Wednesday

ജീവിതത്തിലൂടെ ഒരു നദി ഒഴുകിപ്പോകുന്നുണ്ട്
അതിൽ കഥകൾ നിറയുന്നുണ്ട്
കടലാസ് തോണിയായ് മാറിപ്പോകുന്ന എന്റെ വാക്കുകളുണ്ട്
അതിലിരുന്ന് നീ എന്റെ ജീവിതം തുഴയുന്നുണ്ട്!

Sunday

എല്ലാ ഓർമ്മകൾക്കും  മീതെ
നീ മാത്രം മതിയെന്ന്
നിന്നെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന
ആ ഒരാൾ.
എത്രനേരമായ്
ഞാനവിടെ
നിന്റെയുള്ളിൽ
ഒറ്റയ്ക്കിരിയ്ക്കുന്നു?

Saturday

പച്ച നിറത്തിലുള്ളൊരു കണ്ണിലൂടെ
നീ വളരുന്ന പൂന്തോട്ടം കണ്ട് നിൽക്കണം!

Sunday

ഈ രാത്രി നീ ഉറങ്ങിയിട്ടുണ്ടാവില്ലെന്നറിയുന്ന എനിയ്ക്ക്,

നീ കാത്തിരിയ്ക്കുന്ന ഗാഢമായൊരു നിദ്രയായ്
നിന്നിൽ നിറയണമെന്ന് തോന്നുന്നു.
നിനക്ക് ഉണരാൻ തോന്നാത്തൊരു സ്വപ്നമായ്
നിന്നിലുണർന്നിരിയ്ക്കാൻ തോന്നുന്നു.
നീ ഇതുവരെ നടന്നു തീർത്ത വഴികളിൽ
ഏറ്റവും മനോഹരമായ  യാത്രയായ്
നിന്നിലൂടെ വിരലുകൾ കൊണ്ട് നടക്കണമെന്ന് തോന്നുന്നു.
എന്നിലെ പാതി പകർന്നു വയ്‌ക്കേണ്ട
ചില്ലുപാത്രത്തിലേക്കെന്നതുപോലെ
നിന്നിലേക്ക് ഒഴുകിത്തുടങ്ങണമെന്ന് തോന്നുന്നു.
നീ നിന്നെ ഒളിച്ചുവെച്ച ഇടങ്ങളിലെല്ലാം ചെന്ന്
എന്നെ തിരയണമെന്ന് തോന്നുന്നു.
നിനക്ക് ഉണരാൻ തോന്നുന്ന നേരത്ത് മാത്രം ഉദിയ്ക്കുന്ന
നക്ഷത്രമായ് ആകാശത്തിലൊളിയ്ക്കണമെന്ന് തോന്നുന്നു.
നീ പകർന്നെടുക്കുന്ന
ചായ പാത്രത്തിന്റെ അരികു പറ്റിയൊരുറുമ്പായി
നീ കടന്നുപോകുന്ന നോവുകളത്രയും
കടിച്ചെടുക്കണമെന്ന് തോന്നുന്നു.
നീ ഒരു പകലാകുമ്പോൾ
നിന്നിലെ ചൂടും വെളിച്ചവുമാവണമെന്ന് തോന്നുന്നു.
ഇനി വരുന്നൊരു രാത്രിയിലേക്ക്
നിനക്ക് പുതയ്ക്കാനൊരു പുതപ്പിനായ്
തിരകൾ നെയ്തെടുക്കണമെന്ന് തോന്നുന്നു.

ഈ രാത്രി നീ ഉറങ്ങിയിട്ടുണ്ടാവില്ലെന്നറിയുന്ന എനിയ്ക്ക്,
നിന്നിലെ ഉറക്കമാവണമെന്ന് തോന്നുന്നു!

Monday

ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
പ്രണയത്തിന്
അവധി കൊടുത്തു വിശ്രമിയ്ക്കുന്ന
സൂര്യന്റെ പകലുകൾ നീണ്ടു പോകുന്നു.

ഈ ഭൂപടത്തിലെ
ജലപ്രവാഹങ്ങളെല്ലാം
അവന്
എന്നിലെത്താനുള്ള വാതിലുകളായ്
ഞാൻ തുറന്നു വയ്ക്കുന്നു.
മഹാസമുദ്രങ്ങളെ
അവനെക്കാത്തിരിയ്ക്കാനുള്ള
ഇടങ്ങളായ്
ഞാൻ തിരഞ്ഞെടുത്തിരിയ്ക്കുന്നു.
മണ്ണിൽ മുളച്ചുപൊന്തിയ
മരങ്ങളെല്ലാം
അവനിലേക്കുള്ള വിരലുകളായ്
ഞാൻ ഉയർത്തിപ്പിടിയ്ക്കുന്നു.

നിങ്ങളുടെ നാട്ടിൽ
പകലിന്റെ ദൈർഘ്യം എത്രയെന്ന്
രാത്രികൾ എത്ര തണുത്തിരിയ്ക്കുന്നെന്ന്
പ്രാചീനനായ ഒരു ഈജിപ്ഷ്യൻ എന്നോട് ചോദിയ്ക്കുന്നു.

വിരഹമളക്കാനുള്ള മാപിനികൾ
കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല ഇതുവരേയുമെന്ന്
എനിക്കുവേണ്ടി ഒരു നെയ്ത്തുകാരി മറുപടി പറയുന്നു.
രണ്ടുഹൃദയങ്ങൾ തുന്നിപ്പിടിപ്പിച്ച
ഒരു തൂവാലയായ് അവളെന്നെ മാറ്റിക്കളയുന്നു.

ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
ഇന്ന് കൂടിക്കഴിഞ്ഞു നാളെയെന്ന്,
പ്രണയത്തിന്
അവധി കൊടുത്തു വിശ്രമിയ്ക്കുന്ന
സൂര്യന്റെ പകലുകൾ നീണ്ടു പോകുന്നു.

