Thursday

നിന്റെ പേര് തോർത്തിയെടുത്തിട്ടും
ആ നനവെന്റെ കണ്ണുകളെ നിറയ്ക്കുന്നു.
ഓർമ്മകളുടെ ഉപ്പുപാടങ്ങളുണ്ടാകുന്നത് അങ്ങനെയാണ്.
ആരൊലിച്ചു പോയാലും
മൂന്നാംപക്കം തിരിച്ചുവരാനൊരു
ജീവിതമുണ്ട്
ആ കടലരികിൽ.
അവസാനിപ്പിയ്ക്കുക എന്നെക്കൊണ്ട് അസാധ്യമാണ്
നിന്റെ പേരിന്റെ മൂർച്ചകൊണ്ടിട്ടുള്ള ഈ മരണപ്പിടച്ചിൽ.

Wednesday

നീ നിശ്ശബ്ദയാകുമ്പോൾ
ലോകം മുഴുവൻ
ശബ്ദവീചികൾ മാഞ്ഞു പോകുന്നുവെന്ന്
കരുതുന്നോ?!
ഇല്ല!!
ആയിരം കടലിരമ്പങ്ങൾ
നിറച്ചനേകം മത്സ്യങ്ങൾ
ചിറകു മുളച്ചു പക്ഷികളായ്
നിർത്താതെ
എന്റെയുള്ളിൽ
നിന്റെ പേര് ചിലയ്ക്കുന്നു.

ഏറ്റവും അടുത്തിരുന്ന്
ഏറ്റവും ആഴത്തിൽ
നിന്റെ ആനന്ദം
ശ്വസിയ്കുന്നു.
ഏറ്റവും നിശബ്ദമായ്
നിന്റെ വരവ്
ആഘോഷിയ്ക്കുന്നു.

പ്രണയം
ചിലർക്ക് ഭ്രമണ കേന്ദ്രം.
ചിലർക്ക് പകൽ വെളിച്ചത്തിൽ കാണാതെ പോകുന്ന കുഞ്ഞു നക്ഷത്രം .
ചിലർക്ക് ഒരു രാത്രികൊണ്ടെരിഞ്ഞു തീർന്ന  ആകാശയാത്രികൻ.
ചിലർക്ക് ആത്മാവിലോളം ആഴത്തിൽ ആരുടെയോ പതനം.
പ്രണയ നഷ്ടങ്ങളെക്കുറിച്ച്
ഒരു കടലോളം എഴുതാം.
പ്രണയമെന്തോ
ഒറ്റമഴത്തുള്ളി പോലെ
ഒരു വേനലിന്റെ നെറുകയിൽ വീണ്
പതുക്കെ പടരുന്നു.
ഒരു വാക്കിലേക്കുമത്
പകർത്തിവയ്‌ക്കേണ്ടതില്ലാതെ
ഞാൻ
നനയുന്നു,
നീയോ?

Tuesday

പ്രണയമെന്നാലെന്താ!
ഹൃദ്യമായൊരു പദക്രമീകരണം!!
ഓരോ തവണയും
മരണത്തിൽ നിന്ന് തിരിച്ചു വരുന്നത്
നിന്റെ സ്നേഹത്തിലേക്കാണ്!
മണ്ണിൽ ഞാൻ ജീവിച്ചിരുന്നു എന്നതിന്റെ
ബാക്കിയാകുന്ന അടയാളം
അത് മാത്രമാണ്.

ലഹരിയിൽ
തണുപ്പ് പൊട്ടിച്ചിടാൻ മറക്കാതിരിക്കുന്നത് പോലെ
ഓർത്തെടുക്കാവുന്നതാണ്
എന്റെ പേരും
നിനക്ക്
നിന്റെ വേനലുകളിൽ.
എനിക്കും നിനക്കും ഇടയിൽ
അതിർത്തി വരച്ചു
നിന്നെ
നിശ്ശബ്ദനായ കാവൽക്കാരനാകുന്ന
ശത്രു
തിരക്ക് എന്ന
അയൽരാജ്യത്തിൽ നിന്ന് തന്നെയാണോ?
നിന്റെ കവിതയിലെ പക്ഷി ആരാണെന്ന്
നിന്റെ കവിതയിലെ മീനിന് കടലേതെന്ന്
നീ കവിതയിൽ മരമാകുന്നത്
ആർക്കു വേണ്ടിയെന്ന്
നിന്റെ കവിതയിൽ ജലാശയങ്ങൾ
ആർക്ക് നനയാനെന്ന്
തുടങ്ങി
ആയിരം ചോദ്യങ്ങൾ
ഞാൻ ചോദിയ്ക്കട്ടെ?
കവിതയിൽ
എന്തുകൊണ്ടാണ്
നിനക്കും എനിക്കും
നമ്മുടെ പേരുകൾ ഇല്ലാത്തത്?!

