Sunday

നേർപ്പിയ്ക്കാത്ത അപരിചിതത്വത്തോടൊപ്പം
നിരത്തിവയ്ക്കാറുണ്ട്
ഞാനൊരുക്കുന്ന വിരുന്നുകളിൽ
പ്രണയത്തിന്റെ ചെറിപ്പഴങ്ങൾ.
നീയില്ലായ്മയുടെ
പദക്രമീകരണങ്ങൾ.

എഴുതാതിരിക്കുമ്പോൾ
നിന്റെ കൈകൾ വിറയ്കുന്നത്
ഞാൻ അറിയുന്നു.
ഞാനെപ്പോഴും
വാക്കുകളെയെല്ലാം
നിനക്കുവേണ്ടി ഒരുക്കി നിർത്താറുണ്ട്,
ഏതേത് വാക്കുകൾ
നീ തിരഞ്ഞെടുക്കുമെന്നറിയാതെ.

ഒന്നും മിണ്ടാതെയെങ്കിലും
നീ പറയാറുള്ളത്
എല്ലാകാലത്തും
ഞാൻ കേൾക്കുന്നു.
പറയാതിരിക്കുമ്പോൾ
നീയാകെ വിറകൊള്ളുന്നത്
അറിയുന്നു.
എന്റെ
വാക്കുകളെയെല്ലാം
നിശബ്ദമായ് നിർത്താറുണ്ട്,
നിന്നെ കേൾക്കാതെ പോകരുതെന്നത് കൊണ്ട്.

ഇന്ന്
നീ എഴുതിത്തുടങ്ങുന്നത് ഞാൻ അറിയുന്നു.

അതേ പിൻബെഞ്ചിലിരുന്ന്
അതേ മുടിയിഴ കോർത്ത്
അതേ തട്ടമിട്ട്
അതേ പേനകൊണ്ട്
അതേ പുസ്തകത്തിൽ
അതേ കാറ്റാടിമരത്തിലേക്ക്
അതേ നോട്ടമയച്ച്
മണല് വാരിയിട്ടത് പോലെ
എഴുതി നിറയ്ക്കുന്നു.
എന്നെ
എഴുതി നിറയ്ക്കുന്നു.

എന്നിട്ടും
ഞാൻ
നിന്നെ വിളിയ്ക്കുമ്പോൾ
'ലോകത്തിലെ ഒരു പേരുപോലും എന്റേതല്ല'
എന്ന മട്ടിൽ ആ മുഖം തിരിച്ചിരിപ്പുണ്ടല്ലോ,
എന്നെ ചുട്ടുപൊള്ളിക്കുന്ന ആ ഉമ്മ!

നിന്നെ തൊടുമ്പോൾ
താപം ശമിയ്ക്കുന്നു.
പക്ഷേ
എനിക്ക് തണുക്കേണ്ട.

പനിച്ചു തുള്ളുന്ന പൂഴിമണൽ പോലെ
നിന്റെ പുസ്തകത്തിൽ നിന്ന്
ഞാൻ
ഊർന്ന് വീഴുന്നു.
ഭൂമി മുഴുവൻ പരക്കുന്നു.
നിന്റെ കാലടികൾ
മാത്രം
എന്നെ തൊടുന്നില്ല എങ്കിലും.

വീണ്ടുമെന്ന
മണലുപോലെ
എഴുതി നിറയ്ക്ക്,
നിന്റെ പഴയ പുസ്തകങ്ങളിൽ .
മുഖം തിരിച്ചു കൊണ്ട്
പൊള്ളുന്ന ഉമ്മ വയ്ക്ക്,
ഭൂമി മുഴുവൻ പരക്കട്ടെ ഞാൻ.



ദിവസം മുഴുവൻ
എന്നേയും നിന്നേയും തിരയുകയായിരുന്നു ഞാൻ
വീട് മുഴുവൻ.
തമ്മിൽ
പലവട്ടം ചുറ്റിപ്പിണഞ്ഞ്
മുടികളായ്
നാം
ആ വീട് മുഴുവനും ഉണ്ടാകാറുള്ളതാണ്;
രണ്ട് പേർ മാത്രമായുള്ള ദിവസങ്ങളിൽ.

