Wednesday

നിശബ്ദമായ് പ്രണയിക്കപ്പെടുക
അതിമനോഹരമാണ്.
അതിസാഹസികവും.
ഇരുട്ടിലെ  ഇരുട്ടും
വെളിച്ചത്തിലെ വെളിച്ചവും -
അങ്ങനെയല്ലാത്ത ഒന്നിനെ
എന്നിലെ നീയെന്നും
നിന്നിലെ ഞാനെന്നും
പറയാനാകുന്നതെങ്ങനെ?
പ്രണയത്തിൽ ദുഃഖമില്ല.
ദുഃഖം പ്രണയത്തിന്റേതല്ല;
ആഗ്രഹങ്ങളുടേതാണ്.

എനിയ്ക്ക് ചിലപ്പോൾ ഹവ്വയാകണമെന്ന് തോന്നും.
നിനക്കു മാത്രമുള്ളതാണ് ആദമെന്ന പേര് !

Sunday

ഒരു നിമിഷം കൊണ്ട് ഉണ്ടാകുന്ന
ഒരു വിപ്ലവമേയുള്ളൂ -
പുരുഷൻ.
ആ വിപ്ലവം
ഒരു കവിതയിൽ നിന്നാണ്.
സ്ത്രീ എന്ന് പേരുള്ള കവിത..
ഒറ്റ വായനയിൽ
എനിയ്ക്ക് മനസ്സിലാകുന്ന കവിതയല്ല നിന്റെ പ്രണയം.
നിന്നെ ഒന്ന് ഇരുത്തി പഠിയ്ക്കാനുണ്ട് ;-)

Thursday

ഒറ്റ വരിയിൽ സ്നേഹത്തെക്കുറിച്ച്
പറയാൻ കഴിയില്ല.
ഒരാൾക്കൂട്ടത്തിനിടയിൽ
പെട്ടെന്ന് തെളിഞ്ഞ്
മാഞ്ഞു പോകുന്ന
ഒരു മുഖത്തെ പരിചയപ്പെടുത്തുന്നത്
പോലെയാകുമത്.
ഒരു വരി നീയും
അതിനടുത്തത് ഞാനും എഴുതുന്നത്
കവിതയാകുന്നുവെങ്കിൽ
സ്നേഹം കൊണ്ട്
നമുക്കൊരു മഹാകാവ്യം എഴുതണം;
ജീവിതം കൊണ്ട്
വായിച്ചാലും വായിച്ചാലും
മതിവരാത്തൊരു
പുസ്തകവും.

എല്ലാ വരികളും
നീ
എന്ന വാക്കിൽ തുടങ്ങുന്ന
കവിതകളാണ്
ഞാനെഴുതുന്നത്.
തുടർന്ന് വായിക്കണമെന്നില്ല;
അതിൽ
പ്രണയം
മാത്രമേയുള്ളൂ!

Wednesday

അളവുകളിലൊതുങ്ങാത്തൊരവൾ;
അവൾക്കുള്ളതെല്ലാം !

നമ്മുടെ ഉള്ളിലെ പാറക്കെട്ടുകൾക്കിടയിലൂടെയാണ് നാം എപ്പോഴും ഒഴുകുന്നത്:
അല്പം കൂടി നാം മൃദുവാകാനുണ്ടെന്ന്
മിനുസപ്പെടാനുണ്ടെന്ന് ഓർത്ത് കൊണ്ട്.
ഉള്ളിലെ അലിവിന്റെ നീരുറവകൾ പുറത്തേക്ക് ഒഴുകുമെന്ന് തീവ്രമായ് ആഗ്രഹിച്ചു കൊണ്ട്.

നമ്മുടെ ഉള്ളിലെ പാറക്കെട്ടുകൾക്കിടയിലൂടെയാണ് നാം എപ്പോഴും ഒഴുകുന്നത്:
നമുക്കുള്ളിലെ ധാർഷ്ട്ര്യം, മത്സരം, കാലുഷ്യം  എല്ലാമെല്ലാം
ഒരു ദിവസം പൊടിഞ്ഞു പൊടിഞ്ഞു തീരേണ്ടതാണെന്ന് അറിഞ്ഞു കൊണ്ട്.

