Sunday

പ്രിയപ്പെട്ടവളേ,
നിന്നിലെ ആൾക്കൂട്ടം കൊണ്ട്
എന്നെ
ശ്വാസം മുട്ടിയ്ക്കുക.

നിന്നിലെ
മന്ത്രവാദിനിയ്‌ക്ക്
തുന്നൽക്കാരിയ്‌ക്ക്
കൈനോട്ടക്കാരിയ്ക്ക്
കാന്താരിയുടയ്ക്കുന്നവള്ക്ക് 
കപ്പവാട്ടുന്നവൾക്ക്
 പ്രാർത്ഥിയ്ക്കുന്നവൾക്ക്
തട്ടമിടുന്നവൾക്ക്
പുസ്തകമെഴുതുന്നവൾക്ക്
കണക്കുകൾ തെറ്റിക്കുന്നവൾക്ക് 
ചെമ്മീൻ നുള്ളുന്നവൾക്ക്
സൈക്കളോട്ടക്കാരിയ്ക്ക് 
മയിലാഞ്ചി മണക്കുന്നവൾക്ക്
പേൻ നോക്കുന്നവൾക്ക്
ഗർഭം വഹിയ്ക്കുന്നവൾക്ക്
നിന്നിലെ
അനേകമനേകം
അവൾക്ക്
ഇവൾക്ക്
മറ്റൊരുവൾക്ക്
എന്നിലേക്കുള്ള വഴി
പറഞ്ഞു കൊടുക്കുക.
അവരുടെ
തിടുക്കത്തിലുള്ള
കാൽച്ചവിട്ടുകൾ കൊണ്ട്
എന്നിലെ
തെരുവിലാകവേ
പൊടിപറക്കട്ടെ.
പാടുകളുണ്ടാകട്ടെ.
എന്നിൽ
മുറിവുകൾ നിറയട്ടെ.
ആ മുറിവുകൾ ഉണങ്ങാതിരിയ്ക്കട്ടെ.

പ്രിയപ്പെട്ടവളേ,
എന്നിൽ
പ്രാണനാകുന്നവളേ,
നിന്നിലെ
കൊടുങ്കാറ്റുകൾക്ക്
പെരുംത്തിരകൾക്ക്
കൂർപ്പിച്ച മഞ്ഞിന് 
മരുക്കാറ്റിന്
പേടിപ്പിയ്ക്കുന്ന പേമാരിയ്ക്ക്
 പൊട്ടിയൊലിക്കലുകൾക്ക്
പതർച്ചകൾക്ക്
എന്നെ
തിരഞ്ഞെടുക്കുക.
ഞാനാകെ കടപുഴകി വീഴട്ടെ.
ഇനിയൊരിക്കലും ഉയരാതിരിക്കട്ടെ.

പ്രിയപ്പെട്ടവളേ,
എന്നിൽ
ഞാനാകുന്നവളേ,
ഒറ്റയ്ക്കൊരു പേരില്ലാത്തവളേ
മനുഷ്യനസാധ്യമായ വർത്തമാനം പറയുന്നവളേ
മനസ്സ് പകർത്തുന്നവളേ
മരണത്തിൽ പോലും ജീവിതം നിറയ്‌ക്കുന്നവളേ
ഭൂമിയിൽ പാർക്കാത്തവളേ
എനിക്കന്യമായ
ആകാശഗോളങ്ങളിലേക്ക്
എന്നെ ഉയർത്തുക.
ഇനി ഞാൻ ഒരിയ്ക്കലും
നിനക്ക് വേണ്ടി
പിറക്കാതിരിക്കട്ടെ.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