Thursday

നീ വരുന്നത് വരെ
ഈ ലോകത്തിന് എന്തൊരു ഏകാന്തയായിരുന്നു.
എനിക്കല്ല;
എനിയ്ക്ക് മാത്രം എല്ലാവരും ഉണ്ടായിരുന്നു.
അമ്മ, അച്ഛൻ, അനിയത്തി, പെണ്മക്കൾ.
കവിതയും ഭാവനയും
കൂട്ടുകാരികളായിരുന്നു.
കഥയൊരു പുഴപോലെ
വീടിനെ വലം വെച്ചൊഴുകിയിരുന്നു.
നീ വന്നപ്പോൾ
ലോകത്തിന് മറ്റൊന്നും വേണ്ട.
എനിക്കല്ല;
എനിക്ക്
എല്ലാം വേണമായിരുന്നു:
നീ പെറുക്കിയെടുക്കുന്ന
മഞ്ചാടിക്കുരുക്കൾ.
നീ നനഞ്ഞു പോകുന്ന
ഞാവൽക്കറ.
നിന്നെ മായ്ചുകളയുന്ന
മഷിത്തണ്ട്.
നീ ഉണർന്നിരിക്കുന്ന
സ്വപ്നം.
നിന്നെ ഉന്മാദിയാക്കുന്ന
നിറങ്ങൾ.
നീ അഴിച്ചു വയ്ക്കാത്ത
വാക്കുകൾ.
എല്ലാം.

എനിക്ക്
നീ വളരുന്ന വിത്തുകളിലൊന്നാകണമായിരുന്നു.
നീ നിറഞ്ഞ കടലുകളിലൊന്നാകണമായിരുന്നു.
നീ  പറക്കുന്ന മേഘങ്ങളിലുറങ്ങണമായിരുന്നു.
നീ ചുണ്ടുകൾ ചേർത്തുപിടിയ്ക്കുന്ന പൂക്കളെല്ലാം
ഞാനാകണമായിരുന്നു.

ഈ ലോകത്തിന് എന്തൊരു വേഗമായിരുന്നു.
എനിക്കല്ല;
ഞാൻ ആമകളുടെ പള്ളിക്കൂടത്തിൽ
ഒച്ചുകളുടെ ഓട്ടം പഠിയ്ക്കുകയായിരുന്നു ,
നിന്നൊപ്പം നടക്കാൻ.

ഞാൻ
ചക്രങ്ങൾ അഴിച്ചുവെച്ച തീവണ്ടിയായിരുന്നു.
ചരടില്ലാത്ത പട്ടവും
ചായമണിയാത്ത മുഖവുമായിരുന്നു.
എനിക്കറിയില്ലേ
നീ വരുന്നത് വരെ
ഏകാന്തതയുടെ കാത്തിരിപ്പിടത്തിൽ
എനിക്ക്
ലോകത്തിന് കൂട്ടിരിയ്ക്കേണ്ടിവരുമെന്ന്,
പേടിക്കേണ്ടെന്ന്
ലോകത്തോടിങ്ങനെ
പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരുമെന്ന്.

നീ വരുന്നത് വരെ
ഈ ലോകത്തിന് എന്തൊരു ഏകാന്തയായിരുന്നു.
എനിക്കല്ല;
എനിയ്ക്ക് മാത്രം നീ വരുമെന്നറിയാമായിരുന്നു.
'പ്രണയം അതിന്റെ ആത്മകഥ എഴുതുന്നു'
എന്ന പേരിൽ
ഒരു പുസ്തകത്തിന്
എന്നിൽ
നിന്റെ മഷിപുരണ്ട അച്ചുകൾ നിരത്തുന്നു.
അതിന്റെ ചുവരുകളാകാൻ
എത്ര മരങ്ങളാണ്
തോൽ പൊഴിയ്ക്കുന്നത്.
എത്ര മീനുകളാണതിൽ
പാർക്കാൻ വരുന്നത്.
എത്ര എത്ര
നീയും ഞാനുമാണതിൽ
വാക്കുകൾ
പെറുക്കിവയ്ക്കാൻ.

എന്നിട്ടും
നിറയുന്നില്ല..
എന്നിലുള്ളത്ര നീയതിൽ.



പ്രണയത്തേക്കാൾ വലിയ സ്വകാര്യം മറ്റെന്താണ്‌!

ഒരുപാട് സ്വകാര്യങ്ങൾ ഉള്ളവർക്കും
ഒറ്റ സ്വകാര്യം പോലും ഇല്ലാത്തവർക്കും
ഇത് മനസ്സിലാവില്ല.

ജീവന്റെ ഘടികാരസൂചിയിൽ ഒട്ടിച്ചേർന്നു പോകുന്ന
' നീ മാത്രം നീ മാത്രം'
എന്ന ഈ സ്വകാര്യത്തിലെ തീവ്രാനുഭവം!

ഓരോ കോശങ്ങളേയും തൊട്ട് തൊട്ടത് പാഞ്ഞു പാഞ്ഞു പോകുന്നതിന്റെ കമ്പനങ്ങൾ.

നീ ഭൂമിയിലെങ്കിൽ ഞാനിരിപ്പുണ്ട് ആ ചന്ദ്രനിലെന്ന് ഓരോ യാത്രയിലും ഓടിയോടിവന്ന് നമുക്ക് മാത്രമായൊരു കാഴ്‌ചയാകുന്നത്. ആരോടെന്നില്ലാതെ സ്വയം നിറഞ്ഞ് ചിരിയ്ക്കാനനുവദിയ്ക്കുന്നത്.

ശ്വാസം പോലെ അദൃശ്യമാണത്.
പ്രാണൻ പോലെ പ്രിയമേറിയതും.
ഒരോ ഹൃദയമിടിപ്പിലും അനുഭവിക്കാനാകുന്ന അതിന്റെ കരുതൽ!