തോരുന്നില്ല ഞാനെന്ന്
വേനലേ
നിനക്ക് മാത്രമറിയാം.
പ്രണയം എന്തിനാണ്!
നിശ്ശബ്ദതയുണ്ടല്ലോ 
പകരം വാക്കുകൾ 
നിറയ്ക്കാൻ !!

ആരെയാണ് നീ ധ്യാനിയ്ക്കുന്നത്
എന്ന ചോദ്യം
എനിക്ക് മാത്രം ചോദിയ്ക്കാനാവില്ല.
വേനലും ഒരു കവിതയാണ്.
നിശ്ശബ്ദതകൊണ്ട് ഉള്ളുരുകിയ
വാക്കുകൾക്ക് മുളയ്ക്കാൻ
തനിച്ചായയൊരാളിലെ
അത്യുഷ്ണം വേണം.

Monday

നിറവ്
നിനവ്
എന്ന്
നീ.
നിശ്ചലത
നിശബ്ദത
നിറമില്ലായ്‌മ
എന്ന്
നീയില്ലായ്മ. 

Sunday

ഒറ്റയുമ്മയാൽ
ഓർമ്മയുടെ
മുറിഞ്ഞ ചുണ്ടാക്കുന്നു
എന്നെ
നീ.
ആകാശത്തോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ച
ഒരു മരത്തിന്റെ പ്രാണനുണ്ട്
ഓരോ വിത്തിനുള്ളിലും.

കാത്തുകാത്തിരുന്ന്
കാണാതെ
അവളുടെ
നെഞ്ചിലൊരു
നോവിന്റെ മിന്നലുരുകുമ്പോൾ
ഓർമ്മകളുടെ ഇടി വെട്ടുമ്പോൾ
കണ്ണൊന്ന് നനയുമ്പോൾ
മണ്ണതിനെ മഴയെന്ന് വിളിക്കുമ്പോൾ
അവളിലേക്കുയരുന്ന
അവന്റെ പ്രാണൻ.

കാലദേശങ്ങളില്ലാതെ
ദിശകളില്ലാതെ
ദിനരാത്രങ്ങളില്ലാതെ
നിറങ്ങളെന്നോ
വെളിച്ചമെന്നോ
വെയിലെന്നോ
ഇല്ലാതെ
അത്ര
ഏകാഗ്രതയോടെ
നിശ്ശബ്ദതയോടെ
ഏകാന്തതയോടെ
പ്രണയത്തിൽ തപസ്സു ചെയ്യുന്ന
 ഒരുവന്റെ പ്രാണൻ.

കണ്ണ് തുറന്നാൽ
അവളിലേക്ക്
അവളിലേക്കെന്ന്
ഉയർച്ചകൾ മാത്രം ബാക്കിയാകുന്ന
പ്രണയത്തിന്റെ ശ്വാസമടക്കിപ്പിടിച്ച
വിത്തുകളുടെ പ്രാണൻ


എന്നെങ്കിലും 
എന്റെ വരികൾക്ക് 
വർണ്ണങ്ങളുടെ അരികുകൾ ഉണ്ടാവുകയാണെങ്കിൽ 
അതിന്റെ അലുക്കുകൾ 
നീ തന്നെ
നിറങ്ങൾ കൊണ്ട് നെയ്തെടുക്കണം.
ഇഷ്ടം 
ഇഷ്ടം 
ഇഷ്ടം 
ഇഷ്ടമെന്ന് 
എന്നെയിങ്ങനെ 
ചുറ്റിപ്പറക്കുന്ന 
മിന്നാമിന്നികളേ 
എന്നെ 
എന്തിനാണ് 
നിങ്ങളുടെ ഉള്ളിലിങ്ങനെ 
കത്തിച്ചു പിടിയ്കുന്നത്?!

