Thursday

 ഓർമ്മ ഒരു മുറി കൂടാത്ത ഞരമ്പാണ് .. 

നീ തന്ന മുറിവ് ..

നീ തന്ന നോവിന്റെ ഓർമ്മയെന്ന എന്നിലെയാ മുറികൂടാതെ ഞരമ്പ്....

Tuesday

 ഇരിയ്ക്കാൻ ഇടമില്ലാത്തത് കൊണ്ട്

നിൽക്കേണ്ടി വരുന്ന ഒരാൾ
നൃത്തം ചെയ്യുന്നത് പോലെ -
എഴുതുന്നു;
വീണ്ടും വീണ്ടും
എഴുതുന്നു.

 മഴയൊരു പലതട്ടുള്ള പാർപ്പിടമാണ്-

ഓരോ മുറിയിലുമുണ്ടാകും

ഒറ്റയ്ക്ക്
ഒരാളെങ്കിലും.

മഴ
സങ്കടമെന്ന് പേരുള്ള
ആ പിരിയൻഗോവണിയാണ്.
കരച്ചിലുകളുടെ ഡി എൻ എ.

പച്ചമീൻ മണമുള്ള ഒരു പകൽ -
പൂച്ചയെപ്പോലെ
മഴയെത്തുന്നു …

Monday

 നാർസിസസ്,

ജലാശയത്തെ എന്ന പോലെ

എന്റെ എഴുത്തുകളിലേക്ക്
ഞാൻ നോക്കുന്നു.
എന്റെ ശ്വാസം നിലയ്ക്കുമ്പോൾ

ഭാഷയിൽ

ഒരു ചെമ്പരത്തിയെങ്കിലും
ചുവന്നു പൂവിടുമായിരിക്കും.

 ഒരു പാതിയിൽ

പ്രണയഭ്രമണം.

മറുപാതിയിൽ

ധ്യാനബുദ്ധൻ.

 മനുഷ്യരുടെ രാവുകൾ.

പച്ചയായ ശലഭജീവിതം.

Saturday

പ്രണയത്താൽ നാം വെളിച്ചമാകുന്നു 

രാവിന്  നക്ഷത്രങ്ങളും 

ഇനിയില്ല 

ഇരുട്ട് .

Tuesday

 വളർത്തു പക്ഷി -


ഹൃദയം എന്ന് 

അതിന് പേര്.


തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം പാടാൻ 


' എല്ലാം എല്ലാം നല്ലതെന്ന് 

എല്ലാം നല്ലതിനെന്ന്' 


ഒരു പാട്ട് 

അത് പാടി പഠിച്ചിരിക്കുന്നു.

Sunday

 ഭ്രാന്തെടുക്കുന്നത് പോലെ ഇടയ്ക്കെങ്കിലും 

'മിസ്സ് യു '

എന്ന് തോന്നണം.


ഒരിയ്ക്കൽ സ്നേഹിക്കപ്പെട്ടിരുന്നു എന്നതിന് 

അതിനേക്കാൾ വലിയ സ്മാരകം ഇല്ല.


‘വല്ലാതെ ഓർമ്മയാകുന്നു’
എന്ന വാക്കുകൾ ചേർന്ന്
ഒരു കാത്തിരിപ്പിടമുണ്ടാകുന്നു.
‘മറന്നുവോ’ എന്ന വാക്കിൽ
ഒരു കണ്ണാടിയും.



നാം ഉമ്മ വയ്ക്കുമോ ?
ലോകം നമ്മിൽ അവസാനിക്കുന്നത് പോലെ .

നാം ഉമ്മ വയ്ക്കുമോ ?
പ്രപഞ്ചത്തിന്റെ ആരംഭമെന്ന പോലെ .


നാം ഉമ്മവയ്ക്കുമോ ?
സൃഷ്ടി സ്ഥിതി സംഹാരങ്ങളെ അതിലടക്കം ചെയ്തത് പോലെ.

 ചിലരുണ്ട്, 


കവിതകളേക്കാൾ കവിതയായി 


ചില മനുഷ്യർ.


അവരൊളിപ്പിയ്ക്കുന്ന 


പ്രണയത്തിന്റെ ചിത്രങ്ങൾക്ക് 


പകരം വയ്ക്കാൻ ഒന്നേയുള്ളൂ -


ഡാവിഞ്ചിയുടെ മൊണാലിസ .

Saturday

ബോധത്തിലും അബോധത്തിലും 

നിയമങ്ങളില്ലാത്ത 

ഒരു പ്രണയം 

രാത്രിയുടെ റൗണ്ടെബൗട്ടിൽ 

കൈകോർത്തു നിൽക്കുന്നു.

ഏതിടത്തേക്കുമെത്താൻ

നിറയെ വഴികളുള്ള നഗരമേ, 

തമ്മിൽ പിരിയാൻ 

ഒരു പച്ചവെളിച്ചം നാട്ടുക.

 മറന്നൊരു രാവിനെ പകർന്നെടുക്കുന്നു-

തണുത്ത
എത്ര നക്ഷത്രങ്ങളാണ്
നെഞ്ചിൽ,
ഐസ്‌ക്യൂബുകൾ പോലെ.

Tuesday

  

അത്ര മധുരമായ തനിച്ചിരിപ്പുകൾ  കൊണ്ട് 

ആൾക്കൂട്ടമെന്ന കയ്പിനെ 

പൊതിഞ്ഞു വയ്ക്കുന്നു.

 മറന്നൊരു രാവിനെ പകർന്നെടുക്കുന്നു.

എത്ര തണുത്ത നക്ഷത്രങ്ങളാണ് നെഞ്ചിൽ-

ഐസ്‌ക്യൂബുകൾ പോലെ.

  രണ്ട് കടലുകളുടെ ശ്വാസക്കാറ്റ്. 

ചുണ്ടുകൾ,

തീരമണഞ്ഞ ശംഖുകൾ.


 ഒരു രാവിന്റെ ദൈർഘ്യം എത്രയാണ്?

നീ എന്ന നദി, 

എന്റെ സമതലങ്ങളിൽ 

പ്രളയശേഷം 

ശാന്തമാകാനുള്ളയത്രയും നേരം.

 വെയിൽ തെളിയുന്ന ഒരു പകലിലേക്ക്

തനിയെ തുഴയുന്ന ഒരു തോണി മാത്രമാകുന്നു

രാത്രി.
മനുഷ്യൻ,
മഴ തോരുന്നു
എന്ന പാട്ട് മൂളുന്നു ..

 ചില ജാലകങ്ങൾക്ക് അപ്പുറം

തോരാത്ത മഴയുടെ ശബ്ദമായിരിക്കാം .

ചിലതിനപ്പുറം
ഇനിയും അവസാനിച്ചിട്ടില്ലാത്ത വേനൽ.

മറ്റുചിലയിടങ്ങളിൽ
നിറം മാറിത്തുടങ്ങുന്ന ഇലകളെ
തൊട്ട് തൊട്ട്
കാറ്റിന്റെ അലച്ചിൽ.

ജീവന്റെ
എണ്ണമറ്റ
അക്ഷാംശരേഖാംശങ്ങൾ…

എണ്ണമറ്റ
ശബ്ദങ്ങൾ …
ഞാനോ
രാവിൽ
ഈ വിരലുകളെ കേൾക്കുന്നു ..

  നിറയുന്ന നദിയെ 

മഴ പെയ്യുന്ന നേരങ്ങളെ 

വരയ്ക്കുക 

എളുപ്പമല്ലെന്ന് നീ പറയുന്നു.


മഴയേക്കാൾ കനത്തു പെയ്യുന്ന 

നദിയേക്കാൾ കരകവിയുന്ന 

മനുഷ്യരെ 

എനിക്ക് വരയ്ക്കാമല്ലോ , അല്ലേ ?

 ജലം കൊണ്ട് അളക്കുമ്പോൾ

അടുത്ത് എന്നും
വെയില് കൊണ്ടാകുമ്പോൾ
അകലെ എന്നും
നദിയിൽ നിന്ന് വീട്ടിലേക്കുള്ള വഴി
നീ വരയ്ക്കുന്നു-
അടുത്തെന്നപോൽ അകലെയുള്ള സ്നേഹദൂരങ്ങളെ
നാം ഓർക്കുന്നു.
ഒപ്പമുണ്ടെന്ന വാക്ക് കൊണ്ട്
ആ നേരം
ഞാൻ നിന്റെ വിരൽ തൊടുന്നു.

