Thursday

നമുക്ക് അപരിചിതരെന്ന മേൽവിലാസം മതി.
നിശബ്ദരുടെ ഭാഷയും.

Wednesday

പ്രണയം എന്നതിന്
നീ
എന്നല്ലാതെ
മറ്റൊരു ഉപമ തോന്നാറില്ലിപ്പോൾ.
നിന്റെ ചെറിപ്പഴക്കൂടകൾ നിറയുമ്പോൾ
വസന്തം എന്നത് എനിക്കുള്ള പേരാകുന്നു.
നിന്നിലൊരു കാട്ടുമയിൽ
നിറം വിടർത്തുമ്പോൾ
അപരിചിതമായ മേഘങ്ങൾ
എന്റെയുള്ളിൽ കറുക്കുന്നു.
എന്റെ തീരങ്ങളെ തിരയെടുക്കുമ്പോൾ
അകലെയിരുന്ന്
നീ ഒരു മീനിനെ വരയ്കുന്നത് ഞാനറിയുന്നു.
എന്റെ വിരലുകൾ
മാൻ രൂപം പൂണ്ട് കിതയ്ക്കുമ്പോൾ
നിന്റെ താഴ്വാരങ്ങളിൽ
വിറച്ചു നിൽക്കുന്ന
ഇളംപുല്ല് എനിക്ക് ശ്വസിക്കാനാകുന്നു.

Tuesday

ഉച്ചത്തിൽ സംസാരിയ്ക്കാൻ അറിയാത്ത
ഒരു കവിത
അതിന്റെ ചുണ്ടുകൾക്കിടയിൽ
നിന്നെ
ഒളിപ്പിയ്ക്കുന്നു.

Saturday

നീ
നീ
നീ മാത്രമെന്ന്
എന്റെ ചുറ്റിലും
നൃത്തം വയ്ക്കുന്ന
അനേകം പകലുകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ നിർത്താതെ
ഉമ്മവയ്ക്കുന്ന
അനേകം വാക്കുകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നോട് പറയുന്ന
ഓറഞ്ച് മത്സ്യങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്റെ കൈപിടിച്ചലയുന്ന
ആകാശത്തെ ആട്ടിന്പറ്റങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെയാകെ വിരലുകളാക്കുന്ന
പച്ചത്തലപ്പുകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ ഉന്മാദിയാക്കുന്ന
നഗരരാത്രികൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ ചെവിമുറിഞ്ഞവനാക്കുന്ന
സൂര്യകാന്തികൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ ആരും കേൾക്കാത്തൊരു
പാട്ടാക്കി മാറ്റുന്ന
വനാന്തരങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നിൽ നിറമാകെ പടർത്തുന്ന
ഋതുഭേദങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ മൗനിയാക്കുന്ന
വേലിയേറ്റങ്ങൾ.

നീ
നീ
നീ മാത്രമെന്ന്
എന്നിൽ നിന്ന്
എന്നെ മായ്ചുകളയുന്ന
പ്രാചീനതകൾ.

നീ
നീ
നീ മാത്രമെന്ന്
എന്നെ നീയാക്കുന്ന
വിസ്മയം നിറച്ച
നിന്റെ പ്രണയം.

നീ
നീ
നീ മാത്രമെന്ന്
നിർത്താതെ
നിർത്താതെ
നിർത്താതെ എന്നോട് പറയുന്ന
നിന്റെ
നെഞ്ചിടിപ്പുകൾ.   
സ്നേഹം കൊണ്ട്
കൈകാൽ മുളച്ച മനസ്സിനുണ്ടോ അറിയുന്നു
അതിന്റെ കടിഞ്ഞാൺ സൂക്ഷിച്ച സ്ഥലമേതെന്ന്.


നിന്നിൽ ഉറക്കമാണ്,
ഒരു സ്വപ്നം, സ്വപ്നത്തിൽ ഉറങ്ങിക്കിടക്കുന്നത് പോലെ .
നിന്നിൽ ഉണർന്നിരിക്കാറുമുണ്ട്;
ഒരു പകൽ, വെയിലിൽ ഉണർന്നിരിക്കുന്നത് പോലെ.