രണ്ടാകാശങ്ങളുടെ കുട ചൂടി നിൽക്കുന്ന
രണ്ട് പ്രാണനുകൾക്കിടയിലൂടെ
ബോധത്തിലും അബോധത്തിലും
പാഞ്ഞു പോകുന്ന വാക്കുകളുടെ
മിന്നൽപ്പിണരിൽ
പ്രാണന്റെ
വിത്തുകൾ പൊട്ടി
പ്രണയത്തിന്റെ
പച്ചവിരലുകൾ നീളുന്നു.
നിന്നേയും പ്രണയത്തേയും അല്ലാതെ മറ്റൊന്നിനെയും
ഞാൻ
എന്റെ ഭാഷയിലേക്ക്
വിവർത്തനം ചെയ്യാൻ ഇടയില്ല.


ഏറ്റവും ദുഃഖഭരിതമായ കവിത
ഇന്ന് ഞാൻ എഴുതുന്നു.
ഒറ്റവരിയേ അതിലുള്ളൂ,
മറന്നുവോ എന്ന ചോദ്യം.

എന്റെ എഴുതാത്ത കത്തുകളുടെ മേൽവിലാസവും
നിന്റെ പറയാത്ത വാക്കുകളുടെ പരിഭാഷയുമായിത്തീർന്ന
പ്രണയം.
മറന്നുപോയെന്ന്
കള്ളം പറഞ്ഞു
ഞാൻ
മറവികളാക്കിയ
എന്റെ ഓർമ്മകളേ  !

Saturday

നാളെ മരിച്ചു പോകാനുള്ള ഒരാളെപ്പോലെ
ഞാൻ ഓരോ എഴുത്തും
അവസാനത്തേതെന്നത് പോലെ എഴുതുന്നു.
സ്നേഹം നിറച്ചു വയ്ക്കുന്നു.
നിന്നെയും എന്നേയും
നമ്മുടെ പ്രണയത്തേയും അടയാളപ്പെടുത്തുന്നു.

ഓരോ അക്ഷരങ്ങളേയും വിരലുകളെന്ന്
നിന്നിലേക്ക് നീട്ടുന്നു.
തൊടുന്നു.

ഓരോ ശബ്ദവും ശ്വാസമെന്ന്
നിന്നിലേക്ക് നിറയ്ക്കുന്നു.
അറിയുന്നു.

നാളെ മരിച്ചു പോകാനുള്ള ഒരാളെപ്പോലെ
ഓരോ എഴുത്തും
നിന്റെ ശ്വാസച്ചൂട് ഉള്ളിലേക്കെടുത്ത്
നിന്നെ ഉമ്മ വയ്ക്കാൻ എഴുതുന്നു.

ഓരോ എഴുത്തും നിന്റെ കണ്ണിൽ തെളിയുമ്പോൾ
എനിക്കൊരു മുഖമുണ്ടാകുന്നു.
ഓരോ എഴുത്തും നീ ഉറക്കെ വായിക്കുമ്പോൾ
എന്നിൽ പ്രാണനുണരുന്നു.
ഓരോ എഴുത്തും നീ ഓർത്തു വയ്ക്കുമ്പോൾ
ഭൂമിയിൽ ഒരിയ്ക്കലും മരിയ്ക്കാനിടയില്ലാത്ത
ആ ഒരാളായ്‌ ഞാൻ മാറിപ്പോകുന്നു.

നാളെ മരിച്ചു പോകാനുള്ള ഒരാളെപ്പോലെ
ഞാൻ ഓരോ എഴുത്തും
അവസാനത്തേതെന്നത് പോലെ
നിനക്ക് മാത്രമായ് എഴുതുന്നു.
എന്റെ അവസാനത്തെ ചുംബനമെന്ന്
നിന്റെ ചുണ്ടിലതിനെ എടുത്തു വയ്ക്കുന്നു.

