ഏറെ
പരിചിതമായ
വാക്കുകൾ കൊണ്ട്
തീർത്തും
അപരിചിതമായൊരു
പ്രണയം
ഞാൻ പറയാൻ തുടങ്ങുന്നു.
ഒരു ഭാഷയോട് മാത്രമാണ്
തീവ്രപ്രണയം;
ഒരാളോടും.
ആ ഭാഷയിൽ,
അവനോട്
പറയാനുള്ള
പ്രണയവാക്കുകൾ കൊണ്ട് നിറഞ്ഞൊരു
മഹാസമുദ്രത്താൽ ചുറ്റപ്പെട്ട
ഒരു ദ്വീപ്
മാത്രമാണ്
ഞാൻ.
ഞാനല്ലേ നിന്റെ പ്രണയത്തിന്റെ ഹിമാലയം?
നീ വരേണ്ടത് എന്റെയടുക്കലേക്കല്ലേ?
എന്ന് ചോദിയ്കുമ്പോഴൊക്കെ
നീ പ്രണയത്തിന്റെ
ഹിമാലയമല്ല;
ഗംഗയാണെന്ന്
ഏതോ
ഒരുൾക്കടലിലേക്കെന്ന
ഒഴുക്കി വിടാറുള്ള
സഞ്ചാരിയായ നീ .

നിന്നിലേക്ക് തുറന്ന
വാതിൽപ്പടിയിൽ നിന്ന്
ഞാൻ
നൃത്തം ചെയ്യുന്നു.
ഒരു ചുവട്
മുന്നോട്ട് ഇല്ല;
പിന്നോട്ടും ഇല്ല.
നിന്നിലേക്കുള്ള ദൂരവും
അത്ര തന്നെ!
അവളൊരു കൊടുങ്കാടാണെന്നും
നീയെന്ന സൂര്യനെ ഒളിച്ച്
അവൾ
കുസ്യതിയുടെ
കണ്ണാടിക്കഷ്ണങ്ങൾ
പെറുക്കിക്കൂട്ടുന്നുവെന്നും
നിന്നിലേക്കവൾ
ആയിരം തെളിച്ചമുള്ള പകലുകൾ
ചിതറുന്നുവെന്നും
സങ്കല്പിയ്ക്കുക.

ഒരു നദിയുടെ ഇരുകരയിലെ
മൺപുറ്റുകളായ് നാം മാറുന്നു.
കരകവിഞ്ഞൊഴുകുന്നൊരു
പ്രണയത്തിൽ
നാം
ഒലിച്ചു പോകുന്നു
നീയില്ല എന്ന്
രാപ്പകലുകൾ
കലഹിയ്ക്കുന്നു.

നീയില്ല എന്ന്
എന്നിലെ പൂക്കൾ
മുള്ളുകളിൽ പൂക്കുന്നു.

നീയില്ല എന്ന്
ഇഷ്ടമില്ലാത്ത ഒരു നിമിഷത്തിൽ
എന്റെ ഘടികാരസൂചി
നിലച്ചു പോകുന്നു.

നീയില്ല എന്ന്
എന്റെ രുചിക്കൂട്ടുകൾക്ക്
പാകം തെറ്റുന്നു.

നീയില്ല എന്ന്
ഹൃദയശൂന്യനായ
മൗനമെനിക്ക്
കാവൽ നിൽക്കുന്നു.

നീയില്ല എന്ന്
വേനൽ
ഇനിയുമൊരു സൂര്യനെ
കടം വാങ്ങുന്നു.

നീയില്ല എന്ന്
കണ്ണുകളിലെ മഴക്കാലം
ഇടിവെട്ടിപ്പെയ്യുന്നു.

നീയില്ല എന്ന്
പിടഞ്ഞ്
ഹൃദയം
അതിന്റെ താളമേതെന്ന്
തിരയുന്നു.

നീയില്ല എന്ന്
എനിക്കെഴുതേണ്ട
വരികളിൽ
ഞാൻ മാത്രം നിറയുന്നു.

നീയില്ല എന്ന് ..

നീയില്ല എന്ന് ..

നീയില്ല എന്ന് ..

മഴയുടെ നിറമുള്ള വെയിൽ വീഴുന്ന
വരാന്തയിൽ
ഞാനിരിക്കുന്നു.
പ്രാണന്റെ മീനുകൾ പിടയുന്ന
ഒരു നദിയെന്നിൽ പിറക്കുന്നു. 
ഒരുനാൾ
അവളൊരു ഭാഷയും
പ്രണയം
അതിലെഴുതിയ
ആദ്യത്തെ 
കവിതയുമാകുന്നു.

