Wednesday

നിന്റെ
മുഖചിത്രത്തിൽ നിന്ന്
ഓർമ്മകളിൽ നിന്ന്
ഉടലിൽ നിന്ന്
കോശങ്ങളിൽ നിന്ന്
ഞാൻ
പിൻവാങ്ങുന്നു.
എന്റെ ജീവിതത്തിലേക്ക് മടങ്ങുന്നു.
നിന്റെ പ്രണയമുള്ളതെന്ന്
അവിടെയാണ് എന്ന്
ഞാൻ
അറിയുന്നു.
കവിതകളേക്കാൾ മനോഹരമാണ് ജീവിതം.
അത് നാം തന്നെ എഴുതേണ്ടത് കൊണ്ട്,
ചില നേരങ്ങളിൽ നമുക്ക് മതിപ്പ് തോന്നുന്നില്ല എന്നേയുള്ളൂ.
അക്ഷരങ്ങൾ ഉടുത്തു നിൽക്കുന്ന ഓർമ്മകൾ എന്നെ സന്ദർശിയ്ക്കുന്നു.
അവരല്പം ഉറക്കെ സംസാരിയ്ക്കുന്നു.
നീ വന്നു വിളിച്ചെന്നോർത്ത് ഞാൻ,
വാക്കുകൾ നിറച്ചൊരത്താഴം ഒരുക്കിവയ്ക്കുന്നു.
ഞാൻ വിശ്വസിയ്ക്കുന്നത് കൊണ്ട് (എന്റെ) ദൈവമുണ്ട്.
ഞാൻ പ്രണയിക്കുന്നത് കൊണ്ട് (എന്നിൽ) പ്രണയവും ഉണ്ട്.
നിങ്ങളുടെ കവി പ്രണയത്തിലാണ്.
അവൻ
അവന്റെ പ്രണയിനിയുടെ കവിതയായ്
മാറിപ്പോയിരിക്കുന്നു.

നീ എന്ന വാക്കിൽ പറഞ്ഞു തുടങ്ങിയതെല്ലാം
കവിതയാവുന്നു.
നീ എന്ന ഓർമ്മയിൽ ഉണർന്ന പകലുകളെല്ലാം
പ്രിയപ്പെട്ടതാവുന്നു.
നിന്നിൽ അവസാനിയ്ക്കേണ്ട
കവിതകളും ഓർമ്മകളും പകലുകളും വാക്കുകളും
എന്നെ പൂർണ്ണമാക്കുന്നു.
എനിയ്ക്ക് എന്നോട് കൊതി തോന്നുന്നു.
നിന്നിലുണ്ട് ഞാനെന്നത്‌ കൊണ്ട്
നന്നായി
നിന്നെയൊന്ന്
നിനക്ക് സ്നേഹിച്ചുകൂടെ  എന്ന്
നിന്റെ ഞാൻ ചോദിച്ച ആ ദിവസം.

Monday


നിന്നിലെ കാടുകൾ പൂത്തു തുടങ്ങുമ്പോൾ
ഞാനാവണം അതിലെ മരങ്ങൾ മുളച്ച വിത്ത്!

 ആരും കേൾക്കാതെ
നാം
ഒന്നും പറയുന്നില്ല.
കാലങ്ങളോളം മിണ്ടാതിരിയ്ക്കുന്നു
എന്ന് തോന്നും.
എന്നാലൊരു വൃത്തം വരച്ചുണ്ടാക്കുന്ന ഘടികാരത്തിൽ
സൂചികളായ്
അതിനിടയിൽ പലവട്ടം
നാം
ചേർന്ന് നിൽക്കുന്നുണ്ട്.

Sunday

-" ഉള്ളിലുള്ള സന്തോഷത്തിന്, ആത്മവിശ്വാസത്തിന്, നല്ല ഓർമ്മകൾക്ക് ഒരു പേരുണ്ടായിരിക്കുക.
ആ പേരിനോട് ചേർന്ന് ഉള്ളിൽ നിറഞ്ഞിരിയ്ക്കുന്ന അനുഭവങ്ങളുണ്ടായിരിക്കുക.
ആ അനുഭവങ്ങളെ എപ്പോഴും അറിഞ്ഞു കൊണ്ടിരിയ്ക്കുക.

ആ വിസ്മയത്തെയാണ് പ്രണയം എന്ന ഒറ്റവാക്ക് കൊണ്ട്  പറയാൻ ശ്രമിയ്ക്കുന്നത്. "


-" ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? "

-" ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?  എന്നല്ല ചോദിയ്ക്കേണ്ടത്. ആരെയെങ്കിലും പ്രണയിക്കാതിരുന്നിട്ടുണ്ടോ എന്ന്? "

- "ആരെയെങ്കിലും പ്രണയിക്കാതിരുന്നിട്ടുണ്ടോ? "

- "ഉണ്ട്. പ്രണയത്തിൽ ആഗ്രഹങ്ങൾ ഒളിപ്പിച്ചു വെച്ചവരെ. ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ഒരു മാധ്യമമായ് പ്രണയത്തെ കണ്ട എല്ലാവരെയും പുറത്ത് നിർത്തിയിട്ടേ ഉള്ളൂ :-(

(ഏകാകികളുടെയും അപരിചിതരുടെയും പ്രണയം.)
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