ഓർമ്മ ഒരു മുറി കൂടാത്ത ഞരമ്പാണ് ..
നീ തന്ന മുറിവ് ..
നീ തന്ന നോവിന്റെ ഓർമ്മയെന്ന എന്നിലെയാ മുറികൂടാതെ ഞരമ്പ്....
/
പ്രണയമേ
എന്റെ പ്രണയമേ
തീരവും തിരയും നിന്നെ കേൾക്കുന്നു
അകന്നും അടുത്തും നിന്നെ അറിയുന്നു.
ആകാശം പോലെ ഹൃദയം കനക്കുന്നു.
കണ്ണുകൾ പോലെ ആർദ്രം, ചക്രവാളം.
പ്രണയമേ
എന്റെ പ്രണയമേ
എത്ര ദുഃഖാർദ്രമാണ്
നിന്റെ ഗാനം,
നമ്മുടെ ഓർമ്മകൾ.
മറന്നിട്ടും മാറുന്നില്ല അതിന്റെ ഈണം -
അതേ നോവ്
അതേ നിറവ്.
അടങ്ങുന്നില്ല നിന്റെ ക്രോധം.
പ്രണയമേ, അവസാനിക്കുന്നില്ല നിനക്ക് എന്നോടുള്ള കലഹം. തീരുന്നില്ല നീ തരുന്ന നോവുകൾ. നിന്റെ തീരാ പരിഭവങ്ങൾക്കിടയിലും വിശ്വസിക്കാൻ കൊള്ളാത്തവളെന്നു തന്നെ നിന്നെ ഞാൻ വിളിക്കുന്നു. വിശ്വസിക്കാൻ കൊള്ളാത്തവളെന്ന്.. തീർത്തും ഹൃദയശൂന്യയെന്ന് .. പ്രണയമേ, നിന്നെയല്ലാതെ മറ്റെന്തിനെയാണ് ഭൂമിയിൽ ഞാൻ ഇത്രയും അവിശ്വസിക്കേണ്ടത്? ഒടുങ്ങുന്നില്ല എനിക്കതിന് നീ കല്പിക്കുന്ന ശിക്ഷകൾ. അളവ് കൃത്യം എന്നിൽ നീ നിറച്ച മുറിവുകൾ. മാഞ്ഞു പോകുന്നില്ല എന്നിലതിന്റെ പാടുകൾ. ശമിക്കുന്നില്ല നീറ്റലുകൾ. അടങ്ങുന്നില്ല എന്റെയുള്ളിലൊന്നും. പ്രണയമേ, നിന്റെ ലോകത്ത് അസാധ്യമായ് ഒന്നുമില്ല. എന്നിട്ടും നീ എന്റേതാവുക എന്നത് ഏറ്റം അസാധ്യം. പ്രണയമേ നീ വരുന്നു, എന്റെയരികിൽ. ആരും എനിക്കരികിൽ ഇല്ലാത്ത നേരങ്ങളിലൊക്കെയും പ്രണയമേ നീ വരുന്നു. തൊട്ടു തൊട്ടിരിക്കുന്നു. മറ്റൊരാൾക്കും സാധ്യമല്ലാത്ത വിധം എന്നോട് ചേർന്ന് ചേർന്ന് എന്റെയുള്ളിൽ പ്രണയമേ നീയിരിക്കുന്നു. എന്നിട്ടും അവസാനിക്കുന്നില്ല നിന്റെ കലഹങ്ങൾ. പാലിക്കുന്നില്ല നീ വാക്കുകൾ. ഒട്ടും കുറയുന്നില്ല നീ തരുന്ന ഹൃദയഭാരം. ഒട്ടും ലളിതമല്ല നിന്നോടൊത്തുള്ള ഈ മിണ്ടിപ്പറച്ചിലുകൾ. ഒട്ടും അനായാസമല്ല നിന്റെ മിണ്ടാതിരിക്കലുകൾ. പ്രണയമേ നീ എന്നെ ഉപേക്ഷിയ്ക്കുന്നില്ല (എന്നാലും ) നീ കേൾക്കില്ല, ദൈവത്തെപ്പോലെ എന്റെ പ്രാർത്ഥനകൾ.. നീ അവസാനിപ്പിക്കില്ല എന്നിലെ പിടച്ചിലുകൾ.. ഒടുങ്ങുന്നില്ല പീഢകൾ. (എന്നിട്ടും ) പ്രണയമേ, നിന്നിലെന്റെ പ്രാണനെന്ന പോലെ ഞാൻ പിന്തുടരുന്നു. (എന്നിട്ടും ) നീ എന്നെ നിന്റേതാക്കുന്നില്ല. എന്റേതെന്ന് നിന്നെ വിളിയ്ക്കാനുമാവില്ല. പ്രണയത്താൽ ലഘുവാകുന്നില്ല ഒന്നും. പ്രണയത്തേക്കാൾ പ്രഹരശേഷിയില്ല ഒന്നിനും. അവസാനിപ്പിക്കാനാകുന്നില്ല പ്രണയമേ, എനിക്ക് നിന്റെ പേരിന്റെ മൂർച്ചകൊണ്ടുള്ള ഈ മരണപ്പിടച്ചിലുകൾ...ഒരാളോട് തോന്നുന്ന വെറുപ്പ് കൊണ്ട് മറ്റൊരാളെ സ്നേഹിച്ചു തുടങ്ങരുത്.
