Wednesday

എത്ര ശൂന്യമാണ് എന്നിടം.
നിനക്ക് മാത്രമായ് നിറയാൻ
ഞാൻ
എന്നെത്തന്നെ ഒഴിച്ചിടുകയാണ്.
ഒന്നിച്ചൊരു യാത്ര പോകാതെയെങ്കിലും
നാം കണ്ട
ഭൂപടത്തിലില്ലാത്ത ദേശങ്ങൾ.
ഓരോ വാക്കും
എഴുതിക്കഴിയുമ്പോൾ
(നിന്നെക്കുറിച്ചുള്ള എന്റെ )
ഓരോ ആഗ്രഹങ്ങളിൽ നിന്നുമാണ്
ഞാൻ പിൻവാങ്ങുന്നത്.
:-)
നിന്റെ മീൻ ജീവിതത്തിന്
ഭൂമിയിൽ ഒറ്റസമുദ്രമേ
ഉണ്ടാകാവൂ
ഞാൻ എന്നാവണം അതിന് പേര്.

Tuesday

ഒരു നദിയിലൂടെ
ഒറ്റയ്ക്ക് തുഴഞ്ഞു പോകുന്നൊരാൾ
ആ നദിയെ
അറിയുന്ന പോലെയാണ്
ഞാൻ നിന്നെ
എന്റെ പ്രണയത്തിൽ
ചേർത്തു നിർത്തുന്നത്.
നാം
ഒരേതരം ഭ്രാന്തുകൾക്കിടയിൽ കണ്ടുമുട്ടുന്നു.
പരസ്പരം
ഉന്മാദമായ് മാറുന്നു.
നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്കിപ്പോഴും
എന്നെ
തിരഞ്ഞു പോകാൻ
ഒരിടമില്ലാത്തത്.
എന്നെ വിളിയ്ക്കാൻ
എനിയ്ക്കൊരു പേരില്ലാതെ പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്നിൽ മാത്രമായ്
എനിയ്ക്ക്
കാടും കടലും നിറയ്‌ക്കേണ്ടി വന്നത്.
മനസ്സിലല്ലാതെ
മറ്റൊരു മഴയിലും
ഞാൻ
നനയാതെ പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ ആകാശം
ഒരു ജനൽ ചതുരമായതും
എന്റെ കിളികൾക്ക് കൂടുകെട്ടാൻ
മരച്ചില്ലകളില്ലാതെ പോയതും.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഞാൻ വരച്ച പൂമ്പാറ്റകൾക്ക്
പൂക്കളിലെത്താൻ
കഴിയാതെ പോയത്.
സൂര്യനെന്നും ഒരേ കോണിൽ
ചുവന്ന് കത്തിയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
കറുത്ത ചായം പടർന്ന
ചുവരാണ്
രാത്രി എന്ന്
ഞാൻ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.
നനവ് പടർന്ന് മാത്രം 
നിറം പകരുമ്പോഴവിടെ 
നിലാവ് ഒഴുകിയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്നിൽ ഭൂപടങ്ങൾ ഇല്ലാതെ പോയത്.
ഞാൻ
വാതിലുകൾ തുറക്കാതിരുന്നതും
വഴി തിരയാതിരുന്നതും.
അപരിചിതമായ ഒരു ഭാഷയുടെ
അതിഥിയായ് ഞാൻ മാറിപ്പോയത്.
എന്നിലെ നഗരങ്ങൾ
പകലിലും ഉറങ്ങിപ്പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എന്റെ രാവിനും പകലിനും
ഒരേ നിറമായത്.
ഋതുഭേദമില്ലാത്തൊരു താഴ്‌വാരമെന്നിൽ
ഉറഞ്ഞുകിടക്കുന്നത്.
എന്നിലെ സമുദ്രങ്ങളിൽ
മീനുകൾ തുഴയാത്തത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
എനിയ്ക്ക് ഒരു പൂവിന്റെ മുഖവും
പക്ഷിയുടെ പേരും
ഇല്ലാതെ പോയത്.
എനിയ്ക്കൊരു
നദിയുടെ
കാറ്റിന്റെ
കാടിന്റെ
മേൽവിലാസം ഇല്ലാതെ പോയത്.

നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്
ഈ ജന്മത്തിലും ഞാൻ
പുനർജന്മങ്ങളെക്കുറിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നത്.


നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്



നീ വന്ന് വിളിയ്ക്കാത്തത് കൊണ്ടാണ്

Monday

നീ ഒരൊറ്റത്തുള്ളി മതി.

