
മേഘങ്ങളിൽ ചെന്ന് അവിടെ നക്ഷത്രങ്ങൾ പതിച്ചുവച്ചിരിക്കുന്നതെങ്ങനെയെന്നറിയുക.
സൂര്യനിൽ നിന്ന് അഗ്നിയും
ഹിമശിഖരങ്ങളിൽ നിന്ന് തണുപ്പും
അനുഭവിയ്ക്കുക.
ഒരു രാത്രിയിൽ
സ്വപ്നങ്ങൾക്കിടെ ഉച്ചരിച്ചു പോകാൻ
നിനക്ക്
ഒരു നക്ഷത്രത്തിന്റെ പേര്‌
ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.
എന്നുമെന്നോട് അലിവുകാട്ടാറുള്ള കുഞ്ഞു നക്ഷത്രം.
നിന്റെ ആഴങ്ങളിൽ മുങ്ങിയിട്ടും;
നീന്താനറിയാത്ത ,
തുഴയാനറിയാത്ത
ഞാന്‍
മരിക്കുന്നില്ലല്ലോ!
ഒരോ തവണയും പറഞ്ഞു തുടങ്ങുക,
പറയാനിനിയൊന്നും ബാക്കിയുണ്ടാകരുതെന്നുറപ്പിച്ചാണ്‌;
അവസാനിപ്പിക്കുക,
ഇനിയും പറഞ്ഞുതീർക്കാനാവാത്ത തുടർച്ചകളിലേക്കും.

ഒരു വാക്കുകൊണ്ട്
എല്ലാവരേയും സ്നേഹിക്കാൻ കഴിയണം,
സ്വയം സ്നേഹിക്കാനും.
ഒരു ശംഖിന്റെ അദൃശ്യമായ വാതിൽ പതിയെ തുറന്ന് സ്നേഹം നിറഞ്ഞ വാക്കുകൾ ബോധമണ്ഡലത്തിൽ പുനർജനിക്കുന്നു.
വിശ്വാസങ്ങളുടെ ചുവരെഴുത്തുകൾ തെളിഞ്ഞു വരുന്നു;
പ്രപഞ്ചത്തിനു പ്രിയമായ സ്നേഹവാചകങ്ങൾ.

എന്നിൽ നിന്ന് എന്നിലേക്ക്.
എന്നിലെ നിന്നിൽ നിന്ന് സർവ്വചരാചരങ്ങളിലേക്കും..

എന്നിലെ മൗനത്തിന്‌ നീ വാക്കുകൾ നല്കുന്നു.
എന്റെയുള്ളിലെന്നോ നിന്റേതെന്നോ ഇഴവേർപെടുത്താതെ നിന്നേയുമെന്നേയുമറിയുന്നു.

എത്ര രസകരമായ നുണകൾ ചേർത്തുവെച്ചാണ്
 ഓരോരുത്തരും
അവരുടെ പ്രണയപുസ്തകം എഴുതുന്നത്.



ഇത്രയും ശലഭങ്ങൾ വന്നുപോയതും
ഇത്രയും പൂക്കൾ വിരിഞ്ഞതും
ഇത്രയും ഇലകൾ പിറന്നതും
ഇത്രയും മീതേ നക്ഷത്രങ്ങളുയർന്നതും
ഇത്രയും മൃദുവായ് കാറ്റ് കടന്നതും
വഴിയിൽ
ഇത്രയും നേരം നീ കാത്തുനിന്നതും
ഇത്രയും നിറങ്ങൾ കാത്തുവെച്ചതും
കാതിൽ
ഇത്രയും മധുരമായ് പാട്ട് നിറഞ്ഞതും
ഇത്രയും കാലം ഞാൻ കണ്ടതും

ഒന്നുമേ
ഉപേക്ഷിക്ക വയ്യെന്ന് തീർപ്പുകല്പിക്കുന്നു
എത്ര മറക്കണമെന്ന് പറഞ്ഞാലും
പിരിയാതിരിക്കാനാണെനിക്കിഷ്ടം.
എന്നിൽ നീ നിറയുമ്പോൾ
ഞാൻ ഒഴുകിത്തുടങ്ങും...

ഇന്നിടത്താണെന്ന് പറയാൻ വയ്യ,
തിരഞ്ഞെത്തുമ്പോഴേക്കും മറ്റൊരിടത്താകും;

തിരഞ്ഞെത്താത്തപ്പോൾ അന്വേഷിച്ചു വരും
എന്നാലും ഒഴുകിയകലുന്നെന്നേ നീ പറയൂ.

എല്ലാ പ്രവാഹങ്ങളും അങ്ങനെയല്ലേ?

നമ്മിലേക്കാണെന്ന് തോന്നും
നമ്മുടേത് മാത്രമാവില്ല;
നമ്മുടെതല്ലാതാവുകയുമില്ല.

ഒഴുകുന്ന ഒന്നിനും,
മഴയ്ക്കും പുഴയ്ക്കും കാറ്റിനും
തന്റേതെന്ന് ഉറപ്പിയ്ക്കാൻ ഒന്നുമുണ്ടാവില്ലല്ലോ
തന്റേതല്ലെന്ന് പറഞ്ഞ് ഒന്നിൽ നിന്നും ഒഴിയാനുമാവില്ലല്ലോ!

പ്രിയപ്പെട്ടവനേ
ഒഴുകുകയാണ്‌,നിറഞ്ഞ്-
നിന്നിലൂടെ
എന്നിലേക്ക്;
ഇനിയുള്ള ദൂരമത്രയും.

ഒന്നുമില്ല:
സ്വന്തമാക്കാനും കൊടുത്തേല്പിക്കാനും
തിരിച്ചെടുക്കാനും കൈവിട്ടുകളയാനും.
ഒന്നുമുണ്ടാവരുത്;
ഒഴുകുകയല്ലേ?
മാറുന്നൊരക്ഷരം കൊണ്ടല്ലാത്തൊരു
പുസ്തകം നീയെങ്കില്‍
നിന്നെ ഞാനറിഞ്ഞിരിക്കുന്നു..

നിന്നെ ഞാന്‍ വായിച്ചു തീരുവോളം
നീ താള് മറിക്കുകയില്ലെങ്കില്‍,
ഒരു പുസ്തകത്തോളം നേരം
നീയെന്നോട് മിണ്ടുമെങ്കില്‍
എന്നില്‍ കാഴ്ചയായ് നിറയുമെങ്കില്‍,
നിന്നെ ഞാനറിഞ്ഞിരിക്കുന്നു..
പൂവിനോട് കള്ളം പറയാനോ
കാറ്റിൽ നിന്ന് മറഞ്ഞിരിക്കാനോ?