വെറുപ്പല്ല സ്നേഹത്തിന്റെ ഉറവിടം.
അനേകം സ്നേഹഭംഗങ്ങൾ അനുഭവിച്ചത് കൊണ്ട്
ആരുമില്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുന്നത് കൊണ്ട്
കേൾക്കാൻ / മനസ്സിലാക്കാൻ ഒരാൾ വേണം എന്നത് കൊണ്ട്
മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട്
കവിതകൾ എഴുതുന്നത് കൊണ്ട്
ചിത്രങ്ങൾ വരയ്ക്കുന്നത് കൊണ്ട്
നൃത്തം ചെയ്യുന്നത് കൊണ്ട്
പാട്ട് കേൾക്കുന്നത് കൊണ്ട്
തോന്നേണ്ടതല്ല പ്രണയം.
പ്രണയിക്കാതിരിക്കാൻ ആകുന്നിലെന്ന ഒറ്റകാരണമേ വേണ്ടൂ
പ്രണയിക്കാൻ;
പ്രണയിക്കപ്പെടാനും.
ഇലകൾക്കിടയിൽ പക്ഷിയെ
വരയ്ക്കുന്നത്
എങ്ങനെയാണ്?
പച്ച നിറം കൊണ്ട്?
ആകാശം എന്ന വാക്ക് കൊണ്ട്?
ചിറകൊതുക്കിയൊതുക്കി
മഴയെ കേട്ടുകേട്ടിരുന്ന
പക്ഷികളാണോ
അടുത്ത പുലരിയിൽ
ഇലകളായ് മുളയ്ക്കുന്നത്?
പൊഴിഞ്ഞു വീഴുമ്പോൾ
ഇലയിൽ തൂവലുകൾ വരച്ചു വെച്ചാൽ
അത്
തനിയെ
പക്ഷിയായ് പറക്കുമോ ?
ഒരു മരത്തിന്റെ പറക്കാനുള്ള മോഹത്തെ
മേഘമെന്ന വാക്കിൽ
ആകാശം മുഴുവൻ
എഴുതി നിറയ്ക്കുന്ന
പക്ഷികളെപ്പോലെ -
പറക്കൂ എന്ന വാക്കു കൊണ്ട്
ഇലകൾക്കിടയിൽ പക്ഷിയെ
വരയ്ക്കാൻ
മരത്തിനല്ലാതെ
മറ്റാർക്കാണ് കഴിയുക ?
നിനക്കറിയാലോ ഞാനും ഇങ്ങനെയാണ് എന്ന്.
എന്റെ വാക്കുകൾ കൊണ്ട് മുറിവ് പറ്റുന്ന നിന്നെ
ആവോളം മനസ്സിൽ ലാളിക്കാറുണ്ട് എന്ന്.
എന്റെ ഒരു വാക്കിൽ
ചിലപ്പോൾ
നിന്നിലെ ചലനങ്ങൾ അറ്റുപോകാറുണ്ട്.
വാക്കുകൾ ബാഷ്പമായ് മാറിപ്പോകാറുണ്ട്.
നിശ്ചലമായ ഒരു ദ്വീപ് പോലെ നീ.
നിശബ്ദത കൊണ്ട് നിറഞ്ഞു പോകുന്നു ത്ത നേരം നിന്റെ നോട്ടങ്ങൾ.
എനിക്ക് എന്ത് ഇഷ്ടമാണെന്നോ അത് കണ്ടിരിക്കാൻ.
നിന്നിലെ
ഒരോ കോശങ്ങളേയും
കോർത്ത് കോർത്ത്
നിന്നെ തുന്നിയെടുക്കുന്ന കൂർത്ത സൂചിയാകുന്നു
എന്റെ പ്രണയം.
