നിങ്ങൾ എഴുതുന്നു.

ഒരാൾ അയാളെ നിങ്ങളിൽ കണ്ടെത്തുന്നു.

അല്ലെങ്കിൽ അയാൾ തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരാളെ.

അല്ലെങ്കിൽ അയാൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒരാളെ.


നിങ്ങൾ എഴുതുന്നു.

ഒരാൾ എങ്കിലും നിങ്ങളെ 

തിരഞ്ഞു കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.

അല്ലെങ്കിൽ നിങ്ങളിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരാളെ 

തിരഞ്ഞു കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.


തീർത്തും മനസ്സിലാക്കപ്പെടാതെ പോകാനാണ് 

നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ 

തീർത്തും ഒറ്റക്കാവാനാണ് 

നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ 

തീർത്തും വീണ്ടെടുക്കപ്പെടാതിരിക്കാനാണ് 

നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ 

എഴുതാനും നിങ്ങൾക്ക് ഒന്നും ഉണ്ടാകില്ല.



എന്നിലാകെ മനുഷ്യർ നിറഞ്ഞു.

മനുഷ്യർ-

അവരുടെ സമരങ്ങളും  സംഘർഷങ്ങളും  സഹനവും സ്നേഹവും.

എന്നിലാകെ എത്രയോ മനുഷ്യരുടെ ജീവിതം നിറഞ്ഞു.

അസാധാരണമായ വിധം ഞാൻ എന്നിൽ ജീവിതം നിറച്ചു.

 എഴുതിയില്ലെങ്കിൽ 

മരിച്ചു പോകുമെന്നൊക്കെ കരുതിയ 

ഒരു കാലമുണ്ടായിരുന്നു.



അത്ഭുതം!


ഞാൻ മരിക്കുന്നില്ല!

 കൂട്ടുകാരാ, നീ വായിച്ചുവല്ലോ

-  എന്ന്

അയക്കുന്നതിനും മുൻപേ 

മായ്ച്ചു കളഞ്ഞ 

സന്ദേശങ്ങൾക്കടിയിൽ 

ഞാൻ ഒപ്പിടുന്നു.


കൂട്ടുകാരാ, 

നീ വായിച്ചുവല്ലോ?!

 മഴ പെയ്യുന്ന 

ഒരു നേരം.


ഇലകളനങ്ങുന്ന 

കാറ്റുവീശുന്ന 

പുഴയൊഴുകുന്ന 

ഒരു തീരം.


ആകാശം നോക്കി കിടക്കുന്ന 

ഒരു പുൽത്തകിടി-

നിർത്താതെ കയറിപ്പോകേണ്ട 

ഒരു ഗോവണിപ്പടി-

ഒരു കായലോരം -

സമുദ്രത്തിലേക്കുള്ള ഒരു കര -

ജലത്തിന്റെ ശബ്ദം -

ഒരു തോണിക്കടവ് -


മഴ കറുത്ത 

ഒരാകാശം- 


ഒറ്റയ്ക്കുന്ന പറന്ന ഒരു പക്ഷിയെ 

ഇരട്ടയാക്കുന്ന 

കാഴ്ചയുടെ 

ഒരു കണ്ണാടി .


എല്ലാവരും അപരിചിതരായ 

ഒരാൾക്കൂട്ടം -

ഒരാളും തേടി വരാനിടയില്ലാത്ത 

ഒരു നടപ്പ് ദൂരം -


ഇതിൽ ഏതെങ്കിലും ഒന്നിൽ -

എവിടെയെങ്കിലും ഒരിടത്ത്- 

എന്നെങ്കിലും ഒരിക്കൽ -


തൊട്ടടുത്ത് 

നിങ്ങളെപ്പോലെ ഒരാൾ -

നിങ്ങൾ തന്നെ 

ആകാനിടയുള്ള ഒരാൾ -

ആ ഒരാൾ 

നിൽപ്പുണ്ടെന്ന് 

നടപ്പുണ്ടെന്ന് 

മിണ്ടാതിരിപ്പുണ്ടെന്ന് 

അകമേ 

അറിയാനാകുക.