ലോകത്തുള്ള ഒരു കവിതയെക്കുറിച്ചും
എനിക്ക് പറയാനറിയില്ല.
കവിത എന്നത്
നിന്നോടുള്ള പ്രേമത്തെ
ഞാനിടയ്ക്ക് വിളിയ്ക്കുന്ന പേര് മാത്രമാണ്.
ഓരോ ജീവനും പിറവിയിലേ
എത്ര കവിതകൾ എഴുതുന്നുണ്ടാകും?
അപരിചിതമായ ഭാഷയിൽ
അടയാളപ്പെടുത്താൻ കഴിയാത്ത ലിപികളിൽ
അനേകമനേകം ഭാഷണങ്ങൾ.
ഒരു കാടന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
കലണ്ടറുകൾ ഇല്ലാതാകുന്നു എന്നാണ്.
ഒരു കള്ള് കുടിയന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
ക്രമങ്ങൾ ഇല്ലാതാകുന്നു എന്നാണ്.
ഒരു കവിയുടെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
ഒരു കഞ്ചാവ് തോട്ടം കാഴ്ചയിൽ ചുമക്കുക എന്നാണ്.
ഒരു കരള് പൂത്തവന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
ഒരു കത്തിമുനയിൽ കാത്തിരിയ്ക്കുക എന്നാണ്.
ഒരു കാവൽക്കാരന്റെ പ്രണയം അനുഭവിയ്ക്കുന്നു എന്നാൽ
അതിരുകൾ അപ്രത്യക്ഷമാകുന്നു എന്നാണ്.
ഇതൊന്നിച്ചനുഭവിയ്കുക എന്നാൽ
എന്റെ പൊന്നേ
വാഴ്ത്തപ്പെടുക എന്ന് തന്നെയാണ്!!

Thursday

സ്നേഹഭംഗങ്ങളിൽ
കാവൽ നിന്ന് മരവിച്ചൊരു പൂച്ചക്കുട്ടിയെ
സ്നേഹത്തിന്റെ ചൂട് പഠിപ്പിയ്ക്കാൻ
നെഞ്ചിലേക്ക് ചേർത്ത് പിടിയ്ക്കുന്നു.
അത് കുതറുന്നു, പരുങ്ങുന്നു,
പിൻവാങ്ങുന്നു.
എന്നാലും അതിന്റെ
മോഹമീശ വിറയ്ക്കുന്നത് കണ്ട് നില്ക്കാൻ നല്ല രസം.
ഉമ്മകൾ കൊടുക്കാൻ തോന്നുന്ന ഇഷ്ടം.
പ്രണയ നഷ്ടങ്ങളിൽ
കവിതകൾ നിറഞ്ഞു പൂക്കുന്ന വന്മരങ്ങളാകുന്ന ചിലർ
പ്രണയത്തിൽ
ആ ഒറ്റപ്രാണനിൽ
ഒരു വിത്തുനുള്ളിലേത് പോലെ തപസ്സിരിയ്കുന്നു.
നിന്റെ കണ്ണുകളുടെ മേൽവിലാസത്തിൽ
യാത്ര പുറപ്പെടുന്നു
എന്റെ കണ്ണുകളുടെ കടലാഴങ്ങളിൽ
മുങ്ങിമരിച്ചവരാൽ
അടക്കം ചെയ്യപ്പെടുന്നു.
അന്ന് പറഞ്ഞത് ശരിയാണ്.
നമ്മൾ
ആർട്ടിക്കും അന്റാർട്ടിക്കും തന്നെയാണ്.
ആരെങ്കിലും ഭൂപടമെടുത്ത് നീർത്തുമ്പോൾ
അയാളുടെ വിരലിൽ തൂങ്ങി
ഭൂമധ്യരേഖയ്ക്കിരുപുറം നിന്ന്
തമ്മിലൊന്ന് കണ്ട്
തിരിച്ചു ധ്രുവങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർ.
ഒറ്റ വാക്ക് തിരിച്ചു പറയരുത്.
എന്റെ പ്രണയത്തിൽ ശ്വാസം മുട്ടി നിൽക്കുകയാണ് നീ എന്ന്
ഞാൻ എന്നെയൊരു കള്ളം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.
ആ നുണ കൊണ്ട് നെയ്‌തെടുത്തൊരു കലണ്ടറിനുള്ളിലാണ്
ഞാൻ എന്നും
കൂട് വെച്ച് പാർക്കുന്നത്.
ഒറ്റ ഉമ്മയാൽ
എന്നിലെ കവിതകളെ
നീയെടുക്കുന്നു.
നിന്നെ മാത്രം
എന്നിൽ
ബാക്കിയാക്കുന്നു.
ആരോ ആരെയോ കുടിച്ചു വറ്റിക്കുന്ന ഒരു വേനൽ
അധികം ദൂരത്തല്ലാതെ കാത്തു നിൽപ്പുണ്ട് നിന്നെ.
നിന്റെ കവിതകൾ വീണ്
എന്റെ പ്രണയത്തിന്റെ ലിറ്റ്മസ് പേപ്പറിന്
നിറം മാറുന്നു