ഒരു പകലിന്റെ ദൈർഘ്യം എന്നത്
നീ എന്ന നദി
ഈ ഭൂമിയെല്ലാം ചുറ്റി
എന്നിലെത്താനുള്ള ദിവസങ്ങളുടെ എണ്ണമെന്ന്
ഞാൻ മറുപടി പറയുന്നു.
ഇത് മതിയാവുന്നിയില്ല,ജീവിതത്തിന്റെ ലഹരി എന്ന് തോന്നുമ്പോഴെല്ലാം
നിന്നെ
നിറമുള്ള വാക്കുകളിലേക്ക്
പകർന്നെടുത്ത്
പ്രണയത്തിന്റെ ഐസ്‌ക്യൂബുകളിട്ട്
രാത്രി പകലാകുവോളം
പകൽ രാത്രിയാകുവോളം
നുകരുന്നുണ്ട് ഞാൻ!

Thursday


ആരുടെ ഹൃദയതാളം പഠിച്ചെടുക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

ആരുടെ സ്വപ്‍നങ്ങളിൽ നക്ഷത്രങ്ങൾ കോർത്തു വയ്ക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

ആർക്കിടയിലെ അകലത്തിന്റെ പാകം നിശ്ചയിക്കാനാണ് 
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

 ആർക്കിടയിൽ പറയാതെ പോയ ഏത് വാക്കുകൾ കേൾക്കാണ് 
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?

ആര് ഉറങ്ങാതിരിക്കുന്നതിന് കൂട്ടിരിയ്ക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് ?


Wednesday

- "ആരോടുള്ള പ്രണയത്തെക്കുറിച്ചാണ് നീ ഇത്രയും വാചാലയാകുന്നതെന്നറിയാൻ കൗതുകം!"

- "ഓരോരുത്തരും അവനവനോടുള്ള പ്രണയത്തിലാണിത്രയും മതിമറന്ന് പോകാറുള്ളത്!"

:-D

എന്റെയും നിന്റെയും നീ.

അവരെക്കുറിച്ചാണ് നാം പറയുന്നതെന്ന് എല്ലാവരും  കരുതുന്നു.
അവരെ നാം അന്വേഷിയ്ക്കുകയാണ് ഇപ്പോഴും എന്ന് ആരുമറിയുന്നില്ല.
:-)
ഓരോരുത്തരും
ഓരോ പ്രണയത്തിലും
അവരുടെ പ്രണയാനുഭവത്തോട്
ചേരുന്നതേ സ്വീകരിയ്ക്കൂ.

അതുകൊണ്ടാണ്
ചിലർ ശരീരത്തിന്റെ നഗ്നതയിലേക്ക്
ചിലർ കൊടുക്കൽ വാങ്ങലുകളിലേയ്ക്ക്
ചിലർ ലാഭനഷ്ടങ്ങളിലേയ്ക്ക്
ചിലർ ജയപരാജയങ്ങളിലേയ്ക്ക്
ചിലർ സ്വന്തമാക്കലുകളിലേയ്ക്ക്
ചിലർ പൂർണ്ണസമർപ്പണത്തിലേയ്ക്ക്
ചിലർ കാത്തിരിപ്പിലേയ്ക്ക്
ചിലർ കീഴടക്കലുകളിലേയ്ക്ക്
ചിലർ വിട്ടുകൊടുക്കലുകളിലേയ്ക്ക്
പ്രണയത്തെ
അളന്നു മാറ്റി വയ്ക്കുന്നത് .

ചിലർ അളവില്ലാതെയത് അനുഭവിയ്ക്കുന്നത്. :-)

എത്ര വർണ്ണവൈവിധ്യം നിറച്ചു വെച്ചാലും
ചില നിറങ്ങൾ മാത്രമേ
ചിലർക്ക് സ്വീകാര്യമാവൂ.

എല്ലാ നിറങ്ങളും
ഉള്ളിലൊരു നദിപോലെ ഒഴുകിപ്പരക്കുന്ന പ്രണയിനി,
അവളുടെ പ്രണയത്തെ
വരച്ചു വയ്ക്കുന്നത്
അവളിലെ
എണ്ണമറ്റ കോശങ്ങളിലോരോന്നിലുമായാണ്!
പ്രണയവും സന്തോഷവും
ഒന്നിച്ചനുഭവിയ്ക്കാൻ
കഴിയുന്നു
എന്ന വിസ്മയം.

അതിനെക്കുറിച്ചു എഴുതാൻ കഴിയുന്നു
എന്ന വിസ്മയം.

നീ
ഞാനത്
എഴുതി തീരുന്നതിനു മുൻപേ
വായിച്ചറിയുന്നു
എന്ന വിസ്മയം.

Tuesday

നിന്റെ മനസ്സിലെപ്പോഴും
ഞാനെന്ന മഴ മാത്രം
ഇടിവെട്ടിപ്പെയ്താൽ മതി.
;-)

Saturday

നിന്നോടാകുമ്പോൾ
എന്റെ പ്രണയം പറയാൻ
ഒരു ജന്മം മതിവരാതെ പോകുമെന്ന്
നാമറിഞ്ഞ;
പരസ്പരം പറഞ്ഞ
സൂര്യകാന്തിപ്പാടങ്ങൾ.

നാമന്യോന്യം പറഞ്ഞ
വാക്കുകളിൽ നിന്ന്
വിരിഞ്ഞ
ആയിരം കവിതകൾ.

വിത്തുകളായ്
പരസ്പരം
കാത്തുറങ്ങിയ
ആയിരം വർഷങ്ങൾ .

സൂര്യനായ് വിരൽ നീട്ടി തൊട്ടും 
മഴയായ് പെയ്ത് ഉള്ളം നിറച്ചും
തമ്മിലറിഞ്ഞ
ആയിരമായിരം 
വർഷങ്ങൾ.


Wednesday

മഴ പെയ്യുന്ന ശബ്ദം
കേട്ട് കേട്ട്
നേരം പുലരും മുൻപേ ഉണരണം.

മഴ പെയ്യുന്നത്
കേൾക്കുന്നില്ലേ, കേൾക്കുന്നില്ലേ
എന്ന് പിറുപിറുക്കാൻ
അടുത്തൊരാൾ ചേർന്നുറങ്ങണം.

മഴയായ് പൊഴിയൂ,
പൊഴിയൂ എന്നിലേക്കെന്ന്
അയാൾ
കാറ്റുപോലെയന്നേരം
കാതിൽ പറയണം.
എന്നിട്ടേറെ നേരം
മഴയും മണ്ണും എന്നപോലെ
തമ്മിൽ
പ്രാണൻ പങ്കിടണം.