എവിടെയാണെങ്കിലും
എന്റെ പ്രാണന്റെ വേര്
അത് തിരഞ്ഞെത്തിക്കൊള്ളും.
എത്രയായിരം ശിഖരങ്ങളുമായാണ്
നീ
എനിക്കും ഈ വേനലിനുമിടയിൽ
 തണൽ വിരിച്ചു നിൽക്കുന്നത്!
നിന്നിലൂടൊഴുകുന്നൊരു നദിയാണെന്ന
മേൽവിലാസം മാത്രം മതി എനിയ്ക്ക്.
ആഴം കൊണ്ടറിയാം,
നിന്നിലെ
ആ മുറിവ്
ഞാനായിരുന്നു!

Sunday

എന്നിൽ നിന്നെ
കൊത്തി വയ്ക്കുന്ന
ശില്പിയാണ് പ്രണയം.
നീ വിരൽ തൊട്ടാൽ
ശിലയിൽ പ്രാണനൊഴുകും.
പ്രണയത്തിന് തീ പിടിച്ചാൽ
പച്ചമരങ്ങൾ പോലും കത്തും
പെരുമഴത്തു പോലും നിന്ന് കത്തും.

Saturday

എനിയ്ക്ക് ആ കഥ മാത്രം കേട്ടാൽ മതി.
ഒരേ വാക്കിന്റെയിരുപുറവുമിരുന്ന്
നീയും ഞാനും
സ്വപ്നം പോലും കാണാതെ
സുഖമായ് ഉറങ്ങിപ്പോയ
ആ കഥ.
ഒരു വാക്ക് കൊണ്ട് മാത്രമായ്
ജീവിതത്തെ മുഴുവൻ എഴുതാൻ കഴിയണമെങ്കിൽ
ആ വാക്ക്
പ്രണയം എന്നതായിരിക്കണം.

Thursday

ഒരുതവണ കേട്ടാലും
ഒന്നിലേറെത്തവണ കേട്ടാലും
ഒരുപോലെ
അപരിചിതമാണ്
ചിലർക്ക്
പ്രണയം എന്ന വാക്ക്!
ഓരോ തവണ ഞാൻ കുരിശിലേറ്റുമ്പോഴും
ഉയർത്തെഴുന്നേൽക്കാൻ
മൂന്ന് നാൾ പോലും
വേണ്ടതില്ലാത്ത എന്റെ ദൈവം- നീ.
നിന്നലെ ഓരോ മുറിവുകളും
ഞാനാണല്ലോ
എന്ന് ചോരപൊടിയുന്നു, ഓർമ്മകളിൽ.
:-(
അയൽക്കാരന്റേത് മാത്രമാണ് പ്രണയം.
നമ്മുടേതൊക്കെ ജീവിതം.
കടം പറഞ്ഞിട്ടില്ലാത്ത ഒരേയൊരു സ്നേഹം.
ഞാനപ്പോൾ നിന്നെ ഓർത്തു.
നീ ഞാനായി മാറിയത് അങ്ങനെയാണ്.
എന്റെ വേദപുസ്തകം!
വായിക്കുമ്പോൾ
ഒരിയ്ക്കൽ പോലും
എനിയ്ക്ക് മനസ്സിലാകുന്നില്ല
എന്റെ ദൈവം
എന്നെ സ്നേഹിക്കുന്നത്
എങ്ങനെയാണെന്ന്!
ഞാൻ
മുടി വളർത്തിയൊരു മരമാണെന്ന്
പറഞ്ഞ പെണ്ണ് !
വേരുകളാഴ്ത്തി
നിന്നിൽ വളരുന്നെന്ന്
പറഞ്ഞ പെണ്ണ് !
ആ പെയ്ത മഴയൊക്കെ
നീ ആയതുകൊണ്ടല്ലെ
ഞാനിങ്ങനെ
നനഞ്ഞു നിന്നതെന്ന്
പറഞ്ഞ പെണ്ണ് !
ആ മഴയെ അല്ലേ
വേനലിൽ
പൂവായ് അണിഞ്ഞതെന്ന്
ചിരിച്ചു പറഞ്ഞു
തലകുടഞ്ഞ്
മുടി വിടർത്തി
നിന്നെയൊളിപ്പിച്ചു വെച്ച
കുസൃതിപ്പെണ്ണ് !
ആകാശങ്ങളില്ലാതെയാകുന്നുണ്ട്.
ആരും കാണാത്തൊരു മഴയിൽ
നനയുന്നുണ്ട്


ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിലല്ല;
നീ ഇപ്പോഴുമെന്നെ കണ്ടെത്തിയിട്ടില്ല എന്നതിലാണത്ഭുതം!