ഒരാളോട്
ഒരാളോട് മാത്രമായ്
ജീവിതം മുഴുക്കെ
ഒരിയ്ക്കലെങ്കിലും
പ്രണയം അനുഭവിച്ചിട്ടുണ്ടെങ്കിൽ പറയൂ
അതിനേക്കാൾ ഹൃദ്യമായ, വിസ്‌മയകരമായ സ്വകാര്യം മറ്റേതാണ്?

Monday

ഇന്ന്
എന്റെയുള്ളിലിത്തിരി ലഹരിയുണ്ട്.
ഞാനുപേക്ഷിച്ച മുറിവുകളെ
നിന്റെ അസാന്നിധ്യം ചേർത്ത്
 വാക്കുകളിലാക്കി
നിറയെ
പാനം ചെയ്തിട്ടുണ്ട്.

ഒന്നുറങ്ങണമീ രാത്രി.

ഋതുഭേദങ്ങൾ ഏല്ക്കാത്ത പൂക്കൾ
പറിച്ചു കൊണ്ടുവരിക.
അത് നിറയെ ചൂടി
ഈ രാത്രി നമുക്കൊന്നിച്ചുറങ്ങാം-
രണ്ട് കരകളിലെങ്കിലും
കണ്ണുകളെപ്പോലെ ഒന്നിച്ച്.

ഒന്നിച്ചുണർന്നിരിക്കുന്ന
നേരങ്ങളിൽ
നമുക്ക് നമ്മെക്കുറിച്ച് മാത്രം പറയാം.
നാമന്യോന്യമെത്ര സ്നേഹിക്കുന്നുവെന്ന്..
ഒന്നിച്ചിരിയ്ക്കാൻ
ഒന്ന് ചിരിയ്ക്കാൻ
നമ്മളെത്ര ആഗ്രഹിക്കാറുണ്ടായിരുന്നെന്ന്..

നീ ഉമ്മവച്ചുമ്മവച്ചുണക്കിയ മുറിവുകളിൽ
ജീവൻ മൊട്ടിട്ടുതുടങ്ങിയത് നിനക്കന്ന് ഞാൻ കാട്ടിത്തരും.

ഏറ്റവും സന്തോഷവതിയായിരിക്കെ
ഞാൻ
എന്റെ സ്നേഹം
നിന്നെ
അറിയിക്കും.

ഇന്ന്
എന്റെയുള്ളിലിത്തിരി ലഹരിയുണ്ട്.
ഞാൻ മുറിച്ചു വെച്ച ഓർമ്മകളെ
നിന്റെ തണുത്ത മൗനം ചേർത്ത്
നിറമുള്ള വാക്കുകളിലാക്കി
നിറയെ
പാനം ചെയ്തിട്ടുണ്ട്.

എന്നെ മറന്ന്
ഒന്നുറങ്ങണമീ രാത്രി.
നീ എന്ന നനഞ്ഞ മണ്ണിൽ
ഞാന്‍ തന്നയല്ലേ ഈ കാടും, ഒരോ മരവും നനഞ്ഞ പുല്ലും ഒരോ പച്ച നിറവും ഒരോ ജലകണവും?

വാചാലമായൊരിടം.
സ്നേഹപൂര്‍വ്വം സ്വാഗതം.
എന്തിനും സ്വാതന്ത്ര്യം.

സ്നേഹ നിഷേധങ്ങളെ,
പ്രണയത്തെ,
നിരാകരണങ്ങളെ
ഒന്നിനേയും വേർതിരിച്ച് കാണേണ്ടെന്നോർമ്മിപ്പിക്കുന്ന സ്വാതന്ത്ര്യം...

എന്നിൽ
ഒരു തുള്ളി മഴമഞ്ഞ് അനുവാദം കാത്തുനില്‍ക്കാതെ നെറുകയിലേക്ക്.

നിലത്തേക്ക് വീഴുന്ന മഴത്തുള്ളിയ്ക്ക് ഘനമേറയുണ്ട്- 
ഭൂമിയോട് ചേരാന്‍ കഴിയുന്ന ഒന്നിന്റെ നിറഞ്ഞ ആഹ്ളാദം.

ഒരു തുള്ളി ഇവിടെയെങ്കില്‍ കേള്‍വിക്കപ്പുറത്തു തന്നെ ദൂരെമാറി മറ്റൊന്ന്.
മറ്റെവിടെയോ
മറ്റെവിടെയോ
ഒന്നുകൂടി;
ഒന്നുകൂടി.

ഒറ്റത്തുള്ളികള്‍ക്കൊടുവില്‍
പ്രണയത്തിന്റെ പേമാരി,

നന്നായി നനയണം ചില നേരങ്ങളിലെ മഴയില്‍.
പല പുതപ്പുകള്‍ കൊണ്ടും തുവര്‍ത്തി തീരാത്ത അത്ര നനയണം.
വേനലുപോലെ പനിക്കണം പിന്നീടതിന്റെ ഓര്‍മ്മകളില്‍.

മരങ്ങള്‍ക്കിടയിലൂടെ ചെറു നീരൊഴുക്ക്.
ചിതറിത്തെറിച്ച വെള്ളം.
ചില ഓളങ്ങള്‍ക്ക് അസാധാരണമായ ഉടലഴക്.
ഒരിയ്ക്കല്‍ കൂടി കാണണമെന്നാഗ്രഹിച്ചിട്ടും പക്ഷേ കാത്തുനിന്നില്ല.
പ്രണയവും ഇതുപോലെ-
ആരേയും കാത്തുനിൽക്കാത്തത് .