 

ഇതുവരെ ജനിച്ചിട്ടില്ലാത്ത ഒരുവളോടൊപ്പം

ഇങ്ങനെ
ചുറ്റിനടക്കുന്നത്
നിനക്ക് 
ഇഷ്ടമാകുന്നുണ്ടോ?
അവളുടെ
വിരലുകൾ
വാക്കുകൾ
വിറയലുകൾ
ഭ്രാന്തുകൾ
നിർത്താതെയുള്ള ഈ പിറുപിറുപ്പ്
നിനക്ക് 
ഇഷ്ടമാകുന്നുണ്ടോ?
ഇതു വരെ ജനിയ്ക്കാത്ത നിന്നെയാണ്
എനിക്ക് ഇഷ്ടമെന്ന് 
ഇതു വരെ ജനിയ്ക്കാത്ത നീയാണ്
എന്റെ പ്രാണനെന്ന്
ഇനി ഒരിയ്ക്കലും
നീ ജനിയ്ക്കേണ്ടതില്ലയെന്ന്
അവളോടെന്നും പറയാറുണ്ടോ?
ഇനിയും ജനിച്ചിട്ടില്ലാത്ത
നിന്നോടൊപ്പം
ഇനിയും ജനിച്ചിട്ടില്ലാത്ത
ഞാൻ എന്ന്
ഇനിയും ജനിച്ചിട്ടില്ലാത്ത
നമ്മളിങ്ങനെ ..
എന്ത് രസ്സാണ് , ല്ലേ?
എനിക്കിന്ന് തുന്നിക്കിട്ടിയ
ആകാശക്കുപ്പായത്തിലൊരു
മേഘക്കുടുക്ക്.
നീ നട്ടു നനച്ച
മരങ്ങളുടെ നാരുകൾ.
അരികിലൊരിടത്ത്,
ആരും കാണാത്ത ഒരിടത്ത്
നീ കണ്ട
കനവുകളിൽ ഒന്നിന്റെ
ഞാവൽക്കറ.

Friday

ഭാഷ പ്രണയത്തിന്റേതല്ലേ!
പറഞ്ഞില്ലെങ്കിലും
ഉച്ചത്തിൽ കേൾക്കും!!
ഒന്നുണർന്നാൽ കൈവിട്ടു പോകുന്ന
സ്വപ്നത്തിന്റെ കൈപിടിച്ചു നിൽക്കുന്നു.

നിന്റെ സ്വപ്നത്തിൽ ഞാൻ വന്നിരുന്നു,
എന്റെ ഉറക്കങ്ങളെ തിരിച്ചെടുക്കാൻ.
നിന്നിൽ ഞാൻ വച്ചിട്ടു പോയ എന്നെ.

എന്തെല്ലാം തിരിച്ചെടുക്കേണ്ടതുണ്ട്
നിന്നിൽ നിന്നെന്നെ തിരിച്ചെടുക്കാൻ:
ജാലകപ്പടിയിലെന്റെ വിരലുകൾ.
തലയണിക്കടിയിൽ ചുരുട്ടിവെച്ച ചുണ്ടുകൾ.
കാന്താരി ചുവട്ടിലെ കുസൃതിച്ചിതമ്പലുകൾ.
ശതാവരിപ്പടർപ്പിലെ മണം.
ശംഖുപൂവിലെന്റെ ഞരമ്പുകൾ.
മുറ്റത്തെവിടെയോ
ഉണങ്ങിക്കിടക്കുന്നോരോർമ്മ.
വാഴക്കന്നിനിടയിൽ അഞ്ചാറു വാക്കിൻ തയ്യുകൾ .

തീരുന്നില്ല.....
ഭൂമി മുഴുവൻ പന്തലിച്ചു നിൽക്കുന്നൊരു
വീട് കെട്ടി പാർത്തിരുന്നല്ലോ നമ്മൾ!  

Thursday

പ്രണയം എപ്പോഴും തനിച്ചൊരനുഭവമാണ്,
പ്രണയിനിക്ക് പോലും
ചിലപ്പോഴത് പകുത്തെടുക്കാൻ കഴിയണമെന്നില്ല.
അത്
ചൂണ്ടയിൽ കൊത്തിയ ഏതോ ഒരു മീനല്ല.
വലയിൽ കുരുങ്ങിയ ഏതോ ഒരു കിളിയല്ല.
തിടുക്കത്തിൽ പൊട്ടിച്ചെടുത്ത ഏതോ ഒരു പൂവല്ല.
അത് കൂട്ടത്തിൽ ഒന്നല്ല.
അത് ഏതോ ഒന്നല്ല.
അത് ഒറ്റ നക്ഷത്രമാണ്.
ആ ഒരാളെന്ന്
പ്രാർത്ഥനകൾ
കോർത്തിടുന്ന
ഒറ്റപ്രാണൻ 
നാമിരുപേർ
ജനിയ്ക്കാനിരിയ്ക്കുന്നവർ.
ചുറ്റിലും പുല്ല് 
അഴിച്ചു വെച്ച നാക്ക്.
ചുറ്റിലും നനവ്
മഴയെന്ന വാക്ക്.
ആഴത്തിലതിന്റെ ചുഴികൾ,
അതിരറ്റ വഴികൾ.
നാമിരുപേർ
ജനിയ്ക്കാനിരിയ്ക്കുന്നവർ.

