"ഞാൻ ആരെന്ന് ആര് അറിയണമെന്ന് ഞാൻ ആഗ്രഹിച്ചുവോ അവൾ മാത്രം അതറിയുന്നതിലെ ആനന്ദം" എന്ന വരിയികളിൽ ഒരു കവിതയുണ്ട്.
നിന്റെ കത്തിൽ ആ കവിത ഞാൻ കണ്ടെടുക്കുന്നു.
ദൂരത്തെക്കുറിച്ചും ഭയത്തെക്കുറിച്ചും ഞാനും ഓർത്തു
ഒറ്റമുറിയിടങ്ങൾ.
ഒഴിഞ്ഞയിരിപ്പിടങ്ങൾ.
യാത്രകൾ ഒഴിഞ്ഞു വീണ ചെരുപ്പുകൾ.
ദൂരങ്ങൾ അഴിച്ചു വെച്ച ഉടുപ്പുകൾ.
രാത്രിയ്ക്കും പകലിനും ഒരേ നിറമെന്ന കണ്ണടച്ചിരിപ്പുകൾ.
കണ്ണടച്ചിരിപ്പിലൂടെ ദൂരം ഏറെ.
പിന്നോട്ട് പിന്നോട്ട് പിന്നോട്ടെന്ന് ചുവടുകൾ.
പഴയ മുറി.
ഒരിയ്ക്കൽ ജീവിച്ചിരുന്ന പെൺകുട്ടി,
അവളുടെ ജനലുകൾ.
മരങ്ങളിലേക്ക്
ഇലകളിലേക്ക്
പച്ച നിറത്തിലേക്ക്
തുറക്കാൻ
അവളുടെ ജനലുകൾ.
അവളുടെ കാഴ്ചകൾ.
സൂം ചെയ്യുന്നു.
ഇലകൾ
ഇല ഞരമ്പുകൾ
ഉറുമ്പുകൾ
-വഴികൾ ഉണ്ടാകുന്നു.
ഇലകൾ
ഇലയരികുകൾ
അളവുകൾ
-വഴികൾ ഉണ്ടാകുന്നു.
ദൂരം ഉണ്ടാകുന്നു.
കാഴ്ചകൾ ഇരുപുറം നിറയുന്നു.
ഇല്ല.
തിരിച്ചു വരില്ലെന്ന് അവൾ ഒളിയ്ക്കുന്നു.
അവനവനെ പൂട്ടിയിട്ട അനേകം അലമാരകൾ.
ജീവിച്ചിരിക്കുന്നതിന്റെ ഒച്ചയനക്കങ്ങൾ
ഒന്നുമില്ലാത്ത ഒരു നേരം
ആരോ
നമ്മെ തിരഞ്ഞെത്തുന്നു..
നമ്മിലേക്കെത്താൻ
നാമെഴുതിവെച്ച വാക്കുകൾ അല്ലാതെ മറ്റൊന്നുമില്ലാത്ത
ഒരിടത്ത് ഇരുന്ന്
അവർ
നമ്മെ അന്വേഷിക്കുന്നു.
മനുഷ്യരിൽ നാം
ഏത് തരക്കാരായിരുന്നു എന്ന് അവർ ചിലത് ഊഹിക്കുന്നു..
ചിലത് കണ്ടെത്തുന്നു..
ചിലത് വീണ്ടെടുക്കപ്പെടാതെയും ബാക്കിയാവുന്നു..
ഭൂമിയിലെ ജീവിതങ്ങളെ പൂർണ്ണമാക്കുന്ന ചില രഹസ്യങ്ങൾ!
ഹാ! അതിസുന്ദരം
ചില കാലങ്ങളിൽ
' ഒരു സ്‌പേസിൽ '
നാം എത്തിച്ചേരും.
ഒന്നും തമ്മിൽ പറഞ്ഞില്ല എങ്കിലും
പരസ്പരം എല്ലാം കേൾക്കാനാകുന്ന
ഒരിടം.
അതി സുന്ദരം.
അതി ശാന്തം.
സൗമ്യം.
സൗഖ്യദായകം.
ഒരു വാക്ക് കൂടുതൽ പറഞ്ഞ്
അതിന്റെ പൂർണ്ണതയെ നാം തകർക്കുകയില്ല.
സ്വയം വിശദീകരിക്കാനായിപ്പോലും
അതിനപ്പുറം മറ്റൊരു ഇടത്തെ നാം അന്വേഷിയ്ക്കുകയുമില്ല.