മഴയിൽ തണുത്തൊരു പുഴയിൽ കുളിച്ചു
അമ്പലവഴികളിലൊന്നിൽ
അത്രമേൽ
പതുക്കെ, പതുക്കെ
എന്ന് പറഞ്ഞു കൊണ്ടെയിരിക്കാൻ
വേഗം നടക്കുന്ന ഒരാൾ കൂടെ വേണം.

മഴ വീണു തീരാത്ത മരങ്ങളാണോ
വെയിൽ വീണു മഞ്ഞിൽ നനഞ്ഞ മരങ്ങളാണോ
കൂടുതൽ പ്രിയമെന്ന് ചോദിയ്ക്കാൻ
ഒരാളരികിലുണ്ടാകണം.

മരമായ് ചില്ലകൾ നിവർത്തി
കാറ്റായ് ചേർത്ത് നിർത്താൻ
അരികിലൊരാൾ വേണം.

അശോകത്തിന്റെ ചുവട്ടിലിരുന്ന്
വായുപുത്രന്റെയും
ഭൂമിപുത്രിയുടെയും
കഥകൾ പറഞ്ഞു തരുന്നൊരാൾ വേണം.

അയാളെന്റെ
രാമനും
രാവണനും
ആകണം.

എന്നിൽ പാതിയായ ദൈവത്തെ പങ്കിടണം.
എന്നിലെ പാതിയ്ക്ക് ദൈവമായിരിക്കണം.

ഒരു കുഞ്ഞിന്റെതെന്നതു പോലെ
വിരൽ പിടിച്ചു
എഴുതിത്തെളിഞ്ഞ അക്ഷരമായ്
എന്നെ മാറ്റാൻ
മനസ്സുള്ളൊരാൾ വേണം.

എഴുതുന്നതെല്ലാം ഓർത്തുവയ്ക്കാൻ
മറവികളില്ലാത്തൊരാൾ കൂടെ വേണം.

ഏറ്റവും നല്ല കവിത എഴുതാൻ കഴിയുന്ന നേരം
തമ്മിൽ പിരിയാമെന്ന്
ഒരിയ്ക്കലും നടക്കാത്തൊരു സ്വപ്നത്തിലിരുന്ന്
അയാൾ പൊട്ടിച്ചിരിയ്ക്കണം.

തിരക്കുപിടിച്ചൊരു നിരത്ത്
മുറിച്ചു കടക്കാൻ
രണ്ട് പേർക്ക്,
നാല് കാല്
മൂന്ന് കയ്യ്
രണ്ട് കണ്ണ്
ഒറ്റച്ചെവി
എന്നൊരു മാന്ത്രിക സംഖ്യ കണ്ടെത്തണം.

ആകാശത്തിന്റെ നിറമുള്ള
നീളമുളള
കുപ്പായമണിഞ്ഞു
നിർത്താതെ ചിലച്ചു
പക്ഷികളെപ്പോലെ
പകൽ മുഴുവൻ പറക്കണം.

വാളും ചിലമ്പുമണിഞ്ഞു
മഞ്ഞൾക്കുറിയിട്ട്
ചുവന്ന പട്ട് ചുറ്റി
ദീപമായ്
ഒരാൾ മുന്നിൽ തെളിയുമ്പോൾ
ഉള്ളിലെ നിസ്സഹായതകളെല്ലാം
നാളീകേരം പോലെ എറിഞ്ഞുടയ്ക്കണം.

രാത്രിയിലെന്നെ
നക്ഷത്രം പോലെ ചേർത്ത് പിടിയ്ക്കാൻ
അരികിലെന്നുമൊരാൾ വേണം.

മഴ നഞ്ഞോടി വരുന്ന
തീവണ്ടിയിലേക്ക്
എനിയ്‌ക്കൊപ്പം കയറാൻ
ഒരാൾ വേണം.

മഴകളെ
പുഴകളെ
മലകളെ
മനുഷ്യരെ
നിറങ്ങളെ-
സ്നേഹിതരെയെന്നപോലെ
എനിയ്ക്കായ് പരിചയപ്പെടുത്താൻ
സഞ്ചാരിയായ ഒരാൾ
കൂടെ വരണം.

ഇതാ,
നാം വിരിഞ്ഞ സൂര്യകാന്തിപ്പാടങ്ങൾ എന്ന്
നാം ചേർന്ന് നിന്ന ചണവയലുകളെന്ന്
മഴ നനഞ്ഞ നാട്ടുവഴികളെന്ന്
ചെമ്പരത്തികളായ് വിടർന്ന വേലിപ്പടർപ്പുകളെന്ന്
ഇണചേർന്ന ശിഖരാഗ്രങ്ങളെന്ന്
ആനകളായ് മദിച്ച മലങ്കാടുകളെന്ന്
മീനായ് തുടിച്ച കായൽപ്പരപ്പുകളെന്ന്
ഒട്ടകങ്ങളായ് വാണ മരുഭൂമികളെന്ന്

ഇതാണ് നാം
ഒന്നിച്ചു പാർത്ത ഗുഹകളെന്ന്
തപസ്സിരുന്ന മഞ്ഞുമലകളെന്ന്
മഞ്ഞായ് നിറഞ്ഞ മലമുകളെന്ന്
ഒളിച്ചു കളിച്ച തുരങ്കങ്ങളെന്ന്

ഇതാ ,
നാം പോറ്റിവളർത്തിയ മാൻകുഞ്ഞുങ്ങളെന്ന്
ഉറുമ്പുകളായ് പേറിയ അരിമണികളെന്ന്
മുഖം നോക്കിയ വെയിൽക്കണ്ണാടികളെന്ന്
ഉറക്കമുണർന്ന ഏറുമാടങ്ങളെന്ന്
എടുത്തണിഞ്ഞ മരവുരിയെന്ന്
പൊന്മാനുകൾ കാണാതെയൊളിച്ച പൊത്തുകളെന്ന്

ഇവിടെയാണ് നാം,
പുല്ലായ് കിളിർത്ത ചുടലപ്പറമ്പുകളെന്ന്
പ്യൂപ്പകളായ് ചിറകുകൾ കാത്തു കഴിഞ്ഞതെന്ന്
തമ്മിൽ പടർന്നു കയറാൻ വള്ളികളായതെന്ന്
മണ്ണുപുതച്ചുറങ്ങാൻ മണ്ണിരകളായതെന്ന്
പട്ടുനൂൽപ്പുഴുക്കളായ് വെന്തുപോയതെന്ന്
കാട്ടാളന്റെ കിളികളായതെന്ന്
ശംഖുകളായ് കടലാഴങ്ങളിൽ ചേർന്നുകിടന്നതെന്ന്

വഴികൾ നീളെ
ഓർമ്മകൾ ഒരുപോലെ പങ്കിടാൻ
എന്നും ഒരാൾ
എനിയ്ക്ക് വേണ്ടി പിറക്കണം.