നീ പാർക്കുന്നയിടത്ത്
ഇന്ന്
ഏത് പ്രാണനാകണം എന്നാണ്.
എത്ര കൈകൾ കൊണ്ട്
നിന്നെ അടക്കിപ്പിടിയ്ക്കണം എന്ന്.
എത്ര ചുണ്ടുകൾ
ഉമ്മകൾ കൊണ്ട് നിറയ്ക്കണം എന്ന്.

നിനക്ക് പ്രാണൻ
ഇന്ന്
എന്താണ് എന്നാണ്.
മുടി പടർത്തിയ  നിഴലുകൾ?
ചെതുമ്പലുകളുടെ തുഴകൾ?
മരപ്പൊത്തുകളുടെ ഉഷ്നഗന്ധങ്ങൾ?

ചുറ്റിപിണഞ്ഞിട്ടും മതിയാകാതെ
എന്നിലെ 
വാക്കിന്റെ വിരലുകൾ.

നിനക്ക് പാർക്കാൻ
ഇന്ന്
ഏതിടമാകണമെന്നാണ്.
കടുംപച്ചക്കാട്?
കടൽമുറ്റങ്ങൾ ?
കൂർക്കക്കൊട്ടാരങ്ങൾ?
വെയിൽ പാർക്കുന്ന ഗുഹകൾ?
സൂര്യകാന്തിയുടെ വൃത്തങ്ങൾ?
ശംഖുപുഷ്‌പത്തിന്റെ നേർത്ത ഞരമ്പുകൾ?

വീട് കെട്ടിയിട്ടും കെട്ടിട്ടും മതിയാകാതെ
എന്നിലെ 
വാക്കിന്റെ വെയിൽപ്പാടങ്ങൾ.

Wednesday

നിനക്ക് ഞാനെന്റെ മഞ്ഞമുയലുകളെ തരുന്നു.
പെട്ടന്ന് പച്ചയായ് ഓടിപ്പോയ മഞ്ഞ സിഗ്നലുകൾ.
കാണുമെന്ന് കാത്തു നിന്ന മഞ്ഞ മഴക്കാലങ്ങൾ.
മഞ്ഞമറിഞ്ഞൊഴുകിയ ആൾക്കൂട്ടം.
മഞ്ഞ വെളിച്ചം പതിച്ച നിഴലുകൾ.

നീ അടക്കിപ്പിടിയ്ക്കുമ്പോൾ
ഞാൻ മഞ്ഞമുയലാകുന്നു.
നിന്റെ നഖങ്ങളിൽ നാവുചേർക്കുന്നു.
നീയപ്പോൾ ആകെ ചുവന്ന
താഴ്വാരമാകുന്നു.

എനിക്ക് നിന്നിൽ
ഒളിച്ചിരിക്കാൻ
മഞ്ഞ ഇലകൾ കോർത്ത
മരങ്ങൾ വേണം.
നിന്റെ നിറം പകർന്ന മഞ്ഞ മരങ്ങൾ.

നിനക്ക് ഞാനെന്റെ മഞ്ഞമുയലുകളെ തരുന്നു.
അന്ന് നാം കൺനനച്ച മഞ്ഞ സിഗ്നലുകൾ.
കാണാതെ കാത്തു നിന്ന മഞ്ഞ വേനലുകൾ.
എന്റെ വീട്ടിലെ മഞ്ഞ ജനലുകൾ .
എന്റെ മഞ്ഞമൂക്കൂത്തി.

നീ കയ്യിലെടുക്കുമ്പോൾ
ഞാൻ മഞ്ഞമുയലാകുന്നു.
നിന്റെ വയറ്റിൽ മൂക്കുരസ്സുന്നു.
നീയപ്പോൾ പച്ച തളിരിട്ട
നാട്ടിൻ പുറമാകുന്നു.