നിറയെ തൂവലുകളുള്ള പക്ഷിക്കൂട്ടം നനഞ്ഞ പുല്ലിലൂടെ ഏറെ നടന്ന്, തൂവല്‍ കുടഞ്ഞ് സ്വയമൊരുങ്ങി
ആകാശത്തേക്ക്.
എത്ര കുടഞ്ഞുകളഞ്ഞിട്ടും
ചില തൂവലുകളിലെ നനവ് മേഘങ്ങളില്‍ പതിയുക തന്നെ ചെയ്തു.
പ്രണയവും ഇതുപോലെ-
ചില അടയാളങ്ങള്‍ എക്കാലത്തേക്കുമായി ബാക്കിവയ്ക്കുന്നത്.

ചിലയിടങ്ങളില്‍ ചെടികള്‍ നിറയെ പൂത്തു.
ചിലയിടത്ത് ഒറ്റയ്ക്കൊറ്റയ്ക്ക് കുഞ്ഞു തലനീട്ടലുകള്‍.
പൂക്കാന്‍ അനുവാദമില്ലാത്ത ചില മരങ്ങളില്‍ ഇലകള്‍ ചുവന്ന് പൂക്കുടയായി.
പ്രണയവും ഇതുപോലെ-
ചുവപ്പിക്കുന്നത്.

മഴപെയ്യവെ
എവിടെയോ
മരങ്ങൾക്കിടയിലുള്ള വീട്ടിലിരുന്ന്
എന്നിലേക്കുള്ള പ്രണയമായ് നീ മാറുകയാണല്ലോ എന്നറിയുന്നു.
ഞാൻ നിന്നിൽ അലയുന്ന കാറ്റാണെന്ന് കേൾക്കുന്നു.
മിന്നലായ് കൺതുറന്ന് നിന്നിൽ കൂണുകൾ മുളയ്‌ക്കുന്നത് കണ്ട് നിൽക്കുന്നു.

ഒരു പ്രകാശസ്രോതസ്സ് എങ്ങനെനെയായിരിക്കണമെന്ന്
നിനക്ക്
ഒരു വൃത്തവും കുറേ വരകളും കൊണ്ട്
എനിക്ക്
കാട്ടിത്തരാൻ കഴിയും
ഒരിയ്ക്കൽ ഞാനെഴുതി.
അന്ന് വേനലിലെ ആദ്യമഴ പെയ്തു.

മഴമാറിയ ഒരു ദിവസം
നിറഞ്ഞ പച്ചപ്പിൽ ഞാൻ സൂര്യനെ കണ്ടു.
മഴയുടെ ശബ്ദത്തിൽ സൂര്യനെക്കുറിച്ച് മാത്രം ആലോചിച്ചു ഞാൻ.
യാത്രയായിരുന്നു എനിക്കത്.

ഇത് മൺസൂണിലെ മഴയില്ലാ ദിവസമാണ്‌.
ഒരോ പച്ചയിലും ഞാൻ കൂടെയുണ്ട്.
എന്റെ കൈവിരലുകൾ
ഉടൽ
നിസ്സഹായത
അർത്ഥമില്ലായ്മകൾ.
എന്റെ മുട്ടുകുത്തിയിരിപ്പ്.
നിന്നിലേക്കുള്ള
അസംഖ്യം
എഴുത്തുകൾ കൊണ്ട്
നിറഞ്ഞു ചുവന്ന
ഞാനെന്ന
ആ തപാൽപ്പെട്ടി
ഒറ്റയ്ക്ക്
ഒരു പഴയ മരച്ചില്ലയിലെ
പുതുമഴ നനഞ്ഞു നിൽക്കുന്നു.
നിന്റെ വിരലുകൾ പോൽ
ഇലകളെന്നിൽ മുളയ്ക്കുന്നു.
നിന്നെ തിരഞ്ഞ്
മേൽവിലാസങ്ങൾ ഉപേക്ഷിച്ച
കത്തുകളൊന്നിൽ
മൊട്ടുകൾ വിടരുന്നു.

Sunday

മുഖാമുഖം നിന്ന്
പ്രണയത്തിന്റെ
അസ്ത്രങ്ങളനവധി നെഞ്ചേൽക്കുന്നു.
നീയെന്ന അമൃതം
മരണമാണ്; നോവുകളല്ല
എന്നിൽ ഇല്ലാതെയാക്കുന്നത്.
ഓരോ മുറിവിലും
നീ വാർന്നൊലിക്കുന്നുണ്ട്.
ആ നിറമണിഞ്ഞ്
ഓരോ ഉദയത്തിലും
ഒറ്റയ്ക്ക് വിരിയുന്നു,
പേരില്ലാതെയായ
ഞാനെന്ന പൂവ്.
ഒരാളിൽ വീണ് മരിയ്ക്കുന്നുണ്ട്.
ഓരോ മരണവും
ഓരോ മറവികളെ
ഓർമ്മകളാക്കി മാറ്റാനെന്ന്
ഓരോ തവണയും
ഒറ്റയ്ക്കിരുന്ന് പഠിയ്ക്കുന്നുണ്ട്.
ഒരാളിൽ വീണ് മരിയ്ക്കുന്നുണ്ട്.
ഒരാളെന്നാൽ
ഒരുപാട് ജീവിതങ്ങൾക്കുള്ള
ഒരൊറ്റ പേരാകുന്നുവെന്ന്
ഒറ്റയ്ക്കിരുന്ന് പഠിയ്ക്കുന്നുണ്ട്.
പ്രാചീനന്റെ ഭാഷയില്ലായ്മ
ഉപേക്ഷിയ്ക്കുന്നു.
അതിപ്രാചീനന്റെ മൗനത്തിൽ
നിന്നോട് മിണ്ടിത്തുടങ്ങുന്നു.
കേൾക്കുന്നുണ്ടോ,
മറുപടികൾ ചുവക്കുന്നത് ?

പലപലതായി തെളിഞ്ഞ്
ഏതെങ്കിലുമൊരുകാലത്ത്
പൂര്‍ണ്ണമായേക്കാവുന്ന
സ്നേഹത്തിലെ അനിശ്ചിതത്വത്തിലാണ്‌
എന്റെ ആഹ്ളാദം! 