Saturday

ഭ്രാന്തെടുക്കുന്നത് പോലെ ഇടയ്ക്കെങ്കിലും 

'മിസ്സ് യു '

എന്ന് തോന്നണം.


ഒരിയ്ക്കൽ സ്നേഹിച്ചിരുന്നു എന്നതിന് 

അതിനേക്കാൾ വലിയ സ്മാരകം ഇല്ല.

Thursday

 കല്ലും മുറുകെപ്പിടിക്കും;

ഹൃദയമെന്ന പോൽ നെഞ്ചോട് ചേർക്കും.
സ്നേഹത്തെക്കുറിച്ച് മറ്റെന്ത് പറയാനാണ് ?!

 അദൃശ്യമായ

ഒരുപാട് അക്ഷരങ്ങളുണ്ട്

സ്നേഹമെന്ന വാക്കിൽ.

ആഴത്തിനേക്കാൾ

ആഴമുണ്ട്.

അതിലൊളിച്ചൊളിച്ചിരുന്ന്

തമ്മിൽ തമ്മിൽ

കാണാതെ കാണാതെയാകുന്ന

മനുഷ്യരുമുണ്ട്.

.

.

.

.

(അതിലൊരാൾ ഞാനാണ്.)

 പ്രണയമെന്നത് 

കിത്താബിൽ മാത്രമെഴുതിയ കവിത.

  ഊഴം കഴിയുമ്പോൾ പൊഴിയുക;

ഭാരമേറെയില്ലാതെ 

  /

من و تو

/
നാം ഒന്നിച്ചിരിക്കുന്നു.
ഞാനും നീയും.
നാം
രണ്ട് ഉടലുകൾ - രണ്ട് വേഷങ്ങൾ -
-എന്നാൽ -
ഒരേ ആത്മാവിന്റ പകർപ്പുകൾ.
ഞാനും നീയും.
നാം ഒന്നുചേരുന്നു.
നമ്മിൽ
നീയേത് ഞാനേത്
എന്ന് വേർതിരിക്കാനാകാത്തവണ്ണം
തമ്മിൽ
കലരുന്നു.
ഞാനും നീയും.
നമ്മെ അറിയുന്നു.
നമ്മിൽ - നാം മാത്രമെന്ന -
ഞാനോ നീയോ ഇല്ലെന്ന-
ആനന്ദമറിയുന്നു.


/
ഒരു എക്സ്റ്റ് പോയിന്റിൽ ശ്രദ്ധ പാളുന്നു. അടയാളങ്ങൾ കൃത്യമായ ഇടങ്ങളിൽ നിന്ന് നഗരം അപരിചിത വഴികളിലേക്ക് രാത്രിയെ നീട്ടുന്നു. അവസാനിക്കില്ലെന്ന് തോന്നുന്ന യാത്ര.
നാം - ഞാനും നീയും - റൂമിയെ തിരയുന്നു.
നു പാടിത്തുടങ്ങുന്നു. “khonak an dam ke neshinim dar eyvan, man o to be do naghsho be do soorat, be yeki jan,man o to”
നാം തിരക്കുകൾ അഴിച്ചുവയ്ക്കുന്നു. കാത്തിരിക്കുന്ന ഇടങ്ങളെ മറക്കുന്നു. നാം - ഞാനും നീയും ഇല്ലാതെ നാം - ഒരിയ്ക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന യാത്രയിൽ ഒന്നിച്ചിരിക്കുന്നു. ഇതാ നഗരത്തിന് പുറത്തുള്ള ഒരു രാത്രി- വേഷങ്ങൾക്കും ശീലങ്ങൾക്കും ഉടലുകൾക്കും. ഞാനും നീയും - നീയോ ഞാനോ ഇല്ലാതെ.

Tuesday

 പ്രണയത്തിരകളാൽ വേർപെട്ട്

നാം ഇരുപേർ

ഇങ്ങനെ ഇരുഭൂഖണ്ഡങ്ങൾ .

 ഞാൻ തന്നെ 

മറ്റാരുമല്ല 

നിന്നെ സ്നേഹിക്കാതിരുന്നത് 

ഞാൻ തന്നെ.

 രാവുകളിലെ നമ്മുടെ തനിച്ചിരിപ്പുകൾ മറക്കാൻ 

പകലിന്റെ പലവേഷങ്ങളണിയുന്നു.

തമ്മിൽ മറന്നു പോയെന്ന്തോന്നുംവിധം 

പല നിഴലുകൾ.

രാവെത്തുമ്പോൾ 

വീണ്ടും നിന്നിലേക്കെന്നപോലെ 

നെഞ്ച് പിടയ്ക്കുന്നു.

 ഒരു കടൽ എന്നിലേക്ക് തിരിച്ചെത്തുന്നു.

നിന്നെക്കുറിച്ച് മാത്രം പറയുന്ന തിരകൾ.

അതെന്നിൽ നിന്റെ പേരിൽ പുഴകൾ വരയ്ക്കുന്നു.

നാം ഉപേക്ഷിച്ച നഗരങ്ങളിലൂടെ വീണ്ടുമൊഴുകാൻ 

എന്നിൽ ചാല് കീറുന്നു.

മുറിവുകൾ.


പ്രിയനേ 

ഞാനെന്നും 

നിനക്ക് വേനലായിരുന്നല്ലോ .

Monday

 വിത്ത് 

അതിന്റെ വെളിച്ചത്തെ തൊടും പോലെ 

പ്രണയം.

Sunday

  ഇത് ഞാനല്ലേ എന്ന് 

വായനക്കാർക്ക് തോന്നും വിധം  

ഒരു ഞാനുണ്ടായിരിക്കണം ഓരോ എഴുത്തുകളിലും.


/
Bhaalobasi, bhaalobasi. ..🎧🤍
Rabindra Sangeet + Kavita Krishnamurthy +
Aparna Sen /

 പ്രണയമേ 

എന്റെ പ്രണയമേ

 

തീരവും തിരയും നിന്നെ കേൾക്കുന്നു 

അകന്നും അടുത്തും നിന്നെ അറിയുന്നു.

ആകാശം പോലെ ഹൃദയം കനക്കുന്നു.

കണ്ണുകൾ പോലെ ആർദ്രം, ചക്രവാളം.


പ്രണയമേ 

എന്റെ പ്രണയമേ

എത്ര ദുഃഖാർദ്രമാണ് 

നിന്റെ ഗാനം,

നമ്മുടെ ഓർമ്മകൾ.

മറന്നിട്ടും മാറുന്നില്ല അതിന്റെ ഈണം -

അതേ നോവ് 

അതേ നിറവ്.

 പിരിയും മുൻപേ 

നാം ചില പാട്ടുകൾ കൈമാറുന്നു.

തമ്മിലെന്നും കേൾക്കുന്നു.

 നിനക്ക് ആരുമല്ലാത്ത ഒരാളായിരിക്കുക എന്ന സാഹസം.

 എന്റെ രാവുകളിൽ ഉറങ്ങാതിരിക്കുന്ന നക്ഷത്രമേ 

നിന്റെ മുറ്റം എന്റെ ആകാശം.

അതിരുകളില്ലാതാകുന്നെനിക്ക് 

നിനക്കരികിലെത്തുമ്പോൾ.

 ഞാൻ അതേ പെൺകുട്ടി,

വളപ്പൊട്ടുകളെല്ലാം അവൾക്ക്
ചെമ്പരത്തി മൊട്ടുകൾ.

 ചില പുസ്തകങ്ങൾ ചില മനുഷ്യരെപ്പോലെ നമ്മെ തിരഞ്ഞെത്തുന്നു - 

മുറിവുകൾ  തുറന്നു വയ്ക്കുന്നു, 

നിർത്താതെ മിണ്ടുന്നു.

 പറഞ്ഞുവല്ലോ എന്ന് നീയും 

കേട്ടില്ല എന്ന് ഞാനും 

നടിക്കുന്നു.

 

ഉപേക്ഷിക്കപ്പെട്ട വാക്കുകൾ -

മാറാല കെട്ടിയ മുറികൾ.

ഹൃദയമോ - 

നാലറകൾക്ക് അധിപനായ ചിലന്തി.

എന്തെങ്കിലും മറന്നോ എന്ന് എപ്പോഴെങ്കിലും 

ഒരു ചോദ്യമുണ്ടാകുമ്പോൾ  

ആവലാതിയോടെ ഓർക്കും,

നിന്റെ പേര്.


ഇല്ല .. മറന്നിട്ടില്ല.. ഒന്നും.