എന്നിൽ നിന്നിലേക്ക്
തുറക്കുന്ന
വാതിലുകളെ
ഞാൻ
ഓർമ്മകൾ
എന്ന് വിളിക്കുന്നു.
എന്തുകൊണ്ടോ
നമുക്കതിനിരുപുറം
കാലങ്ങളോളം
കാത്തു നിൽക്കേണ്ടി വരുന്നു.
നീ തീർത്ഥാടകനായ് എത്തുന്ന
മഞ്ഞുവഴികളിലൊന്നാകണം
എന്നുണ്ടെനിയ്ക്ക്.
പ്രണയത്തിന്റെ
ഇടത്താവളങ്ങളിൽ
നാം പരസ്പരം
ചൂട് പകരും.
ഓർമ്മകളായ് ഉരുകും.
പലജന്മങ്ങൾ ഒന്നായ് പിറന്ന്
നാം
ഇരുപ്രാണനുകളായ് പിരിഞ്ഞത്
അതിന് വേണ്ടിയാണ്:
തമ്മിൽ
പ്രണയമെന്ന്
പലവട്ടം
പറഞ്ഞുകൊണ്ടിരിയ്ക്കാൻ;
പലവട്ടം
കേട്ടുകൊണ്ടിരിയ്ക്കാൻ. 
രണ്ട് മനുഷ്യജീവിതങ്ങൾക്കിടയിലെ
അടുപ്പത്തിന്റെ അകലം
അളക്കാനാണ്
പ്രണയം എന്ന വാക്ക്.
എന്റെ ഓർമ്മകൾ മുറിഞ്ഞ്
നിന്റെ മുഖം തെളിയുന്ന
തടാകങ്ങളുണ്ടാകുന്നു.
.
മനുഷ്യന്റെ ചരിത്രത്തോളം
ദീർഘമായ ഓർമ്മകളിലൂടെ
വിരൽ പിടിച്ച് നടന്നിട്ടും
അവസാനിയ്ക്കാത്ത ദൂരം
നമുക്കിടയിലിന്നും :-(
പ്രണയത്തേക്കാൾ,
നടന്നു തീർക്കാൻ കഴിയാത്ത
ദൂരങ്ങൾ
എവിടെയുമില്ല.
നീയിലല്ല എന്ന തോന്നലിൽ
നീലിച്ച
താടകമൊന്നിൽ
മുഖം നോക്കുന്നു

പതിനാല് അക്കങ്ങൾക്കിരുപുറം
നിറയുന്ന
ശബ്ദവിന്യാസങ്ങളുടെ
താളക്രമത്തിലൊരു
ജീവിതം
ചിട്ടപ്പെടുത്തുന്നുണ്ട്.
അതില്ലാതെയാകുമ്പോൾ
ഹൃദയം
നിലച്ചു പോകുന്നുവെന്നൊരു
തോന്നലുമുണ്ട് 
അവളൊരു പട്ടുനൂൽ പുഴുവായ്
വെന്ത്
പ്രണയത്തിന്റെ ഉത്തരീയം
തയ്‌ച്ചെടുക്കുന്നു.
എന്നിട്ടും
അപരിചിതത്വം അവളെ
നഗ്നയാക്കുന്നു.

യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
ആ നിമിഷത്തിൽ മാത്രം
ജനിച്ചു മരിയ്‌ക്കേണ്ടുന്ന
ജീവിതത്തെക്കുറിച്ചുള്ളതാണ് .

യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
അന്നോളം പറഞ്ഞ വാക്കുകൾക്കും
അതിൽ പിന്നെ പറയാതെ പോകുന്ന വാക്കുകൾക്കും
ഇടയിലുള്ള
പാലമില്ലാത്ത പുഴയാണ്!
എന്നിലെ
ഓർമ്മകൾക്കാണ്
എന്നും
നിന്റെ പേര്
:-)
രാത്രികൊണ്ട്
സൂര്യനെ പുതപ്പിച്ച്
ഇരുണ്ട് പോകുന്ന
ഭൂമിയാകുന്നു
നീയില്ലാത്ത നേരങ്ങളിൽ
ഞാൻ.

എഴുതാനുണ്ടേറെ

കടലാസ് കൊണ്ട് തുഴയ് 
മിണ്ടാനുണ്ടേറെ

വാക്കുകൾ നീന്ത് 

കരയുണ്ടോ?
അവിടെ 
കടലുണ്ടോ?