പുഴയും പാറക്കെട്ടുകളും നമ്മുടെ ഉള്ളിൽ തന്നെയാണ്;
അനേകമനേകം ഋതുഭേദങ്ങളും!
എൻ്റെ
എല്ലാവാക്കുകളിലും
എന്നെ തിരയേണ്ട നീ.
നീയില്ലാത്തയിടങ്ങളിൽ
ഞാനുമുണ്ടാവില്ല. 

Tuesday

പ്രണയത്തെക്കുറിച്ച്
പറയേണ്ടതില്ലാത്തപ്പോൾ
മൗനിയാകുന്ന ഒരുവൾ.

പ്രണയത്തെക്കുറിച്ചാകുമ്പോൾ
നിന്റെ
നാവായ് മാറുന്നവൾ.

Sunday

എല്ലാവരും അവനവന്റെ കവിതാ പുസ്തകം. 
ഞാൻ ഇതുവരേയും
നിന്നെക്കുറിച്ച് എഴുതിയിട്ടില്ല.
എന്നെക്കുറിച്ചെഴുതിയ ഇടത്തെല്ലാം
നീ കൂടി
ഉണ്ടായിരുന്നു
എന്ന് മാത്രം 
"നീ ഉണ്ടായിരുന്നു എന്ന് എനിക്ക് ഓർമ്മയില്ലെന്ന്"
നീ പറയുന്നതാണ്
എന്റെ ഓർമ്മകൾ
എഴുതാനുള്ള
അവസാനത്തെ പേജ്!
ഞാൻ,

നിന്റെ സാമ്രാജ്യങ്ങൾക്ക് മീതെ
ആകാശം വലിച്ചു കെട്ടുന്നവൾ.

നീ മരമായി കിളിർക്കുമെന്നുറപ്പിച്ച്
പക്ഷികളെ വളർത്തുന്നവൾ.

നിന്നെ ചേർത്തുപിടിച്ച് സൂര്യാസ്തമനത്തിൽ
കണ്ണുകളടയ്ക്കുന്ന ജലപുഷ്പം.

പാതിവഴിയ്ക്കു വെച്ച്
മേഘത്തിലേയ്ക്ക് തിരിച്ചു പോയ മഴ.

ഒരിടത്തും കടലായ്
മാറേണ്ടതില്ലാത്ത നദി.

ഇഷ്ടമാണ് ഇഷ്ടമാണ് എന്ന്
കൈകൾ നീട്ടുമ്പോഴൊക്കെ
പൊള്ളുന്നു പൊള്ളുന്നു എന്ന്
ആരും വിരൽ പിടിയ്ക്കാത്തൊരു
വെയിൽ കഷ്ണം.

ഞരമ്പുകളിൽ നീരുറവകൾ
ഒളിപ്പിച്ചു വെച്ച മരുഭൂമി.


ഞാൻ,

എപ്പോൾ വേണമെങ്കിലും
വീട് വിട്ട്
ഓടിപ്പോയേക്കാവുന്നൊരു കുട്ടി.
സ്നേഹം ഭിക്ഷ കിട്ടുമ്പോൾ
മാത്രം
എല്ലാ നിഷ്‌ഠകളും
തെറ്റിയ്ക്കുന്ന സന്ന്യാസി.

ഹൃദയങ്ങൾ സൂക്ഷിയ്ക്കാനൊരു അത്തിമരം.

തുന്നൽക്കാരിയുടെ വിരലുകളും
പാചകക്കാരിയുടെ രസമുകുളങ്ങളും
ചിത്രകാരിയുടെ സ്വപ്നങ്ങളും ഉള്ളവൾ.

വാക്കുകൾ പ്രസരിപ്പിയ്ക്കുന്ന
നക്ഷത്രത്തെ
വലം വയ്ക്കുന്ന ഒരാൾ.

ഞാൻ, 
ആരാണ് നീ എന്ന 
ചോദ്യത്തിന് മുൻപിൽ മാത്രം
മൗനി ആകാത്ത
ഒരുവൾ ;-).