എനിക്ക് നിന്നിൽ
ഒളിച്ചിരിക്കാൻ
മഞ്ഞ വെയിൽ നിറച്ച
മാളങ്ങൾ വേണം,
നിന്റെ മണം നിറഞ്ഞ മഞ്ഞ മാളങ്ങൾ.
ഒരു പകൽ മുഴുവൻ
പ്രണയമെന്ന നഗരത്തിലൂടെ നടന്ന്
ഇരുട്ടിൽ
നാം തിരിച്ചു വരുന്നു.
കൈകളിൽ നോക്കി
വച്ചുമാറിപ്പോയ വിരലുകൾ എന്ന്
കണ്ടുപിടിയ്ക്കുന്നു.
വാക്കുകളുടെ വേലിയിറക്കത്തിൽ
നാം നടന്നു ചെന്ന
പേരില്ലാത്തുരുത്തിൽ
ഉമ്മകളുടെ കുടിൽ കെട്ടിപ്പാർത്തത്
ഓർത്തെടുക്കുന്നു.
ഒരു പകൽ മുഴുവൻ
ഒന്നിച്ചിരുന്ന്
വറ്റിച്ചുവറ്റിച്ച
വാക്കുകളുണ്ട് ഉള്ളിൽ.
ഇന്ന് രാത്രിയിൽ
ഭൂമിയെ പൊതിയുന്ന മഴയ്ക്ക്
എന്റെ പേരാണ് ;
കാറ്റിന്
നിന്റെ മണവും.

ഇനിയൊരിയ്ക്കൽ
ആൾക്കൂട്ടത്തിനിടയിൽ കണ്ടുമുട്ടുമ്പോൾ
നാം എന്ത് ചെയ്യും?
ഒന്ന് തൊട്ടാൽ
തമ്മിലൊട്ടിപ്പോകുമെന്നോർത്ത്
പ്രതിമകളായ്
കണ്ണിൽ നോക്കുമോ?
സ്വകാര്യങ്ങളുടെ
നാഡിമിടിപ്പിന് കാതോർത്ത്
ജീവിച്ചിരിപ്പുണ്ടായിരുന്ന കാലം
ഓർത്തെടുക്കുമോ?
നിന്നെ ഓർക്കുമ്പോൾ
എന്റെ കണ്ണാടിവാവേ എന്ന്
എന്റെ സങ്കടങ്ങളെ നോക്കി
ചിരിയ്ക്കുന്നു.
എവിടെയാണിവിടം?
കാലമേതാണ്?
എഴുത്തിന്റെ കായകൾ പൊട്ടുന്നു.
എന്നെയാകെ മൂടുന്നു.

ആഴമേറുന്ന
അതിരുകൾ അറ്റ് പോകുന്ന
നിറമെന്നപോൽ
നീ എന്ന ജലത്തിൽ
പരക്കുന്നു.

ചില ഒൻപത് മണി നേരത്ത്
ദീപ്തി നവാളും ഫാറൂഖ് ഷേയ്‌ഖുമാകും
ചില രാവിലകളിൽ
ശോഭയും വേണു നാഗവള്ളിയും.
പുസ്തകങ്ങളെടുക്കും.
പരിചയമില്ലാത്ത ക്യാംപസ് എന്ന
പരിഭ്രമമുണ്ടാകില്ല.
നാമവിടെ മുൻപേ പഠിച്ചവർ തന്നെയാകും.
അവരുടെ കണ്ണുകളും ചുണ്ടുകളും
അണിഞ്ഞിട്ടുണ്ടല്ലോ.
ആ പാട്ടുകളെല്ലാം മ്യൂട്ട് ചെയ്ത്
അവിടെയെല്ലാം നടക്കും.
ഉച്ചവെയിൽ കൊള്ളും.
മരങ്ങളെ കരയിക്കും.
ലൈബ്രറിയിൽ ഒളിച്ചിരിയ്ക്കും.
ക്ലാസ് മുറികളെ ഉമ്മവയ്ക്കും.
വൈകുന്നേരം തിരക്കുപിടിച്ച ബസ്സിന്റെ
വാതിൽക്കൽ നിന്ന്
കൈകൾ വീശി
കാറ്റിലേക്ക് മടങ്ങിപ്പോകും.