  ഞാൻ എന്തും വിശ്വസിക്കും;

എന്നോട് ആർക്കെങ്കിലും സ്നേഹമാണെന്നതൊഴികെ .


 ചേർത്തു പിടിക്കുമ്പോൾ 

വിരലുകളെ 

ചിറകുകൾ എന്ന് വിളിച്ചവർ -

നാം, 

ഒരിയ്ക്കൽ-

 ഇതേ ജന്മത്തിൽ .

 നാമിരുപേർ 

ഇരു ഭൂഖണ്ഡങ്ങൾ.

പ്രണയത്തിരകളാലിങ്ങനെ വേർപെട്ടവർക്ക് 

വൻകരകളെന്നെല്ലാതെ മറ്റെന്ത് പേര്?

 ഒരു കാരണം കൊണ്ടും 

എന്നെ അറിയാതിരിക്കുക;

സ്നേഹിക്കാതിരിക്കുക.

സൗഖ്യം നിങ്ങളുടേതാകുന്നു.

Monday

 നുണകളൊഴിഞ്ഞ്

അഴികളെല്ലാം അഴിഞ്ഞഴിഞ്ഞ്

വാക്കിന്റെ കിളികൾ പറക്കാൻ തുടങ്ങുന്ന വിധം മിണ്ടാൻ

ആരെങ്കിലും വേണം

അപ്പുറം.

Thursday

ഓരോ പൂവിലുമുണ്ടൊരു പൂക്കാലം. 

ഓരോ ദലവും ഒരു ആലിംഗനം. 

ചുംബനങ്ങൾ, തേനടരുകൾ

Wednesday

 നോട്ടങ്ങളുടെ ഉദ്യാനം.

നീയോ നല്ല തോട്ടക്കാരൻ.

  എത്ര പാട്ടുകൾ നീ പങ്കിടാതെ നിന്നിൽ ഒളിപ്പിക്കുന്നു.

ഹൃദയമേ,

അവനോട് മിണ്ടുമ്പോൾ മാത്രം നീ വാക്കുകളെ ഉപേക്ഷിയ്ക്കുന്നതെന്തേ!

ഭാഷയെ മറക്കുന്നതും?


 ഉള്ളമൊരു തൊട്ടാവാടിപ്പടർപ്പ് ..

(നീയോ വിരൽ നീട്ടുന്നു.)

Thursday

 ഓരോ പൂവിലുമുണ്ടാകും 

പ്രിയപ്പെട്ട ഒരാൾ പകർന്നു വെച്ച 

വിരലോട്ടങ്ങൾ.

ഓരോ പൂവിലുമുണ്ടാകും 

പ്രിയപ്പെട്ട ഒരാൾ മറന്നു വെച്ച 

കൺപാർക്കലുകൾ.

Tuesday

 വൻകരകൾ എന്ന് തന്നെ നമുക്ക് പേര് !

പ്രണയത്തിരകളാൽ ഇങ്ങനെ 

വേർപെട്ട് നിൽക്കുമ്പോൾ മറ്റെന്ത്!?

 എന്റെ രാവുകളിൽ ഉറങ്ങാതിരിക്കുന്ന നക്ഷത്രമേ 

നിന്നെ ഞാൻ 

അവന്റെ പേരിട്ട് വിളിയ്ക്കുന്നു.

  നീ 

ധ്യാനത്തിന്റെ പച്ചഞരമ്പുകൾ അണിയുന്നു.

ഞാനോ 

നിന്റെ ധ്യാനമാകുന്നു.

 അടങ്ങുന്നില്ല നിന്റെ ക്രോധം.

പ്രണയമേ, അവസാനിക്കുന്നില്ല നിനക്ക് എന്നോടുള്ള കലഹം. തീരുന്നില്ല നീ തരുന്ന നോവുകൾ. നിന്റെ തീരാ പരിഭവങ്ങൾക്കിടയിലും വിശ്വസിക്കാൻ കൊള്ളാത്തവളെന്നു തന്നെ നിന്നെ ഞാൻ വിളിക്കുന്നു. വിശ്വസിക്കാൻ കൊള്ളാത്തവളെന്ന്.. തീർത്തും ഹൃദയശൂന്യയെന്ന് .. പ്രണയമേ, നിന്നെയല്ലാതെ മറ്റെന്തിനെയാണ് ഭൂമിയിൽ ഞാൻ ഇത്രയും അവിശ്വസിക്കേണ്ടത്? ഒടുങ്ങുന്നില്ല എനിക്കതിന് നീ കല്പിക്കുന്ന ശിക്ഷകൾ. അളവ് കൃത്യം എന്നിൽ നീ നിറച്ച മുറിവുകൾ. മാഞ്ഞു പോകുന്നില്ല എന്നിലതിന്റെ പാടുകൾ. ശമിക്കുന്നില്ല നീറ്റലുകൾ. അടങ്ങുന്നില്ല എന്റെയുള്ളിലൊന്നും. പ്രണയമേ, നിന്റെ ലോകത്ത് അസാധ്യമായ് ഒന്നുമില്ല. എന്നിട്ടും നീ എന്റേതാവുക എന്നത് ഏറ്റം അസാധ്യം. പ്രണയമേ നീ വരുന്നു, എന്റെയരികിൽ. ആരും എനിക്കരികിൽ ഇല്ലാത്ത നേരങ്ങളിലൊക്കെയും പ്രണയമേ നീ വരുന്നു. തൊട്ടു തൊട്ടിരിക്കുന്നു. മറ്റൊരാൾക്കും സാധ്യമല്ലാത്ത വിധം എന്നോട് ചേർന്ന് ചേർന്ന് എന്റെയുള്ളിൽ പ്രണയമേ നീയിരിക്കുന്നു. എന്നിട്ടും അവസാനിക്കുന്നില്ല നിന്റെ കലഹങ്ങൾ. പാലിക്കുന്നില്ല നീ വാക്കുകൾ. ഒട്ടും കുറയുന്നില്ല നീ തരുന്ന ഹൃദയഭാരം. ഒട്ടും ലളിതമല്ല നിന്നോടൊത്തുള്ള ഈ മിണ്ടിപ്പറച്ചിലുകൾ. ഒട്ടും അനായാസമല്ല നിന്റെ മിണ്ടാതിരിക്കലുകൾ. പ്രണയമേ നീ എന്നെ ഉപേക്ഷിയ്ക്കുന്നില്ല (എന്നാലും ) നീ കേൾക്കില്ല, ദൈവത്തെപ്പോലെ എന്റെ പ്രാർത്ഥനകൾ.. നീ അവസാനിപ്പിക്കില്ല എന്നിലെ പിടച്ചിലുകൾ.. ഒടുങ്ങുന്നില്ല പീഢകൾ. (എന്നിട്ടും ) പ്രണയമേ, നിന്നിലെന്റെ പ്രാണനെന്ന പോലെ ഞാൻ പിന്തുടരുന്നു. (എന്നിട്ടും ) നീ എന്നെ നിന്റേതാക്കുന്നില്ല. എന്റേതെന്ന് നിന്നെ വിളിയ്ക്കാനുമാവില്ല. പ്രണയത്താൽ ലഘുവാകുന്നില്ല ഒന്നും. പ്രണയത്തേക്കാൾ പ്രഹരശേഷിയില്ല ഒന്നിനും. അവസാനിപ്പിക്കാനാകുന്നില്ല പ്രണയമേ, എനിക്ക് നിന്റെ പേരിന്റെ മൂർച്ചകൊണ്ടുള്ള ഈ മരണപ്പിടച്ചിലുകൾ...

 മഴപ്പാട്ട് പാടുന്ന പക്ഷീ

നീ പറക്കുക,
അവന്റെയുള്ളിൽ
എന്റെ പേരിൽ
നിറഞ്ഞു പെയ്യുക

Sunday

 വെയിലിൽ കവിത വറ്റുന്നു;

അവളെ ഉപേക്ഷിച്ചവരാൽ നദികൾ കവിയുന്നു.

 മഴയിലൊരു മിന്നൽക്കുടയിലിരുന്ന്

പെൺകുട്ടി,

ഒരു കവിത വായിച്ചു തുടങ്ങുന്നു.
പ്രണയത്തിന്റെ പത്ത് തലകളേയും മുറിച്ചെടുത്ത്
കവിത,
അവളെ
മണ്ണിനാഴത്തിലുപേക്ഷിക്കുന്നു.