എവിടെയെല്ലാം തമ്മിൽ കോർത്ത് കിടക്കാറുണ്ട്,
അനുസരണയില്ലാത്ത നമ്മൾ.
കണ്ണടച്ച്
തൊട്ട് തൊട്ടടുത്ത്
ഇരുട്ടെന്നോ വെളിച്ചമെന്നോ ഇല്ലാതെ 
കാറ്റും പൊടിയുമണിഞ്ഞ്
എവിടെയെല്ലാം.

ഇത്തവണ ഇല്ല.

ഇത്തവണ
നാം ആൾക്കൂട്ടത്തിന് നടുവിൽ
ഒളിച്ചു നിൽക്കുകയിരുന്നു.
ഒരു മുടിയിഴ പോലും അനുസരണക്കേട് കാട്ടിയില്ല.
ചിറകുകൾ കുടഞ്ഞ്
ഒരു വാക്കുപോലും
തമ്മിൽ തിരഞ്ഞ്
പറന്നു പൊങ്ങിയില്ല.

എന്നിട്ടും ഞാൻ
ഒളിച്ചു നിൽക്കുന്ന
എന്നെ
നിന്നെ
നമ്മെ
തിരിച്ചു തരാൻ
വീടിനോട് പലവട്ടം യാചിയ്ക്കുന്നു.
ഞാനും നീയും
ഇത്തവണ അവിടേയ്ക്ക് വന്നതേയില്ലെന്ന്
ആണയിട്ട്
ഓരോ തവണയും
വീട്
കൈകൾ മലർത്തുന്നു.

വന്നതേയില്ലെങ്കിൽ
നീയോ ഞാനോ
നിന്നിൽ നിന്നെന്നിലേക്കും
എന്നിൽ നിന്ന് നിന്നിലേക്കും
ഏത് വഴിയേ
തിരിച്ചിറങ്ങും?

വർത്തമാനകാലത്തിൽ
ഇരുട്ടെന്ന പേരിൽ
നാം
അന്യോന്യം പരിചയപ്പെടുത്തുന്നു.

ഏത് കാലത്തിലായിരുന്നു
സ്നേഹം കൊണ്ട് നനഞ്ഞ തിരികളായ്
നാം
തെളിഞ്ഞ് നിന്നത്?

Wednesday

ആകാശത്തോളം
അകലത്തിലുള്ള ഒരുവൾക്ക്
ആഴിയോളം
ആഴത്തിൽ
സൂര്യനോളം ചുകന്ന
ഒരുമ്മ.
ഉണരുന്നത് അപ്പോഴാണ്.

പിരിയാത്ത നിഴൽ ചേർത്ത് വരച്ചിടുന്നു,
രാത്രിമഷി കൊണ്ട്
നിലാചുമരിൽ
അവളോളം മണമുള്ളൊരു
കവിത.
ഉറക്കം അതിലാണ്.

അതിനിടയിലാണ്
ഭൂമിയിൽ നിന്ന്
അത്രയും വർഷങ്ങൾക്കപ്പുറം
നാം
യുറാനസ് എന്നും
നെപ്റ്യൂണെന്നും
പേരുകൾ പറഞ്ഞ്
തമ്മിൽ കത്തുകളെഴുതുന്നത്.
ഈ ആൾക്കൂട്ടങ്ങളെയെല്ലാം
മായ്ചുകളയുന്നത്,
എല്ലായിടത്തും
മരങ്ങളെ കേൾക്കുന്നത്.
എന്നെങ്കിലും
മണ്ണിൽ മുളയ്ക്കാൻ
വിത്തുകളുടെ
വീടുകളിലേയ്ക്ക്
വാതിൽ തുറന്ന്
മഴയോളം പെയ്ഡ്
കാറ്റോളം തൊട്ട്
കാത്തിരിയ്ക്കുന്നത്.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