ആയത്തിൽ 

ആഴത്തിൽ 

അറിയാകുക.


ആ അറിവിൽ -

അതിന്റെ നിറവിൽ -

ഒരു പേനത്തുമ്പിൽ 

ഒരു ഫോട്ടോ ഫ്രയിമിൽ 

ഓർമ്മയുടെ ഒറ്റകോശത്തിൽ 

സ്‌നേഹമെന്ന് 

നിങ്ങളും അയാളും 

അന്യോന്യം 

അടയാളപ്പെടുത്തുന്നു.


ഭൂമിയിൽ 

ഒരു വീട്ടിലേക്ക് 

ഒരു മനുഷ്യനിലേക്ക് 

മടങ്ങി ചെല്ലാൻ 

വഴി ബാക്കിയുണ്ടെന്നാൽ 

സ്നേഹം 

ബാക്കിയുണ്ടെന്നാണ്.



ജീവിതം 

ബാക്കിയുണ്ടെന്നാണ്.


 മനസ്സ് 

ഒരു തള്ളപ്പക്ഷി 

-അനിശ്ചതത്വത്തിന്റെ മുട്ടകളെ 

അടവെച്ച്‌ വിരിയിക്കുന്നു.


അടുത്ത നിമിഷം ഞാൻ 

എങ്ങനെ കടന്നു പോകുമെന്ന്-

ഓരോ കിളിയൊച്ചയും 

കരഞ്ഞു ചോദിക്കുന്നു.



 വീണ്ടും 

ഒരിയ്ക്കൽ കൂടി ചെന്നുകയറിയാൽ 

പിന്നീട് 

ഒരിയ്ക്കലും മടങ്ങി വരാനാകില്ല എന്ന തോന്നലിൽ 

ഉപേക്ഷിക്കുന്ന വഴികളുണ്ട് ,

ഇടങ്ങളുണ്ട്-

മനുഷ്യരും ഉണ്ട്.

  ചില മനുഷ്യരുണ്ട്-

നമ്മുടെ ശീലങ്ങൾ മനഃപാഠമാക്കുന്നവർ.


അവർ ചില സംഭാഷണങ്ങൾക്ക് തുടക്കമിടും-
സുന്ദരമായൊരു പദക്രമീകരണത്തിൽ അത് നമ്മെ കൊണ്ടെത്തിക്കുമെന്ന ഉറപ്പിൽ.

ഇനി ഒരു വാക്ക് കൂടുതൽ എഴുതാനില്ല എന്ന് തോന്നുന്ന നേരങ്ങളിൽ (എല്ലാം)
ഇനിയും  കൂടുതൽ വരികൾ  എന്ന്  വാക്കുകൾ കൊടുത്തയക്കുന്നവർ.

ഒരു കഥ ഓർത്തെടുത്ത് പറയുന്നവർ.
ഒരു പാട്ട് തന്നയക്കുന്നവർ.

വെളിച്ചം കൊണ്ടോ -നിറങ്ങൾ കൊണ്ടോ -
ഒരു ചിത്രം വരച്ചെടുത്തയക്കുന്നവർ.

അങ്ങനെ ചിലർ  -
ഒരേ ആകാശത്തിന് ചുവട്ടിൽ അവരുണ്ടാകുക  എന്നതിലെ ആനന്ദം.



-അതറിയുന്നു.

മരങ്ങളിൽ ഇലകൾ എന്ന പോലെ 

മനുഷ്യരിൽ സ്വപ്‌നങ്ങൾ. 

ഒന്ന് പൊഴിയുമ്പോൾ 

ഒന്ന് തളിർക്കും-

 ജീവനെ പച്ചയായി നിർത്താൻ.