നിന്റെ ഗന്ധം
ഒരു കൊടുങ്കാട്
നട്ടുവളർത്തുന്നു.
എന്റെയുള്ളിലെ
അനേകം
കൊടുങ്കാറ്റുകളെ
അതടക്കിപ്പിടിയ്ക്കുന്നു.
ഒറ്റയുമ്മ കൊണ്ട് നിന്നെ
ഒരാൺ മയിലാക്കുന്നു.
ഞാൻ പ്യൂപ്പയായ് ഉറങ്ങി
പൂവായ് വിരിഞ്ഞ്
നിന്റെ ഓർമ്മകളിൽ
മീനായ് പിടഞ്ഞ്
പട്ടുനൂൽപ്പുഴുപോൽ വെന്ത്
പ്രണയത്തിന്റെ
ഉത്തരീയങ്ങൾ നെയ്തെടുക്കുന്നു.
നാം ശിലകൾ പോലെ
അടുത്തടുത്തിരിയ്കുന്നു.
അവസാനിക്കാത്ത അപരിചിതത്വം
അലകളായ് പൊതിയുന്നു.
അകലങ്ങളെന്ന്
അടുപ്പത്തെ അളന്നെടുക്കുന്നു.
Monday
ഹൃദയമെന്ന്
നിന്റെ പേരിനെ
പച്ച കുത്തുന്നു.
എന്നിലെ കടലിൽ
നീ എന്ന വാക്കിന്റെ
തിരക്കിട്ട
കപ്പലോട്ടം.
നീ പെയ്ത് നിറയുന്ന പകലുകൾക്ക്
ഉറങ്ങാതെ കാവൽ നിൽക്കാറുള്ള എന്റെ ഇരവുകൾ
ഇന്ന്
നിന്റെ നിശ്ശബ്ദതയെന്ന
അടച്ചുപൂട്ടിയ വീടിന്
ജനലുകൾ പണിയുന്ന
മരപ്പണിക്കാരനാകുന്നു.
നിന്റെ
സ്നേഹവാചകങ്ങളുടെ
തണുത്ത ജലാശയങ്ങളിൽ
വീണ് നനഞ്ഞ
എന്റെ പകലുകളെ,
രാത്രിയെന്ന്
ഉണക്കാൻ വിരിച്ചിടുന്നു
മേലെയാകാശം.
നിന്റെ ധ്യാനങ്ങളുടെ മരപ്പൊത്തുകൾ
അന്വേഷിച്ചിഴയുന്ന
എന്റെ വിഷാദങ്ങളുടെ നീല സർപ്പങ്ങൾ.
ഞാനൊരു നാവികനാണ്;
നീയില്ലായ്മയുടെ തുറമുഖങ്ങളിൽ
ചത്തുപൊന്തിയവൻ!
നാം നിഴലുകൾ പിണച്ചുണ്ടാക്കിയ
പ്രേമത്തിന്റെ
പിരിയൻ ഗോവണികൾ.
നിന്നിലേക്കുള്ള ദൂരങ്ങൾ തുഴയുന്നു.
നീയില്ലായ്മകളുടെ തീരങ്ങളിൽ ചെന്നടിയുന്നു.
മരംകൊത്തിയെപ്പോൽ,
നിന്റെ നിശബ്ദതയുടെ
അടച്ചിട്ട വീടിന്,
വാക്കുകൾ കൊണ്ട്
വാതിലുണ്ടാക്കുന്നു.
രക്ഷപ്പെടാനാകാത്തൊരു വല
ഓർമ്മകൾ കൊണ്ട്
വിരിച്ചു വച്ചിട്ടുണ്ട്.
എട്ടുകാലിയാകാൻ കാത്തിരിയ്ക്കുന്നു
എന്നേയുള്ളൂ !
Tuesday
'കാണാതെ പോകില്ലെന്നുറപ്പുള്ളയിടങ്ങളിൽ
നമ്മൾ കോറിയിട്ട
പ്രണയലിപികൾ,
തമ്മിലൊട്ടിച്ചേർന്നിരിക്കുമ്പോൾ
ഉടലിൽ വരച്ചു പൂർത്തിയാക്കിയ
അനേകം ഹൃദയചിത്രങ്ങൾ -
അവസാനത്തെ പരീക്ഷ
കഴിഞ്ഞു മടങ്ങുന്ന കുട്ടികൾ
കാറ്റിൽ പറത്തിവിടുന്ന കടലാസുകൾ പോലെ
നീയിങ്ങനെ.....'