അത് നിന്നിലൂടെ പാഞ്ഞു പാഞ്ഞു
പോകുന്നതിന്റെ വേദന
എനിക്കും അനുഭവിക്കാനാകുന്നു.
ഒലിച്ചു പോകുന്ന ഒരു അരുവിയല്ല പ്രേമം.
പകരമത് പതുക്കെ ഒഴുകുന്ന ഒരു ലാവയാണ്.
തീ പിടിച്ച - കനല് പാകുന്ന - പ്രവാഹം.
രണ്ട് പേരിൽ അത് അവശേഷിപ്പിക്കുന്ന
പൊള്ളലുകൾ.
ഓരോ ശ്വാസത്തിലും അത് അനുഭവിക്കണം എനിക്ക്.
അത്രമേലെന്റെ പ്രേമത്തിന്റെ പ്രേമമേ !
ഞാൻ
നീയെരിഞ്ഞ കവിതയ്ക്ക്
ചാരം.
നനുത്ത ശബ്ദത്തിൽ
പക്ഷിയേയും
ഉറച്ച ശബ്ദത്തിൽ
ഇലകളേയും
ഇതാ വരച്ചു തുടങ്ങുന്നു.
നിറഞ്ഞ നിശബ്ദത കൊണ്ട്
മരത്തേയും
തികഞ്ഞ ഏകാന്തത കൊണ്ട്
കൂടിനേയും
അതിനു മുൻപേ വരച്ചതോർക്കുന്നു.
വാക്കിന് മാത്രം നല്കാൻ സാധ്യമായ
പറക്കലുകൾ പക്ഷിയ്ക്കും
കേൾവിക്ക് മാത്രം നല്കാൻ സാധ്യമായ
മഴപ്പെയ്ത്ത് മരത്തിനും
നല്കുന്നു.
എന്നിട്ടും അത്ര ലളിതമല്ല -
കൂട് വിട്ട് പറക്കലുകൾ -
പക്ഷിയ്ക്കും
ഇലകൾക്കും
ആർക്കും.
ഒറ്റയ്ക്ക് ഒരു പക്ഷി വേനലിനെ കേൾക്കുന്നു.
ഒറ്റയ്ക്ക്.
ഒന്നും മിണ്ടാതെ
ചിറകൊട്ടും അനക്കാതെ
കൊക്ക് വിടർത്താതെ.
കണ്ട് നിൽക്കെ
ഞാൻ നിന്നെ ഓർക്കുന്നു.
ഒന്നും മിണ്ടാതെയിരുന്നിട്ടും
നിന്നെ
കേൾക്കുന്നു.
ചിറകനക്കാതെയും
നിന്റെയടുത്തെത്തുന്നു.
കൊക്കു വിടർത്താതെ
നിന്റെ ചുണ്ടുകളെ തൊടുന്നു.
ഒറ്റയ്ക്ക്
എന്ന വാക്കിന്
പ്രണയത്തിൽ
എത്ര വാതിലുകളാണ്.
ഭൂമിയിൽ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ചിലരെ -(രണ്ടിലേറെപ്പേരെ ) -
ചില നേരങ്ങളിൽനിന്നെ കേൾക്കണമെന്ന് തോന്നുന്ന നേരത്തെല്ലാം
നീ കൊടുത്തയച്ച
പാട്ടുകൾ കേൾക്കുന്നു.
ഇടയിൽ ചില വാക്കുകൾ
എനിക്ക് വേണ്ടി
പറഞ്ഞുവല്ലോ എന്ന് ഞാനും
ഇല്ല എന്ന് നീയും
ഭാവിക്കുന്നു.
ഒളിച്ചിരിക്കാൻ
ഏകാന്തതയെന്നും
നിശബ്ദതയെന്നും
രണ്ട് മുറികൾ പണിയുന്നു.
എന്നിട്ടും എപ്പോഴും
തമ്മിൽ
കേൾക്കുന്നു.
കാണുന്നു.
തൊട്ടു തൊട്ടിരിക്കുന്നു ...
കാലം തെറ്റിപ്പെയ്ത ഒരു മഴയെ കേൾക്കുന്നു.
കാറ്റു വീശുന്ന വഴികളെ /
കടലെടുത്ത കരകളെ
ഓർക്കുന്നു.
മഴ തോരുമ്പോൾ ജാലകം തുറന്നിട്ട്
പകലിലേക്കോ
രാത്രിയിലേക്കോ നോക്കുന്നു.
നഗരത്തിന്റെ നിശബ്ദതയെ /
വെയിലിൽ തിളയ്ക്കുന്ന തെരുവിനെ
തൊടുന്നു.
നിന്റെ എഴുത്തുകൾ വായിക്കുന്നു.