എത്ര ജന്മം കഴിഞ്ഞു
വീണ്ടും പിറന്നാലും
എവിടെയെങ്കിലുമായ്
നിന്നെ കാത്തിരിയ്ക്കാൻ ഞാനുണ്ടാകുമെന്ന് -
നെറുകയിൽ ഉമ്മവെച്ചു
നെഞ്ചോട് ചേർത്ത് നിർത്തി
നെറ്റിമേൽ കുങ്കുമം തൊട്ട്
കാതിൽ ചുണ്ടുകൾ ചേർത്ത്
ചുണ്ടുകളിൽ വിരലുകൾ ചേർത്ത്
ഇടയ്ക്കിടെ പറയാൻ
എന്നും ഒരാൾ കൂടെയുണ്ടാകണം.

ഒരിടത്തും പോകേണ്ടതില്ലാത്ത
ഒരുവൾ
നിന്റെ മനസ്സിന്റെ
പടവുകൾ മാത്രം
നിർത്താതെ കയറുന്നു.
നമ്മുടെ ഒപ്പം
ഈ രാത്രിയിൽ
ഒരാൾ കൂടെ ഉറങ്ങാതിരിപ്പുണ്ടാകും.
ഉറങ്ങിപ്പോയെന്ന് അയാൾ പോലും കരുതും;
പക്ഷേ ഉറങ്ങിയിട്ടുണ്ടാവില്ല.
സ്നേഹത്തിലും
സന്തോഷത്തിലും
അയാൾ
ഉറങ്ങിപ്പോകാറില്ല!


;-)
നമ്മെ തനിച്ചാക്കിയവർ 
നമ്മുടെ ഉള്ളിലെ കരുത്താണ് തെളിയിച്ചത്.
നമ്മിലേക്ക് തിരിച്ചുവരുന്നവർ 
നമ്മുടെ ഉള്ളിലെ സ്നേഹത്തിൻ്റെ കരുത്താണ് തെളിയിക്കുന്നത് .


രണ്ട് വൻകരകളിൽ
നാമൊരു നദിയുടെ പേരെഴുതുന്നു.
പ്രണയമെന്ന മഹാസമുദ്രം
അതിൽ പിന്നെ പിറക്കുന്നു.

ചില നേരങ്ങളിൽ ഒരാൾ നമ്മുടെ അരികിലേക്ക് വരും.

ഒരു പക്ഷേ തികച്ചും അപരിചിതനായ ഒരാൾ.
ഇനിയൊരിയ്ക്കലും കണ്ടുമുട്ടാൻ ഒരു സാധ്യതയുമില്ലാത്ത ഒരാൾ.
അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് കൂട്ടിരിയ്ക്കാൻ വന്നവരാകും.
അതുമല്ലെങ്കിൽ  എന്നും കണ്ടുമുട്ടുന്ന ആളുകളിൽ ഒരാളായിരിക്കും അത്.
പലപല കാര്യങ്ങൾ, പലപ്പോഴായി ഇതിനു മുൻപും നമ്മോട് പറഞ്ഞിട്ടുള്ള ഒരാൾ.
ചിലപ്പോൾ എന്നും ഒന്നും മിണ്ടാതെ നമ്മെ കടന്നു പോകുന്ന ഒരാൾ.

ആ ഒരാൾ നമ്മുടെ അടുത്തെത്തും.
ചിലതറിയാൻ
നമുക്ക് സമയമാകുമ്പോൾ,
അത് സ്വീകരിയ്ക്കാൻ
നാം സന്നദ്ധരായിരിക്കുമ്പോൾ,
അത്ര കൃത്യമായ്
നമ്മിലേക്കത് പകരാൻ
നമ്മെ അന്വേഷിച്ച് അവരെത്തും

അവരുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാവാം നമുക്കത്.
അല്ലെങ്കിൽ ചിലപ്പോൾ പതിവ് സംഭാഷണങ്ങൾക്കിടയിലാവാം.
അവരത് നമ്മോട് പറയും.
ഒരുപക്ഷേ മുൻപ്  ആരോടും അവരത് പറഞ്ഞിരിയ്ക്കില്ല.
അവർ പോലും അത് പിന്തുടരുന്നുണ്ടാവില്ല.
പറഞ്ഞു എന്ന് ഓർക്കുക പോലുമില്ല.

ഭൂമിയിൽ ഒരിടത്ത് ഒരു നിധിപ്പെട്ടി ഭദ്രമായ് സൂക്ഷിച്ചു കടന്നു പോകുന്നവരായ് അവർ മാറും.

നമ്മിലൊരായുസ്സിന്റെ വെളിച്ചമായ് നിറയാവുന്ന ആ വാക്കുകൾ.
ചിലപ്പോൾ ആ വെളിച്ചം തെളിയുന്നത് നാം മാത്രമേ കാണൂ.
അതിന്റെ പ്രകാശം ഒരിയ്ക്കലും നമ്മെ വിട്ട് പോവുകയും ഇല്ല.
അതിനു ശേഷം നമ്മിലേക്ക് വന്നു ചേരുന്നത് എല്ലാം അത്യന്തം പ്രിയങ്കരങ്ങളായിരിയ്ക്കും.

ആരുടെയെങ്കിലും വെളിച്ചമായ്
അങ്ങനെ മാറാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിയ്ക്കുന്ന ഒരാൾക്ക്
അത് സാധ്യമാകും.

ഭൂമിയിൽ ഇത്രയും പ്രകാശമുണ്ടായത് അങ്ങനെയാവണം.