Friday

നിന്നെ വായിക്കാൻ
ആളൊഴിഞ്ഞൊരിടം
തേടി പോകുന്നു.
നിന്നെ മാത്രം കേൾക്കാൻ
ഏറ്റവും നിശബ്ദമായ
ഇരവുകളൊന്നിനെ
സ്വന്തമാക്കുന്നു.
നിന്നിലെ മഹാസമുദ്രങ്ങളെ
കണ്ണുകളാക്കുന്നു.
നിന്നിലെ
കൊടുങ്കാറ്റുകളെ കേൾക്കുന്നു.
വേലിയേറ്റങ്ങളിൽ ഉലയുന്നു.
നീയെന്ന
ഭൂമിയിൽ
ഒറ്റയ്ക്കാവുന്നു.
ഇനിയില്ലയാകാശമെന്ന്
നിന്നിലാഴ്ന്നു പോകുന്നു.
എന്നിൽ
ഞാൻ ഇരുണ്ടുപോകുന്നൊരിടത്ത്
നീ എന്ന മെഴുകുതിരി
കത്തിച്ചു വയ്ക്കുന്നു.

ഉരുകുകയാണ് നീ, എന്നിൽ.


വഴികൾ നീളുന്നു.
വാ
വന്ന്
വെളിച്ചമായി നിറയ്.

എന്നിൽ
ഞാൻ വറ്റിപ്പോകുന്നൊരിടത്ത്
നീ എന്ന നീല മഷി
നിറച്ചു വയ്ക്കുന്നു.

പടരുകയാണ് നീ, എന്നിൽ.

പ്രാണന്റെ  പുസ്തകങ്ങൾ
തുറന്നിടുന്നു.
വാ
വന്ന്
വാക്കുകളായി നിറയ്.  
നിന്നാൽ ഏറെ എഴുതപ്പെടാൻ
ഞാൻ
നീ എന്ന വാക്കാവുന്നു.
നോവിന്റെ
തുരങ്കങ്ങളിൽ നിന്ന് തുരങ്കങ്ങളിലേക്ക്
വേഗം കുറഞ്ഞ തീവണ്ടിയായ്
നിന്നിൽ
കിതയ്ക്കുന്നു.

Wednesday

വാക്കുകൾ തുന്നിയെടുക്കുന്ന
ഒരുവളോടൊപ്പമായിരുന്നു
ഇന്നലെ ഉറക്കം.
ജനലുകളില്ലാത്ത ഒറ്റമുറിയുടെ
വാതിൽ തുറന്ന്
അവൾ അകത്തേയ്ക്ക് ക്ഷണിച്ചു.

എവിടെയാണ് നീ പറഞ്ഞ
നക്ഷത്രങ്ങളും ആകാശവും?

അവളാ കൂട് വിളക്ക് അല്പമൊന്നുയർത്തി.
പതുക്കെപ്പറഞ്ഞു:
ഇതാണാ തെളിച്ചമുള്ള വെളിച്ചം.

എന്നാലെവിടെയാണ്
നീ പാർത്ത പച്ചമരങ്ങൾ?

ചായമടർന്ന ചുവരിൽ വിരലോടിച്ചവൾ
പതുക്കെപ്പറഞ്ഞു:
ഇവിടെ.
നിഴലാണെന്ന് തോന്നും.
പക്ഷേ കണ്ണടച്ചാൽ
തണുപ്പുള്ള തണൽ.

എന്നാൽ പ്രാണനേ
നിന്റെ പ്രണയി ആരെന്നെങ്കിലും എന്നോട്..

അവളാ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ചു.
മഞ്ഞൾ നിറം.
കൊത്തമല്ലിയുടെ മണം.
പതുക്കെപ്പറഞ്ഞു:
മറ്റാര്!
ഞാൻ തന്നെ!!
എന്നിലെ പ്രണയവും പ്രണയിയും
ഞാൻ തന്നെ!!

മടിയിൽ കിടന്ന്
കേണു:
ഓമനേ,
നീ വാക്കുകളോട് ചെയ്യുന്നത് എന്റെ ഉടലിനോടും,
ഓരോ കോശങ്ങളും
ഓരോ അക്ഷരങ്ങളെന്നുറപ്പിച്ച്
അത്ര ലാളിച്ച് ...

എന്തൊരു വേഗമായിരുന്നു 
ആ വിരലുകൾക്ക്!
ഹൃദയത്തോട് ചേർത്ത്
ബാക്കിയാവുന്നു,
പ്രണയാക്ഷരങ്ങളിൽ
അതിശയിപ്പിക്കുന്നൊരു
ചിത്രത്തുന്നൽ.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല;
നിന്നെ
ഓർമ്മ വരുന്നു.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല;
നിന്റെ
ഓർമ്മ വരുന്നു!
എന്റേതല്ല എന്റേതല്ലന്നാ
ഓർമ്മപ്പെരുക്കങ്ങൾക്കിടയിൽ
നീ ഞാനാണെന്ന
ശ്വാസതാളം മുറുകുന്നു.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല
ഞാൻ
നീ മാത്രമാകുന്നു.

അതിവേഗത്തിൽ
ഒരു ആമയാകുന്നു.
നിന്നിലേക്ക് പായാൻ
ഒരു പ്രണയഭാഷ പഠിയ്ക്കുന്നു.
വാക്കുകൾ വേണ്ടാത്തൊരു പ്രണയം.
മൗനത്തിന്റെ
മഹാനദിയിൽ
മത്സ്യഗന്ധിയാകുന്നു.
നീയെന്ന
പരാശരനിൽ നിന്ന്
പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയാത്ത
പ്രണയത്തെ
എഴുതിത്തുടങ്ങാൻ കെല്പുള്ള
വ്യാസനെ
ഗർഭത്തിൽ വഹിയ്ക്കുന്നു.
എന്നിലെ ദ്വീപുകൾ
തീർത്തും
ശാന്തമാകുന്നു.