എന്നിൽ നീയില്ലെന്നു പറയുന്നതു പോലെയാവില്ലേയത്??
ഇടവഴിയിലൂടെയെത്തിയ തണുത്തകാറ്റിനേയും
രാത്രികളിലെ മഴയേയും
ഇലകളോടെ മഞ്ഞപ്പൂക്കളും

എനിക്കായ് കൊടുത്തയക്കുക.
പിന്നെ
ഒരു കുടചൂടിയുണ്ടാക്കിയ ഇത്തിരി തണൽ,
മഷിപ്പേനകൊണ്ട് ഒറ്റവരി സന്ദേശം,
വിരലുകൾക്ക് മീതേ വന്നിരിക്കാൻ മാമ്പൂ മണമുള്ള മഞ്ഞ ശലഭം,
വെയിൽ വീണ പുഴ,
പൂവിടുന്ന ചില്ലകൾ
അങ്ങനെ അങ്ങനെ എല്ലാം എനിക്കായ് കൊടുത്തയക്കുക.
മാവിന്റെ പൂത്തചില്ലകൾ ഒരുപാടേറെ സുഗന്ധം കാറ്റിനായ് കരുതി വയ്ക്കുന്നതുപോലെ
എനിക്കെല്ലാം കൊടുത്തയക്കുക.
ദീർഘിച്ച സന്ദേശമയക്കുക.
ഏറ്റവും പ്രിയപ്പെട്ടവരുടെ മടങ്ങിവരവ് സാധ്യമാക്കുക.
വേനൽ പോലെ ചിലരുണ്ട്.
പൂക്കാനറിയാമെന്ന് നാം പോലുമറിയാതെ
നമുക്കുള്ളിലുറങ്ങിപ്പോയ വാകമരങ്ങളെ
ഒറ്റവാക്കുകൊണ്ട് ചുവപ്പിച്ചു കളയുന്നവർ.

പൂക്കാനനുവാദമില്ലാത്ത മരങ്ങളിൽ ഇലകൾ ചുവന്ന് പൂക്കുടയായത് കാണിച്ച്,
ചിലരുടെ സ്നേഹം ഇങ്ങനെയായിപ്പോകുന്നതെന്തേ എന്ന് ഖേദിക്കുകയായിരുന്നു ഞാൻ.

നീ പറഞ്ഞു തുടങ്ങി:
" ഒരു വേനലും മരത്തോട്, എന്തേ നീ പൂക്കാനെന്ന്; ഇതിനേക്കാളൊക്കെയൊന്ന് പൂത്തുലയാമായിരുന്നില്ലേ എന്ന് ചോദിക്കാറില്ല.
ഉപാധികളില്ലാത്ത സ്നേഹം. "

പറയാതെ പോകാനുള്ളതല്ല -
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്.

എങ്ങോ പെയ്യുന്നുണ്ടെന്ന്
കാറ്റതിന്റെ നനഞ്ഞ വിരൽ കൊണ്ട് തൊട്ടുകാണിക്കുന്ന
മഴയല്ല  പ്രണയം-
മേഘദൂരങ്ങൾ താണ്ടി നമ്മെ-
നമ്മെ മാത്രം തിരഞ്ഞെത്തുന്ന
പെയ്ത് തോരാത്ത ഋതു.


നമുക്കുള്ളിൽ ഉണർന്ന
മിന്നാമിന്നികളുടെ അവസാനിക്കാത്ത രാത്രി.
നമുക്കുള്ളിൽ വിരിഞ്ഞ
ശലഭങ്ങളുടെ അവസാനിക്കാത്ത യാത്ര.

പറയാതെ പോകാനുള്ളതല്ല പ്രണയം-
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്.



ഒരു മരത്തിന്റെ ജീവിതം പങ്കിടുകയാണ്‌ നാം.

കാറ്റിനൊപ്പം പറക്കുന്ന ശാഖികളായ് നീയും
നീ നനഞ്ഞ മഴ,
മണലായ് പുതച്ച് ,
വേരായ് ഉറങ്ങുന്ന ഞാനും.

വെയിൽ വിരൽ നോക്കുന്ന ഇലകളായ് നീയും
നീ കൊടുത്തയച്ച വെയില്ചീന്തിൽ മുഖം നോക്കി  ഞാനും.

വളരുകയാണ്‌ നമ്മൾ- രണ്ടിടങ്ങളിൽ.
ഉയരാനുണ്ട്,
ആഴമേറെ യാത്രകളുമുണ്ട്.
വിഭിന്നമാണ്‌ ദിശകൾ,
എങ്കിലും വിരൽ കോർത്തു പിടിച്ചിട്ടുണ്ട്,
അകലുകയില്ലെന്ന ഉറപ്പിൽ
എപ്പോഴും.

എനിക്ക് കവചമായ്
നീ തന്ന സ്നേഹലവണം,
എനിക്ക് സ്പന്ദനമായ്
നിന്റെ ശബ്ദത്തിന്റെ ആവർത്തനം,
എന്നിലെ തിരകളിലെ കലാപം മുഴുവൻ
ഒരു മുഷ്ടിയിലൊതുക്കിയ നിന്റെ കരുത്ത്..
ശംഖേ നിനക്ക് പകരമാകാൻ
എന്റെ ആകാരവും
എന്നിലെ ആഴവും
മതിയാവില്ല,

നിന്നിലേക്കുള്ള
പാതിമുറിഞ്ഞ തീർത്ഥാടനമാണ്‌
എന്റെ തിരയാത്രകളത്രയും.


നിന്നെ സ്നേഹിച്ച നാള്‍ മുതലാണ് ഞാന്‍
വേനലിനേയും സ്നേഹിച്ച് തുടങ്ങിയത്.

നിന്നിലെ വേനലില്‍ വിയര്‍ത്തപ്പോഴാണ്
എന്നിൽ മഴ തോരാതെ പെയ്തത്.
എന്നിലിപ്പോള്‍ എന്നും
വേനലിന്റെ ഉള്ളറിഞ്ഞ ആദ്യമഴയുടെ ഗന്ധം.

ഞാന്‍,
നീ വിരിച്ചിട്ട വേനലിലിഴചേര്‍ന്ന മഴനൂല്‍.





' തനിച്ചായ് പോകുന്നവരെല്ലാം 
  ആ ജന്മം
  ദൈവങ്ങളാകുന്നെന്ന്  '

എനിക്ക്
പറഞ്ഞു തന്നിട്ടുള്ളത്
നീ തന്നെയാണ് :-)






ചില മുഖങ്ങള്‍ ഓര്‍മ്മകളുണര്‍ത്തും;

അന്നുവരെ സ്നേഹം തന്നിട്ടുള്ളവരെയെല്ലാം അന്നേരമോര്‍ക്കും.