Monday

നീ എന്റെ ജീവിതമാണ് ;
അതിലെ അടയാളങ്ങളാണ്;
അത് അടയാളപ്പെടുത്തേണ്ട ഇടവുമാണ് !

Saturday

അക്ഷരങ്ങൾ നിറഞ്ഞൊഴുകുന്നൊരു
പുഴയായ്
ഒരിയ്ക്കൽ
മാറിപ്പോകണം.   . 
നീ നോക്കി നില്‌ക്കെ
വാക്കുകളിൽ തുഴഞ്ഞ്
നിന്റെയരികിലെത്തണം.

എനിയ്ക്ക് മടക്കയാത്ര എന്നൊന്നില്ല;
ഞാൻ നിന്നിലേക്ക്
വീണ്ടും വീണ്ടും
വന്നുചേരുക മാത്രമാണ് ചെയ്യുന്നത്.
ഞാൻ നീയായ്‌ മാറി എന്നെ പ്രണയിച്ചു.
ഞാൻ ഞാനായ് മാറി നിന്നെ പ്രണയിച്ചു.
എന്നിട്ടും മതിയാകാതെ
പ്രണയമായ് മാറി
പ്രണയത്തെ
പ്രണയിച്ചു.

അന്നത്തെ രാത്രി അയാൾ വന്നുകയറിയപ്പോൾ,പലരാത്രികൾ പകലുകൾ അയാളെ കാത്തിരുന്ന  അവൾ ചോദിച്ചു:

"സത്യത്തിൽ എന്റെ സ്നേഹം നിങ്ങൾ അർഹിയ്ക്കുന്നുണ്ടോ? ഈ ലോകത്ത് ആരുടെയെങ്കിലും സ്നേഹം നിങ്ങളാഗ്രഹിക്കുന്നുണ്ടോ?"

അവൾ കണ്ണുകൾ മാത്രം മൂടിവെച്ചു.
അയാൾക്ക് അവളെ കാണാൻ കഴിഞ്ഞില്ല.

"നിങ്ങൾ  വരാത്തതു കൊണ്ട് മാത്രം വാടിപ്പോയ എണ്ണമറ്റ ചുവന്ന റോസാപ്പൂക്കൾ- അത് മാത്രമായിരിയ്ക്കുന്നു എന്റെ സമ്പാദ്യം."

"എനിയ്ജ് വിടരാൻ പൂന്തോട്ടങ്ങൾ വേണ്ട;
വസന്തം വിരുന്നു വരേണ്ട.
നീ അരികിലുണ്ടായാൽ മതി."

 പിന്നെയവൾ സംസാരിച്ചതേയില്ല .

ലോകം മുഴുവൻ നിശബ്ദമാകുന്നത് അങ്ങനെയാണ്.


Thursday

 വാൽനക്ഷത്രമേ,
എന്റെ പ്രപഞ്ചത്തിൽ
എവിടെയോ നീയുണ്ടല്ലോ എന്ന്
കാത്തിരിയ്ക്കാൻ തോന്നുന്നു.
വന്നുചേരുന്ന നേരത്ത്
ഹൃദയത്തോട്
ചേർത്തണയ്ക്കാൻ തോന്നുന്നു.

Wednesday

നക്ഷത്രങ്ങളോട് സംസാരിയ്ക്കാനറിയുന്ന ഒരുവൾ
നിന്റെ അരികിൽ വരും.
അവൾ,
നീ പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ,
കേൾക്കണമെന്നാഗ്രഹിച്ചു കൊണ്ട് നിന്നോട് ചേർന്ന് നിൽക്കും.
നീ പങ്കിടണമെന്നാഗ്രഹിച്ച നിമിഷങ്ങൾ
പകുത്തെടുക്കാൻ, കൊതിയോടെ നിന്നിലേക്ക് പ്രവഹിയ്ക്കും.




ഉമ്മകൾ പങ്കിട്ടെടുക്കുന്ന ചുണ്ടുകൾ .
കവിതകൾ ഓർത്തെടുക്കുന്ന ഹൃദയം.
സംസാരിയ്ക്കുന്ന വിരലുകൾ.
രണ്ടുപേരിൽ ഒരാൾ
ആ നേരങ്ങളിൽ ഇങ്ങനെയാണ്.
കണ്ണാടിയിലേക്കെന്നപോലെ
ആഴ്ന്നിറങ്ങിപ്പോയിട്ടുണ്ടാകും.

Saturday


ഓർമ്മകളുടെ കൈവഴികൾ
പോലുമില്ലാത്ത
ഒറ്റശരീരമായ്
നാം
ഒഴുകിത്തുടങ്ങിയ മഴക്കാലം.

നമ്മുടേത് മാത്രമായ
ഘടികാരങ്ങളും
കലണ്ടറുകളും
ഭൂപടങ്ങളും -

നമുക്ക് വേണ്ടി വാതിലുകൾ 
തുറന്നിട്ട് വിരുന്നൊരുക്കുന്നവർ.



നിൻ്റെ  പ്രണയത്തിൻ്റെ
മടിയിലിരുന്നേ
എനിക്ക്
എന്നെക്കുറിച്ച്
എഴുതാൻ കഴിയൂ.

നീ
എനിയ്ക്കതിന്
വാക്കുകളാകണം.
ഞാനതിൽ
മഷിയായ് പടരണം.

നാം ഒന്നിച്ചു നനഞ്ഞ മഴയിൽ
നമ്മുടെ മാത്രം സ്വകാര്യമായ്
നാം മാഞ്ഞുപോകണം!
നീയെന്ന
കടലിൽ
കാലുകളാഴ്ത്തിയിരുന്ന്
മത്സ്യകന്യകയായ്
മാറിപ്പോകുന്ന
സ്വപ്നത്തിൽ നിന്ന്
ഉണരാതെ കിടക്കുന്നു.
നീ
നിലാവായ്
നിറയുന്നൊരു
രാത്രിയിലേക്ക്
മാത്രമായ്
ജാലകങ്ങൾ തുറന്നിടുന്ന
വീടായ് മാറിപ്പോകുന്ന ഞാൻ.

Wednesday

പ്രണയം
എന്ന ഒറ്റവാക്കു കൊണ്ട്
വായിച്ചാലും വായിച്ചാലും
മതിവരാത്തൊരു പുസ്തകം എഴുതണം.