Tuesday

എന്നിലേക്ക് വരിക.

നിന്റെ കാലത്തിന്റെ അശാന്തികൾ
നിന്റെ വംശത്തിന്റെ അറിവുകൾ
നിന്റെ ദേശത്തിന്റെ അതിരുകൾ
നിന്റെ ഉടലിന്റെ അസ്വാതന്ത്ര്യം
ഉപേക്ഷിയ്ക്കുക.

എന്നിലേക്ക് വരിക.
നിന്നിലെ പ്രാചീനതകളൊഴികെ മറ്റെല്ലാം ഉപേക്ഷിച്ച്
എന്നിലേക്ക് വരിക.

എന്തെന്നാൽ
എന്റെയുള്ളിൽ
ഏതും-
സ്നേഹഭംഗങ്ങൾ,
മുറിവുകൾ,
മറവികൾ പോലും-
പ്രണയമായി മാറുന്നു.
അതിനാൽ
എന്നിലേക്ക് വരിക.
എന്നിലേക്ക് വരിക.

എന്നിലേക്ക് എന്നാൽ
കാടിനുള്ളിലേക്ക്
കടലിനാഴത്തിലേക്ക്
മരുഭൂമധ്യത്തിലേക്ക്
ഹിമശിഖരാഗ്രത്തിലേക്ക്.

എന്തെന്നാൽ
പ്രണയിക്കുമ്പോൾ ഞാൻ പ്രപഞ്ചമാകുന്നു.
നിനക്ക് പേരുകൾ വേണ്ടാതെയാകുന്നു.

എന്നിലേക്ക് വരിക.
എന്നിലേക്ക് വരിക.

Monday

നിന്നനില്പിൽ
നാം മരങ്ങളാകും.
പരശതം മരഞ്ചാടികളെ പേറും.
ഉയർന്ന് പറന്ന്
കറുകറുത്ത മേഘങ്ങളാകും
ഊർന്നിറങ്ങി
മത്തഗജങ്ങളാകും.
തുമ്പിക്കൈക്കോർത്തിരിക്കെ
വല്ലികളായ് പടരും.
മുളകളായി ഉലയും
ഇഴഞ്ഞ് പുഴുക്കളാകും.
മീനായ് കൊത്തും.
മീൻകണ്ണുകളിൽ
നീലക്കടലാകും.
നിറങ്ങളിൽ ഏതുമാകും.
പേരില്ലാത്ത പ്രാണനാകും.



നീ എന്ന ആകാശം
എന്നിൽ
തൂവലായ് മുളയ്ക്കുന്നു.
അതിരുകളില്ലാത്ത
പ്രണയസാമ്രാജ്യത്തിന്റെ
നീലിമയിൽ
കടലായ്
ഞാൻ മാറിപ്പോകുന്നു.

ജലം കൊണ്ട്
ഒരുവൻ
ഒരുവളെ
ഒരു പൂവായ്
ഈ ഭൂമിയിൽ
വരച്ചിടുന്നു.

ആരും
കാണാതൊരാഴത്തിൽ
അവർ
വിരലുകൾ
കോർത്തു പിടിയ്ക്കുന്നു.

അവനിൽ പടരുന്ന
വേരുകളിൽ
അവൾ മീനായ്
പുളയ്കുന്നു.

ജലം കൊണ്ട്
ഒരുവൻ
ഒരുവളിൽ
പച്ചയായ്
കനക്കുന്നു.

ആരും
കാണാതൊരാഴത്തിൽ
ഉമ്മകൾ കൊണ്ട് ചുവന്നവർ
ആകാശമാകുന്നു.

അവളിലൊഴുകുന്ന
തിരകളിൽ
അവൻ കാടായ്
മുളയ്ക്കുന്നു.

ശ്വാസമേ,
ശ്വാസമേ എന്ന്
അന്യോന്യം
പേര് ചൊല്ലി വിളിച്ച്,

പ്രാണനേ,
പ്രാണനേ എന്ന്
അന്യോന്യം
വിളികേട്ട്,

പൂവേത്
ജലമേത്
കാടേത്
വേരേത്
വിരലേത്
തിരയേത്
തണലേത്
എന്നറിയാതെ
രണ്ടല്ലാതെ
തമ്മിലലിഞ്ഞു പോകുന്നു.

അപഠനത്തിന്റെ നാളുകളിലാണ്.
അപ്പോഴും അപരിചിതമല്ലാത്തത്
പ്രണയത്തിലെ പ്രാചീനതകളാണ്.
അതിലിപ്പോഴുമെപ്പോഴും
ഹൃദയമിടിപ്പിന്റെ ഒരേ താളം.
എന്നിൽ
ആ ഒരൊറ്റ കവിതയേ ബാക്കിയാകുന്നുള്ളൂ.

പെണ്ണ്
ഒരു കാടാകുമ്പോൾ
പുരുഷൻ
ഒരു വിത്തിനുള്ളിലേക്ക്
ഉപേക്ഷിയ്ക്കപ്പെടുന്നു.
അവന്റെ ചുറ്റിലും
പിന്നെ
ഇരുട്ടാണ്.
കറുപ്പാണ്;
അവളിലെ പച്ചക്കറുപ്പ്.
അവൾ
അവളിലെ
സൂര്യൻ ഒളിച്ചിരിയ്ക്കുന്ന
ഭൂഖണ്ഡങ്ങളിൽ
പാതിപങ്കിടുകയാണവിടെ. 
നെറുകയിൽ നിന്ന്
കാൽ നഖം വരെ
എന്നിൽ
നിന്നെ
കോർത്തെടുത്ത് പായുന്ന
സൂചിമൂർച്ചയാകുന്നു
പ്രേമം.

ഓരോ കോശത്തിലും
ഓർമ്മകൾ പൊടിയുന്നു.