എന്ന നിന്റെയാ ചോദ്യമുണ്ടല്ലോ
എന്റെ കറുത്ത മഷിക്കുപ്പികളെ ആകെ ചുവപ്പിയ്ക്കുന്ന
ആ പിണക്കം !
ദേശങ്ങളെന്ന്
നിന്റെ ഓർമ്മകൾക്ക് പേരിടുന്നു.
സഞ്ചാരിയെന്ന്
എനിയ്ക്കും.
യാത്ര
പുറപ്പെടുന്നു.
നിന്റെ ഭാഷയിൽ അനുഭവിയ്ക്കുകയും
എന്റെ ഭാഷയിൽ അടയാളപ്പെടുത്തുകയും
ചെയ്യപ്പെടുന്ന
നമ്മുടെ പ്രണയം.
Wednesday
പ്രണയമല്ലാതെ മറ്റെന്താണ്
നമ്മെക്കുറിച്ചിത്രയും കഥകൾ പറഞ്ഞുണ്ടാകുന്നത്?!
Sunday
വേനലെന്ന പേരുള്ള ജീവിതമേ
പ്രണയത്തിന്റെ ഭാഷ പഠിച്ചെടുത്ത്
നിന്നെ
വസന്തമെന്ന് പരിഭാഷപ്പെടുത്തുന്നു.
അങ്ങനെയങ്ങനെ
ഒരു നാൾ
നാം
ചെറുതാകും.
ഭാരം കുറഞ്ഞ
പുൽച്ചാടികളാകും.
ഇലകൾ നമുക്ക്
നഗരങ്ങളാകും.
വെയിൽ
വടക്ക് നോക്കി യന്ത്രമാകും.
നഗ്നരെന്ന്
ദരിദ്രരെന്ന്
ആവലാതികൾ ഒഴിയും.
പ്രാണനുള്ളിടം വരെ
നാം
തൊട്ടുതൊട്ടിരിയ്ക്കും.
ശ്വാസമുള്ളിടം വരെ
നാം
ഉമ്മവയ്ക്കും.
നോക്ക്,
വന്നിറങ്ങുമ്പോൾ അടയാളം മറക്കണ്ട!
നീയില്ല എന്ന തോന്നലിന്റെ ചുവട്ടിൽ
വാക്കുകളുടെ
അതേ പഴയ കുട തുന്നിയിരിപ്പുണ്ട് ഞാൻ!
Sunday
നിന്റെ ഓർമ്മകളുടെ രാത്രിയിൽ
അവസാനത്തെ ഉറക്കത്തിനെന്നപോലെ
കണ്ണുകളടയ്ക്കുന്നു.
വാക്കുകൾ ചേർത്തു തുന്നിയ പുതപ്പിനെ
നിന്റെ ഉടലെന്നപോലെ ശ്വസിയ്ക്കുന്നു.
ആരാദ്യം ഉറങ്ങും
ആരാദ്യം ഉണരും
എന്നല്ല ചോദ്യം.
ആർക്കും വീണ്ടെടുക്കാനാകാതെ
ആരാദ്യം
ഉമ്മകളിൽ
ഒരു നിധിപ്പെട്ടിയിലെന്നപോലെ
അടക്കം ചെയ്യപ്പെടും
എന്ന് മാത്രമാണ്!
ഓർമ്മകളെ
മരുഭൂമിയിലെ വേനല്ക്കാലമെന്ന്
വേവുന്ന ഒരുവൾക്ക്
അവൻ
മഴയുടെ വിത്തുകൾ കൊടുത്തയക്കുന്നു.
അവന്റെ കണ്ണുകളിലെ വിഷാദം കൊണ്ട്
അവളുടെ
ആകാശമാകെ കറുക്കുന്നു;
മിന്നലെന്നൊരു വിളിപ്പേരിട്ട
അവളുടെ ഭൂതകാലത്തിനാകെ
തീപ്പിടിയ്ക്കുന്നു.
Thursday
എന്റെ നാവിലിപ്പോഴും
നീ തന്ന വാക്കുകളുടെ
ഞാവൽക്കറയാണ്.
Wednesday
എനിക്ക് മടങ്ങിപ്പോകണം.
എന്നിൽ നീ ധ്യാനിയ്ക്കുന്ന ആഴങ്ങളിലേക്ക്.
ഒന്നിച്ചിരിക്കണം.
ഒറ്റയ്ക്കല്ലെന്ന്
ഓർമ്മിച്ചു കൊണ്ടേയിരിക്കണം.