Thursday

ആകാശത്തോളം കണ്ണുകൾ നിറഞ്ഞു
ചിരിച്ചിട്ടുണ്ടാവില്ല
ആരും.
ഒരു കവിതയിലേക്ക്
ഒരു നേർത്ത തുണിയിലേക്കെന്നപോലെ
എന്നിൽ നിന്ന് നിന്നെ
അരിച്ചെടുക്കണം.
അതെന്റെ അവസാനത്തെ കവിതയായ്
അച്ചടിയ്ക്കപ്പെടണം.
പ്രണയത്തിൻ്റെ കണ്ണുകളിലെഴുതുന്ന
മഷിയിൽ
നീ എന്ന പുഴ പിറക്കുന്നു.



എല്ലാ പ്രണയത്തിന്റെ ഒടുവിലും
ഒരാൾ മാത്രം ബാക്കിയാകുന്നു.
ആരെയും കാത്തിരിക്കേണ്ടതില്ലാത്ത
ഒരാളാകുന്നു.

Tuesday

നിനക്ക് മാത്രം ചിട്ടപ്പെടുത്താൻ കഴിയുന്ന സംഗീതം ഉണ്ട്
എന്റെയുള്ളിൽ.
നീ മൂളിപ്പാടുമ്പോൾ മാത്രം
ഞാൻ എന്നെ കേൾക്കുന്നത്
അതുകൊണ്ടാവണം.

Saturday

നാം പ്രണയത്തെക്കുറിച്ചാണോ
പ്രണയം നമ്മെ കുറിച്ചാണോ പറയുന്നത്
എന്നറിയാത്ത ഒരാൾ.
രണ്ടായാലും ഒരേ വാക്കുകൾ
കേൾക്കുന്ന  ഒരാൾ.
ഞാൻ!
എല്ലാ വാക്കുകളും സ്നേഹത്തെക്കുറിച്ച്
പറയുന്ന ഭാഷയാണ് ഞാൻ
പരിശീലിയ്ക്കുന്നത്.

വാക്കുകൾ പ്രസരിപ്പിയ്ക്കുന്ന
ഒരു നക്ഷത്രത്തിന് ചുറ്റും
ഭ്രമണം ചെയ്യുകയാണ് ഞാൻ.
അന്നേരങ്ങളിൽ
എന്നിൽ ഉണർന്നു പാടുന്ന
പക്ഷികളെയാണ് ഞാൻ
എല്ലായിടത്തും വരച്ചിടുന്നത്.
അന്വേഷിച്ചു തുടങ്ങിയത്, സ്നേഹത്തെക്കുറിച്ചാണ്.
അന്യോന്യം  കണ്ടെത്തുകയായിരുന്നു,നാം.

Friday

ഓരോ തവണയും മുങ്ങിപ്പോകുന്നത്
സ്നേഹത്തിലേക്കാണ്.

എന്നിൽ നിന്ന്
ഞാൻ വീണുപോയ
ആഴക്കടലിലേക്കാണ്.

Thursday

വാക്കുകളെല്ലാം അവൾക്കുള്ളതാണ്.
അങ്ങനെയെങ്കിൽ
അതിൽ ചില വാക്കുകൾ മാത്രമായ്
അവളോട് പറയുന്നതെങ്ങനെ?
ആകാശമാണ് ഞാൻ.
കണ്ട് നിൽക്കാമെന്നെല്ലാതെ
കൈകൊണ്ട് ഒന്ന് തൊട്ടു നോക്കാൻ പോലുമാവില്ല;
അവർക്കെന്നെ.
അറിയാമറിയാമറിയാം;
എന്നിരുന്നാലും
അടുത്തില്ലേയെന്ന്
തൊട്ടുനോക്കുന്നത് പോലെ,
സ്വപ്നത്തിലാണോ എന്ന്
നുള്ളിനോക്കുന്നത് പോലെ,
ചുണ്ടുകളിലൊന്ന്
നിന്റേതാണോ എന്റേതാണോ
എന്ന് തീർച്ചയില്ലാത്ത പോലെ
നിന്നെ എന്നിലിങ്ങനെ തിരയുന്ന ഞാൻ!
വെയിൽ ചായുന്ന നേരം
നിന്നിൽ
അഞ്ചിതളുള്ള മഞ്ഞപ്പൂവായ്
വിരിഞ്ഞു നിൽക്കണമെന്നുണ്ട്.
നിന്റെ സ്വപ്നങ്ങൾ 
സുഗന്ധമുള്ള വെളുത്ത പൂക്കൾ കൊണ്ട്
നിറയ്ക്കണമെന്നുണ്ട്.
ഞാൻ നിന്നിലേക്ക് വാതിൽ തുറക്കുന്ന
വസന്തമാണ്.
നീ പൂത്തു വിടരേണ്ടുന്ന വഴികളാണെന്റെ
സഞ്ചാരപഥം.