 മേഘമതിന്റെ ഉടലു കീറി മഴ ഞരമ്പുകളാൽ അവളെ തിരയുന്നു.

Wednesday

 ഒരു പക്ഷി.

ഒറ്റയാകാശം. 


ജീവന്റെ 

പല ചിറകുകൾ.

 പ്രണയത്തെക്കുറിച്ചാകുമ്പോൾ 

ഉറപ്പിക്കുക 

ഓരോ വാക്കും 

നിനക്കായ് മാത്രമെഴുതിയത്.


പ്രണയത്തിലേക്കില്ല 

പലവഴികൾ.


എന്റെ പ്രണയത്തിനില്ല 

പലപേരുകൾ.

അകന്ന്
അകന്നകന്നകന്നകന്ന്
അടുപ്പമുണ്ടായിരുന്നെന്ന് മറന്ന്
അപരിചിതരെപ്പോലെ
നാമിന്ന്.

Tuesday

എന്നെ കേൾക്കാൻ
എനിക്കരികിലേക്ക്
ഒരിയ്ക്കൽ നീ വരും.
എന്റെ കല്ലറയുടെ ഇരുവശം
വിടർന്ന പൂക്കളെപ്പോലെ നിന്ന്
ഇലകളുടെ പുസ്തകങ്ങൾ നീർത്തി
നീ വായിച്ചു തുടങ്ങും:
ഇതുവരെ 
നിന്നെക്കുറിച്ച് ഞാനെഴുതിയതെല്ലാം.
മരണശേഷം മനുഷ്യഭാഷ
മറന്നുപോയാലുമില്ലെങ്കിലും
ഞാൻ
ഇന്നത്തെപ്പോലെ അന്നും
നിന്നെ കേട്ടിരിയ്ക്കും.
നീ
വായിച്ചവസാനിപ്പിയ്ക്കുമ്പോൾ
ആകാശം നിറഞ്ഞു പെയ്തേക്കാം.
ആ മഴയിൽ 
മരിച്ചു പോയ ഒരാളുടെ വാക്കുകൾ കൊണ്ട് നനഞ്ഞ്
ഒരു കൂണുപോലെ 
എന്റെയുള്ളിൽ നീ മുളച്ചു പൊന്തിയേക്കാം.
ഒരു കൂണുപോലെ എന്റെയുള്ളിൽ നീ...
ചുറ്റിലും 
നാം ഉപേക്ഷിച്ച 
കടുംപച്ചകൾ.

  മഴ വേർപെട്ടു പോകുന്ന മേഘത്തിന്റേതുപോലെ 

വെളിച്ചം വറ്റിയ പകലുകൾ.


പ്രളയത്തിന് തൊട്ടുമുന്നിലൊരു 

നിമിഷത്തിലെ ശൂന്യത .


എന്റെയുള്ളിലൊളിച്ചു നിൽക്കുന്ന പ്രണയ സമുദ്രമേ 

ഈ നേരം 

നീ എവിടെയാണ്?

  നിന്റെയുള്ളിലെന്റെ പേരിങ്ങനെയിങ്ങനെ 

കൊത്തിക്കൊത്തിക്കൊത്തിക്കൊത്തിയൊരു 

മരംകൊത്തി.

  ഓരോ ചിത്രവും 

അനേകം വാക്കുകളുടെ ഒരു ചേർത്ത് വയ്പ്പാണ് 

ഓർമ്മകൾ മുതൽ സ്വപ്നങ്ങൾ വരെ പങ്കിടാനുള്ള ഒരു ക്ഷണക്കത്ത്.

വിചാരങ്ങളിലേക്കുള്ള ഒരു വഴി.

വാക്കുകൾക്കിടയിലെ ഒരു ശ്വാസമെടുപ്പ്.

  ഒരാളോട് തോന്നുന്ന വെറുപ്പ് കൊണ്ട് മറ്റൊരാളെ സ്നേഹിച്ചു തുടങ്ങരുത്.


വെറുപ്പല്ല സ്നേഹത്തിന്റെ ഉറവിടം.


അനേകം സ്നേഹഭംഗങ്ങൾ അനുഭവിച്ചത് കൊണ്ട് 

ആരുമില്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുന്നത് കൊണ്ട് 

കേൾക്കാൻ / മനസ്സിലാക്കാൻ ഒരാൾ വേണം എന്നത് കൊണ്ട് 

മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് 


കവിതകൾ എഴുതുന്നത് കൊണ്ട് 

ചിത്രങ്ങൾ വരയ്ക്കുന്നത് കൊണ്ട് 

നൃത്തം ചെയ്യുന്നത് കൊണ്ട് 

പാട്ട് കേൾക്കുന്നത് കൊണ്ട് 

 

തോന്നേണ്ടതല്ല പ്രണയം.


പ്രണയിക്കാതിരിക്കാൻ ആകുന്നിലെന്ന ഒറ്റകാരണമേ വേണ്ടൂ

പ്രണയിക്കാൻ;

പ്രണയിക്കപ്പെടാനും.




 ഇലകൾക്കിടയിൽ പക്ഷിയെ

വരയ്ക്കുന്നത് 

എങ്ങനെയാണ്?


പച്ച നിറം കൊണ്ട്?

ആകാശം എന്ന വാക്ക് കൊണ്ട്? 


ചിറകൊതുക്കിയൊതുക്കി

മഴയെ കേട്ടുകേട്ടിരുന്ന

പക്ഷികളാണോ

അടുത്ത പുലരിയിൽ

ഇലകളായ് മുളയ്ക്കുന്നത്?


പൊഴിഞ്ഞു വീഴുമ്പോൾ 

ഇലയിൽ തൂവലുകൾ വരച്ചു വെച്ചാൽ

അത്

തനിയെ

പക്ഷിയായ് പറക്കുമോ ?


ഒരു മരത്തിന്റെ പറക്കാനുള്ള മോഹത്തെ 

മേഘമെന്ന വാക്കിൽ 

ആകാശം മുഴുവൻ 

എഴുതി നിറയ്ക്കുന്ന

പക്ഷികളെപ്പോലെ -


പറക്കൂ എന്ന വാക്കു കൊണ്ട്

ഇലകൾക്കിടയിൽ പക്ഷിയെ

വരയ്ക്കാൻ 

മരത്തിനല്ലാതെ

മറ്റാർക്കാണ് കഴിയുക ?

 നിനക്കറിയാലോ ഞാനും ഇങ്ങനെയാണ് എന്ന്.

എന്റെ വാക്കുകൾ കൊണ്ട് മുറിവ് പറ്റുന്ന നിന്നെ 

ആവോളം മനസ്സിൽ ലാളിക്കാറുണ്ട് എന്ന്.

എന്റെ ഒരു വാക്കിൽ 

ചിലപ്പോൾ

നിന്നിലെ ചലനങ്ങൾ അറ്റുപോകാറുണ്ട്.

വാക്കുകൾ ബാഷ്പമായ് മാറിപ്പോകാറുണ്ട്.

നിശ്ചലമായ ഒരു ദ്വീപ് പോലെ നീ.

നിശബ്ദത കൊണ്ട് നിറഞ്ഞു പോകുന്നു ത്ത നേരം നിന്റെ നോട്ടങ്ങൾ.

എനിക്ക് എന്ത് ഇഷ്ടമാണെന്നോ അത് കണ്ടിരിക്കാൻ.

നിന്നിലെ

ഒരോ കോശങ്ങളേയും 

കോർത്ത് കോർത്ത് 

നിന്നെ തുന്നിയെടുക്കുന്ന കൂർത്ത സൂചിയാകുന്നു

എന്റെ പ്രണയം.


അത് നിന്നിലൂടെ പാഞ്ഞു പാഞ്ഞു

പോകുന്നതിന്റെ വേദന

എനിക്കും അനുഭവിക്കാനാകുന്നു.

ഒലിച്ചു പോകുന്ന ഒരു അരുവിയല്ല പ്രേമം. 

പകരമത് പതുക്കെ ഒഴുകുന്ന ഒരു ലാവയാണ്.

തീ പിടിച്ച - കനല് പാകുന്ന - പ്രവാഹം.

രണ്ട് പേരിൽ അത് അവശേഷിപ്പിക്കുന്ന

പൊള്ളലുകൾ.

ഓരോ ശ്വാസത്തിലും അത് അനുഭവിക്കണം എനിക്ക്.

അത്രമേലെന്റെ പ്രേമത്തിന്റെ പ്രേമമേ !

ഞാൻ

നീയെരിഞ്ഞ കവിതയ്ക്ക്

ചാരം.