ഒരുപാട് സ്വകാര്യങ്ങളിൽ
അവളുണ്ട്.
അതിന്റെ നിശബ്ദത
അവൾക്ക് ചുറ്റിലും
ഒച്ചവയ്ക്കുന്നു.
അത്രമേൽ തനിച്ചെന്ന്
ഓരോ പിടപ്പിലും
അവളോർക്കുന്നു.
പിറന്നിട്ടില്ലാത്തൊരു കാലത്തിലേക്ക്
യാത്ര പോകുന്നു.
നിന്നെ കാത്തിരിയ്ക്കുന്നു.

 നിന്റെ കണ്ണിലെ മിന്നാമിന്നി 

എന്റെ നെഞ്ചിലെ കാട്ടു തീ.

രണ്ടിനും ഒരേ പേര്.

പ്രണയം.

Tuesday

ഓരോ പകലൊടുവിലും
നീയില്ലാതൊറ്റയ്‌ക്കെന്ന ഓർമ്മയിൽ
ഇതുവരെ ജനിച്ചിട്ടില്ലാത്തൊരുവളെപ്പോൽ
ഭൂമിയിൽ നിന്ന് മടങ്ങുന്നു.
അസാധാരണമായ ഒരിടത്ത് ചെന്നെത്തുന്നു. പായൽ ചിത്രങ്ങളാകുന്നു. നഖം കൊണ്ടൊന്ന് കോറി നിന്റെ പേര് വരച്ചിടണമെന്നുണ്ട്, ഉടൽ മുളയ്ക്കുമോ എന്നോർത്ത് മതിലുകൾ അരുതെന്ന് വിലക്കുന്നു അസാധാരണമായ ഒരിടത്ത് ചെന്നെത്തുന്നു. ഒരു നിശ്ചലജലാശയം പേറുന്നു. ഒരു കല്ലെടുത്തെറിഞ്ഞ് നിന്നെ ഉണർത്തണമെന്നുണ്ട്. അരുതരുതെന്നാർത്ത് മരങ്ങൾ ഇലനാവുകൾ കൊഴിച്ചിടുന്നു. അസാധാരണമായ ഒരിടത്ത് ചെന്നെത്തുന്നു. മരണമെന്ന് പേരിടുന്നു. നീ ഉണരുന്നു. നാം ഉടലുകൾ പേറുന്നു. തമ്മിൽ കൈകോർത്തു നടക്കുന്നു.

Monday

എനിക്കാരേയും പ്രണയിക്കാതിരിക്കാൻ കഴിയുന്നില്ല.

എഴുതിയെഴുതി അസാധാരണമായിപ്പോയ ഒരു സ്നേഹം അനുഭവിയ്ക്കുകയാണ് ഞാൻ, എല്ലാവരിൽ നിന്നും.
അതീവ രഹസ്യമായി.

എനിക്കാരേയും പ്രണയിക്കാതിരിക്കാൻ കഴിയുന്നില്ല.
എന്നെ ആരും പ്രണയിക്കാതെയിരിക്കുന്നില്ല.

നിനക്ക് തോന്നുന്നുണ്ടോ നീ എന്നെ പ്രണയിക്കുന്നില്ല എന്ന്.
നിനക്ക് തോന്നുന്നുണ്ടോ അത് ഞാൻ അറിയുന്നില്ല എന്ന് .

അത്ര നിശബ്ദമെന്ന് മാത്രം.
എനിക്ക് പോലും കേൾക്കാൻ കഴിയാത്ത അത്രയും നിശബ്ദം.

Sunday

നാമിരുപേർ
നാവികർ,
പ്രണയമെന്ന കടലിൽ
കപ്പലുപേക്ഷിയ്ക്കുന്നു.

ഇനി വേണ്ട പാർപ്പിടങ്ങളെന്ന്
നാം പാർത്ത  
തുറകളെ ഒഴുകുന്നു.
ഇനി വേണ്ട ഓർമ്മകളെന്ന്
നാം തൊട്ട  
മനുഷ്യരെ മറക്കുന്നു.
ഇനി വേണ്ട തുഴകളെന്ന്
നമ്മിൽ 
വേരുകൾ പൊടിയ്ക്കുന്നു.
ഇനി വേണ്ട തിരകളെന്ന്
നാം  
ഇലകളായ് തളിർക്കുന്നു.

ആ കടലിനാഴത്തിൽ
പ്രാണന്റെ
നങ്കൂരമിറക്കുന്നു.
അസ്ഥികളിൽ
ഉപ്പുചാലിച്ച്
ഒരു കാടിനെ
പെറ്റുപോറ്റുന്നു .