ഒരു വാതില്‍ തുറന്ന്

നാം എത്തിച്ചേരാൻ കാത്തിരുന്ന ഒരു ലോകത്തേക്ക് കയറിചെല്ലുന്നതുപോലൊരനുഭവം ചിലര്‍ തരും.


ആ മുഖം അങ്ങനെയായിരുന്നു

ചില നേരങ്ങളിൽ നമുക്കുള്ളിൽ പ്രണയം നിറഞ്ഞു തുളുമ്പാറുള്ളത് അറിഞ്ഞിട്ടുണ്ടോ?

അതെങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ഇങ്ങനെയാവാമത്:

പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും-

നക്ഷത്രങ്ങൾ,
മരങ്ങൾ,
മഞ്ഞു വീണ പുല്ക്കൊടി,
നിറഞ്ഞൊഴുകുന്ന പുഴ,
വിസ്മയങ്ങൾ ഒളിപ്പിച്ച കടലാഴങ്ങൾ,
മുളപൊട്ടുന്ന വിത്തുകൾ;

ആദ്യമായ് സ്നേഹമറിഞ്ഞവർ,
അതിന്റെ ഉണർവ്വിൽ പിറന്ന ജീവന്റെ ആദ്യകോശങ്ങൾ,
സ്നേഹഭംഗങ്ങളെ ഹൃദയപൂർവ്വം സ്വീകരിച്ചവർ,
യാത്രപോയവർക്കു വേണ്ടി
വീടിന്റെ വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുന്നവർ,
അലഞ്ഞു തിരിയുന്നവർ-

അങ്ങനെ എല്ലാ ചരാചരങ്ങളും
നമ്മെ സ്നേഹിക്കുന്ന ചിലനിമിഷങ്ങളുണ്ട്.

അവരിലെ പ്രണയം;
അവരറിയാതെ,
നാമറിയാതെ ,
നമ്മോട് പങ്കുവയ്ക്കുന്ന ചില നിമിഷങ്ങൾ.

നമ്മെ സ്നേഹിക്കാത്തവരായ്,
നമുക്ക് സ്നേഹിക്കാനില്ലാത്തവരായ്
ആരുമില്ലെന്ന് എല്ലാവരുമറിയുന്ന നിമിഷം.

അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ നിമിഷത്തിലാണ്‌ നമ്മിലെ പ്രണയം പൂർണ്ണമാകുന്നത്!


ഇന്നലെ നീയതറിഞ്ഞു.
ഇന്ന് ഞാനും.

വിസ്മയം കൊണ്ട് വിറച്ചു പോയ എന്റെ ഹൃദയം നിന്റേതിനോട് ചേർത്ത് വയ്ക്കുന്നു.


എനിക്കുള്ളിലെ പ്രണയം മുഴുവൻ പറഞ്ഞു പെയ്തൊഴിഞ്ഞെന്ന് അടുത്ത വാക്കിൽ ,
അല്ലെങ്കിൽ
അതിനടുത്ത വാക്കിൽ പറയാമെന്ന് കരുതിക്കൊണ്ടിരുന്നാലും അതവസാനിക്കുന്നില്ല.

ഇനിയുള്ള കാലത്തിലേക്കൊഴുകാൻ എനിക്കിതുമതി.

പലതോണിയിൽ,
പലർക്ക് തുഴയായ്
പലരിലേക്ക്
,പലപ്പോഴായ് ഒഴുകിത്തുടങ്ങുമ്പോഴും
എല്ലായിടത്തും നിറയുന്നത്
നമുക്കുള്ളിലെ പ്രണയമാണ്‌.

സ്നേഹത്തിലേക്ക് നടന്നുപോകാൻ ആഗ്രഹിക്കാത്തവർ എങ്ങനെ അറിയും-
 അവിടേക്കൊരു വഴിയുണ്ടെന്ന്?
ഏതെങ്കിലുമൊരിടത്തു വെച്ച് നമ്മെ ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ ഒരാളുണ്ടാകുമെന്ന്!!

മറവികളിലേക്കും
മുറിവുകളിലേക്കും
മാത്രമായ്
മുങ്ങിത്താഴ്ന്നു പോകുമായിരുന്ന
എന്നിലേക്ക്
പ്രണയത്തിന്റെ തളിർത്ത ഇലകൾ കൊഴിച്ച്
പ്രാണൻ പിടിച്ചു നിർത്തുന്നവനേ
നിന്റെ ചുണ്ടിൽ
കടിച്ചുമ്മവയ്ക്കുന്ന
ഉറുമ്പ്ജീവിതമായിരിക്കുന്നു എനിയ്ക്ക്.

നീറ്റലുണ്ടോ നിനക്ക്?
വല്ലാതെ മധുരിയ്ക്കുന്നു എനിയ്ക്ക്!


എത്ര മറക്കണമെന്ന്  പറഞ്ഞാലും
 പിരിയാതിരിയ്ക്കാനാണെനിക്കേറെ ഇഷ്ടം.
'എന്റെ' എന്ന്
നിനക്കെല്ലാതെ
മറ്റൊരാള്‍ക്കും
എന്നെ
അടയാളപ്പെടുത്താനാവില്ല.
" സ്നേഹിക്കുക.
ശ്വാസം, കാഴ്ച, കേൾവി പോലെ
ആ സ്നേഹം
പ്രാണന്റെ, ശീലങ്ങളുടെ ഒരു ഭാഗമാവുക.
രക്തകോശങ്ങൾ പോലെ ആ തോന്നൽ ഉള്ളിൽ നിരന്തരം ചലിച്ചുകൊണ്ടിരിയ്ക്കുക. "

ആ വിസ്മയത്തിന്റെ, അനുഭവങ്ങളുടെ പൂർണ്ണതയറിയാൻ
അത്രമേൽ സ്വയം മുഴുകണം ആ സ്നേഹത്തിൽ.
‘ആ ഒരാളിൽ’ എന്ന തപസ്സായിരിക്കണമത്.
അത്രയും ഭാഗ്യം ചെയ്യണം  നമ്മൾ.

ആ സ്നേഹം നമുക്ക് ചുറ്റിലും വലയം ചെയ്യും.
മറ്റുള്ളവരോടുള്ള നമ്മുടെ രീതികളെ അത് പരുവപ്പെടുത്തും.
മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ അത് ഇരട്ടിയാക്കും.
എല്ലാവരോടും നമുക്ക് സ്നേഹം തോന്നും.
നമുക്കുള്ളിലെ കാരുണ്യത്തെ, നന്മകളെ അത് പ്രകാശിപ്പിയ്ക്കും.