 നനുത്ത ശബ്ദത്തിൽ

പക്ഷിയേയും

ഉറച്ച ശബ്ദത്തിൽ

ഇലകളേയും

ഇതാ വരച്ചു തുടങ്ങുന്നു.


നിറഞ്ഞ നിശബ്ദത കൊണ്ട്

മരത്തേയും

തികഞ്ഞ ഏകാന്തത കൊണ്ട്

കൂടിനേയും

അതിനു മുൻപേ വരച്ചതോർക്കുന്നു.


വാക്കിന് മാത്രം നല്കാൻ സാധ്യമായ

പറക്കലുകൾ പക്ഷിയ്ക്കും


കേൾവിക്ക് മാത്രം നല്കാൻ സാധ്യമായ

മഴപ്പെയ്ത്ത് മരത്തിനും


നല്കുന്നു.


എന്നിട്ടും അത്ര ലളിതമല്ല -

കൂട് വിട്ട് പറക്കലുകൾ -

പക്ഷിയ്ക്കും

ഇലകൾക്കും


ആർക്കും.

   പ്രപഞ്ചത്തിലെ 

പരശതം കവിതകളിൽ 

ഒന്ന് ഞാനും 

ചിലത് നീയുമെന്ന് 

പലരാൽ  

പകർത്തി എഴുതപ്പെടുന്നു.


ആ കവിതകളിൽ 

ഒന്ന് ഞാനും 

ചിലത് നീയുമെന്ന് 

പലരാൽ 

വായിക്കപ്പെടുന്നു.


ഭാഷയിൽ അതല്ലാതെ മറ്റെന്തുണ്ട്!

മനുഷ്യന്റെ 

വേദനകളും 

വിശപ്പുമല്ലാതെ.

 എന്റെ വിരൽ തൊടുമ്പോൾ

മുറിഞ്ഞു പോകുന്നുവോ

നിന്നിലെ

പ്രണയം എന്ന വാക്ക്?


  പിണങ്ങാനാകുന്നില്ല നിന്നോട്

എന്നതിനേക്കാൾ പ്രണയാർദ്രമായ്

ഒരു പരിഭവവുമില്ല

നീ പറഞ്ഞു കേൾക്കാൻ.

Monday

  ഒറ്റയ്ക്ക് ഒരു പക്ഷി വേനലിനെ കേൾക്കുന്നു.


ഒറ്റയ്ക്ക്.

ഒന്നും മിണ്ടാതെ

ചിറകൊട്ടും അനക്കാതെ

കൊക്ക് വിടർത്താതെ.


കണ്ട് നിൽക്കെ

ഞാൻ നിന്നെ ഓർക്കുന്നു.


ഒന്നും മിണ്ടാതെയിരുന്നിട്ടും

നിന്നെ 

കേൾക്കുന്നു.

ചിറകനക്കാതെയും

നിന്റെയടുത്തെത്തുന്നു.

കൊക്കു വിടർത്താതെ

നിന്റെ ചുണ്ടുകളെ തൊടുന്നു.


ഒറ്റയ്ക്ക് 

എന്ന വാക്കിന്

പ്രണയത്തിൽ

എത്ര വാതിലുകളാണ്.



 സ്നേഹമേ!

നീ ഏത് തരം ശില്പിയാണ്?

സ്നേഹക്കൂടുതലിന്റെ മൂർച്ചയിൽ  

അനേകം മനുഷ്യരെ 

അറുത്തെടുത്ത് 

നീ എന്നിൽ പണിയുന്ന നോവിന്റെ ശില്പം 

ഏതാണ് ?

 എല്ലാ പാട്ടിലും ഒരാളെ മാത്രം ഓർക്കുന്ന 

രാവുകൾക്ക് 

പ്രണയം 

കൂട്ടിരിക്കുന്നു.


ഹൃദയം ഒളിപ്പിക്കാൻ 

നല്ലയൊരിടം ഏതെന്ന്

ഇരുട്ടിനോട് അത് ഇടയ്ക്കിടെ തിരക്കുന്നു.

Wednesday

  സ്നേഹിക്കുക/ സ്നേഹം തോന്നുക/ ഇതൊക്കെ ഒരു ശീലമാണ്.

ഒരുപക്ഷെ അവനവനെ തന്നെ ആകും സ്നേഹിക്കുന്നത്..

പക്ഷെ അവനവനിൽ നിന്ന് അതിനൊരു ഒഴുകി പരക്കലുണ്ട്.

ഒരു ഒഴുക്ക് 

ഒരു തുടർച്ച...

ജലം ദാഹത്തെ തൊടും പോലെ.

Monday

 ഭൂമിയിൽ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ചിലരെ -(രണ്ടിലേറെപ്പേരെ ) -

ചില നേരങ്ങളിൽ
ആരോ ചേർത്തു വരയ്ക്കുന്നുണ്ട്.
ആകാശത്ത് constellations വരച്ചെടുക്കാനാകും പോലെ.

ഒരു പാട്ടോ
കവിതയോ
കാഴ്ചയോ
ഒരു പുസ്തകത്തിലെ വാചകമോ
ഒരു വാർത്തയോ
ഒരു സിനിമയുടെ ഓർമ്മയോ
ഏതു കൊണ്ടുമാകാം.

അവർ - അവർ മാത്രം - ആ നേരം
തമ്മിൽ ബന്ധിക്കപ്പെടുന്നു.

അകാരണമെന്ന് തോന്നാവുന്ന ഒരു അനുഭവം.
അദൃശ്യമായ ഒരു ചേർന്നുനില്പ്.
അസാധാരണമായ ഒരു നിമിഷം.
അവിചാരിതമായ ഒരു പാരസ്പര്യം.

പല ഭൂഖണ്ഡങ്ങളിലായ് കിടക്കുന്ന
അപരിചിതരും അല്ലാത്തവരുമായ
ചില മനുഷ്യരെ ചേർത്ത്
ചില നേരങ്ങളിൽ
പ്രപഞ്ചം വരച്ചെടുക്കുന്ന
നക്ഷത്രരാശികൾ.

അങ്ങനെ ഒരു നക്ഷത്രസമൂഹത്തിൽ അംഗമായിരുന്നു എന്ന കാര്യം
പിന്നീട് ഓർത്തെടുക്കാൻ
എന്ത് രസമാണെന്നോ.

ഒപ്പമുണ്ടായിരുന്ന നക്ഷത്രങ്ങളെ കണ്ണ് ചിമ്മാതെയങ്ങനെ നോക്കി നില്ക്കാൻ.

അനേകം മനുഷ്യരിലൂടെ മാത്രം പൂർണ്ണതയിലെത്തുന്ന
ഒരു ജീവന്റെ ചിത്രം.

  നിനക്ക് ഇഷ്ടമാണെന്ന്

പറഞ്ഞതു കൊണ്ട് മാത്രം

ഒരേ പാട്ട്

ഞാൻ ആവർത്തിച്ചു കേൾക്കുന്നു.

അതിലെവിടെയാണ്

എന്നെ നീ കണ്ടുമുട്ടിയത്

എന്നറിയാനായ് വേണ്ടി മാത്രം.

 ഒന്നുമില്ല പൊന്നേ, 

നെഞ്ചിൽ 

നാം ഒന്നിച്ചു നട്ട ചെമ്പരത്തികൾ 

പൂത്തു വിരിയുന്നതിന്റെ 

കടുംചുവപ്പ് മാത്രം.

 തുറമുഖമെന്നാൽ 

കടലിന്റെ ഒരു തുള്ളി.

ഓർമ്മകളിൽ ഒന്നെന്ന പോലെ.

നിന്നെ ഞാൻ അവിടെ കാത്തു നിൽക്കുന്നു.



 മുറിവുകളുടെ കടും മഞ്ഞയിൽ

അയാൾ

ഒരു പൂവിനെ വരയ്ക്കുന്നു.


ലോകമതിനെ

സൂര്യകാന്തിയെന്ന് വിളിക്കുന്നു.


അയാളുടെ കാതുകൾ ആ നേരം

ചിറകറ്റു പോയൊരു 

ശലഭം പോലെ പിടയുന്നു.


 ഇന്നത്തെ അസ്തമനത്തെ

ഒരു വിത്തിനുള്ളിൽ

എടുത്തു വയ്ക്കുന്നു.

നാളെ 

സൂര്യനൊരു

മഞ്ഞപ്പൂവായ് വിടരുന്നു.