എന്നിട്ടും
നിറവുള്ള പ്രാണനെ
ഓരോ പരിക്രമണത്തിലും
അതെന്നിൽ
തുന്നിച്ചേർത്തെടുക്കുന്നു.

അതിനാലാവണം
ഓരോ കോശത്തിലും
അവസാനിക്കാതെ 
വിസ്മയങ്ങൾ നിറയുന്നു.
അതിന്റെ സൗഖ്യം അറിയുന്നു.
എന്തൊരു കറുത്ത കാടായിരുന്നു,
കാടിനുള്ളിൽ
ആ പച്ചക്കറുപ്പിനുള്ളിൽ
കാത്തിരിയ്ക്കുന്ന
മയിൽ‌പ്പീലി നീലം.
വാരിപ്പുണരണമെന്ന് തോന്നും.
കൈക്കുള്ളിൽ കോരിയെടുത്ത്
ഒരു നദി പോലെ
കരകൾ താണ്ടി
അകലേക്ക്
കൂടുതൽ അകലേക്ക് ..
പാഞ്ഞു പോകണമെന്ന് തോന്നും.
കഴിയില്ല
അതിലവന്റെ മുഖമുണ്ട്.
ഓരോ ചുവടിലും
അതിലേക്ക്
ആഴ്ന്ന് പോവുകയാണ്.
അവനിലേക്ക്,
ആഴത്തിൽ
കൂടുതൽ ആഴത്തിൽ..

ഉറങ്ങുന്ന നിന്നെ കാണാൻ
എന്ത് ഭംഗിയാണ്.
എന്റെ ഹൃദയജലത്തിൽ നനഞ്ഞ്
എന്റെ നെഞ്ചിന്റെ വാതിൽ കാണാതെ തുറന്ന്
പുറത്തിറങ്ങിയ
എന്റെ സ്വപ്‍നം
എന്റെയരികിലിങ്ങനെ കിടക്കുന്നത് പോലെ.
നീണ്ട വിരലുകൾ, കുറുനിരകൾ, പിന്കഴുത്ത്, കാൽപാദം.
എന്റെ സ്വപ്നത്തിന് എന്തൊരു ഉടലഴകാണ്.
പ്രാണന്റെ
ഇനിയുള്ള പകലിരവുകളിൽ
ഇനിയൊരിയ്ക്കലുമുറങ്ങാതെ
നിന്നെയുണർത്താതെ
ദൂരെ
ധ്രുവ നക്ഷത്രത്തോളം
ദൂരെ
നിശ്ചലമായ
ഒരു ഘടികാരസൂചിയിൽ
നിന്നെ ധ്യാനിച്ച്
കാലങ്ങളോളം
കണ്ണ് തുറന്നിരിക്കുന്നു.


Sunday

അപ്പോൾ മുള പൊട്ടിയ
വിത്തിനുള്ളിൽ
ഒരു പൊടിപച്ചയായ് നിന്ന്,
മഴമൂർച്ഛയിൽ
ആകെ വിറച്ചുപോയ
പുൽനാമ്പിൻ വിരൽ പിടിച്ചൂർന്ന് വീണ
നനവിലാകെ നിറഞ്ഞ്,
നിന്റെ കാതിൽ
ഞാനാദ്യം പറയുന്ന
വാക്കാവുന്നു
പ്രണയം.
പ്രാണന്റെ പുസ്തകത്താളിലാണ്
കവിതകൾ എഴുതി നിറയ്‌ക്കേണ്ടത്.

മരണമെന്നാൽ
പ്രാണനേ,
നിന്നെ സ്വപ്നം കാണാതെ അനേകമിരവുകൾ
ഞാൻ ഉറങ്ങിപ്പോയെന്നാണ്...

മരണമെന്നാൽ
പ്രാണനേ,
നിന്നെക്കുറിച്ചു പറയാൻ
വാക്കുകൾ അവശേഷിയ്ക്കാതെ
എന്നിലേക്ക്
തീപ്പിടിച്ചൊരു ജീവിതം
ഞാൻ പകർന്നെടുക്കുന്നു എന്ന് മാത്രമാണ്.

Wednesday

നിന്റെ വാക്കുകളുടെ
ഞാവൽക്കറ പുരണ്ട
എന്റെ ഓർമ്മകൾ.
എന്റെ രാത്രികൾക്ക്
അതേ
വയലറ്റ് നിറം.
ഉണരരുത്.
ഉണർത്തരുത്.
ഞാനും നീയും
ഒരേ സ്വപ്നത്തിന്റെ ഇരുകരകളിൽ
ഞാവൽ മരങ്ങളായ് വളരുകയാണ്.
നമുക്ക് ആകാശത്തോളം ഉയർന്ന്
വിരലുകൾ
പിരിയാത്ത വണ്ണം പിണച്ചു വയ്‌ക്കേണ്ടതുണ്ട്
തമ്മിൽ.
ഉണരരുത്.
ഉണർത്തരുത്.
ഉമ്മകളുടെ
മീന്‍ ചുണ്ടുകളില്‍
കൊത്തി
ചുകന്നു പോകുന്നു
ഋതുക്കളാകവെ.

ഓരോ പ്രഭാതത്തിലും
നിന്നിലേക്ക് വാതിൽ തുറക്കുന്നു.

ആകാശത്തിൽ നീ വരച്ചിട്ട
കാട്ടുമുയലിനെ
തൊപ്പിവെച്ച സൈക്കിളോട്ടക്കാരനെ
ചുണ്ടിൽ കോർത്ത്
പക്ഷിയാകുന്നു.

പക്ഷെ
എനിക്കറിയില്ല
ഞാൻ കൂട് വെച്ച് പാർത്ത ചില്ല
എവിടെയെന്ന്.
എനിക്കറിയില്ല
എന്റെ മരം വളരുന്ന മരം
ഏത് മണ്ണിലെന്ന്.