നീ അടുത്തുണ്ടാകുമ്പോൾ
ഒന്നും മിണ്ടാനില്ലാതെ
മൗനവ്രതക്കാരിയാകുന്ന
എന്റെ പ്രണയം
നീ അടുത്തില്ലാത്ത നേരത്ത്
വാക്കുകളുടെ പ്രളയം കൊണ്ടെന്നെ
ഭയപ്പെടുത്തുന്നു. 
എന്നിലെ ചെമ്പരത്തിക്കാടുകളെല്ലാം
വെട്ടിത്തെളിച്ച്
ഞാൻ അവിടം നിറയെ
നിന്റെ ഓർമ്മത്തയ്യുകൾ
നട്ട് നനയ്ക്കുന്നു.
ഇലകളുടെ തണുപ്പിൽ
എന്നെ ചേർത്ത് വെച്ച്
ഞാനീ വേനൽ കടന്നുപോകുന്നു.
ഒരു യാത്ര പോയി.
വഴിനീളെ ഗുൽമോഹർ മരങ്ങളാണ്.
പരിചിതമാണ് ആ വഴി.
പ്രിയപ്പെട്ടതും.
പൂത്തു തുടങ്ങിയിട്ടില്ല
മരങ്ങളിൽ ഏറെയും.

ആകാശവും
ചുവന്ന് പൂത്ത ചില്ലകളും
വെയിലും
മഴയോർമ്മകളും
നീയും
നിറയാറുണ്ടായിരുന്ന
യാത്രകളെക്കുറിച്ച്
ഓർത്തുകൊണ്ട്
ആ വഴി
അങ്ങനെ കടന്നു പോയി.

ഇനിയും പൂക്കാൻ തുടങ്ങിയിട്ടില്ലാത്ത
മരങ്ങൾ
നിന്നിൽ നിന്ന് എന്നിലേക്കുള്ള
ദിവസങ്ങളുടെ അകലം
എത്രയെന്നോർമ്മിപ്പിയ്ക്കുന്നു.

എന്നിട്ടും
അകലമത്രയൊന്നുമില്ലെന്ന്
ചില ചില്ലകൾ
എന്നിലെ നിന്റെ ഓർമ്മകളിൽ
ചുവന്ന്
തലനീട്ടുന്നു.
തനിച്ചല്ലെന്ന്
നമ്മളന്യോന്യം പറയുന്നു.

പരസ്പരം
തീവ്രമായ
സ്നേഹത്താൽ സ്വതന്ത്രരായവർ.

എത്ര സ്വാതന്ത്ര്യം
പരസ്പരം പങ്കിടുന്നുവോ 
അത്ര പൂർണ്ണമാകുന്നു
ജീവിതം
എന്നറിയാവുന്നവർ 
എന്നിലൊരു കുടയുണ്ട്;
എനിയ്ക്ക് നീ വേനലും മഴയുമാണ്.
നീയില്ലാത്ത എന്നിലല്ലാതെ
മറ്റെവിടെയാണ്
ഇത്രയും കനത്ത
വേനൽ?!
ഞാൻ എന്നിലേക്ക് തിരിച്ചു വന്നത് ഇങ്ങനെയാണ്:
നിന്നോടുള്ള പ്രണയത്തിന്റെ
കപ്പൽ കയറി!

ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഇങ്ങനെയാണ്:
നിന്നോടുള്ള പ്രണയത്തിന്റെ
വാതിലിലൂടെ.


വല്ലപ്പോഴും ജനാലയില്‍ ഒരു മഞ്ഞ ശലഭം വന്നിരിക്കും.
എന്തൊക്കെയോ ഓര്‍മ്മിപ്പിക്കും.
കുറേ നേരം അവിടെയിരുന്ന് ചിറകിളക്കി പിന്നെയത് എങ്ങോട്ടോ പറന്നു പോകും

നമുക്ക് 
നമ്മളായ് തോന്നുന്ന ചിലരെ 
ചേർത്ത് പിടിയ്ക്കാനുള്ള തീരുമാനമാണ് 
ജീവിതം.
മീനുകളായ് ജനിയ്ക്കുന്നതിന് മുൻപേ
നാം
സമുദ്രങ്ങളായിരുന്നു.
അതിനും മുൻപ്
 രണ്ട് ജലകണികകൾ.


ആരാണ് ആ കഥ പറയാൻ പോകുന്നത്?
നിന്നെ ഞാനായി മാറ്റുന്ന മന്ത്രവാചകമാണതിലെ
അവസാനത്തെ വരി.