തമ്മിൽ കാണാതെ
കണ്ണുകടയ്ക്കുന്നത്
എപ്പോഴാണ്
ഉറക്കമാകുന്നത് ?!
പറയാൻ ബാക്കിവെച്ച
വാക്കുകളിൽ
എങ്ങനെയാണ്
ദിവസത്തിന്റെ
വാതിലുകൾ അടയുന്നത് ?!
ഇന്ന് വൈകുന്നേരം നാം വീണ്ടും കണ്ടു.
അന്യോന്യം ഏറെ നേരം നോക്കിയിരുന്നു.
അതേ മരച്ചുവട്ടിൽ ,
അതേ കോഫി ടേബിളിൽ.
ഒന്നും നമ്മൾ സംസാരിച്ചില്ല.
നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ
പച്ചയിലകളിലെ വെയിൽത്തിളക്കത്തെക്കുറിച്ചോ
പറഞ്ഞില്ല.
ഒരേ കാറ്റിന്റെ കൈകൾ കൊണ്ട്
തമ്മിൽ തമ്മിൽ തൊട്ടുനോക്കുന്നതിനെക്കുറിച്ചോ
ചേർന്നു കിടന്ന നിഴലിൽ
വേർപിരിയാതെ നിൽക്കുന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
നിറയെ പൂവിട്ടു നിന്ന
പേരറിയാ ചെടികളെക്കുറിച്ചോ
അല്പമകലെ വീണു ചിതറിയ
കിളിമുട്ടകളെക്കുറിച്ചോ
പറഞ്ഞില്ല.
പനിക്കാതിരിക്കാൻ
മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ
തമ്മിൽ കാണാതെ
ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ
പറഞ്ഞില്ല.
നഷ്ടമായ
പകലുറക്കങ്ങളെക്കുറിച്ചോ
രാത്രിയിൽ
ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
നിഴലുകളുടെ അതിരു നിശ്ചയിക്കാനാകാതെ
ഇരുട്ട് നിറഞ്ഞപ്പോൾ
ഇത്രനേരം
എത്ര വാക്കുകൾ
ഉള്ളിൽ നിറച്ചെന്നോർത്ത്
വിരലുകൾ
തിരിച്ചെടുത്തു.
വിടപറഞ്ഞു.
രണ്ടുപേർ
ഒരു വാക്ക് കൂടുതൽ സംസാരിച്ചാൽ
മൂന്നാമത്തെ ആ വാക്ക്
പ്രണയം എന്നതായി പോകുമെന്ന് ഭയന്ന്
നാം ഉപേക്ഷിച്ച
ചില നാൽക്കവലകൾ ഉണ്ട് ജീവിതത്തിൽ.
പ്രണയമെന്ന് പേരിടാവുന്ന
ആ ഇടത്ത്
ഒരല്പനേരം ഇറങ്ങി -
രാത്രിയാകുന്നു
നമുക്ക് തിരിച്ചു പോകേണ്ടതുണ്ട്
എന്നറിഞ്ഞു കൊണ്ട് തന്നെ
പ്രണയത്തിന്റെ വെയിൽ നേരങ്ങൾ
കണ്ട് നില്ക്കാൻ കഴിയണം.
പനിപിടിക്കും
നമുക്ക് തിരിച്ചു പോകേണ്ടതുണ്ട്
എന്നറിഞ്ഞു കൊണ്ട് തന്നെ
പ്രണയത്തിന്റെ മഴ നേരങ്ങൾ
നനഞ്ഞു നില്ക്കാൻ കഴിയണം.
എപ്പോഴുമല്ല;
വല്ലപ്പോഴും.
എല്ലാം ഉപേക്ഷിച്ചു കൊണ്ടുമല്ല;
എല്ലാ കെട്ടുപാടുകളോട് കൂടി തന്നെ.
നമ്മൾ
നമ്മളായ് തന്നെ
വേർപിരിഞ്ഞു കൊണ്ട്.