എനിക്കറിയില്ല
വഴിയിൽ
പൂത്ത താഴ്വാരങ്ങളുണ്ടോ എന്ന്,
ഉറുമ്പുകൂട്ടങ്ങൾ മധുരം വിളമ്പുന്നുണ്ടോ എന്ന്,
എല്ലാ നിറങ്ങളിലും പട്ടങ്ങൾ
നിന്നെ വിരലെത്തി പിടിക്കുന്നുവോ എന്ന്.

എനിക്കറിയില്ല
നിന്നിലേക്ക് എത്ര ദൂരമെന്ന്.
നീ
നീ മാത്രമാകുന്നത്
ഏത് ഋതുവിലെന്ന്.

കാണെ കാണെ
കാണാത്തൊരു മഴയിൽ
കൺ നിറഞ്ഞ്
കടലോളം നനഞ്ഞ്
എന്റെ സൂര്യൻ തിരിച്ചുപോകുന്നു.

കാണെ കാണെ
നീ വരച്ച ചിത്രങ്ങൾ മാഞ്ഞു പോകുന്നു.

അത്രമേൽ അപരിചിതരെന്ന
കള്ളം മാത്രം
നമുക്കിടയിൽ ബാക്കിയാകുന്നു.
സ്വയം മറന്നു പോകുന്ന
പ്രണയത്തിന്റെ
ശ്വാസവേഗത്തില്‍
നിറങ്ങളില്‍ നിന്ന് നിറങ്ങളിലേക്ക്
പറന്നു പൊങ്ങുന്ന ചെറുകിളികള്‍
എന്നില്‍
ചെറുമന്ദാരങ്ങളും
വയല്‍പ്പൂക്കളും
വിരിയിക്കുന്നു.
നിന്നില്‍
തുമ്പികള്‍ പറക്കുന്ന
താഴ്വാരങ്ങള്‍
വരച്ചിടുന്നു.


എവിടെ
ഏത് ദേശത്ത്
വിരിച്ചിട്ട
നിലാവിന്റെ
പുതപ്പിനടിയില്‍
സ്നേഹിച്ചൊന്നിച്ചുറങ്ങുകയാണ്
നാം പിറന്ന ഇരവുകള്‍?
ചില നേരങ്ങളിൽ
ഞാൻ തീരമാകുന്നു.
നിന്നിലെ തിരകളെല്ലാം
ഒന്നുപോലുമൊഴിയാതെ
എന്റെ അടുക്കലെത്തുമെന്ന്
ഉറപ്പിയ്ക്കുന്നു.

ചില നേരങ്ങളിൽ
ഞാൻ തിരയാകുന്നു.
ഒരോരിയ്ക്കലായ്
ഓരോന്നോരോന്നായ്
നിന്നിൽ നിന്ന്
മടങ്ങിപ്പോകേണ്ടിവരുന്നെന്ന്
ഖേദിയ്ക്കുന്നു.

ഞാനെന്ന ഒറ്റ ദ്വീപിലെ കവിയാണ് നീയെന്ന
കവിതയിലെ സപ്തവര്‍ണ്ണങ്ങള്‍:

ഒരുമ്മയാല്‍ നീയൊരിരട്ട ചെമ്പരത്തിയായ്
ചുവന്നു വിടര്‍ന്നെന്ന മഹാത്ഭുതം!
വെയില്‍ ചാഞ്ഞനിറത്തിലൊരു
പിരിയന്‍ ഗോവണി
ഒന്നിച്ചൊരു നിഴലാക്കിയ വിസ്മയം!
എല്ലാനിറങ്ങളിലും പൊട്ടു തൊട്ട ശലഭമായ്
കൊടുമുടികള്‍ തിരഞ്ഞു പറന്ന കൗതുകം!
ആകാശവുമാഴിയുമാഴങ്ങളും
തിരഞ്ഞ യാത്രയില്‍,
മറന്നുപോയ താഴ്വാരങ്ങളുടെ
വാര്‍ന്നുപോയ നദികളുടെ
ഉപേക്ഷിക്കപ്പെട്ട സാമ്രാജ്യങ്ങളുടെ
നിറഭേദമില്ലാത്ത സങ്കടം!

നിന്റെ കവിതയിലെ ചായപെന്‍സിലുകള്‍
ഇങ്ങനെ അടയാളപ്പെടുത്താമെന്നിരിക്കെ

വേനലില്‍ മുളച്ച്
പൂത്ത് ചുവന്ന്
മഞ്ഞയായ് കൊഴിഞ്ഞ
പച്ചമരമേ

എന്റെ ഓര്‍മ്മക്കാലത്തിന്റെ ഭൂപടങ്ങള്‍
നീ വരച്ചുവെച്ച ചുമരെവിടെ?

Friday

എന്നിൽ
നിന്നെ നിറച്ചുവെച്ച
പല കോടി ചിരാതുകളിൽ
പ്രണയത്തിന്റെ തിരി തെളിയുന്നു.
അതിൽ പിന്നെ
എത്രയായിരം വാക്കുകളുടെ
ദീപാവലിയാണ്.
പെണ്ണ്
ഒരു കടലാകുമ്പോൾ
അവളിൽ പാർക്കുന്നവന്
ഭൂമി
ഒരു ജലഗ്രഹം മാത്രമാകുന്നു.
കരകളില്ലാത്തത്..
കരകളില്ലാത്തത്..
എത്ര വർണ്ണങ്ങളുടെ
ആകാശച്ചിറകുകളാണ് നിനക്ക് !
അതിൽ
എത്ര വിരലുകൾ നീട്ടിപ്പിടിച്ചാണ്
നിറംകെട്ട രാത്രിയിൽ നിന്നും
എന്നെ നീ തിരിച്ചു കൊണ്ടുവരുന്നത്
വാക്കുകളുടെ പകലിലേയ്ക്ക്.