ആകാശം

ഒരു സൂര്യകാന്തി പാടമെന്നോർത്ത്

പകലിൽ 

അയാൾ നടന്നു പോകുന്നു

 നിന്നെ കേൾക്കണമെന്ന് തോന്നുന്ന നേരത്തെല്ലാം

നീ കൊടുത്തയച്ച

പാട്ടുകൾ കേൾക്കുന്നു.


ഇടയിൽ ചില വാക്കുകൾ

എനിക്ക് വേണ്ടി

പറഞ്ഞുവല്ലോ എന്ന് ഞാനും

ഇല്ല എന്ന് നീയും

ഭാവിക്കുന്നു.


ഒളിച്ചിരിക്കാൻ

ഏകാന്തതയെന്നും

നിശബ്ദതയെന്നും

രണ്ട് മുറികൾ പണിയുന്നു.


എന്നിട്ടും എപ്പോഴും

തമ്മിൽ

കേൾക്കുന്നു.

കാണുന്നു.

തൊട്ടു തൊട്ടിരിക്കുന്നു ...


  കാലം തെറ്റിപ്പെയ്ത ഒരു മഴയെ കേൾക്കുന്നു.

കാറ്റു വീശുന്ന വഴികളെ /

കടലെടുത്ത കരകളെ 

ഓർക്കുന്നു.


മഴ തോരുമ്പോൾ ജാലകം തുറന്നിട്ട് 

പകലിലേക്കോ 

രാത്രിയിലേക്കോ നോക്കുന്നു.


നഗരത്തിന്റെ നിശബ്ദതയെ /

വെയിലിൽ തിളയ്ക്കുന്ന തെരുവിനെ

തൊടുന്നു.


നിന്റെ എഴുത്തുകൾ വായിക്കുന്നു.

ചിലപ്പോൾ കറക്കം നിലച്ച പങ്കയിലേക്ക് 

ചിലപ്പോൾ നിനക്ക് തരാൻ എടുത്തു വെച്ച

എന്നിലേക്ക്  

നോക്കിയിരിക്കുന്നു.


ഒരിയ്ക്കൽ നീയിട്ട് അഴിച്ചു വെച്ച ഉടുപ്പുകളിലേക്ക് 

നീ തന്നയക്കുന്ന ശബ്ദത്തിന്റെ ആവർത്തനങ്ങളിലേക്ക് 

നീ അരികുകൾ എഴുതി നിറച്ച പുസ്തകങ്ങളിലേക്ക് 

യാത്ര ചെയ്യുന്നു.


Sunday

 തമ്മിൽ

മിണ്ടാതിരിക്കാനാകാത്ത
രണ്ട് പേരാവുക
എന്ത് രസ്സമാണ്!

 അതേ പാട്ട്

ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്നു.
ഏത് വരിയിൽ
എവിടെ വെച്ച്
നാം കണ്ടുമുട്ടി
എന്നറിയാനാഗ്രഹിച്ച്
ഒരു യാത്ര പോലെ
നീ തന്നയച്ച
അതേ പാട്ട്
ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്നു.

 

പറക്കുകയാണോ
പൊഴിയുകയാണോ
എന്ന് നിശ്ചയിക്കാനാകാത്ത
നേരങ്ങൾ.
ഒരു വിത്തിനുള്ളിലെ ധ്യാനമോ
ഒരു കിളിയൊച്ചയിൽ ആകാശമോ
വാഗ്ദാനം ചെയ്യാനാകാതെ
വാക്കുകൾ.
ഇലഞരമ്പുകളുടെ ആഴമോ
ഒരു തൂവലിന്റെ ഭാരക്കുറവോ
അവകാശപ്പെടാനാകാത്ത
ദൂരങ്ങൾ.

വീടുകൾ,
വേരുകൾ മുറിച്ചിട്ട വിത്തുകൾ.
വിരലുകൾ,
തൂവലുകൾ മുളയ്ക്കാത്ത ചിറകുകൾ.

നിന്റെ ജനലുകളിൽ 

മഴ 

എന്റെ ചിത്രം വരയ്ക്കുന്നു 

എന്ന് കേൾക്കാൻ എത്ര രസമാണെന്നോ !



' എന്റെ ജനലുകളിൽ 

മഴ 

നിന്റെ പേര് എഴുതി വയ്ക്കുന്നു' 

എന്ന് നീ പറഞ്ഞു കേൾക്കാൻ!


നീ- മഴയിൽ നനഞ്ഞു നടക്കാറുള്ള നീ-പറയുന്നു,

മഴ 

എന്റെ ഓർമ്മകളിൽ നനയുന്നു എന്ന്.


എന്നിൽ നനഞ്ഞു പോകുന്ന നീ എന്ന് 

ആ നേരം 

എനിക്കും തണുക്കുന്നു.


ഓർമ്മയുണ്ടോ 

എന്റെ 

മിന്നൽ വളകൾ,

ഇടിമുഴക്കങ്ങളുടെ ജിമിക്കികൾ,

കാറ്റിന്റെ കിടക്കവിരികൾ

വെളിച്ചമില്ലായ്മയുടെ പുതപ്പുകൾ.


ഞാൻ വരും.


മഴയത്ത് 

ഇനിയും


മരങ്ങൾക്കിടയിലുള്ള നിന്റെ വീട്ടിലേക്ക് 

പുഴ കടന്ന്

ഏറെ നടന്ന്


ഞാൻ വരയ്ക്കും

മഴകൊണ്ട് 

നിന്റെ 

വീട്ടുമുറ്റം.

ചുമരുകൾ,

ജനലുകൾ,

ഇരിപ്പിടങ്ങൾ.


മഴയുടെ മഷിത്തണ്ട് കൊണ്ട് 

ഞാൻ മായിച്ചു കളയും 

ചുറ്റിലും 

ഒറ്റയ്ക്ക് ഒറ്റയ്‌ക്കെന്ന് 

നിന്റെ കണ്ണ് നനയ്ക്കുന്നതെല്ലാം.


മഴ പെയ്യുമ്പോൾ മാത്രം 

രാത്രികളിൽ 

തനിച്ചുറങ്ങാറില്ലെന്ന്...

കേൾക്കാൻ എത്ര രസമാണെന്നോ !


' മഴ പെയ്യുമ്പോൾ മാത്രം 

രാത്രികളിൽ 

ഞാൻ തനിച്ചുറങ്ങാറില്ലെന്ന്..'

നീ പറഞ്ഞു കേൾക്കാൻ.

 ഒരു പാട്ടിന്റെ പാതി കടലെടുത്തിട്ടുണ്ട്.

പനിയുടെ കരയിൽ മഴ പെയ്യുന്നുമുണ്ട്.
നീയോ,
എന്തു ചെയ്യുന്നു?

 കൊത്തിക്കൊത്തിക്കൊത്തി

എന്റെയുള്ളിൽ
നിന്നെക്കൊത്തിവയ്ക്കുന്നുണ്ടൊരു
മരം കൊത്തി.

 " മുന്നിലെന്താണ്?"

"തുറന്നിട്ടൊരു
ജാലകം.
അടച്ചിട്ട
നഗരം.
തീപ്പിടിച്ചൊരു നക്ഷത്രം
തിരിച്ചെത്താനുള്ള
വഴിയിലാകെ
ഇരുട്ട്."
"ഉള്ളിലോ?"
" ഉള്ളിലാകെ
വേരുപിടിച്ച
കരച്ചിൽ."

 നഗരം

നിന്റെയൊപ്പം പനിയ്ക്കുന്നു.
നാവിലൊരധികം കയ്പ്പെന്ന്
അതൊരോർമ്മയെ തേട്ടുന്നു.
നഗരം നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
പാതി മാത്രം തുറന്നൊരു
കാഴ്ചജാലകം.
നഗരമണിഞ്ഞ പൊടിയിൽ
വിരൽ കൊണ്ട്
ഞാൻ വരച്ചിടാറുള്ള തിരകൾ.
നിന്റെ കടൽ.
കടൽ
എന്റെയൊപ്പം പനിയ്ക്കുന്നു.
നെഞ്ചിലൊരധികം കനലെന്ന്
അതൊരോർമ്മയെ തേടുന്നു.
കടൽ എനിക്കെന്താണ്?
നീയില്ലാത്തത് കൊണ്ട്
തുന്നിത്തീർക്കാനാകാത്തൊരു
നീല ഞൊറിയുടുപ്പ്.
കടലണിഞ്ഞ തിരയിൽ
വിരൽ കൊണ്ട്
ഞാൻ വരച്ചിടാറുള്ള മീനുകൾ.
നിന്റെ കണ്ണുകൾ.