ചിലപ്പോൾ കറക്കം നിലച്ച പങ്കയിലേക്ക്
ചിലപ്പോൾ നിനക്ക് തരാൻ എടുത്തു വെച്ച
എന്നിലേക്ക്
നോക്കിയിരിക്കുന്നു.
ഒരിയ്ക്കൽ നീയിട്ട് അഴിച്ചു വെച്ച ഉടുപ്പുകളിലേക്ക്
നീ തന്നയക്കുന്ന ശബ്ദത്തിന്റെ ആവർത്തനങ്ങളിലേക്ക്
നീ അരികുകൾ എഴുതി നിറച്ച പുസ്തകങ്ങളിലേക്ക്
യാത്ര ചെയ്യുന്നു.
നിന്റെ ജനലുകളിൽ
മഴ
എന്റെ ചിത്രം വരയ്ക്കുന്നു
എന്ന് കേൾക്കാൻ എത്ര രസമാണെന്നോ !
' എന്റെ ജനലുകളിൽ
മഴ
നിന്റെ പേര് എഴുതി വയ്ക്കുന്നു'
എന്ന് നീ പറഞ്ഞു കേൾക്കാൻ!
നീ- മഴയിൽ നനഞ്ഞു നടക്കാറുള്ള നീ-പറയുന്നു,
മഴ
എന്റെ ഓർമ്മകളിൽ നനയുന്നു എന്ന്.
എന്നിൽ നനഞ്ഞു പോകുന്ന നീ എന്ന്
ആ നേരം
എനിക്കും തണുക്കുന്നു.
ഓർമ്മയുണ്ടോ
എന്റെ
മിന്നൽ വളകൾ,
ഇടിമുഴക്കങ്ങളുടെ ജിമിക്കികൾ,
കാറ്റിന്റെ കിടക്കവിരികൾ
വെളിച്ചമില്ലായ്മയുടെ പുതപ്പുകൾ.
ഞാൻ വരും.
മഴയത്ത്
ഇനിയും
മരങ്ങൾക്കിടയിലുള്ള നിന്റെ വീട്ടിലേക്ക്
പുഴ കടന്ന്
ഏറെ നടന്ന്
ഞാൻ വരയ്ക്കും
മഴകൊണ്ട്
നിന്റെ
വീട്ടുമുറ്റം.
ചുമരുകൾ,
ജനലുകൾ,
ഇരിപ്പിടങ്ങൾ.
മഴയുടെ മഷിത്തണ്ട് കൊണ്ട്
ഞാൻ മായിച്ചു കളയും
ചുറ്റിലും
ഒറ്റയ്ക്ക് ഒറ്റയ്‌ക്കെന്ന്
നിന്റെ കണ്ണ് നനയ്ക്കുന്നതെല്ലാം.
മഴ പെയ്യുമ്പോൾ മാത്രം
രാത്രികളിൽ
തനിച്ചുറങ്ങാറില്ലെന്ന്...
കേൾക്കാൻ എത്ര രസമാണെന്നോ !
' മഴ പെയ്യുമ്പോൾ മാത്രം
രാത്രികളിൽ
ഞാൻ തനിച്ചുറങ്ങാറില്ലെന്ന്..'
നീ പറഞ്ഞു കേൾക്കാൻ.
നഗരം
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,
അങ്ങനെ ഒരിയ്ക്കൽ നാം
നമ്മുടെ മാത്രം ലോകത്തെത്തും
ആൾക്കൂട്ടങ്ങളെ നാം ഉപേക്ഷിയ്ക്കും.
നാം പ്രാചീനരായിരിക്കും.
മനുഷ്യന്റെ പാഠങ്ങൾ അഴിച്ചു വെച്ചവർ.
ചിലപ്പോൾ നാം ദിവസങ്ങളോളം മിണ്ടാതെയിരിക്കും.
ചിലപ്പോൾ തമ്മിൽ മൂളിമൂളി മാത്രം കേൾക്കും.
ചിലപ്പോൾ കണ്ണ് നിറയ്ക്കും.
കെട്ടിപ്പിടിക്കും.
കരഞ്ഞു നനയും.
നിറയും.
നാട്യങ്ങൾ അഴിച്ചു വെയ്ക്കും.
നഗ്നരാകും.
ചിലദിവസങ്ങളിൽ യാത്ര പോകും.
യാത്രയെന്നാൽ
അവസാനിക്കാത്ത വഴികളെന്ന് കണ്ടെത്തും.
ചിലപ്പോൾ
ദിവസങ്ങളോളം
മുറിയിൽ അടച്ചിരിക്കും.
