നമുക്കൊന്നിച്ച്
ചിറകുകൾ മുളയ്ക്കുന്നു.
ഞാൻ എന്നതും
നീ എന്നതും
പര്യായപദങ്ങളാകുന്ന ഒരു ഭാഷയിൽ
പ്രപഞ്ചത്തിന്റെ സംഗീതം കേൾക്കുന്നു.
നാം സമുദ്രങ്ങളുടെ നൃത്തമാകുന്നു.
പ്രണയഭ്രമണത്താൽ
നമുക്കുള്ളിലെ തിരകളെല്ലാം
ചിപ്പികളും ശംഖുകളുമാകുന്നു.
പ്രണയഭ്രമണത്താൽ
നമുക്കുള്ളിലെ തീരങ്ങളെല്ലാം
വാക്കുകളും ചിത്രങ്ങളുമാകുന്നു.
നാം ഭൂപടങ്ങളുടെ സൂചകമാകുന്നു.
ഞാൻ എന്നും നീ എന്നും
ഒറ്റവാക്കു കൊണ്ട് പറയാനാകുന്ന ഒരു ഭാഷയിൽ
പ്രപഞ്ചത്തെ നാം എഴുതിത്തുടങ്ങുന്നു.
തീവ്രമായ് സ്നേഹിക്കുകയും
അത്രയുമുറക്കെ നിന്നോട് വിയോജിക്കുകയും
നിന്നെ എന്നിൽ കൂട്ടിച്ചേർക്കാനുള്ള ഭ്രാന്തുകളുടെ പെരുക്കപ്പട്ടിക മനഃപാഠമാക്കുകയും
സമയമെത്തുമ്പോൾ കൃത്യമായ് അത് മറന്നുപോവുകയും
ചുവരുകളായ ചുവരുകൾ നീളെ നിന്നെ വരച്ചു വയ്ക്കുകയും
കത്തുകളായ കത്തുകൾ ഒക്കേയും നിനക്ക് വേണ്ടി എഴുതുകയും
ചെയ്യാറുണ്ടായിരുന്ന
നിനക്ക് അപരിചിതയായ
അതേ ഞാൻ.
പ്രണയം
രണ്ട് ഉടലുകളിൽ നൃത്തം ചെയ്യുന്ന
ഒരു പക്ഷി.
രണ്ട് ഉടലുകൾ ചേർത്ത്
കൂട് കെട്ടുന്ന
ഒരു പക്ഷി.
ഒരു ചെറു ചില്ല.
നേർത്ത നാരുകളിൽ ചിലത്
എന്ന് വീടുപണി തുടങ്ങുമ്പോഴേയ്ക്കും
ഇനി വരുന്നൊരു കാറ്റിലുലഞ്ഞ്
താഴെ വീണ് അത്
പലതായിച്ചിതറുമോ എന്ന്
പേടിച്ച പേടിച്ച്
ചില്ലകളനക്കാതെ
ചില്ലകൾ
അനക്കാതെ
ശ്വാസമടക്കി കാത്തു നില്ക്കും
രണ്ട് മരങ്ങൾ , നാം.
"മരങ്ങൾക്കിടയിലുള്ള വീട്ടിലേക്ക്
മാറിപ്പാർക്കാം, നമുക്ക് .
നീ പറയാറുള്ളത് പോലെ
നിറയെ മരങ്ങൾ.
വെയിലിനെ നിഴലെന്നും
നിഴലിനെ തണലെന്നും
തണലിനെ തണുപ്പെന്നും
തണുപ്പിനെ ഒറ്റപ്പുതപ്പിനടിയിലെ
നമ്മുടെ ഒന്നിച്ചുറക്കമെന്നും
വിവർത്തനം ചെയ്യുന്ന മരങ്ങൾ.
നിറയെ മരങ്ങൾ.
മരങ്ങളിൽ നിന്ന്
നിറയെ നിറയെ
മരക്കുഞ്ഞുങ്ങൾ.
വേരുകളെന്ന്
മണ്ണിൽ നീളെ അവരുടെ കളിപ്പാവകൾ.
ഇലകളെന്ന്
മേഘങ്ങളിലേക്ക് അവരുടെ പട്ടം പറത്തലുകൾ.
കേൾക്കുന്നുണ്ടോ നീ? "
"കേൾക്കുന്നുണ്ട്.
പക്ഷേ...
ഒന്ന് ചോദിച്ചോട്ടേ ?
മരങ്ങൾക്കിടയിലുള്ള നമ്മുടെ വീട്ടിൽ
മുറ്റമാരടിക്കും ?"