Tuesday

നീ ഒരു ഫെറാവോ.
ഞാനൊരു പാപ്പിറസ് ചെടി.

എന്നിൽ നിന്ന്
നിന്നിലേക്ക്
പ്രണയത്തിന്റെ
ഒരു നദി ഒഴുകുന്നു.

ലോകമതിനെ നൈൽ എന്ന് വിളിയ്ക്കുന്നു.

വെന്തു ചുവന്ന വേനലേ,
വാക്കുകളുടെ മഴയിൽ
ഒളിപ്പിച്ചു വയ്ക്കാനാവുന്നില്ല നിന്നെ എനിക്ക്!
വാൽനക്ഷത്രങ്ങൾ പോലെ ചിലരുണ്ട്.

കാത്തിരിയ്ക്കാൻ ദയവുള്ളവരുടെ അടുത്തേയ്ക്കവർ
വീണ്ടും വീണ്ടും എത്തും.

കണ്ടുമുട്ടുന്ന ഓരോ നേരത്തും
അപരിചിതരെപ്പോലെ തുടങ്ങും;
മടങ്ങുമ്പോൾ
ഏറ്റവും പ്രിയപ്പെട്ടവരായ്
പിരിയും.

നാം തമ്മിൽ പറഞ്ഞ വാക്കുകൾ
ചേർത്തുവയ്ക്കുമ്പോൾ
കവിതയാകുന്നു.
പറയാൻ കരുതിവെച്ച വാക്കുകൾ
ചേർത്തൊരു മഹാകാവ്യം
നാം എഴുതാതെ പോകുന്നു.

Saturday

"പെണ്ണേ,
 നീ മാത്രം നിറഞ്ഞൊരു പൂരപ്പറമ്പിൽ 
തലയാട്ടി നിൽപുണ്ട്‌ 
എന്നിലൊരൊറ്റക്കൊമ്പൻ! "

;-)

നമുക്ക്‌ ശരീരങ്ങളിൽ നിന്ന് സ്വതന്ത്രരായ്‌
അന്യോന്യം പ്രാണനുകൾ പകുത്തെടുക്കാം.

നമുക്ക് വാക്കുകൾ വിരലുകളാക്കി 
കൈകോർത്ത് 
ഒരിയ്ക്കലും അവസാനിയ്ക്കാത്തൊരു 
യാത്ര പോകാം. 

ഞാനെന്ന അന്യഗ്രഹജീവിയെ
ഈ ഭൂമിയിലേക്കാവാഹിയ്ക്കാൻ മാത്രം
നീ
മേഘങ്ങൾ കൊണ്ടഴുതിയ  സന്ദേശങ്ങൾ. :-)

Thursday

ഓരോ വിരൽ തുമ്പിലും
നീ വന്നിരുന്ന്
നെയ്‌തെടുക്കുന്ന
എഴുത്തിന്റെ നൂലുകൾ -
എന്റേത്
നീ നൂൽ നൂല്ക്കുന്നൊരു
നെയ്ത്തുകാരിയുടെ
രാപ്പകലുകൾ.
ഞാൻ എനിക്കയച്ച
പ്രണയാക്ഷരങ്ങൾ കൊണ്ട്
നിറഞ്ഞു പോകുന്നൊരു
പുസ്തകമാകും നീ.

ഒരു വെയിൽ കൊണ്ട് മാത്രം തെളിയുന്ന
മഴയുടെ നിഴലാണ് ഞാനെന്ന്
എന്നോട് പറയുന്നൊരു വേനൽക്കാലം,
എനിയ്ക്ക് വേണ്ടി
കത്തിച്ചു പിടിയ്ക്കുകയാണ്
രാവിലും സൂര്യനെ !

Wednesday

നീയേ
ഞാൻ  ഇടിവെട്ടിപ്പെയ്തപ്പോഴൊക്കെ
മിന്നല്‍ തെളിച്ച് കൂടെ നിന്ന
എന്റെ ആകാശമേ !
നീയെന്ന അറ്റലാന്റിക്കിൽ
ഉറച്ചുപോയ
ഐസ് ബർഗ് ആണ് ഞാൻ!

നിന്നിലൂടെ തുഴയുന്ന നാവികർ
എന്നെ ഭയക്കേണ്ടതാണ്!
;-)

ഞാൻ,
നിന്നെ സ്നേഹിക്കാതിരുന്ന ദിവസങ്ങളിലൊന്നും
ഈ ഭൂമിയിൽ
ജീവിച്ചിരിപ്പില്ലായിരുന്ന
ആ ഒരാൾ.
രഹസ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണം;
അത് നമ്മുടെ സ്വപ്നങ്ങളുടെ ചിറകുകളാണ്!
പ്രണയത്തെക്കുറിച്ച് മാത്രമേ
ഞാൻ
നുണ പറയാതിരുന്നിട്ടുള്ളൂ.

എന്നിൽ
നിന്നെ ഒളിപ്പിച്ചു വെച്ചയിടം
ഏതാണെന്ന്
മറന്നുപോയത് കൊണ്ട് മാത്രം
ഞാൻ തോറ്റുപോയ
നിധിവേട്ട.
എത്രയായിരം
പ്രണയമാണിങ്ങനെ
മഞ്ഞു പോലെ
പൊഴിഞ്ഞു വീഴുന്നത്.
അല്ലയോ കാറ്റേ,
ഏത് പുലരിയിലാണ്
നീയെന്റെ
ചില്ലകളിൽ നിന്ന് ഇറങ്ങിപ്പോയത്?
 നീ വെയിലാകുമ്പോൾ മാത്രം
എനിയ്ക്ക് നിഴലുകൾ ഉണ്ടാകുന്നു.
നാം
ഇതുവരെ പറഞ്ഞ
കഥകളൊക്കെയും
ഇനിയും ജനിച്ചിട്ടില്ലാത്ത
നമ്മെക്കുറിച്ചാണ് !

നീ മിണ്ടിയില്ലെങ്കിൽ
അവസാനിച്ചു പോകുന്ന
ഒരു ഗ്രഹത്തിൽ ചെന്ന് പാർക്കണം.
എഴുതാത്ത ഒരു പേജെടുത്ത്
നിന്റെ പേരെഴുതുന്നു;
അത് കവിതയായ് മാറുന്നു.
കവിത എഴുതിയിടത്ത്
നിന്റെ പേരെഴുതുന്നു;
അത് നീയായ് മാറുന്നു!

