Thursday

ഇന്നത്തെ മരണം
ഇന്നലത്തേയും നാളത്തേതുമായ ജീവിതം.



നിന്നിൽ നിന്ന് യാത്രപോകാൻ,
നീ മുറുകെപ്പിടിച്ച എന്റെ കൈവിരലുകൾ
എന്നിൽ നിന്ന് മുറിച്ച് കളഞ്ഞവനാണ്‌ ഞാൻ.
എന്നിട്ടുമെന്നിട്ടും നിന്റെ നാഡീസ്പന്ദനങ്ങളാണെന്നെ ജീവിപ്പിക്കുന്നത്..


നിനക്കായ് കുറിച്ചിട്ട സന്ദേശങ്ങളൊന്നും ഇപ്പോഴില്ല;
എന്റെ ഭാഷയറിയാത്തവർ
അതെന്റെ ആഭിചാരമന്ത്രങ്ങളാണെന്ന് കരുതി കരിച്ച് കളഞ്ഞിരിക്കുന്നു.

പ്രണയമേ, അവർക്കറിയില്ല;
ആ ഭസ്മധൂളികൾ
നിന്റെ അവസാനശ്വാസത്തിന്റെ ആജ്ഞയിൽ,
സംസാരിയ്ക്കാൻ അക്ഷരങ്ങളായി നിന്നോട് ചേർന്നു നില്ക്കുമെന്ന്.

അവ നിന്നിലവസാനിക്കുകയും
നിന്നിൽ തുടക്കങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന്,

പലപല കാലങ്ങളിലേക്കായ്
പലപല ജീവികളുടെ പ്രാണൻ നിന്നിലവ നിറയ്ക്കുമെന്ന്...
ഞാന്‍ മഴയും
നീ അതിലൂടെ അലയുന്ന കാറ്റുമായിരുന്നു
ഒരിയ്ക്കല്‍.


വളരെ മുന്‍പ്.
അന്ന്,
നീ വാതിലുകള്‍ തുറന്നിട്ട നിന്റെ വീട്,
വീട്ടില്‍ അപരിചിതനല്ലാതെ പുഴക്കാറ്റ്,
വീട്ടുമുറ്റം നിറയെ മഞ്ഞശലഭങ്ങള്‍,
അവിടെ പെയ്ത മഴയ്ക്ക് പച്ചനിറം,

വൃക്ഷത്തിന്റെ വേരുകള്‍ പോലെ
നീ നീട്ടി വളര്‍ത്തിയ മുടി,

നിന്റെ പെരുവിരല്‍ കൊത്തി
നിന്റെ ആഴങ്ങളിലേക്കിറങ്ങിയ
എന്നിലെ മീനുകള്‍,

ആകാശം നിന്നെപ്പോലെ
നീലഞരമ്പുകള്‍ പങ്കിട്ടെടുത്ത്....


ഇന്ന് ഇവിടം
ഇലകൊഴിഞ്ഞ മരം പോലെ .
സ്വപ്നങ്ങളില്ലാതെ നഗ്നയാണ് ഞാന്‍.

മടങ്ങിപ്പോയ്ക്കോട്ടേ;
നിന്റെ
മറവികളിലേക്ക്-
തിരിച്ചുവരാന്‍ തോന്നാത്തവണ്ണം .
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