നീയേ
ഞാൻ ഇടിവെട്ടിപ്പെയ്തപ്പോഴൊക്കെ
മിന്നല്‍ തെളിച്ച് കൂടെ നിന്ന
എന്റെ ആകാശമേ !
നീയെന്ന അറ്റലാന്റിക്കിൽ
ഉറച്ചുപോയ
ഐസ് ബർഗ് ആണ് ഞാൻ!
നിന്നിലൂടെ തുഴയുന്ന നാവികർ
എന്നെ ഭയക്കേണ്ടതാണ്!
;-)
ഞാൻ,
നിന്നെ സ്നേഹിക്കാതിരുന്ന ദിവസങ്ങളിലൊന്നും
ഈ ഭൂമിയിൽ
ജീവിച്ചിരിപ്പില്ലായിരുന്ന
ആ ഒരാൾ.
രഹസ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണം;
അത് നമ്മുടെ സ്വപ്നങ്ങളുടെ ചിറകുകളാണ്!
പ്രണയത്തെക്കുറിച്ച് മാത്രമേ
ഞാൻ
നുണ പറയാതിരുന്നിട്ടുള്ളൂ.
എന്നിൽ
നിന്നെ ഒളിപ്പിച്ചു വെച്ചയിടം
ഏതാണെന്ന്
മറന്നുപോയത് കൊണ്ട് മാത്രം
ഞാൻ തോറ്റുപോയ
നിധിവേട്ട.
എത്രയായിരം
പ്രണയമാണിങ്ങനെ
മഞ്ഞു പോലെ
പൊഴിഞ്ഞു വീഴുന്നത്.
അല്ലയോ കാറ്റേ,
ഏത് പുലരിയിലാണ്
നീയെന്റെ
ചില്ലകളിൽ നിന്ന് ഇറങ്ങിപ്പോയത്?
നീ വെയിലാകുമ്പോൾ മാത്രം
എനിയ്ക്ക് നിഴലുകൾ ഉണ്ടാകുന്നു.
നാം
ഇതുവരെ പറഞ്ഞ
കഥകളൊക്കെയും
ഇനിയും ജനിച്ചിട്ടില്ലാത്ത നമ്മെക്കുറിച്ചാണ് !
നീ മിണ്ടിയില്ലെങ്കിൽ
അവസാനിച്ചു പോകുന്ന
ഒരു ഗ്രഹത്തിൽ ചെന്ന് പാർക്കണം.
എഴുതാത്ത ഒരു പേജെടുത്ത്
നിന്റെ പേരെഴുതുന്നു;
അത് കവിതയായ് മാറുന്നു.
കവിത എഴുതിയിടത്ത്
നിന്റെ പേരെഴുതുന്നു;
അത് നീയായ് മാറുന്നു!
Monday
ഇത്രയും വാക്കുകൾ നമുക്കിടയിൽ
പറഞ്ഞു പോയിട്ടില്ലെന്ന് വിശ്വസിയ്ക്കാനാണ് പ്രയാസം.
അക്ഷരക്കുട്ടികൾ ഓടിക്കളിയ്ക്കുന്ന
മുറ്റത്തിനരികെ
അച്ഛനുമമ്മയുമായ് നിന്നില്ലെന്ന് പറയാൻ.
കുസൃതികളുടെ ചരക്കല്ലുകൾ വാരിയെറിഞ്ഞവർ ഓടിപ്പോയ വഴിയിൽ
തമ്മിൽ തൊടാതെയെങ്കിലും ആകെ പൂത്തുലഞ്ഞ
അരളിയും ചേമന്തിയുമായ് നാം നിന്നില്ലെന്ന് പറയാൻ.