നീ എന്ന ചെറുദ്വീപ്
തകർന്നടിഞ്ഞ കപ്പൽ പോലെ.
ഞാനെന്ന ആകാശം
അതിൽ
കാലുകളാഴ്ത്തുന്നു.
നിന്നിലാകെ വിത്തുകൾ പൊട്ടുന്നു.
നീയും ഞാനും
ഒരു കാടിന്
അച്ഛനുമമ്മയുമാകുന്നു.
ആകാശമേ എന്ന്
ഉയിരിലാകവേ
കണ്ണുകൾ പൊടിയ്ക്കുന്നു.
ആഴമേ എന്ന്
ഉടലാകവേ
ഒരു ചിപ്പിയിലൊളിയ്ക്കുന്നു.
ആർത്തലച്ച തിരകളിലൊന്നിൽ
ഓർമ്മകളുടക്കി
നിന്റെയുള്ളിൽ
നീലിച്ച
ഒരു കടലായി പരക്കുന്നു.

ദൂരങ്ങളറ്റുപോയ
ചലനത്തെ
തിരക്കൈകളാലെടുക്കുന്നു.
ഉടലാകെ തിരഞ്ഞു കിട്ടിയ
വേരുകളെ ചേർത്തു വെച്ച്
നീയെന്ന
കടൽ
ഞാനെന്ന
കാടിനെ
വളർത്തുന്നു.

തന്റേതായ ദൂരങ്ങളെ മറക്കുന്നു.
കടലിന്റെ ഇഷ്ടങ്ങളിൽ
സഞ്ചാരങ്ങളുടെ ഓർമ്മദ്വീപായി
തകർന്നടിഞ്ഞ കപ്പൽ ഞാൻ
ദ്രവിച്ചു തീരും മുൻപേ
മറവികളിലൊരു കാടിന്റെ
പച്ചത്തണലറിയുന്നു.

Friday

ഇവിടെ
രാത്രിയാകുമ്പോഴും
ഇരുട്ടുന്നതേയില്ല;
നിനക്കവിടെ പകലാണല്ലോ, ല്ലേ?

ചിലരെ കാണുവാൻ വേണ്ടി മാത്രമാണ്
സൂര്യൻ
കിഴക്കുദിയ്ക്കുന്നത്.
കാണാതെയാകുമ്പോൾ
കരഞ്ഞുകരഞ്ഞൊരു
കടലാകും.
മുങ്ങിത്താഴും.
ഇനി തിരിച്ചുവരേണ്ടെന്നൊരു
ഇരുട്ടിനെ പുതയ്ക്കും.
എന്നാലും ഉറങ്ങാൻ മനസ്സ് വരില്ല,
കാണേണ്ടയാൾ നാളെ പുലർച്ചെ
കാത്തു നിൽക്കുന്നുണ്ടെങ്കിലോ ! 

Monday

നിന്നോട് ഒരുപാട് മിണ്ടണമെന്ന് തോന്നുന്നു.
ഓരോ കോശവും
ഓരോ നാവാകുന്നു.
ഉടൽ നീളെ
ചുണ്ടുകളുടെ വാതിൽ തുറക്കുന്നു.
ഒരു നാൾ
എന്നെ മറക്കണമെന്ന്
നിനക്ക് തോന്നുമ്പോൾ
നിന്റെ
ഏത് ഓർമ്മയിലാണ്
എന്നെ നീ
ഒളിപ്പിച്ചു വയ്ക്കുക?

ഒരു നാൾ ഞാൻ
തീർത്തും
നിശബ്ദയായാൽ
ഏത് ശബ്ദം കൊണ്ടാണ്
നീ എന്നെ
വീണ്ടും
കേൾക്കുക?

ഒരു നാൾ ഞാൻ
തീർത്തും
മാഞ്ഞുപോയാൽ
ഏത് നിറം കൊണ്ടാണ്
നീ എന്നെ
വീണ്ടും
വരച്ചെടുക്കുക?

ഒരു നാൾ ഞാൻ
തീർത്തും
ഒഴുകി പോയാൽ
ഏത് കടൽ വറ്റിച്ചാണ്
എന്നെ നീ
തിരിച്ചെടുക്കുക?

ഒരു നാൾ ഞാൻ
തീർത്തും
ബാഷ്പമായാൽ
എന്നെ നീ
ഏത് മേഘച്ചോട്ടിലാണ്
കാത്തുനിൽക്കുക?