എന്തിന്‌ നമുക്കുള്ളിലെ ഭ്രാന്തിനെപ്പോലുമത് മധുരമാക്കും!

അറിഞ്ഞിട്ടുണ്ടോ അങ്ങനെയൊന്ന്??
ശീലിച്ചിട്ടുണ്ടോ അങ്ങനെയൊരു ധ്യാനം??



നാം
നിഴലുകൾ പിണച്ചുറങ്ങിയ
ഉച്ചവെയിൽ
നമ്മുടെ
പ്രണയത്തെ
ഇലകൾക്കിടയിൽ
എടുത്ത് വച്ചിട്ടുണ്ടാകണം.

ഞാൻ പറക്കുകയാണ്‌-
നീയാണെന്റെ ആകാശം.
നീ
വിരൽ തൊട്ടാൽ മാത്രം
ചിറകുകൾ മുളയ്ക്കുന്ന കിളികളെ
കൂട്ടിലിട്ടു വളർത്തുന്നുണ്ട്.
അവ ചേക്കേറുന്നത്
നിന്റെ
സ്വപ്നങ്ങളുടെ ചില്ലമേലാവണം.
ഓർമ്മകളുടെ ഉത്സവമാണ്.
നീ മാത്രം
കൂട്ടം തെറ്റി അലയുന്നു.
എന്നെയാണോ തിരയുന്നത്?
ശ്രീകോവിലിനകത്താണ്,
ദേവി എന്നാണ് പേര്!
നിന്നോടു മിണ്ടാൻ ശബ്ദം തിരഞ്ഞ് നടക്കുകയായിരുന്നു....
ചിലനേരങ്ങളിൽ മനസ്സ് കൊണ്ട്
ചിലനേരങ്ങളിൽ ദേഹം കൊണ്ട്
സ്വപ്നങ്ങൾക്കിടയിൽ പോലും...

മൗനത്തിന്റെ വെള്ളാരം കല്ലുകൾ കോർത്ത മാലയ്ക്കിടയിൽ തിരുകണ്ടേ
എന്റെ ശബ്ദത്തിൽ, ശ്വാസത്തിലൊരു മുത്തെങ്കിലും...
നീ
മഴയായ് മാറുന്ന നേരം നോക്കി
എന്നിലെ പ്രണയത്തിനു മീതെ
കുടയായ് വിടർന്നു പോകുന്നു
ഞാൻ!

നീ
മരമായ് മാറുന്ന
വഴികൾ  തോറും
മഴയായ് പെയ്ത് തിമിർക്കുന്നു
ഞാൻ.

നിന്റെ പ്രണയത്തിലൊന്ന് 
നന്നായി നനഞ്ഞതു പോലുമില്ലെന്ന്
ഞാനും 
എന്റെ പ്രണയം 
ഇനിയും പെയ്ത് തോർന്നില്ലെന്ന് 
നീയും 

ഓർമ്മകളിൽ 
ഒറ്റയ്ക്കിരുന്ന് 
ഉമ്മവയ്ക്കുന്നു!
:-(
കവിത -
പ്രണയത്തിന്റെ
ഒരു പങ്ക് ചോദിയ്ക്കലാണ്!
അലസനായ തന്റെ കാമുകനോടുള്ള
അവളുടെ സമരമാണ് !?
ആകാശത്ത് ഒരുപാട് നക്ഷത്രങ്ങൾ കാണുന്നത് എപ്പോഴാണെന്നറിയുമോ?
ഭൂമിയിൽ ചിരി നിറയുമ്പോൾ.
അതിൽ ചില നക്ഷത്രങ്ങൾ നമ്മെ അവരിലേക്ക് വിളിക്കും.
അവരുടെ ഇരിപ്പിടം കടം തരും.
അവരിലെ വെളിച്ചം നമ്മളിൽ നിറച്ച് സ്വപ്നങ്ങൾ കാട്ടിത്തരും.

ഇന്നിവിടെ ആകാശം നിറയെ നക്ഷത്രങ്ങൾ,
ഇനി പോയി അവർക്ക് കൂട്ടിരിക്കട്ടെ...
ഒരു പുഴയായ് ഒഴുകണമെനിക്ക്,
ഒരു കടലിലും അവസാനിക്കാനല്ല.

പല കടലിലൂടെ ഉപ്പുപുരളാതെ
പല കരയിലൂടെ മണ്ണ്‌ നനയ്ക്കാതെ

ഇന്ന കടലിലേക്കെന്നില്ലാതെ
ഇന്ന കരയുടേതെന്നില്ലാതെ

എങ്ങോട്ടേക്കെന്നില്ലാതെ..

ഒടുക്കം
‘എന്നെ ഇത്രയും സ്നേഹിച്ചിരുന്നോ’ എന്ന് നീ വിസ്മയിക്കുന്നതു വരെ...

അതറിഞ്ഞാൻ പിന്നെ നിന്നിലേക്ക്......
പല പുഴകൾ
ഒഴുകിയ
മേഘമെന്നവണ്ണം നീ
എന്നിലേക്ക് വന്നു.

നെറ്റിത്തടത്തിലെ അസ്തമന സൂര്യനെ ഉമ്മവെച്ചു.

നിന്റെ കണ്ണുകളിലൂടെ
ആകാശത്തിലെ എന്നതുപോലെ
ഞാൻ തുഴഞ്ഞു.

നിന്നിലാണെന്റെ ഉദയമെന്ന്
ചുണ്ടുകളിൽ
ഉമ്മകൾ കൊണ്ട് മുദ്രവെച്ചു.

എന്റെ പ്രണയമേ എന്ന്
ഞാനടയാളപ്പെടുത്തുന്നവനേ

നിന്നാല്‍ എഴുതപ്പെടുന്നു
എന്നിലെ സ്വകാര്യങ്ങള്‍ !
ചില നേരങ്ങളിൽ

മേഘങ്ങളെ വിരൽ കൊണ്ട് തൊടും.
പൂവുകളിൽ മുഖമണയ്ക്കും.
നിലാവിന്റെ രുചിയറിഞ്ഞ് ദാഹമകറ്റും.
വെയിലുകൊണ്ട് വിരുന്നൂട്ടും.
മഴകൊണ്ട് പ്രണയം എഴുതിയിടും.
കാറ്റുപോലെ ഭാവം മാറ്റും.
അതിർത്തികളില്ലാതെ അലയും.
നക്ഷത്രങ്ങളിൽ വിശ്രമിയ്ക്കും.
വേരുപോലേ അന്വേഷികളാകും.
മൗനം പോലെ തപസ്സിരിക്കും.