 അടച്ചിട്ട നിന്റെ മുറിയിൽ

ഏകാന്തതയുടെ
പല പടവുകൾ.
എന്തോ മറന്നു വെച്ച
ഒരുവളെപ്പോൽ
എന്റെ പ്രണയമത്
പലവട്ടം
കയറിയിറങ്ങുന്നു.

 ഒരോ വാക്കിലും

നിന്നെ മണക്കുന്നു.
ഓരോ താളിലും
ഏകാന്തത
എന്ന്
എന്റെ പേരെഴുതി
ഒപ്പിടുന്നു.

 ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,

നിന്നെ
ഓർമ്മ വരുന്നു.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,
നിന്റെ
ഓർമ്മ വരുന്നു.
നിന്റെ ചെരുപ്പുകൾ എടുത്തണിയുന്നു.
നിന്നെപ്പോലെ
മുറിയിലാകെ ചുറ്റിനടക്കുന്നു.
നിന്നെപ്പോലെ
മിണ്ടുന്നു.
നിന്നെപ്പോലെ
മിണ്ടാതെ
ഇരിക്കുന്നു.
നിന്നെ ഉറക്കാൻ
ഉറങ്ങുന്നു.
നീ ഉണർത്തിയത് പോലെ
ഉണരുന്നു.
അഴിച്ചു വയ്ക്കാനാകാത്തൊരുടുപ്പ് പോലെ
നിന്നെ
അണിയുന്നു.
അറിയുന്നു.
(നിന്നിൽ
ഒളിച്ചിരിക്കുന്നു.)

Monday

 അങ്ങനെ ഒരിയ്ക്കൽ നാം 

നമ്മുടെ മാത്രം ലോകത്തെത്തും 


ആൾക്കൂട്ടങ്ങളെ നാം ഉപേക്ഷിയ്ക്കും.

നാം പ്രാചീനരായിരിക്കും.

മനുഷ്യന്റെ പാഠങ്ങൾ അഴിച്ചു വെച്ചവർ.


ചിലപ്പോൾ നാം ദിവസങ്ങളോളം മിണ്ടാതെയിരിക്കും.

ചിലപ്പോൾ തമ്മിൽ മൂളിമൂളി മാത്രം കേൾക്കും.

ചിലപ്പോൾ കണ്ണ് നിറയ്ക്കും.

കെട്ടിപ്പിടിക്കും.

കരഞ്ഞു നനയും.

നിറയും.

നാട്യങ്ങൾ അഴിച്ചു വെയ്ക്കും.

നഗ്നരാകും.


ചിലദിവസങ്ങളിൽ യാത്ര പോകും.

യാത്രയെന്നാൽ 

അവസാനിക്കാത്ത വഴികളെന്ന് കണ്ടെത്തും.

ചിലപ്പോൾ 

ദിവസങ്ങളോളം 

മുറിയിൽ അടച്ചിരിക്കും.

വെയിൽ കണ്ട കാലം മറന്നുവെന്ന് എപ്പോഴോ ഓർക്കും.


മരിച്ചതു പോലെ ഉറങ്ങും.


 ചുറ്റിലും തനിക്ക് മാത്രം 

എന്നൊരു സ്‌പേസിനെ 

കൃത്യമായ് കാത്തുസൂക്ഷിക്കുന്ന രണ്ട് പേർ,

അവർ എത്ര തമ്മിൽ എത്ര പ്രിയപ്പെട്ടവരായിരുന്നാലും 

അവർക്കിടയിൽ ഒരുപാട് അകലമുണ്ടായിരിക്കും,

ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാനാകാത്ത ഒരു ശൂന്യത/ ദൂരം.


 ഏകാന്തത -

ആൾക്കൂട്ടത്തിലെന്നെ 

കൈവിട്ടുപോകല്ലേ പോകല്ലേ 

എന്ന് എന്റെ കൈപിടിച്ചു കെഞ്ചുന്ന 

 എന്നിലെ പെൺകുട്ടി.

 സ്നേഹമാണ് 

ലോകത്തിലെ 

ഏറ്റവും വലിയ 

കുറ്റവും 

ശിക്ഷയും,

സ്നേഹം തന്നെയാണ് 

ചിലർക്ക് 

നിർവ്വാണത്തിലേക്കുള്ള 

ഏറ്റവും തണുപ്പുള്ള 

ആൽമരച്ചുവടും.

 ഉപേക്ഷിക്കപ്പെട്ട വാക്കുകളുടെ 

അടച്ചിട്ട മുറികൾ.


പറഞ്ഞല്ലോ എന്ന് നീയും 

കേട്ടില്ല എന്ന് ഞാനും 

ഭാവിക്കുന്നു.


ഹൃദയം, 

നാലറകളുടെ അധിപനായ 

എട്ടുകാലി.

 ഈ പെരുങ്കാട്ടിൽ

ഒരു ചില്ല 

എനിക്കിരിക്കാൻ 

ഉണ്ടെങ്കിലും ഇല്ലെങ്കിലും

ഞാനീ ജീവലോകത്തിന്റെ 

ശബ്ദം കേൾക്കും. 

ഒരു പാട്ടെങ്കിലും ഏറ്റു പാടും.

 എന്നോടുള്ള നിന്റെ ഇഷ്ടമേ, 

എന്നും 

നിന്റെയുള്ളിൽ 

എന്നെയിങ്ങനെ 

മുറുകെ മുറുകെപ്പിടിക്കണേ 

 ഞാൻ എനിക്കയച്ച കത്തുകളാൽ

നിറഞ്ഞു പോയ തപാൽപ്പെട്ടിയെ

വീട് എന്ന് വിളിക്കുന്നു.


Sunday

 നമുക്കൊന്നിച്ച്

ചിറകുകൾ മുളയ്ക്കുന്നു.

നമ്മളൊന്നിച്ച്

ഒരു യാത്ര പോകുന്നു.

Saturday

എഴുതൂ..
എഴുത്തിൽ നിന്ന് എഴുത്തുകളല്ലാതെ
മറ്റൊന്നും ആഗ്രഹിക്കാൻ തോന്നാത്തവണ്ണം
എഴുത്തുകളാൽ നിറയൂ..

തമ്മിൽ തൊട്ടു തൊട്ടു നിന്നാൽ 

അന്യോന്യം മുറിവുകളുണ്ടാക്കുമോ 

എന്ന ഭയത്തിന്റെ മുള്ളുകൾ 

ഉടലാകെ കിളിർത്ത 

കള്ളിമുൾച്ചെടികൾ നാം,

പ്രണയത്തിന്റെ മരുഭൂമികൾക്ക് 

അടയാളങ്ങളായ് 

ഇങ്ങനെ പച്ചയ്ക്ക് നിൽക്കുന്നു എന്നു മാത്രം.

Thursday

ഞാൻ എന്നതും  

നീ എന്നതും

പര്യായപദങ്ങളാകുന്ന ഒരു ഭാഷയിൽ 

പ്രപഞ്ചത്തിന്റെ സംഗീതം കേൾക്കുന്നു.


നാം സമുദ്രങ്ങളുടെ നൃത്തമാകുന്നു.

പ്രണയഭ്രമണത്താൽ

നമുക്കുള്ളിലെ തിരകളെല്ലാം

ചിപ്പികളും ശംഖുകളുമാകുന്നു.


പ്രണയഭ്രമണത്താൽ

നമുക്കുള്ളിലെ തീരങ്ങളെല്ലാം

വാക്കുകളും ചിത്രങ്ങളുമാകുന്നു.


നാം ഭൂപടങ്ങളുടെ സൂചകമാകുന്നു.


ഞാൻ എന്നും നീ എന്നും

ഒറ്റവാക്കു കൊണ്ട് പറയാനാകുന്ന ഒരു ഭാഷയിൽ

പ്രപഞ്ചത്തെ നാം എഴുതിത്തുടങ്ങുന്നു.

 തീവ്രമായ് സ്നേഹിക്കുകയും 

അത്രയുമുറക്കെ നിന്നോട് വിയോജിക്കുകയും 

നിന്നെ എന്നിൽ കൂട്ടിച്ചേർക്കാനുള്ള ഭ്രാന്തുകളുടെ പെരുക്കപ്പട്ടിക മനഃപാഠമാക്കുകയും 

സമയമെത്തുമ്പോൾ  കൃത്യമായ് അത്  മറന്നുപോവുകയും 

ചുവരുകളായ ചുവരുകൾ നീളെ നിന്നെ വരച്ചു വയ്ക്കുകയും 

കത്തുകളായ കത്തുകൾ ഒക്കേയും നിനക്ക് വേണ്ടി എഴുതുകയും 

ചെയ്യാറുണ്ടായിരുന്ന 

നിനക്ക് അപരിചിതയായ 

അതേ ഞാൻ.