ഒരു നാൾ
എന്നിലെ ആൾക്കൂട്ടം
എന്നിലാകെ ചിതറിയോടുമ്പോൾ
ഏത് പേർ വിളിച്ചാണ്
എന്നെ നീ
നിന്നോട് ചേർക്കുക?
നിന്റെ ധ്യാനത്തിന്റെ
പച്ചഞരമ്പുകൾക്ക്
എന്തൊരു ഉണർവ്വാണ്,
എന്തൊരു ഊർജ്ജമാണ്!
പ്രിയനേ
നിന്റെയൊപ്പമല്ല;
നിന്റെയുള്ളിലെന്നും
ഞാനെന്ന
ആ നദി നനയട്ടെ. 
എന്നിൽ നിറയെ
നനവു പാടങ്ങളാണ്.
അതിൽ നീളെ
നീ
ഭൂമിയുടെ വിത്തുകൾ
പാകുന്നു. 
എന്റെ വാക്കിന്റെ കൂട്ടിൽ
നിന്റെ ശബ്ദത്തിൽ
ചിലയ്ക്കുന്ന പക്ഷി,
ഞാൻ
അതിന്റെ ചിറകുകളിൽ
ഒളിച്ചിരിയ്ക്കുകയാണെന്നറിയാതെ,
എന്നോടതിന്റെ 
ആകാശമാകാൻ പറയുന്നു.

Sunday

പ്രിയപ്പെട്ടവളേ,
നിന്നിലെ ആൾക്കൂട്ടം കൊണ്ട്
എന്നെ
ശ്വാസം മുട്ടിയ്ക്കുക.

നിന്നിലെ
മന്ത്രവാദിനിയ്‌ക്ക്
തുന്നൽക്കാരിയ്‌ക്ക്
കൈനോട്ടക്കാരിയ്ക്ക്
കാന്താരിയുടയ്ക്കുന്നവള്ക്ക് 
കപ്പവാട്ടുന്നവൾക്ക്
 പ്രാർത്ഥിയ്ക്കുന്നവൾക്ക്
തട്ടമിടുന്നവൾക്ക്
പുസ്തകമെഴുതുന്നവൾക്ക്
കണക്കുകൾ തെറ്റിക്കുന്നവൾക്ക് 
ചെമ്മീൻ നുള്ളുന്നവൾക്ക്
സൈക്കളോട്ടക്കാരിയ്ക്ക് 
മയിലാഞ്ചി മണക്കുന്നവൾക്ക്
പേൻ നോക്കുന്നവൾക്ക്
ഗർഭം വഹിയ്ക്കുന്നവൾക്ക്
നിന്നിലെ
അനേകമനേകം
അവൾക്ക്
ഇവൾക്ക്
മറ്റൊരുവൾക്ക്
എന്നിലേക്കുള്ള വഴി
പറഞ്ഞു കൊടുക്കുക.
അവരുടെ
തിടുക്കത്തിലുള്ള
കാൽച്ചവിട്ടുകൾ കൊണ്ട്
എന്നിലെ
തെരുവിലാകവേ
പൊടിപറക്കട്ടെ.
പാടുകളുണ്ടാകട്ടെ.
എന്നിൽ
മുറിവുകൾ നിറയട്ടെ.
ആ മുറിവുകൾ ഉണങ്ങാതിരിയ്ക്കട്ടെ.

പ്രിയപ്പെട്ടവളേ,
എന്നിൽ
പ്രാണനാകുന്നവളേ,
നിന്നിലെ
കൊടുങ്കാറ്റുകൾക്ക്
പെരുംത്തിരകൾക്ക്
കൂർപ്പിച്ച മഞ്ഞിന് 
മരുക്കാറ്റിന്
പേടിപ്പിയ്ക്കുന്ന പേമാരിയ്ക്ക്
 പൊട്ടിയൊലിക്കലുകൾക്ക്
പതർച്ചകൾക്ക്
എന്നെ
തിരഞ്ഞെടുക്കുക.
ഞാനാകെ കടപുഴകി വീഴട്ടെ.
ഇനിയൊരിക്കലും ഉയരാതിരിക്കട്ടെ.