നീയേ!
എന്റെ പ്രണയത്തിന്റെ ദൈവമേ!
എനിക്ക് വയ്യ
നിനക്കിങ്ങനെ കാവലിരിയ്ക്കാൻ !!
ഓരോ തരി മണലിലും
കസേരകളിട്ടിരുന്ന്
മൗനം
പ്രണയത്തിന്റെ പ്രഭാഷണങ്ങൾക്ക്
കയ്യടിയ്ക്കുന്നു.
പ്രണയങ്ങളേക്കാൾ
പ്രണയ നഷ്ടങ്ങളെ എതിരിടാൻ കരുത്തരായ ചിലരുണ്ട്,
പ്രണയത്തിൽ അവർ ഐസ് ബർഗുകളും
പ്രണയനഷ്ടങ്ങളിൽ ഭൂകമ്പങ്ങളുടെ ഉറവിടവും ആകുന്നവർ 
ഒന്നിലേറെ വരികളിൽ
നിങ്ങൾ പ്രണയത്തെക്കുറിച്ചെഴുതുകയും
അതിനടുത്ത  വരി മുറിച്ച്
പ്രണയം
നിങ്ങളെ എഴുതിത്തുടങ്ങുകയും ചെയ്യുന്നു.
സ്നേഹം എന്ന്
അപരിചിതരായ രണ്ട്പേർ
ഉറക്കെ പറയുമ്പോഴാണ്
ലോകം
അതുവരെയുള്ള ശബ്ദവീചികൾ എല്ലാം മായ്ച്
സൃഷ്ടിയുടെ ആദ്യദിവസമെന്നത് പോലെ
നിശബ്ദമാകുന്നത്.

ലോകത്തിന് മുഴുവൻ
കുതിച്ചു പായാൻ
വേഗതമുള്ള മോട്ടോറുകൾ പതിച്ചു കിട്ടുമ്പോഴും
നമ്മുടെ ജീവിതം മാത്രം
കരക്കെത്താതെ
ആ പഴയ കാറ്റുവഞ്ചിയായ്
മഴയും കാറ്റും  കയവും തിരയും കടന്നുലയുന്നത് എന്തെന്ന് ഓർത്തിരിക്കെ
ആ വഞ്ചിയുടെ തുഞ്ചത്ത് അവൾ- നിനക്ക് പ്രിയപ്പെട്ടവൾ-
നിന്റെ
അഴുക്കുകളെ
അലച്ചിലുകളെ
വിയർപ്പിനെ
വെയിലിനെ
ഓർമ്മകളെ
മനുഷ്യജീവിതത്തിന്റെ പ്രാരാബ്ധങ്ങളെ എല്ലാം
ചേർത്തണച്ചു
നെറുകയിൽ
ഉമ്മ വെച്ച്
ഉമ്മ വെച്ച്
നാലു കണ്ണുകൾ
നാലു സമുദ്രങ്ങളാക്കുന്ന
നിശബ്ദമായ നിമിഷങ്ങൾ..
രണ്ടിതളായ് പൊട്ടിവിടരാൻ
അനേകം സംവത്സരങ്ങൾ താണ്ടിയതിന്റെ കിതപ്പ് മാറാത്തൊരു വിത്ത്
ഒറ്റത്തുള്ളി മഴ കൊണ്ട്
ഒരു കൊടുങ്കാടായ്
പടർന്നു പൊങ്ങുന്നത് പോലെ
ഒരു പ്രണയം.

Wednesday

പ്രണയം പഴയ പ്രണയമല്ല,
ഇര വിഴുങ്ങിയ പെരുമ്പാമ്പായി
തീവണ്ടികളുടെ പാതയിൽ
എവിടെയോ കിടപ്പുണ്ട് അതിപ്പോൾ.

നീ എന്ന ലഹരിയിൽ കുതിർന്ന്
എന്റെ രാത്രികളുടെ നിറം മാഞ്ഞു പോകുന്നു.
വെയിൽ എന്നത്
നിന്നിലേക്ക് നീളുന്ന
വെളിച്ചത്തിന്റെ പേരാകുന്നു. 
പ്രണയിക്കപ്പെടുക
എന്നാൽ
ഒരുവളുടെ പ്രണയത്തിൽ
ഒറ്റയാനാവുക
എന്ന്
നിന്റെ കവിതകളെ
ഞാൻ
എന്നിലേക്ക്
പരിഭാഷപ്പെടുത്തുന്നു.
നിന്നിൽ നിന്ന്
ആ വേനലുകളെ
ഞാനിങ്ങെടുക്കുന്നു.
നമുക്ക് വിരൽ പിടിച്ചു നടക്കാനൊരു
മഴവഴി
മനസ്സിൽ വരച്ചിടുന്നു.
മുറിച്ചു കടക്കാനാവാത്ത ഒറ്റ സമുദ്രമേയുള്ളൂ
പ്രപഞ്ചത്തിൽ,
പ്രണയിയുടെ മൗനം.
പ്രണയം-