Monday

ഇത്രയും വാക്കുകൾ നമുക്കിടയിൽ
പറഞ്ഞു പോയിട്ടില്ലെന്ന് വിശ്വസിയ്ക്കാനാണ് പ്രയാസം.
അക്ഷരക്കുട്ടികൾ ഓടിക്കളിയ്ക്കുന്ന
മുറ്റത്തിനരികെ
അച്ഛനുമമ്മയുമായ് നിന്നില്ലെന്ന് പറയാൻ.
കുസൃതികളുടെ ചരക്കല്ലുകൾ വാരിയെറിഞ്ഞവർ ഓടിപ്പോയ വഴിയിൽ
തമ്മിൽ തൊടാതെയെങ്കിലും ആകെ പൂത്തുലഞ്ഞ
അരളിയും ചേമന്തിയുമായ് നാം നിന്നില്ലെന്ന് പറയാൻ.

മതിലുകൾ പണിയുന്തോറും
അതിരുകളില്ലാതാക്കുന്ന
ചെടിപ്പടർപ്പായ് പടരുന്ന പ്രണയം,
എല്ലായിടവും വേരുകളാഴ്ത്തി
പറിച്ചു കളയല്ലേ എന്നുറച്ച് പോകുന്നു.
ഇനി കണ്ടു മുട്ടുമ്പോൾ
നമുക്കിടയിലെ ദൂരങ്ങൾ
കോർത്ത് മാലയുണ്ടാക്കും;
പിൻകഴുത്തിൽ ഉമ്മവെച്ച്
നമ്മളത്
വിരലുകൾ ചേർത്ത് പൊട്ടിച്ചെറിയും.
ഒരുവട്ടം നമുക്ക് മണ്ണിരകളായ് ജനിയ്ക്കാം;
കൂർക്ക മണമുള്ള ഉമ്മകൾ പങ്കിടാം.
അന്യോന്യം ഉഴുതുമറിച്ച്
മണ്ണുപുതച്ച് 
മതിയാവോളം ഉറങ്ങാം. 
ഞാനീ പ്രപഞ്ചത്തിലൊരു
പ്രണയ പമ്പരമാകുന്നു.

Sunday

ഞാൻ,
നീയെന്ന
ചിപ്പിക്കുള്ളിൽ
ഒളിച്ചിരിയ്ക്കുമ്പോൾ മാത്രം
മുത്തായ്‌ മാറുന്നു;
മറ്റെല്ലായ്‌പ്പോഴും
നിന്നെ ചേർത്തുപിടിച്ചൊരു
ആഴക്കടൽ!


ആഴക്കടലിൽ
എവിടെയോ
ഞാനൊളിപ്പിച്ചു വെച്ചൊരു
ആകാശമുണ്ട്,
അവിടെയാണെന്നും നീ
തോരാതെ പെയ്യുന്നത്.


ഞാൻ
എഴുതുന്ന വാക്കിലെല്ലാം
നിന്നെ .
ഒളിപ്പിയ്ക്കുന്ന
മാന്ത്രികനാണ്
എന്നിലെ പ്രണയം !
ആരോടും
ഇന്നുവരെ പറഞ്ഞിട്ടില്ലാത്ത കഥകൾ
ചേർത്തുവച്ചെഴുതിയ
നമ്മുടെ പ്രണയത്തിന്റെ പുസ്തകം.

മറന്നുവെച്ചൊരിടത്തു നിന്ന്
അത്
ഒന്നിച്ച്‌ ചെന്നെടുക്കണം.


യാത്ര നീളെ 
വിരലുകൾ കൊണ്ട്
വിരലുകളിൽ എഴുതുന്ന
ഓർമ്മകൾ !

ചില അതിരുകൾക്ക്
അപ്പുറം വളരുന്ന രാഷ്ട്രങ്ങൾ ഉണ്ട് !
പ്രണയം അതിലൊന്നാണ് !!

ആ ഭൂപടത്തിൽ
എവിടെയാണ്,
ഇന്ന് നമ്മൾ
ഉറങ്ങാൻ പോകുന്നത്?


Thursday

പ്രണയം
പ്രണയം ഒരു കുടിയേറ്റക്കാരനാണ് !
നാം പണിയുന്ന മതിലുകളേക്കാൾ ഉയരമുള്ള ചുവടുകൾ വയ്ക്കുന്ന ഒരാൾ
കത്തി ജ്വലിയ്ക്കുന്ന
അവനെന്ന നക്ഷത്രത്തിനു ചുറ്റുമുള്ള ഭ്രമണം !
ദിനരാത്രങ്ങൾ
അവൾക്ക് മാത്രം അറിയാവുന്ന
ഒളിച്ചുകളിയാണ് !

Tuesday

രണ്ട് പ്രാണനുകൾക്കിടയിൽ പതിഞ്ഞു പോയ പ്രണയം.
ഹൃദയത്തിലല്ലാതെ
മറ്റൊരിടത്തും എടുത്തുവച്ചിട്ടില്ല
അതിന്റെ ഓർമ്മച്ചിത്രങ്ങൾ!
ചില രാത്രികൾ
നമ്മെ കാത്തിരിയ്ക്കുന്നത് അങ്ങനെയാണ്.
ചുറ്റിലും വാക്കുകൾ നിറച്ചുവെച്ച്;
നമുക്ക് മാത്രം കാണാൻ കഴിയുന്ന
വെളിച്ചം കത്തിച്ചു പിടിച്ച്.

നക്ഷത്രങ്ങളോട് സംസാരിയ്ക്കാൻ അറിയുന്നവൻ
ആ വഴി കടന്നു വരും.
തൊട്ടുതൊട്ടിരുന്ന്
മിണ്ടിപ്പറഞ്ഞു കൊണ്ടേയിരിയ്ക്കും.

അയാളിങ്ങനെ
രസമായ് മിണ്ടിപ്പറഞ്ഞു കൊണ്ടേയിരിക്കുന്ന
രാത്രികൾ
പുറമെ
എന്ത്
നിശബ്ദമാണ്!!