 

 നിന്നോടുള്ള എന്റെ സ്നേഹമേ 

മറ്റൊരു ഹൃദയത്തോടും പ്രേമം തോന്നാത്ത വിധം 

നിന്നെ നീ തന്നെ കാത്തുകൊള്ളേണമേ !

 

മനുഷ്യന്റെ ഉടലുകൾ  അഴിച്ചു വെച്ചിരുന്നു എങ്കിൽ

നാം

കവിതകൾക്ക് പകരം കവിതകൾ എന്ന് നിറയുന്ന

രണ്ട് മഷിപ്പേനകൾ ആയേനെ.


വാക്കുകൾക്ക് പകരം വാക്കുകൾ എന്ന് നിറയുന്ന

ഒരു ഭാഷ.


ഉടൽ

നമ്മെ നിശബ്ദരാക്കുന്നു.

ഇണകളും ശത്രുക്കളും.


 മറവിയിൽ ഞാൻ 

മരിച്ച പക്ഷി.

ഒരു തുടം 

കാട്ടുപച്ചയിൽ 

കണ്ണുതുറക്കുന്നു.

ഒരു വിത്തിനുള്ളിൽ 

പുനർജനിക്കുന്നു.

 എപ്പോഴോ സ്നേഹിക്കുന്നു.

എപ്പോഴോ ചേർത്തുപിടിക്കുന്നു.

എപ്പോഴോ വിട്ടുപിരിയുന്നു.

എപ്പോഴോ അപരിചിതരാകുന്നു.

അതിനിടയിൽ 

എപ്പോഴോ ജീവിക്കുന്നു.

 പ്രണയം 

രണ്ട് ഉടലുകളിൽ നൃത്തം ചെയ്യുന്ന 

ഒരു പക്ഷി.


രണ്ട് ഉടലുകൾ ചേർത്ത് 

കൂട് കെട്ടുന്ന 

ഒരു പക്ഷി.


ഒരു ചെറു ചില്ല.

നേർത്ത നാരുകളിൽ ചിലത് 

എന്ന് വീടുപണി തുടങ്ങുമ്പോഴേയ്ക്കും 

ഇനി വരുന്നൊരു കാറ്റിലുലഞ്ഞ് 

താഴെ വീണ് അത്

പലതായിച്ചിതറുമോ എന്ന് 

പേടിച്ച പേടിച്ച് 

ചില്ലകളനക്കാതെ 

ചില്ലകൾ 

അനക്കാതെ 

ശ്വാസമടക്കി കാത്തു നില്ക്കും 

രണ്ട് മരങ്ങൾ , നാം.

 പ്രണയമേ 

നീ ഏത് തരം ശില്പിയാണ്?

എന്നിൽ നിന്ന് 

എത്ര മനുഷ്യരെയാണ് 

നീ ചീളി എടുത്തുകളയുന്നത്?

 തേടൽ എന്നൊരു വാക്കുണ്ട്.

നമ്മെ കോർത്തിണക്കുന്ന ഒരു വാക്ക്.

കാത്തിരിപ്പ് എന്ന് മറ്റൊരു വാക്കുണ്ട്.

നമ്മെ ഒറ്റയ്ക്കാക്കുന്ന കാവൽക്കാരൻ.

 ഉറക്കത്തിന് വേണ്ടി ഒഴിച്ചിട്ട മുറിയിൽ 

നീ വന്നു കിടക്കുന്നു.

പ്രണയമേ, 

നിനക്ക് കൂട്ടിരിക്കാൻ 

ഇനി ഉണർന്നിരിക്കുകയല്ലാതെ 

ഞാനെന്ത് ചെയ്യും!

ആ  രാത്രി കടലു പോലെയായിരുന്നു.

വാക്കുകളായിരുന്നു തിരകൾ.

ഞങ്ങൾ അപൂർവ്വമായ ഭാഷയിൽ സംസാരിച്ചു കൊണ്ടിരുന്നു.

സങ്കടം നിറഞ്ഞാൽ എനിക്കങ്ങനെയാണ്..

ഒന്നും പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയില്ല...

 

-നിനക്ക് ഞാനെന്റെ ഹൃദയം തരുന്നു.


-അപ്പോൾ നീയോ?


-നിന്റെ പ്രേമത്താൽ ഹൃദയമില്ലാത്തവനായ് അങ്ങനെ ജീവിച്ചു മരിയ്ക്കും...

 ഉള്ളിനുള്ളിലൊരു 

കൊടുങ്കാട്.

 ഏറ്റവും ഇരുണ്ട കോണിൽ 

നാമൊന്നിച്ചിരിക്കുന്നു.

ആദ്യമായ് കണ്ടുമുട്ടിയ രണ്ട് പേർ.

ഏറെ തമ്മിൽ കാത്തിരുന്നവർ.

ഒരു നിമിഷം 

കൊടും സ്നേഹത്തിന്റെ

 വിഷപ്പല്ല്

നമ്മിലാഴുന്നു .

മരണത്തിന് തൊട്ട് മുൻപിലൊരു നിമിഷം 

നാം ജീവിക്കുന്നു.

ആഹ്‌ളാദമറിയുന്നു.

 നാം രണ്ട് ജലാശയങ്ങൾ.

വേർപെടാനാകാത്ത വിധം ആഴത്തിൽ

രണ്ട് ഉറവുകൾ.

ചോദ്യങ്ങൾ നമ്മെ

പുഴകളാക്കുന്നു.

കടലുകൾ അന്വേഷിച്ചു നാം

പല വഴി പിരിയുന്നു.

 ഒരു രഹസ്യം പറയട്ടെ?

സ്നേഹം 

പല മേൽവിലാസങ്ങളിൽ നിന്നും 

എനിക്ക് 

കത്തുകൾ അയക്കാറുണ്ട്.

ഇപ്പോൾ 

നിന്റെ പേരിൽ എന്നോട് മിണ്ടുന്ന സ്നേഹത്തോട് 

എനിക്ക് 

പ്രണയം തോന്നുന്നു.


 മഴ ഇരമ്പുന്ന നേരം 

കയറ്റമേറുന്ന ഒരു യാത്രയിൽ  


ഇരണ്ടകൾ കരയുന്ന സന്ധ്യയ്ക്ക് 

ഒരു കായലോരത്ത് 


കാറ്റിനെ കേട്ട് നടന്ന 

വഴികളിലൊക്കെയും 


നിന്റെയൊപ്പം 

ഞാനല്ലാതെ

മറ്റാരെങ്കിലും ആയിരുന്നെന്ന്

നീ കരുതുന്നുണ്ടോ?


"മരങ്ങൾക്കിടയിലുള്ള വീട്ടിലേക്ക് 

മാറിപ്പാർക്കാം, നമുക്ക് .


നീ പറയാറുള്ളത് പോലെ

നിറയെ മരങ്ങൾ.


വെയിലിനെ നിഴലെന്നും 

നിഴലിനെ തണലെന്നും 

തണലിനെ തണുപ്പെന്നും 

തണുപ്പിനെ ഒറ്റപ്പുതപ്പിനടിയിലെ 

നമ്മുടെ ഒന്നിച്ചുറക്കമെന്നും

വിവർത്തനം ചെയ്യുന്ന മരങ്ങൾ.


നിറയെ മരങ്ങൾ.


മരങ്ങളിൽ നിന്ന് 

നിറയെ നിറയെ 

മരക്കുഞ്ഞുങ്ങൾ.


വേരുകളെന്ന്

മണ്ണിൽ നീളെ അവരുടെ കളിപ്പാവകൾ.

ഇലകളെന്ന് 

മേഘങ്ങളിലേക്ക് അവരുടെ പട്ടം പറത്തലുകൾ.


കേൾക്കുന്നുണ്ടോ നീ? "



"കേൾക്കുന്നുണ്ട്.

പക്ഷേ... 

ഒന്ന് ചോദിച്ചോട്ടേ ?

മരങ്ങൾക്കിടയിലുള്ള നമ്മുടെ വീട്ടിൽ  

മുറ്റമാരടിക്കും ?"


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