തടവിലാകുമ്പോഴും
ജലപ്രവാഹം പോലെ ശക്തരാകും.
എന്റെ പ്രണയം മറക്കാനാഗ്രഹിക്കുന്ന
ഒരുവളെക്കുറിച്ചുള്ള
ഓർമ്മകളാണു
എന്റെ പ്രണയകാലത്തിന്റെ ബാക്ക്‌ അപ്പ്‌!

ഓർമ്മകളേ  ഇല്ലെന്നവളും
മറക്കാനാവില്ലെന്ന് ഞാനും
ഉറപ്പിക്കുന്ന
സ്നേഹഭാഷണങ്ങളുടെ
മനസ്സിൽ മാത്രം
എടുത്തുവെച്ച
എണ്ണമറ്റ
സ്ക്രീൻഷോട്സ് !

മഴ നനഞ്ഞ് തുടങ്ങിയ മണ്ണിനെ
മഴ തോർത്താലും പെയ്തൊലിക്കുന്ന മരങ്ങളെ
മഴയലിഞ്ഞ കാറ്റിനെ
പോകുന്നിടത്തെല്ലാം കൂടെ
കൂട്ടാനുള്ള ഇന്ദ്രജാലമറിയാത്ത എനിക്ക്,
'ഒരു ചില്ലിനപ്പുറത്ത്
ഒരു ചുവരിനപ്പുറത്ത്'
നീയുണ്ടാവില്ലേ , എന്ന ചോദ്യം മാത്രമുണ്ട്
മഴയോട്;
നിന്നോടും!


പ്രണയം
ഒരു ശരീരം പോലയോ
ആരാധനാലയം പോലയോ ആണ്-
ചില സ്വകാര്യതകളാണതിന്റെ ശക്തി.

എത്ര പറഞ്ഞാലുമവസാനിക്കാത്ത വിശേഷങ്ങൾ കൊണ്ടാണതിനെ ഉപാസിക്കുന്നത്.
എത്ര നടന്നാലുമേറില്ല അതിലെ പ്രദക്ഷിണവഴികൾ.

പ്രണയം
ഒരു ശരീരം പോലയോ
ആരാധനാലയം പോലയോ ആണ്-

എത്ര കരിഞ്ഞാലുമുണങ്ങില്ല ചില മുറിവുകൾ.
നീ അനുഭവിച്ച സ്നേഹത്തെക്കുറിച്ചാണ്‌ നീ പറയാൻ പോകുന്നത്.
നീ അന്വേഷിച്ച സ്നേഹത്തെയാണ്‌ നീ കണ്ടുമുട്ടാനൊരുങ്ങുന്നത്.
എന്നാൽ
നീ അനുഭവിച്ച സ്നേഹഭംഗങ്ങൾക്ക് പകരം 
സ്നേഹം കൊടുക്കുവാനൊരുങ്ങുമ്പോൾ
നിന്നെ തിരഞ്ഞെത്തിയ സ്നേഹത്തെ 
തന്നിലേക്കെന്ന് ചേർത്തു നിർത്തുമ്പോൾ
അത് ദൈവികമാകുന്നു.


ഞാന്‍ നിന്റേതാണെന്ന്

നിനക്ക്,
എനിക്ക്,
നാമിഷ്ടപ്പെടുന്ന എല്ലാറ്റിനും അറിയാം.

എന്നിട്ടും ഞാന്‍ ആരുടേതാണ്?
ചില ജലയാത്രകള്‍ അങ്ങനെയാണ്-
രണ്ടിടങ്ങളിലേക്കെങ്കിലും
ഒരേ തോണിയിലായിരുന്നെങ്കിലെന്നാഗ്രഹിച്ചു പോകും.

ഒന്നുമൊന്നും നഷ്ടപ്പെടാതെ-
ഒരു കടലും
ഒരു കരയും
ഒരു നൌകയും
ഒരു ഓളവും
ഒന്നുമൊന്നും നഷ്ടപ്പെടാതെ-
ഒന്നിച്ചൊഴുകിയെങ്കിലെന്നാഗ്രഹിച്ചു പോകും.

ചില ജലയാത്രകള്‍ അങ്ങനെയാണ്-
രാത്രി മുഴുവൻ
മഴ നനഞ്ഞ ഒരു മരം
അതിനെ മാത്രം
ഉമ്മവയ്ക്കാൻ വരുന്ന കാറ്റിലേക്കായ്
മഴത്തുള്ളികളെ കരുതി വയ്ക്കുന്നത് പോലെയാകണം
എനിയ്ക്ക്;
നീ വരുമ്പോൾ
മാത്രം
പെയ്ത് പെയ്ത് തോരുക....


നീയെനിക്ക്
ഞാനാണ്.
എനിക്ക് എന്നോടുതന്നെയുള്ള
നിരുപാധികമായ കീഴടങ്ങലാണ്.
എന്തിനെന്നില്ലാത്തൊരു മഴ.
ഒരുപാട് ഓര്‍മ്മകള്‍.
എന്നെ സ്നേഹിച്ചവരെ കണ്ടു,
എന്നെ നഷ്ടപ്പെടരുതേ എന്ന് ആഗ്രഹിച്ചവരെ.

എവിടെയായിരുന്നു നീയെന്ന് കലഹം കാണിച്ചു.

ഒരു കുടചൂടിയുണ്ടാക്കിയൊരിത്തിരി തണലിലായിരുന്നെന്ന് പറഞ്ഞു:
കാറ്റ് ദിശകാട്ടിയ ഒരിടത്ത്,
നിലാവ് പുഴയായ് ഒഴുകിയ ഒരിടത്ത്,
ഗന്ധര്‍വ്വന്‍മാരില്ലാത്ത ഒരാല്‍മരത്തില്‍.

ചിലര്‍ കരഞ്ഞു.
ചിലര്‍ സ്നേഹകുരുക്കുകളില്‍ കെട്ടിയിട്ടു.

കടന്നുവരവറിയിക്കാന്‍ ഒറ്റമണിക്കൊലുസും,
സന്ദേശങ്ങള്‍ കൊടുത്തയക്കാന്‍ തൂവല്പേനയും,
എന്നെയറിയാന്‍ ലോഹക്കണ്ണാടിയും,
അവരില്‍ മറന്നുവെച്ചു.

എന്നേയും മറന്നു, യാത്രകളും!

