Thursday

"മരങ്ങൾക്കിടയിലുള്ള വീട്ടിലേക്ക് 

മാറിപ്പാർക്കാം, നമുക്ക് .


നീ പറയാറുള്ളത് പോലെ

നിറയെ മരങ്ങൾ.


വെയിലിനെ നിഴലെന്നും 

നിഴലിനെ തണലെന്നും 

തണലിനെ തണുപ്പെന്നും 

തണുപ്പിനെ ഒറ്റപ്പുതപ്പിനടിയിലെ 

നമ്മുടെ ഒന്നിച്ചുറക്കമെന്നും

വിവർത്തനം ചെയ്യുന്ന മരങ്ങൾ.


നിറയെ മരങ്ങൾ.


മരങ്ങളിൽ നിന്ന് 

നിറയെ നിറയെ 

മരക്കുഞ്ഞുങ്ങൾ.


വേരുകളെന്ന്

മണ്ണിൽ നീളെ അവരുടെ കളിപ്പാവകൾ.

ഇലകളെന്ന് 

മേഘങ്ങളിലേക്ക് അവരുടെ പട്ടം പറത്തലുകൾ.


കേൾക്കുന്നുണ്ടോ നീ? "



"കേൾക്കുന്നുണ്ട്.

പക്ഷേ... 

ഒന്ന് ചോദിച്ചോട്ടേ ?

മരങ്ങൾക്കിടയിലുള്ള നമ്മുടെ വീട്ടിൽ  

മുറ്റമാരടിക്കും ?"


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