Sunday

മുന്നൂറ്റി അറുപതിയഞ്ചു തവണ
നീ എന്ന്  എഴുതിക്കഴിയുമ്പോൾ
മുൻപത്തേക്കാൾ ഹൃദിസ്ഥമായിട്ടുണ്ടെനിയ്ക്ക്
നാം എന്ന വാക്ക്!

(365)
:-D
നിനക്ക് ആ കഥ ഓർമ്മയില്ലേ?!
നാം പറഞ്ഞവസാനിപ്പിച്ചിട്ടും
അവസാനിയ്ക്കാതെ
ബാക്കിയായ
ആ കഥ?
ചേർന്നിരിക്കുന്നുവെന്ന് ആരുമറിയാതിരുന്നിട്ടും
നീയില്ലാതെയില്ല ഞാനെന്ന്
നാം തമ്മിൽ പറഞ്ഞുകൊണ്ടേയിരുന്ന ആ കഥ.
ആ കഥയിലെ അടുത്തടുത്ത വാക്കുകളായി
തമ്മിൽ കണ്ടുകൊണ്ടേയിരിക്കുകയാണ് ഇന്നും നാം.

എത്ര പറഞ്ഞാലും
മതിവരാത്തൊരു കഥയുടെ
ആദ്യ വാചകത്തിൽ നിന്ന്
എന്നിലേയ്ക്ക് ഊർന്നിറങ്ങുന്ന
വള്ളിപ്പടർപ്പായ് ഇലകൾ നീട്ടുന്ന നീ.
അതിൽ നിന്നെന്നിലേക്ക് നിന്റെ
വാക്കുകളുടെ മഴ കൂടി പെയ്തിറങ്ങണം..
അതിലാകെ നനഞ്ഞു
പിന്നെ
പല രാത്രികൾ
പനിയ്ക്കണം.

നീ എന്ന താളത്തിലാണ്
എന്നെ ചിട്ടപ്പെടുത്തിയത്.
നിന്നെ
കേൾക്കാതെയാകുമ്പോൾ
എന്നിൽ
വരികൾ പോലും
ബാക്കിയില്ലാതാകുന്നു.

കണ്ടുമുട്ടിയപ്പോൾ നാം നഗ്‌നരായിരുന്നു.
ഇപ്പോൾ പരസ്പരം പുതപ്പുകൾ തിരയുന്നു.

Saturday

നീ മിണ്ടാതെയിരിക്കുമ്പോൾ ഭാരമേറുന്നതും
നീ  മിണ്ടിക്കൊണ്ടേയിരിക്കുമ്പോൾ എന്നെ ചിറകിലേറ്റുന്നതുമായ
ഒന്ന്
വാക്കുകളല്ലാതെ
മറ്റെന്താണ്!?
നീ ചേരുമ്പോൾ വാക്കുകൾ കവിതയായും
നീ കലരുമ്പോൾ പ്രാണൻ ജീവിതമായും
മാറുന്ന വിസ്മയമാണ്
ഭൂമിയിൽ എന്റെ ഇടമൊരുക്കുന്നത്.

ചിലപ്പോൾ തിരിച്ചു പോകാൻ തോന്നും;

നീ മിണ്ടാതെയിരിക്കുമ്പോൾ
വാക്കുകൾ  മാഞ്ഞു പോവുകയും
നീ തൊട്ടുനോക്കാതെയിരിക്കുമ്പോൾ
പ്രാണൻ നിശ്ചലമാവുകയും
ചെയ്യുന്ന നേരങ്ങളിൽ
തിരിച്ചു പോകാൻ തോന്നും.

ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള ജാലകം തുറന്ന്
വളരെ പതുക്കെ,
മന്ദമായ് ഒഴുകുന്ന നദിയെന്ന പോലെ
മടങ്ങിപ്പോകാൻ തോന്നും.
ഓരോരോ ജലകണമായ്
ആരുമറിയാതെ
ഒരു നദി മാഞ്ഞു പോകുന്നപോലെ
നീ ഇല്ലാതെയാകുന്നെന്ന തോന്നലിൽ നിന്ന്
ഒരു തിരിച്ചു പോക്ക്,
ഞാൻ മാത്രം പാർക്കുന്ന ആകാശഗോളത്തിലേക്ക്...
ഏറ്റവും അകലെയുള്ളൊരു നക്ഷത്രത്തിൽ നിന്ന്
പ്രകാശവർഷങ്ങൾ നീളുന്നൊരു യാത്ര
എന്നിലേക്ക്
നീ
തുടങ്ങിയിട്ടുണ്ടെന്ന ഉറപ്പിൽ ..

നീ  കാണാതെയിരിക്കുമ്പോൾ
നിറങ്ങളുപേക്ഷിയ്ക്കുന്ന
പൂക്കളാണ് എന്റെയുള്ളിൽ പൂവിടുന്നതെല്ലാം.