Wednesday

ഞാനവനിൽ ഉറങ്ങി ഉണരുന്നു.
ഞാനവനെ ജീവിതം കൊണ്ട് സ്നേഹിയ്ക്കുന്നു.
ഞാനവനോട് ഹൃദയം കൊണ്ട് മിണ്ടുന്നു.
ഞാനവനെ വാക്കുകളിൽ ഒളിപ്പിച്ചു വയ്ക്കുന്നു.
ഞാനെന്നോ അവനെന്നോ
വേർതിരിവുകളില്ലാത്തൊരു പ്രണയം ശ്വസിയ്ക്കുന്നു.
:-)
എഴുതിത്തുടങ്ങുമ്പോൾ എന്നിൽ നീ മാത്രമേയുള്ളൂ;
ജീവിച്ചു തുടങ്ങുമ്പോഴും.
ഞാൻ, വെയിൽ കായുന്ന മഞ്ഞ് .
നിന്നിൽ നനയുന്ന മഴ.
നിന്റെ നിഴലായ് ഒളിയ്ക്കുമ്പോൾ വെയിൽ.
നിന്റെ യാത്രകളിലെ കാറ്റ്.
നിന്നിലേക്ക് വാതിൽ തുറക്കുന്ന മേഘം.
നിന്നിലെ അത്യാഹ്ളാദങ്ങൾക്ക്  കടൽ.
ഓർമ്മകളിൽ പാഞ്ഞു പോകുമ്പോൾ പുഴ.
നിന്റെ മൗനത്തിന് കൂട്ടിരിയ്ക്കുന്ന ഹിമശിഖരം.
നിനക്ക് പാർക്കാൻ ഗുഹ.
നിന്നിൽ പടരുമ്പോൾ അഗ്നി.
നിന്നോട് ചേർന്നിരിയ്ക്കുമ്പോൾ നീ.
നിന്നിൽ നിന്ന് വേർപെട്ടാൽ കാണാതെയാകുന്ന ഞാൻ. 
നിന്റെ
ഹൃദയത്തിലല്ലാതെ
മറ്റൊരിടത്തും
തിരഞ്ഞു കണ്ടെത്താൻ കഴിയില്ല എന്നെ.

Tuesday

എന്നിൽ വിടരുന്ന പൂവുകളിൽ
നീ
തേനായ് നിറയുന്നു.

ഞാൻ
നീയെന്ന തേൻ നുകരാൻ
ശലഭമാകുന്നു.

നീ
എന്നിലെ ശലഭങ്ങൾക്ക്
നൃത്തം ചെയ്യാൻ
ആകാശമാകുന്നു.

ഞാൻ
നീയെന്ന ആകാശത്തിന്റെ
നിറങ്ങളാകുന്നു.

നീ
നിറങ്ങളിൽ നനഞ്ഞ മേഘമായ്
ആകാശം നിറയെ
എനിക്കായ് ചിത്രമെഴുതുന്നു.

ഞാനതിൽ നീയാകുന്നു ! 
നീയെന്ന സൂര്യൻ
എന്നിലുറങ്ങാൻ
ആകാശത്തിന്റെ ചുമരുകളിൽ
കറുത്ത ചായം തേച്ചു വയ്ക്കുന്നു.
ഞാൻ നിന്നെയുണർത്താതെ
ആ ചുവരുകളിൽ
നക്ഷത്രങ്ങൾ വരച്ചു വയ്ക്കുന്നു.
നാമിരുവരും
വെയിലും നിലാവുമെന്ന പോലെ
നിഴലുകൾ പിണച്ചു
ഒന്നിച്ചുറങ്ങുന്നു.


ഒരു പൂവ്
അവളിൽ ജലമാകുന്ന ഒരുവനെക്കുറിച്ച്
എഴുതുന്നു.

ഒരു പൂവ്
അവൾ പൂവായ് വിടർന്നത്
എന്തിനെന്ന് അറിയുന്നു.
ആ നിറവണിയുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