പ്രിയപ്പെട്ടവളേ,
എന്നിൽ
ഞാനാകുന്നവളേ,
ഒറ്റയ്ക്കൊരു പേരില്ലാത്തവളേ
മനുഷ്യനസാധ്യമായ വർത്തമാനം പറയുന്നവളേ
മനസ്സ് പകർത്തുന്നവളേ
മരണത്തിൽ പോലും ജീവിതം നിറയ്‌ക്കുന്നവളേ
ഭൂമിയിൽ പാർക്കാത്തവളേ
എനിക്കന്യമായ
ആകാശഗോളങ്ങളിലേക്ക്
എന്നെ ഉയർത്തുക.
ഇനി ഞാൻ ഒരിയ്ക്കലും
നിനക്ക് വേണ്ടി
പിറക്കാതിരിക്കട്ടെ.

എന്നെ
പ്രേമിക്കുന്നതും
വെറുക്കുന്നതും
എന്നോട്
മിണ്ടുന്നതും
കലഹിയ്ക്കുന്നതും
എന്നിൽ
നിന്നൊളിച്ചിരിക്കുന്നതും
എന്നെ
ഒഴുക്കിക്കളയുന്നതും
എന്നെയോർത്ത്
വാതിലുകൾ
തുറന്നിടുന്നതും
എന്നിലേക്കുള്ള
വഴികൾ
മായ്ച്ചു കളയുന്നതും
നിന്നിൽ
കവിതയാകുന്നുണ്ട്.

സത്യത്തിൽ
ഒട്ടും ക്രമമില്ലാതെ
എഴുതിയ
കവിതയ്ക്ക്
ജീവിതം
ഒടുക്കം
എന്റെ
പേരാണിട്ടത്!

എന്ത് ചെയ്യാം!!
വായിക്കുന്തോറും
വരികൾ
അദൃശ്യമാകുന്നു.
വായിക്കാതിരിക്കുമ്പോൾ
പെറ്റ്
പെരുകുന്നു.

Thursday

 എന്റെ പ്രണയമെന്നാൽ 

ഒറ്റ പകലിന്റെ 

മന്ദാരമല്ല; 

പകരമത് 

പല ജന്മങ്ങളിലേക്കുള്ള 

വാഗ്ദാനമാണ്.

Wednesday

എന്നിലെ എഴുത്തിന്റെ പുറ്റുകളിൽ നിന്ന്
ആയിരം ഫണങ്ങൾ ഉയരുന്ന പോലെ,
എന്നിലാകെ നീലിച്ച മഷി നിറയുന്നു.
നിനക്ക് ദംശനമേൽക്കുമോ
എന്നാണ് ഭയം.
നീറ്റലില്ലാതെ
അത്രയും
ഏകാഗ്രമായ്
ഞാനെന്ന
നിശബ്ദതയെ
ധ്യാനിച്ചിരിക്കുക.
തൊടുന്നില്ലെന്ന തോന്നലിനെ തൊടാൻ
നിന്റെ 
വിരലുകൾ
വേണമെനിക്ക് .
നീ
ഒറ്റകോശമായ
സസ്യം പോലെ
ഭൂമിയിൽ
ഒരിയ്ക്കൽ കൂടി
ജനിച്ചിരിക്കുന്നു.


ഇലകൾക്ക് പോലും പൂവെന്ന നാട്യമുണ്ട്,
നിനക്ക് ഒരു വണ്ടിന്റെ ചിറകു മുളയ്ക്കുമ്പോൾ.
കാറ്റിന് പോലും മഴയുടെ നനവുണ്ട്
നീ നിറഞ്ഞു നിൽക്കുമ്പോൾ 
ഇലകൾ കുരുത്തു തുടങ്ങുന്ന ഉടലാകുന്ന ഞാൻ.
നീയാണതിലെ മഷി വറ്റാത്ത ഞരമ്പുകൾ.
പിടയ്ക്കുന്നു.
വാക്കേ എന്ന് വിളിക്കുന്നു.
വെളിച്ചം കൊണ്ട്
നീ അന്നേരം വിരൽ നീട്ടി
നാവിൽ തൊടുന്നു.
നമുക്കിടയിൽ
മാത്രം കേൾക്കാവുന്ന
മർമ്മരങ്ങളെ
പ്രണയമെന്ന പേരിട്ട്
ഉമ്മ വയ്ക്കുന്നു.
നിന്നെക്കൊണ്ട് നിറഞ്ഞ്
മറ്റൊന്നും
കാണാൻ വയ്യാതാകുന്ന
എന്റെ കണ്ണുകൾ.
പെയ്തൊലിച്ചിട്ടും
വറ്റുന്നില്ല
ഈ നനവ്.

പ്രാണന്റെ പലതുള്ളി പ്രളയം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