മഴയോടുള്ള അവസാനത്തെ വാക്ക്
ഒരു മടങ്ങിപ്പോക്കിന്റേതാകണം.
നിറയുന്ന നിലാവിന്
ഒരു നക്ഷത്രമായ് കൂട്ടിരിയ്ക്കാം ഞാന്‍.
നിന്നിലേക്ക്
ഒരു ജാലകമായ് തുറക്കാം,
എന്നുമോര്‍ക്കുന്ന പ്രിയമേറിയ കാഴ്ചയാകാം,
മനസ്സിലെ ശബ്ദവും
കേള്‍വികളിലെ മൌനവും ഞാന്‍ തന്നെയാകാം..


നിനക്ക്
എന്നുവേണമെങ്കിലും എന്നെ മറക്കാവുന്നതാണ്;
വീണ്ടും വീണ്ടും ഉപേക്ഷിക്കാവുന്നതാണ്.

എന്നാലും
ഏറ്റവും പ്രിയപ്പെട്ടവര്‍ക്കിടയില്‍
വാക്കുകള്‍ കൊണ്ടുള്ള അകലം
അങ്ങേയറ്റം അസഹ്യമാണ്.
ഓര്‍ക്കാത്ത നേരങ്ങളില്‍,
പൊടുന്നനെ,
ആകാശത്തിലെവിടെയോ നിന്ന്,
നിന്റെ മടിയില്‍ വീണുടയേണ്ട
ഒറ്റമഴത്തുള്ളിയാണ് ഞാന്‍.
കച്ചേരി തീരുന്നിടം ഒന്നിച്ചിരുന്ന്
നക്ഷത്രങ്ങളോടൊപ്പം കണ്ണടച്ച്
നിന്റെ മുഖം മാത്രം സ്വപ്നത്തില്‍ കണ്ടുറങ്ങി...

എന്നാണതിനായ് നീയെനിക്ക്
നിന്നില്‍ പിറന്ന സംഗീതാക്ഷരങ്ങള്‍ കൊടുത്തയക്കുക???
ഒരു ചോദ്യം കൊണ്ട്
തിരിച്ചു വരവ്.
ഒറ്റവാക്ക് കൊണ്ട്
തിരിച്ച് പോക്ക്.
ഒരിയ്ക്കലല്ല,
പലവട്ടം..

ഓർമ്മകളിലേക്ക്:
ഓർമ്മകളിലേക്ക്:

വേണമെന്നാഗ്രഹിക്കുമ്പോഴല്ല,
വേണ്ടെന്ന് വയ്ക്കുമ്പോൾ..

നിന്നിൽ നിന്നുള്ള മടക്കം
നിന്നിലേക്കുള്ള തിരിച്ചു പോക്ക്.
ഒരിയ്ക്കലല്ല,
പലവട്ടം..

ഒറ്റയ്ക്കാണെന്നത് കൊണ്ടല്ല
പലർക്കിടയിൽ ആയതുകൊണ്ട്..
അമാനുഷികനാക്കുന്നത് ഒന്നുമാത്രമാണ്‌;
സ്നേഹത്തെക്കുറിച്ചുള്ള അറിവ്.
അമരനാക്കുന്നത് ഒന്നുമാത്രമാണ്‌;
സ്നേഹം തരുന്ന അനുഭവങ്ങൾ.
നിന്നോട്‌ പ്രണയം പറയാൻ മാത്രം
എന്നിലേക്കെത്തുന്ന വാക്കുകൾ.


ഏറ്റവും മനോഹരമായ കവിതയായ്‌
പ്രണയം മാറിപ്പോയിരിക്കുന്നു :)
കാറ്റിന്‌ പിരിഞ്ഞുപോകാന്‍ തോന്നാത്തൊരു മരമായിരിക്കണമെന്നുണ്ടെനിക്ക്.
കാറ്റിനെ കെട്ടിയിടുന്ന മരം.


അവനോടാണോ
അതോ അവനോടുള്ള പ്രണയാനുഭവത്തോടാണോ
കൂടുതൽ പ്രിയമെന്നറിയാതെ...
;-)
നമുക്കു ചുറ്റിലും ഭ്രമണം ചെയ്യുന്ന സ്നേഹവാചകങ്ങൾ,
വിശ്വാസങ്ങൾ,
ചേർത്തുപിടിക്കലുകൾ.
എല്ലാ മുറിപ്പാടുകളേയും ഇല്ലാതാക്കുന്ന സ്നേഹചുംബനങ്ങൾ.
കാർക്കശ്യത്തിന്റെ
ക്ഷോഭത്തിന്റെ
വേലിയേറ്റങ്ങളെയെല്ലാം ശാന്തമാക്കിക്കളയുന്ന ചെറുപ്രവാഹങ്ങൾ.
വിസ്മയമാണ്‌ നാം അനുഭവിയ്ക്കുന്ന സ്നേഹകാലത്തിലെ യാദൃശ്ഛികത;
ആ പാരസ്പര്യം!
നമ്മിലൊരാൾക്ക് പ്രണയത്തോടെയുള്ള ജീവിതവും
മറ്റേയാൾക്ക് ജീവിതത്തോടുള്ള പ്രണയവുമാണിത്!
നീ പറഞ്ഞാലും ഇല്ലെങ്കിലും
നിന്നെ ഞാൻ കേട്ടുകൊണ്ടേ ഇരിയ്ക്കുന്നു.
ആ താളക്രമമെന്നെ വാക്കുകളായ് മാറ്റിക്കളയുന്നു.
എന്നിൽ നിന്നെക്കുറിച്ചുള്ള വാക്കുകൾ നിറയുന്നു.
എനിയ്ക്ക് എന്നെ കേൾക്കാൻ കഴിയുന്നു.
പൂക്കളുടെ സ്വപ്നങ്ങളിലുറങ്ങാറുള്ള
എന്നിലെ കൗതുകങ്ങളുടെ
നിശാശലഭങ്ങള്‍
നിഴലും നിലാവുമായ്
ഭൂമിയാകെ പരക്കുന്നു!

സര്‍വ്വസ്വതന്ത്രമായ സ്നേഹം
കാവല്‍ക്കാരനായ്
കണ്ണടച്ച്
എനിക്ക്
യാത്രാനുമതിയേകുന്നു.



കൗമാരത്തിന്റെ പരിഭ്രമക്കണ്ണടയിൽ
നീ,

തീരാത്ത നടവഴി.
തീരമണയാതകന്ന തിര.
പാതി മുറിഞ്ഞ തീർത്ഥാടനം.
മരമുപേക്ഷിച്ച മഞ്ഞപ്പൂവ്..