നിന്നിൽ നിന്ന്

എന്നിലേക്ക്

തിരിച്ചെത്താനുള്ള വഴികൾ

മാഞ്ഞു പോകുന്ന

ഭൂപടം


ഭ്രാന്ത് പിടിക്കുന്നെനിക്ക്!
സ്നേഹം
സ്നേഹം
സ്നേഹം
സ്നേഹം....

 എന്ന് ഉറക്കെയുറക്കെ
പറഞ്ഞ വാക്കുകൾ
നിന്റെ ചുറ്റിലും എത്തുമ്പോൾ
നിശബ്ദത മാത്രം പങ്കുവയ്ക്കുന്നത്
കേട്ട് കേട്ട് ..
ഭ്രാന്ത് പിടിക്കുന്നെനിക്ക്!

നീറ്റലുണ്ട്
അതിന്റെ കൂർത്ത മുന കൊണ്ട് മുറിഞ്ഞ നാക്കിൽ !

തീ കൊണ്ട്
ചുവപ്പിച്ചെടുത്ത
ചുണ്ടുകൾ കൊണ്ട്
നാം ഒരേ കവിതയിൽ
ഉമ്മ വയ്ക്കുന്നു.
മണമോ മിത്തോ ഒക്കെ തന്നെയാണ്.
അല്ലാതെ
തൊട്ടുതൊട്ടുനോക്കാനാകുന്ന ഒന്നിനോട്
തൊട്ടടുത്തിരിക്കുന്ന ഒന്നിനോട്
എങ്ങനെയാണ്
ഇത്രയും പ്രണയം!

പ്രണയിയുടെ
പ്രണയാന്വേഷണങ്ങളുടെ
ഓർമ്മക്കുറിപ്പുകൾ കടന്നു പോവുക എന്നാൽ
കടും വേനലിൽ
മരുഭൂമികൾ
ചുണ്ട് നനയ്ക്കാതെ താണ്ടുക എന്നതാണ്.
നിന്നിലേക്കുള്ള ഉണർച്ചകൾ
നിന്നിൽ നിന്ന് വഴുതിവീഴുന്ന ഉറക്കങ്ങൾ
നിന്റെ ഉറക്കങ്ങളെ പേറുന്ന ഉണർച്ചകൾ
നിന്റെ ഉണർച്ചകളിൽ നിറയുന്ന ഉണർവ്വുകൾ.

Tuesday

എന്റെ നെഞ്ചിലെ
പ്രണയമെന്ന
മഴപ്പക്ഷിയെ
ഞാൻ
കേൾക്കുന്നു.
അത്
നിന്നെക്കുറിച്ചു മാത്രം
പാടുന്നു.
എന്റെ ആകാശത്തിന്
ഞാൻ നിനക്കയച്ച കത്തുകളിൽ നിന്ന് പടർന്ന മഷിയുടെ നിറം.
അറിയില്ല,
ഉറക്കമില്ലാത്ത ഒരുവന്റെ ആകാശത്തിന്റെ നിറമെന്തെന്ന്.

Saturday

ഭൂമിയിൽ എവിടെയാണ് ഞാനെന്ന നിന്റെ ചോദ്യത്തിന്
ഒറ്റ മറുപടിയേ ഉള്ളൂ
പ്രണയത്തിന്റെ അക്ഷാംശ രേഖാംശങ്ങളിൽ.
നിനക്ക് അറിയാത്തതല്ലല്ലോ ആ കോർഡിനേറ്റുകൾ.
അവിടെ നീ എന്ന രാജ്യത്തിലേക്കുള്ള യാത്രാരേഖകൾ കാത്തിരിയ്ക്കുന്നു.
നിന്നിലെ നാവിക നഗരങ്ങളുടെ ചിത്രം മനസ്സിൽ വരച്ചെടുക്കുന്ന കപ്പിത്താനാകുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