ഷവറിനടിയിലേക്ക്,
കണ്ണാടികളിൽ,
തലയിണയ്ക്കടുത്ത്,
ഊൺമേശയിൽ,
പോക്കറ്റുകളിൽ ,
ക്യൂവിൽ,
കാത്തിരിപ്പിടങ്ങൾക്ക് അരികെ,
യാത്രയോടൊപ്പം
- ഇഷ്ടമുള്ള ഒരാളുടെ എഴുത്തുകൾ എവിടേയും കടന്നു ചെല്ലുന്നു.
(ആർക്കെങ്കിലും ഒരാൾക്ക് അങ്ങനെ ഒരാളാകുന്നതിനേക്കാൾ
വലിയ സ്വപ്നമില്ല എഴുത്തിനെക്കുറിച്ച് എന്റെയുള്ളിൽ.
ഒന്നിലേറെപ്പേർക്ക് അങ്ങനെ ഒരാളാകുന്നതിനേക്കാൾ വലിയ ആഘോഷവുമില്ല! )
അന്യോന്യം പ്രാണനായ രണ്ട് മനുഷ്യർ.
അത്ര പ്രിയമാണ് തമ്മിൽ.
അത്ര തന്നെ പ്രിയമേറിയതാണ് രണ്ട് പേർക്കും അവരുടെ ഉള്ളിലെ മുറ്റിയ ഏകാന്തതയോട്.
അതിൽ ആഴ്ന്ന് മുങ്ങുമ്പോൾ ഒരാൾക്ക് മറ്റെയാളെ ഓർമ്മ വരും.
ആ സാമീപ്യത്തിന് അതി തീവ്രമായ് ആഗ്രഹിയ്ക്കും.
തിരഞ്ഞു ചെല്ലും.
തമ്മിൽ കണ്ട് മുട്ടുമ്പോഴോ,
എവിടെയോ കളഞ്ഞു പോയെന്ന മട്ടിൽ -എല്ലായിടത്തും- ഓരോ വാക്കിലും- ഏകാന്തതയെ തിരയും.
അതില്ലാതെ ശ്വാസമില്ലെന്ന് രണ്ട് പേർക്കും തോന്നും.
അതിലേക്ക് നിശബ്ദം കുതറിമാറും.
തമ്മിൽ പറയാൻ കരുതി വെച്ചതെല്ലാം സ്വയം പറയും.
കേൾക്കും.
ഒരാൾ തന്നെ മറ്റെയാൾക്ക് വേണ്ടി ചോദ്യവും ഉത്തരവും ആകും.
പ്രപഞ്ചത്തിലേക്കുള്ള വഴികളെല്ലാം അടഞ്ഞു പോയാലും ചില്ലു പാത്രത്തിലെ തേൻകണത്തിലേക്ക് - യാത്രപുറപ്പെടുന്ന രണ്ട് ഉറുമ്പുകൾ -അവർ.
ചിലരുണ്ട്
- ചുറ്റിലും ചിലരുണ്ട് -
സുഹൃത്തുക്കളോ സ്നേഹിതരോ പ്രണയികളോ ആയിരുന്നാൽ
ജീവിതം കൊണ്ട് അന്യോന്യം ജീവിതങ്ങളിൽ മായാജാലങ്ങൾ സൃഷ്ടിയ്ക്കാൻ കഴിവുള്ളവർ.
എന്നാൽ എന്തുകൊണ്ടോ അത് സംഭവിക്കില്ല, സാഹചര്യങ്ങൾ എത്രയുണ്ടായാലും.
തമ്മിൽ അവർ ചേരാതിരിക്കുന്നിടത്ത് ജീവിതത്തിന് മറ്റൊരു രൂപപ്പെടലുണ്ട് :
ഒരു ഒറ്റത്തുള്ളി
-ഒരു ഇലത്തുമ്പിലോ മറ്റോ ഒരിടത്ത് ഇറ്റു വീഴാനാഞ്ഞു നിൽക്കുന്ന ഒരു തുള്ളി വെള്ളം -
തനിച്ചിരിപ്പിലൂടെ അത് നേടുന്ന ഒരാകാരം.
വരച്ചു പൂർത്തിയാക്കാനാവുന്നില്ല,
ആ ഏകാന്തതയുടെ ചിത്രം.