ഓർക്കാത്ത നേരങ്ങളിൽ
പൊടുന്നനെ ആകാശത്തിലെവിടെയോ നിന്ന്
വീണുടഞ്ഞ ഒറ്റമഴത്തുള്ളി.
ഹൃദയമിടിപ്പോടെ തിരിഞ്ഞു നോക്കാറുള്ള നക്ഷത്രം.
വെയിൽ വീണ പുഴ.

ഒറ്റരാത്രികൊണ്ട് പൂവിടുന്ന ചില്ല.
പക്ഷികൾ ചിറകുകൾക്ക് മീതേ ആകാശം തിരയുന്നത് ,
കാട്ടിത്തന്ന
സഞ്ചാരി.
മരക്കൊമ്പത്ത്,സ്വപ്നം കണ്ടുണർന്ന പക്ഷിയുടെ
അറിയാതുയർന്ന ശബ്ദങ്ങൾ കേൾപ്പിച്ച് തന്ന ഗന്ധർവ്വൻ.
കാറ്റായ്,
 ഒരു ചെറു സുഷിരത്തിലൂടെ മഹാപ്രവാഹമായ്,
എന്നെ വഹിച്ചു നടന്ന ജിപ്സി.
ഒരു രാത്രി തുഴഞ്ഞ് പോകാൻ അക്ഷരങ്ങളുടെ കടലാസ് തോണി പണിഞ്ഞ തച്ചൻ.
കരയിലിരുത്തിയെന്നെ നീന്തൽ പഠിപ്പിച്ച മുക്കുവൻ.

പ്രണയാനുഭവം ഒന്ന്:
പിരിയാനുള്ള വഴിയിലേക്ക് തുറക്കുന്ന വാതിലിനിറപ്പുത്ത് വെച്ച് പ്രണയം സമ്മതിക്കുക;
എന്നിട്ടാ വൺ വേയിലേക്ക് തിടുക്കപ്പെട്ട് ഇറങ്ങിപ്പോവുക-
ചിലരെന്തേ ഇങ്ങനെ?
കൂടുതൽ അടുക്കുന്തോറും
അകലാനൊരു കാരണത്തിന്റെ ടിക്കറ്റ് മറക്കാതെ കയ്യിൽ സൂക്ഷിക്കുന്നവർ!
*************************

പ്രണയാനുഭവം രണ്ട്:
പ്രണയം മോതിരവളയമായി വളരുമ്പോൾ
ഇൻബോക്സിലെ പ്രണയസന്ദേശങ്ങൾ പലവ്യഞ്ജനത്തിന്റെ ലിസ്റ്റുകൊണ്ട്
ഡിലീറ്റാവുന്നത്
പ്രണയത്തിന്റെ ഭാഷമറന്നു പോയത് കൊണ്ടോ
ജീവിതത്തിന്റെ പുതിയ ലിപികൾ പഠിച്ചിട്ടോ (^!^)
ഇന്നലെ മഴ:
നനഞ്ഞോടിയ വഴികള്‍,
മഴത്തുള്ളിചേര്‍ത്ത കട്ടന്‍ കാപ്പി.

ഇന്ന് വെയില്‍:
ആകാശത്തെ കടലാക്കി
സൂര്യനെ വിഴുങ്ങിയ കണ്ണാടി,
നിഴല്‍ ചിത്രങ്ങളുടെ വഴികള്‍-
എന്റെ ബാല്‍ക്കണിക്കാഴ്ച.

ഒരു ചതുരക്കളം.
ഒറ്റയ്ക്കെന്ന് പരാതിയില്ലാത്ത പൂച്ചട്ടി.

ഇന്നലെ വന്നതും നീ തന്നെയായിരുന്നോ എന്ന് ,
പേരെന്തെന്ന്,
ചോദിച്ചാല്‍
ചിരി പറത്തുന്ന
പകലിലെ പക്ഷികള്‍.

രാത്രികളില്‍,
ഓടുന്ന വെളിച്ചമുള്ള വഴിയും
ഓട്ടത്തിനു വെളിച്ചം കൊടുക്കുന്ന വിളക്കുമരങ്ങളും

നിലാവിനെ മോഷ്ടിക്കാന്‍ നടക്കുന്ന എനിക്ക്
ചുട്ടപപ്പടവും
തേങ്ങാപ്പൂളും കരുതിവയ്ക്കാറുള്ള എലിപ്പെട്ടി ആകാശവും.
എന്റെ ബാല്‍ക്കണിക്കാഴ്ച.
സ്നേഹം,
ഒരു മിണ്ടാതിരിയ്ക്കലും
തീരാക്കാഴ്ചയും
അകല്ച്ചയുമാണെന്ന് പറഞ്ഞ സുഹൃത്തിന്‌:

മൗനം മുറിവേല്പിക്കുന്നില്ലെങ്കിൽ
ഇത്രനേരം സംസാരിച്ചിരുന്നതൊക്കെ എന്തിനായിരുന്നു?

യാത്രയിൽ ഒറ്റയ്ക്കാണെന്ന്
തോന്നിയില്ലെങ്കിൽ പിന്നെ
ഒരുമിച്ചിരുന്നതും
വിരൽകോർത്ത് നടന്നതും എന്തിനായിരുന്നു...??
സ്വയം സ്നേഹിച്ച് സ്നേഹിച്ച്
സ്നേഹം മുഴുവന്‍ തീര്‍ന്നു പോയൊരാളാണ് ഞാന്‍.
ഒരു വാക്കിനൊരു മറുവാക്കിനപ്പുറം
നിനക്ക് തരാന്‍ ഒന്നുമില്ലാതെ പോയൊരാള്‍.

ഞാന്‍ നിന്നോടല്ല,
നിന്റെ വാക്കുകളോടാണ് സംസാരിക്കുന്നത്:

രണ്ട് ഐസ്ക്യൂബുകള്‍ ദ്രവരൂ‍പത്തിലാകുന്നതു പോലെ,
പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ
നിന്റേത് ,എന്റേത് ഏതെന്ന് വേര്‍തിരിച്ചറിയനാകാതെ..


ഞാന്‍ നിന്നോടല്ല,
നിന്റെ വാക്കുകളോടാണ് സംസാരിക്കുന്നത്:

ഒരു വാക്ക്, മറ്റൊരു വാക്കിനോട്
അതിനുമാത്രമറിയാവുന്ന ഭാഷയില്‍:

ചില അക്ഷരങ്ങളിലെ ഹൃദയമിടിപ്പ്,
ചിലതിലെ ശ്വാസവേഗം,
ചിലതിന്റെ ചൂണ്ടുവിരല്‍..
നിനക്കത് കേള്‍പ്പിച്ചുതരാം-
എന്റെ വാക്കുകളുടെ ചെടിപ്പടര്‍പ്പില്‍
ചെവിയോര്‍ത്താല്‍ മാത്രം മതി.

