Monday

എന്റെ നിശബ്ദത
ഒരു ജലാശയമാണ്.
അത്
നിന്നെ മാത്രം
പ്രതിഫലിപ്പിയ്ക്കുന്നു.
നിന്റെ ചുണ്ടുകളുടെ വൻകരകളെ ചുംബിയ്ക്കാൻ
ഞാൻ ഏകാന്തതയുടെ കടലുകളൊന്നിനെ കടമെടുക്കുന്നു.
പ്രണയം
പ്രാണന്റെ പലതുള്ളി
പ്രളയം.
പ്രണയമെന്നത് ഇന്നൊരു ഒരു പൂവിന്റെ പേരാണ്.
ഏതോ ജന്മത്തിൽ അത്
ഒരു പുഴയുടെ കണ്ണുകളെ കണ്ണാടിയാക്കിയ കാമുകനായിരുന്നു.
നാം
പക്ഷികൾ എന്ന് പേരുള്ള
ചിറകുള്ള മീനുകൾ.
നമുക്ക്
തുഴഞ്ഞു പോകാൻ
ആകാശമെന്ന കടൽ!
ചുറ്റിലും
നിന്റെ പേരിലെന്റെ വിരൽ തൊടുമ്പോൾ
ഇറ്റു വീഴുന്ന നിറങ്ങൾ.
പ്രണയത്തിൽ  നൃത്തം ചെയ്യുന്നു.
പ്രണയമെന്നിൽ നൃത്തം ചെയ്യുന്നു.

നിന്റെ ചുണ്ടുകൾ
ഓർമ്മകളുടെ
ചെമ്പരത്തിത്തോട്ടം.
നിന്റെ പ്രണയത്തിന്റെ ചിറകിൽ
ഞാൻ പക്ഷിയാകുന്നു.
ഉയരമെന്ന
അതിരുകളില്ലാത്തിടത്തേക്ക്
പറക്കുന്നു.

ഞാൻ -
നിന്നെ
വീണ്ടും കണ്ടുമുട്ടാനുള്ള ദിവസത്തിലേക്കിങ്ങനെ
അനേകമനേകം പ്രകാശവർഷങ്ങൾ
തീപ്പിടിച്ചു താണ്ടുന്ന
വാൽനക്ഷത്രം.
പ്രണയം
പ്രാണന്റെ ഒറ്റത്തുള്ളി.
അതിലാകവേ
എന്റെ ജീവന്റെ
മീൻപിടപ്പുകൾ!
നീ എന്ന വിത്തിൽ മുളയ്കുന്നു.
ആകെ പടരുന്നു.
നിന്റെ
പൂക്കാലമാകുന്നു.
ഉള്ളിൽ അത്ര ആഴത്തിൽ
ഒരാൾക്കൂട്ടത്തിന്റെ
മുദ്ര പതിപ്പിച്ചു വെച്ച ഏകാന്തത!
നിന്റെ കണ്ണുകളെ കണ്ണാടിയാക്കുന്നു.
മുഖം നോക്കിയിരിക്കെ
ഒരു മഹാസമുദ്രമെന്നിൽ
ഉറവ് കണ്ടെത്തുന്നു.
ഓർമ്മ എന്ന് പേരുള്ള ഒരു കടൽ ജീവിയാകുന്നു.
നിന്നെക്കുറിച്ചുള്ളതെല്ലാം മുറുകെപ്പിടിയ്ക്കാൻ
ഉടൽ നീളെ
കൈകൾ മുളയ്കുന്നു.
പ്രണയം -
മുഖം നോക്കിയിരിക്കെ
ഓർമ്മകൾ
ആമ്പലുകളായ് വിടരുന്ന
പ്രാചീന ജലാശയം.
നീ
ചേർന്നിരിയ്ക്കുമ്പോൾ നിലാവ് !
ഉമ്മ വയ്ക്കുമ്പോൾ നക്ഷത്രം!
നിന്റെ ചുണ്ടുകൾ
പ്രണയത്തിന്റെ വൻകരകൾ.
ഏകാന്തതയുടെ ഭൂകമ്പങ്ങൾ പേറുന്ന
മഹാസമുദ്രമായ് ഞാൻ
ചുറ്റിപ്പടരുന്നു.
ഓരോ വാക്കും അവസാനത്തേതെന്നത് പോലെ എഴുതുന്നു.
ഓരോ ചിത്രവും അവസാനത്തേതെന്നത് പോലെ വരയ്ക്കുന്നു.
നിന്റെ പ്രണയങ്ങളിൽ ഏറ്റവും അവസാനത്തേതായി ജീവിയ്ക്കുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