നിന്നെ കാണാതെയിരിക്കുമ്പോൾ
പൂക്കാൻ മറക്കുന്നു
ഞാൻ പാർക്കുന്ന കാട്!
എന്നെ കേട്ടുകൊണ്ടിരിയ്ക്കുമ്പോൾ ഞാൻ നിന്നെ ഓർക്കുന്നു.
നിന്നെ ഓർക്കുന്ന നേരത്തെല്ലാം ഞാൻ ജീവിച്ചിരിക്കുന്നു.

Friday

ഇടതും വലതും കൈവിരലുകൾ പോലെ
ചിലനേരങ്ങളിൽ നാം കാണാതെയാകുന്നുണ്ട്.
കനൽ തൊട്ടപോലൊരു പിടച്ചൽ
ഒരുപോലെ നാം അറിയുന്നുണ്ട് .
ഒന്നു ചേരുന്നതെന്നെന്ന് നാം
നമ്മിലെണ്ണം പഠിയ്ക്കുന്നുണ്ട്.
ഒരേ ഓർമ്മക്കോശങ്ങളിൽ
ഒരേ ആഗ്രഹങ്ങളിൽ
ഒരേനേരം
നാം വന്നുചേരുന്നുണ്ട്.
എന്നിട്ടും
ഇടതും വലതും കൈവിരലുകൾ പോലെ
ചിലനേരങ്ങളിൽ നാം കാണാതെയാകുന്നുണ്ട്.

നിന്റെ മറവിയേക്കാൾ മൂർച്ചയുള്ളതും
ഓർമ്മകളേക്കാൾ ഭാരമേറിയതുമായ
മറ്റൊന്നുമില്ലെന്ന തോന്നലിൽ
തടവിലാകുന്ന ചില ദിവസങ്ങളുണ്ടിങ്ങനെ!
ഭൂമിയുടെ വാതിൽ തുറന്ന്
എന്റെ ആകാശഗോളത്തിലേക്ക്
തിരിച്ചു പോകാൻ തോന്നുന്ന ദിവസങ്ങൾ!
ഞാനൊരു അക്ഷരമാണ്;
ചിലയിടത്ത് ഞാൻ ചേർന്നിരിക്കുമ്പോൾ
ആ വാക്ക് തന്നെ തെറ്റിപ്പോകുന്നു.
ചിലയിടത്ത് ഞാനില്ലാതാകുമ്പോൾ
ആ വാക്ക് തന്നെ തെറ്റിപ്പോകുന്നു.

നീ എന്ന വാക്കിലെന്റെ ചേർച്ചയെക്കുറിച്ചേ എനിക്കുറപ്പുള്ളൂ!
:-)

നീ എന്ന
ഒറ്റക്ഷരം കൊണ്ട് എഴുതാവുന്ന
ഒറ്റവാക്കാണ്
ഞാൻ!
നീ എന്ന വാക്കിലിങ്ങനെ
ഒറ്റയ്ക്ക് നില്ക്കാനാണെനിയ്ക്കിഷ്ടവും!
കാത്തിരിയ്‌ക്കേണ്ടെന്ന്
എന്നെ ഓർമ്മിപ്പിച്ചു
കടന്നു പോകുന്ന
നിന്റെ അസാന്നിധ്യം.
എന്നെ കാത്തിരിയ്ക്കുന്ന
ആകാശഗോളങ്ങൾ
എന്നിലേക്ക്
നിന്റെ അസാന്നിധ്യത്തിന്റെ ഒപ്പിട്ടയക്കുന്ന
യാത്രാരേഖകൾ!

:-(
അവളുടെ സങ്കടങ്ങളിലും നിരാശകളിലും അവൾ,
അവനായ് മാറുന്നുണ്ട്.
അവളുടെ പ്രതീക്ഷകളിലും ആഹ്ളാദങ്ങളിലും അവൾ,
അവനെ ഓർക്കുന്നുണ്ട്.
ഇനിയൊരിക്കൽ
അവളുടെ ജീവിതമായ്
അവനെ
അവൾക്ക്
പകർത്തി എഴുതണം.
അതിന് മാത്രമായ് 
അവൾക്ക് പിറക്കണം.
ആരാണ് ഞാനെന്ന്
എനിക്ക് പോലും മനസ്സിലാക്കാൻ
കഴിഞ്ഞത്ര
നീയായ്‌ മാറിപ്പോയ ഞാൻ!
മരണാനന്തരം എന്റെ പ്രാണൻ
നിന്റെയുടലിൽ ഉറങ്ങുന്നു;
നിന്റെ പ്രാണനിൽ ഉണരുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