നോക്കി നോക്കിയിരിക്കെ
വാക്കുകളെല്ലാം
നിന്നോട് പറയാനുള്ള സന്ദേശങ്ങളായ്
ക്രമപ്പെടുന്നു!

നിന്നിലെ മീനുകൾക്ക് ശ്വസിയ്ക്കാൻ
ഈ ഭൂമിയിൽ
ഒറ്റ ജലാശയമേ ഉള്ളൂ;
അതിന്
എന്റെ പേരാണ് .
അതിന്റെ ആഴങ്ങളിലാണ്
പ്രണയം
അതിലെ വിസ്മയങ്ങൾ
ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നത്.
അതിന്റെ ആഴങ്ങളിലാണ്
ഏകാന്തത
അതിലെ മുത്തുകൾ സൂക്ഷിയ്ക്കാൻ
ചിപ്പികൾ പണിയുന്നത്.
നിശബ്ദത
അതിന്റെ കേൾവിയെ
ശംഖുകളാക്കുന്നത്.


ഞാൻ,
നിന്റെ വഴികളിൽ
വളർന്ന
കാറ്റാടി മരം.

എത്ര തൊട്ടറിഞ്ഞാലും
മതിവരാതെ
നിന്നിലേക്ക്
പച്ചവിരലുകൾ
നീട്ടിപ്പിടിച്ച
കാറ്റാടി മരം.

നീ ,
ഞാൻ എന്ന
കാറ്റാടി മരത്തിലെ
കാറ്റ് എന്ന വാക്ക് !
എനിയ്ക്ക് നിന്നോടുള്ള പ്രണയം മാത്രം മതിയല്ലോ.. 
നിന്നിൽ നിന്നുള്ള പ്രണയം പോലും വേണ്ടല്ലോ

പ്രണയത്തിന്റെ ഭാഷയിൽ
പരിഭാഷപ്പെടുത്തുമ്പോൾ
ഒന്ന് തന്നെയെന്ന് ഉറപ്പിക്കാവുന്ന
രണ്ട് പുസ്‌തകങ്ങൾ-
നീയും ഞാനും.
ഒന്ന് തന്നെയെന്ന് ഉറപ്പിക്കാവുന്ന
പുസ്‌തകങ്ങൾ-
നമുക്ക് പരിചിതമായ എല്ലാ ജീവിതങ്ങളും.

Friday

എന്റേത്‌ എന്റേതെന്ന്
ഓർമ്മപ്പെടുത്തലുകളില്ല;

നിന്റേത്‌ നിന്റേതെന്ന
ഓർമ്മകൾ മാത്രം

Thursday

തത്തകൾ കൊത്തുന്നപോലെ ഉമ്മകൾ -
എന്റെ ചുണ്ടിൽ നിന്ന്
നിന്റെ ഓർമ്മകളിലേക്ക് ;-)

ചുണ്ടേ ചുണ്ടേ
നീ ഉമ്മകളെ പെറ്റുകൂട്ടുക.
എന്നെ നിന്റെ അവസാനത്തെ കുഞ്ഞാക്കുക.

നിന്നിലേക്ക്
വഴിയടയാളമാകാത്ത
ദു:ഖത്തിന്റെ ചിഹ്നങ്ങളൊക്കേയും
മായ്ച്ചു കളഞ്ഞേക്കണം,
ഒരു വിരല്‍ പാടുപോലുമില്ലാതെ.
ചില ഉമ്മകളിൽ
മിന്നലിലെന്നവണ്ണം
വിറച്ചുപോകും;
ചിലതിൽ
വേനലിലെന്നവണ്ണം
കത്തിച്ചുവക്കും.
ചില ഉമ്മകൾ
ഓർത്തുവയ്ക്കാനുള്ളതല്ല ;
ഉള്ളുരുകും വണ്ണം
പൊള്ളിപ്പോകാനുള്ളതാണു.
ഓർമ്മപ്പെടുത്തലുകളില്ല
ആവർത്തനമില്ല
പരിഭവങ്ങളില്ല ;
പകരം
നിന്നിലേക്കുള്ള
യാത്രകള്‍
ഒത്തുചേരലുകൾ
ചേർത്തണയ്ക്കലുകൾ
മാത്രം.
ചില നേരങ്ങളിൽ തൊട്ടാവാടിപ്പടർപ്പായും
ചിലപ്പോൾ  പൂത്തുലഞ്ഞ്‌
ചുകന്ന
ചെമ്പരത്തിക്കാടായും മാറിപ്പോകുന്നു
എന്നിലെ പ്രണയം.

ചിലപ്പോൾ
എന്നിൽ നിന്ന് നിന്നിലേക്ക്‌
അറ്റമില്ലാത്തൊരു മഴവില്ല് വഴി.
ചിലപ്പോൾ
ഒളിച്ചിരിക്കാനൊരു
മയിൽപ്പീലിക്കണ്ണ് .

കാത്തിരുന്നാലുമെത്താത്തൊരു മഴ.
കുടപിടിച്ചൊപ്പം നിഴൽ വീഴ്‌ ത്തിയൊരു വേനൽക്കാലം.


Wednesday

അന്യോന്യം ജീവിതം പകർന്ന് പകർന്ന്
മരണമില്ലാതായ്‌ പോകുന്ന രണ്ടുപേർ
പുനർജ്ജന്മങ്ങളെ കുറിച്ച്‌ പറയുന്നു.

പ്രണയമേ
നീ മാത്രം ഞങ്ങളുടെ ഇടയിൽ
ഓരോനിമിഷവും പുനർജ്ജനിക്കുന്നു;
ഞങ്ങളുടെ ജീവിതമാകുന്നു.

Saturday

അനേകമനേകം
ഏകപക്ഷിയമായ
യാത്രപറച്ചിലുകളും
മടങ്ങിവരവുകളും
സാധ്യമായ
എന്റെ പ്രണയം!


ഏത് മായാജാലമാണ്
എന്നെ
വീണ്ടും വീണ്ടും
നിന്നിലേക്കെത്തിക്കുന്നത്?

എനിയ്ക്ക് പറഞ്ഞു തരൂ :
എന്റെ ജീവിതത്തെ എന്നിൽ പിടിച്ചു നിർത്താൻ
അതെനിയ്ക്ക് ആവശ്യമായ് വരും.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