ഇതിൽ
നീയെത്ര
ഞാനെത്ര
എന്ന് അളന്നെടുക്കാൻ കഴിയാത്ത
അത്രയും
കൂടിക്കലർന്നുപോയ ജീവിതങ്ങൾക്ക്
മാത്രമറിയാവുന്ന
അനുഭവങ്ങളിലെ വിസ്മയം -
പ്രണയം !
എന്നിൽ
നിന്നോളം ആഴമുള്ള
നോവിന്റെ മിന്നൽ
ഇടി മുഴക്കുന്നു.

കൈവിടുവിയ്ക്കുമ്പോൾ
വിരലുകൾ കൂടി മുറിഞ്ഞു പോയെന്നാണ്
ഓർമ്മ.

നീറുന്നു.
അത്രയാഴമുണ്ട് 
നീയെന്ന 

എന്നിലെ 
മുറിവിന്.
(മുറിവുകൾക്ക് .. എണ്ണമില്ല അതിന് !)

വാക്കുകളുടെ
സർക്കസ് കൂടാരത്തിൽ
ഓർമ്മകളുടെ
കത്തിയേറിന്
കണ്ണുകെട്ടി
നിന്നുകൊടുക്കുന്നു.
എത്ര നാളായെന്നോ
എന്നെ
ഞാനൊന്ന്
തൊട്ട് നോക്കീട്ട്.
നീ
വന്ന്
എന്നെ
എനിക്ക്
തിരിച്ചു തന്നിട്ട് വേണം
എന്നെ
എന്നിലേക്ക്
എനിക്കൊന്ന്
വാരി
നിറയ്ക്കാൻ!



നിന്റെ ഓർമ്മകളുടെ
കൊടും ചൂടിൽ
പ്രണയപ്പെരുംത്തിരകളിൽ നിന്നും
വേർപെട്ട്
ബാഷ്പമായ
ഞാനെന്ന
ഒറ്റത്തുളളി.


പ്രണയത്തിരകളിൽ
കപ്പൽ ഛേദം വന്ന
നാവികരുടെ നാവുകൾ
കാണാക്കവിതകളുടെ
കടൽച്ചുഴികൾ.
ഉമ്മവയ്‌ക്കവേ
പാതിയടർന്നുപോയ ചുണ്ടുകളിൽ
കഥകളുടെ
വേലിയേറ്റങ്ങൾ.
ഹൃദയപ്പെരുക്കങ്ങൾ
നിറഞ്ഞ
ശംഖുകൾ.
തിരകളെടുത്ത
വിരലനക്കങ്ങൾ.
ഓർമ്മകളുടെ ചൂണ്ടക്കൊളുത്തിൽ
അസംഖ്യം പ്രാണനുകളുടെ
മീൻ പിടച്ചിലുകൾ.

ഉള്ളിൽ
എല്ലാം നിറച്ച് നീലിച്ച
കടലെന്നാണ്
ഒന്ന് സ്വസ്ഥമായി
ഉറങ്ങിയിട്ടുള്ളത്?

Thursday

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഒച്ചയുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
കേട്ടതേയില്ലെന്ന് നിശ്ശബ്ദരാകുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
തെളിച്ചമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ലിപികളെല്ലാം
അപരിചിതമെന്ന് കണ്ണുകളടയ്ക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഘനമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ഒരു തൂവലായ്
എളുപ്പം തുഴഞ്ഞു പോകുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ആഴമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ആരും കാണാത്ത
ആകാശങ്ങളിൽ പാർക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പിടഞ്ഞ
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
തീർത്തും സാധാരണമായ മിടിപ്പെന്ന്
നെഞ്ചിൽ ചേർത്ത
വിരലുകൾ തിരിച്ചെടുക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പൊള്ളിയ
ഏത് വാക്കുണ്ട്  മനുഷ്യനിൽ?
എന്നിട്ടും ചിലർ
ഒരു മഞ്ഞു തുള്ളിയിലെന്നപോൽ
തണുത്ത തപസ്സിരിയ്ക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഉച്ചത്തിൽ കരഞ്ഞ
ഏത് വാക്കുണ്ട്
മനുഷ്യനിൽ?
എന്നിട്ടും ചിലർ  ആത്മാവിന്
ചുണ്ടുകളേയില്ലെന്ന്
കള്ളം പറയുന്നു.

ഇഷ്ടമാണ് എന്ന
നിന്റെ വാക്കിനേക്കാൾ
കേൾക്കാതെ പോയ
കാണാതെ പോയ
ആഴ്ന്നുപോയ
തന്റേതാവാത്ത
പിടഞ്ഞ
പൊള്ളിയ
ഉച്ചത്തിൽ കരഞ്ഞ
ഇഷ്ടമാണ് എന്ന
എന്റെ വാക്ക്.

:-(
എന്നിലെത്രയുണ്ട് ഞാൻ?
നീ എന്ന വാക്കിലെത്രയുണ്ടത്ര.
:-)
ഭൂമിയിൽ ജലം കൊണ്ട് വരച്ചയിടമെല്ലാം
കവിതയെന്ന് നിറയുന്നു.
ഭൂമിയിൽ പ്രണയം കൊണ്ട് വരച്ചയിടമെല്ലാം
നാമെന്ന് നദികളാകുന്നു.
എന്തൊരുഗ്രൻ മൗനമാണ്.

ആർക്കും കേൾക്കാൻ കഴിയുന്നില്ല എന്നെ;
നിന്നോട് മിണ്ടിക്കൊണ്ടിരിയ്ക്കുന്ന എന്നെ.

പ്രാണന്റെ തരംഗദൈർഘ്യം
കേൾവിയ്ക്കും
അപ്പുറമാകുന്നു.

അവർ പറയുന്നു:
എന്തൊരുഗ്രൻ മൗനമാണ്.
നീ പറയുന്നതത്രയും
എന്നോടാണ്
എന്നോടാണ്
എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ...

നീ കലര്‍ന്ന ഞാനായി
എന്റെ യാത്ര!

:-)
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