Wednesday

ആകാശത്തോളം
അകലത്തിലുള്ള ഒരുവൾക്ക്
ആഴിയോളം
ആഴത്തിൽ
സൂര്യനോളം ചുകന്ന
ഒരുമ്മ.
ഉണരുന്നത് അപ്പോഴാണ്.

പിരിയാത്ത നിഴൽ ചേർത്ത് വരച്ചിടുന്നു,
രാത്രിമഷി കൊണ്ട്
നിലാചുമരിൽ
അവളോളം മണമുള്ളൊരു
കവിത.
ഉറക്കം അതിലാണ്.

അതിനിടയിലാണ്
ഭൂമിയിൽ നിന്ന്
അത്രയും വർഷങ്ങൾക്കപ്പുറം
നാം
യുറാനസ് എന്നും
നെപ്റ്യൂണെന്നും
പേരുകൾ പറഞ്ഞ്
തമ്മിൽ കത്തുകളെഴുതുന്നത്.
ഈ ആൾക്കൂട്ടങ്ങളെയെല്ലാം
മായ്ചുകളയുന്നത്,
എല്ലായിടത്തും
മരങ്ങളെ കേൾക്കുന്നത്.
എന്നെങ്കിലും
മണ്ണിൽ മുളയ്ക്കാൻ
വിത്തുകളുടെ
വീടുകളിലേയ്ക്ക്
വാതിൽ തുറന്ന്
മഴയോളം പെയ്ഡ്
കാറ്റോളം തൊട്ട്
കാത്തിരിയ്ക്കുന്നത്.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