ഞാനുമൊരുവാക്ക്.
അനുഭവങ്ങളുടെ
വിത്തുപേറിയ സഞ്ചാരിക്കാറ്റ്
വരാത്തൊരിടത്ത്,

തോന്നലുകളുടെ നനവില്‍,
നിലം പറ്റിപ്പടര്‍ന്ന
വാക്കുകളുടെ ചെടിപ്പടര്‍പ്പ്.

ചില ഋതുക്കളില്‍
ഞാന്‍ പോലുമറിയാതതെന്നില്‍ പടര്‍ന്ന് കയറും.

വേരാഴമില്ലാതെ,
ആകാശത്തോളം ഉയരാതെ,
എന്നില്‍ വാക്കുകളുടെ ചെടിപ്പടര്‍പ്പ്..
ഒരു യാത്ര ഒടുക്കം
എന്നെ നിന്റെ ഓര്‍മ്മ മാത്രമാക്കുന്നു.
എന്നോട് പൊറുക്കുക.


ഞാന്‍ വരേണ്ടിയിരുന്നില്ലെന്ന്
ഒരിയ്ക്കലും
എന്നെ സ്നേഹിക്കേണ്ടിയിരുന്നില്ലെന്ന്
നീ
പറയാതിരിക്കുക.


ഞാൻ നിന്നെ മാത്രം സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുമ്പോഴൊക്കെയും
എനിക്ക് എല്ലാവരോടും സ്നേഹം തോന്നിത്തുടങ്ങും:

മഴയിൽ എല്ലാ മരങ്ങളും നനയുന്നതു പോലെ
വെയിലിൽ എല്ലായിടവും ജ്വലിക്കുന്നതു പോലെ
പ്രകൃതിയ്ക്ക് വിധേയമായ രാത്രിപോലെ
കയറ്റിറക്കങ്ങളില്ലാത്തൊരിടം തേടിയുള്ള ഒഴുക്കുപോലെ
കാറ്റുപോലെ ഇന്നനേരമെന്നില്ലാതെ

വെയിൽ നിറമാഗ്രഹിക്കുമ്പോൾ മഴയായ് പെയ്ത്
മഴനനയാനിറങ്ങവെ വേനലായ് കനത്ത്

എല്ലാവരോടും ഒരുപോലെ;
അതിനാൽ സ്വയമൊന്നും ഉപേക്ഷിക്കാതെ.

ഇതിനെയൊക്കെയല്ലാതെ മറ്റെന്തിനെയാണ്‌ എനിക്ക് സ്നേഹമെന്ന് വിളിക്കാൻ കഴിയുക?

പതുക്കെ പതുക്കെ പല പല ശബ്ദങ്ങൾക്കിടയിൽ
നാം ഒരു ശബ്ദം മാത്രം കേട്ടുതുടങ്ങും.
അത് നമ്മുടേത് തന്നെയാണെന്ന് നാം തിരിച്ചറിയും.

ജീവലോകം സൂര്യനിലേക്ക് കണ്ണു തുറക്കുന്നതുപോലെയാകണമത്.

അവ്യക്തതകളിൽ നിന്ന് സ്വതന്ത്രരായി അന്നേരം നാം
എല്ലാവരേയും സ്നേഹിച്ച് തുടങ്ങും.
ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കുവയ്ക്കാൻ കഴിയുന്ന ഊർജ്ജമായി അത് നമ്മളിൽ നിറയും.

ഇങ്ങനെയൊന്നല്ലാത്ത മറ്റെന്താണ്‌ സ്നേഹമായ് സ്വീകരിക്കപ്പെടുക?
എല്ലാ വഴികളും നിന്നിലേക്കെന്ന്
ഉറപ്പിക്കുന്ന നേരത്തും
ഒരിയ്ക്കൽ പോലും
എന്നിലേക്ക് വന്നുചേർന്നതില്ലെന്ന്
നീ
ആവർത്തിക്കുന്നതിലാണത്ഭുതം!

മറ്റൊരാളായി നീ
മാറിപ്പോകുന്ന
മുറിവുകളല്ല
മനസ്സിൽ!

ഇനി മാറ്റമില്ലെന്നുറപ്പിച്ച്
നിന്നെ ചേർത്തു പിടിക്കുന്നതിന്റെ അത്യാഹ്ലാദം!

നിന്റെ ആരുമല്ലാതാവാന്‍ എനിക്ക് കഴിയില്ല.
നിന്റേത് മാത്രമാവാനും എനിക്ക് കഴിയില്ല.
ഇങ്ങനെയൊന്നും അല്ലാതായിരുന്നെങ്കില്‍ എന്ന്..
ഇതിനേക്കാള്‍ കൂടുതല്‍ ആയിരുന്നെങ്കില്‍ എന്ന്..
മറക്കില്ല ;
ഓർമ്മിച്ചു കൊണ്ടേയിരിക്കും -
മറക്കണം എന്ന്
ഓർമ്മിച്ചു കൊണ്ടേയിരിക്കും !
കൊടുംവേനലില്‍ മുഖമാഴ്ത്തി
‘നീയെനിക്ക് വേനല്‍ മാത്രം തരുന്നു’
എന്ന സന്ദേശം കൊടുത്തയച്ച്;
ഒരുപാടപ്പുറത്തേക്ക് ഓടിപ്പോകാന്‍
ഒറ്റയ്ക്കൊരുവഴി
തന്നേച്ചു പോയവന്‍ ആരാണ്?

തരാന്‍ മറന്നു പോയ പ്രണയപത്രം ബാക്കിയുണ്ട്:

സ്തൂപികാഗ്ര വൃക്ഷങ്ങളില്‍ കാറ്റ് കുടിയേറുന്നത്
കാണിച്ച് തന്നവന്,

ചുവന്ന മേഘങ്ങളിലേക്ക്
ഒരു കാറ്റ് പോലെ നടന്ന് പോകണമെന്ന് പറഞ്ഞവന്...

എന്റെ വാക്കുകള്‍
എനിക്കുള്ളില്‍
എവിടെയോ ആണ്....
ഇത്
എനിക്ക്
എന്നിലെ നിനക്ക്.
നീ
എന്നിലെ മരണവും
എന്റെ ജീവിതവുമാണ്.
ഒരു രാത്രിയില്‍
അപ്രതീക്ഷിതമായി ഉച്ചരിച്ചു പോകാന്‍
നിനക്ക്
ഒരു നക്ഷത്രത്തിന്റെ പേര് ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്..