.. . അദൃശ്യമായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്‍..
ചില ശബ്ദങ്ങളുടെ
ചില കാഴ്ചകളുടെ - അതിൽ ചില നിറങ്ങളുടെ-
നിറയെ തമ്മിൽ മിണ്ടിപ്പറയാനുണ്ടെന്ന തോന്നലിന്റെ-
കരയിൽ
അളക്കാനാവാത്ത സമയമത്രയും ഒന്നിച്ചിരുന്ന്
ഒന്നും മിണ്ടാതെ
മടങ്ങിപ്പോകാറുള്ള രണ്ട് പേരിൽ ഒരാൾ.
നമുക്ക് നമ്മെത്തന്നെ മുളപ്പിച്ചു കിട്ടുന്ന വാക്കുകൾ ഭൂമിയിലെമ്പാടും കുഴിച്ചിടേണ്ടെ, അതിലൊറ്റത്തരി മണ്ണുപോലും സ്വന്തമാണെന്ന് പറയാൻ കഴിയില്ലെങ്കിലും.
നിനക്ക് നിന്റേതെന്നത് പോലെ തോന്നും,
എനിക്ക് എന്നെക്കുറിച്ച് എഴുതാനുള്ളതെല്ലാം.
എഴുതണം..
ഒറ്റ എന്ന് പേരുള്ള ഒരു ഭൂഖണ്ഡം-
അസ്തമനം ഒരുവളെ
സൂര്യകാന്തിയാക്കുന്നു.
കാത്തിരിപ്പെന്ന
വിത്തിനുള്ളിലെടുത്തുവെച്ച
അവളുടെ
അനേകം പകലുകൾ.
ഒരിയ്ക്കൽ പച്ചയായിരുന്നതിന്റെ അനേകം ഓർമ്മകൾ.
പ്രാണന്റെ പച്ചയിലിറ്റി വീഴുന്നുണ്ട്
മഴയെന്നൊരു വാക്കിൻ തുള്ളി.
മഴയെ കേൾക്കുമ്പോൾ മിണ്ടാതിരിക്കാനാകാത്ത പച്ച എന്ന് എനിക്ക് പേര് .
ഈ നിമിഷം
അല്ലെങ്കിൽ അടുത്ത നിമിഷം
അല്ലെങ്കിൽ അതിനടുത്ത നിമിഷം
ചിലത്
നാം തമ്മിൽ
മിണ്ടിപ്പറയുമായിരിക്കും.
ഇല്ല
കാത്തിരിക്കുന്നൊന്നുമില്ല
ആരേയും -
ഹൃദയമെന്ന പക്ഷി
അത് അനുസരിക്കില്ല എങ്കിലും