വെയിൽ കണ്ട കാലം മറന്നുവെന്ന് എപ്പോഴോ ഓർക്കും.
മരിച്ചതു പോലെ ഉറങ്ങും.
ഞാൻ എന്നതും
നീ എന്നതും
പര്യായപദങ്ങളാകുന്ന ഒരു ഭാഷയിൽ
പ്രപഞ്ചത്തിന്റെ സംഗീതം കേൾക്കുന്നു.
നാം സമുദ്രങ്ങളുടെ നൃത്തമാകുന്നു.
പ്രണയഭ്രമണത്താൽ
നമുക്കുള്ളിലെ തിരകളെല്ലാം
ചിപ്പികളും ശംഖുകളുമാകുന്നു.
പ്രണയഭ്രമണത്താൽ
നമുക്കുള്ളിലെ തീരങ്ങളെല്ലാം
വാക്കുകളും ചിത്രങ്ങളുമാകുന്നു.
നാം ഭൂപടങ്ങളുടെ സൂചകമാകുന്നു.
ഞാൻ എന്നും നീ എന്നും
ഒറ്റവാക്കു കൊണ്ട് പറയാനാകുന്ന ഒരു ഭാഷയിൽ
പ്രപഞ്ചത്തെ നാം എഴുതിത്തുടങ്ങുന്നു.
തീവ്രമായ് സ്നേഹിക്കുകയും
അത്രയുമുറക്കെ നിന്നോട് വിയോജിക്കുകയും
നിന്നെ എന്നിൽ കൂട്ടിച്ചേർക്കാനുള്ള ഭ്രാന്തുകളുടെ പെരുക്കപ്പട്ടിക മനഃപാഠമാക്കുകയും
സമയമെത്തുമ്പോൾ കൃത്യമായ് അത് മറന്നുപോവുകയും
ചുവരുകളായ ചുവരുകൾ നീളെ നിന്നെ വരച്ചു വയ്ക്കുകയും
കത്തുകളായ കത്തുകൾ ഒക്കേയും നിനക്ക് വേണ്ടി എഴുതുകയും
ചെയ്യാറുണ്ടായിരുന്ന
നിനക്ക് അപരിചിതയായ
അതേ ഞാൻ.
പ്രണയം
രണ്ട് ഉടലുകളിൽ നൃത്തം ചെയ്യുന്ന
ഒരു പക്ഷി.
രണ്ട് ഉടലുകൾ ചേർത്ത്
കൂട് കെട്ടുന്ന
ഒരു പക്ഷി.
ഒരു ചെറു ചില്ല.
നേർത്ത നാരുകളിൽ ചിലത്
എന്ന് വീടുപണി തുടങ്ങുമ്പോഴേയ്ക്കും
ഇനി വരുന്നൊരു കാറ്റിലുലഞ്ഞ്
താഴെ വീണ് അത്
പലതായിച്ചിതറുമോ എന്ന്
പേടിച്ച പേടിച്ച്
ചില്ലകളനക്കാതെ
ചില്ലകൾ
അനക്കാതെ
ശ്വാസമടക്കി കാത്തു നില്ക്കും
രണ്ട് മരങ്ങൾ , നാം.
"മരങ്ങൾക്കിടയിലുള്ള വീട്ടിലേക്ക്
മാറിപ്പാർക്കാം, നമുക്ക് .
നീ പറയാറുള്ളത് പോലെ
നിറയെ മരങ്ങൾ.
വെയിലിനെ നിഴലെന്നും
നിഴലിനെ തണലെന്നും
തണലിനെ തണുപ്പെന്നും
തണുപ്പിനെ ഒറ്റപ്പുതപ്പിനടിയിലെ
നമ്മുടെ ഒന്നിച്ചുറക്കമെന്നും
വിവർത്തനം ചെയ്യുന്ന മരങ്ങൾ.
നിറയെ മരങ്ങൾ.
മരങ്ങളിൽ നിന്ന്
നിറയെ നിറയെ
മരക്കുഞ്ഞുങ്ങൾ.
വേരുകളെന്ന്
മണ്ണിൽ നീളെ അവരുടെ കളിപ്പാവകൾ.
ഇലകളെന്ന്
മേഘങ്ങളിലേക്ക് അവരുടെ പട്ടം പറത്തലുകൾ.
കേൾക്കുന്നുണ്ടോ നീ? "
"കേൾക്കുന്നുണ്ട്.
പക്ഷേ...
ഒന്ന് ചോദിച്ചോട്ടേ ?
മരങ്ങൾക്കിടയിലുള്ള നമ്മുടെ വീട്ടിൽ
മുറ്റമാരടിക്കും ?"