Saturday

ഇടതു കവിളിൽ
കവിതയുടെ
കാക്കപ്പുള്ളി മറുകുള്ള ഒരുവളെ
ഈ നിമിഷം
ഞാൻ
പ്രണയിച്ചു തുടങ്ങുന്നു.

ഒറ്റയക്ഷരത്തിലെഴുതിയ
ആ വാക്കുപോലെ
മറുകിൽ
ഉരുകി
ഞാൻ
ഒട്ടിപ്പിടിച്ചിരിയ്ക്കുന്നു.

അവൾക്കുമെനിയ്ക്കും
മൂക്കുത്തിനിറമുള്ള ഒരു വെയിൽ
മുറിച്ചു തന്നിരിക്കുന്ന
ഒറ്റമുറി
തീവണ്ടി.
പലനാൾ നനഞ്ഞ പുഴ.
പലനാൾ തുഴഞ്ഞ വേഗം.

ഒറ്റകിതപ്പിൽ
ഒറ്റനോട്ടത്തിന്റെ ചങ്ങല വലിച്ച്
ഇവിടെ നിർത്തിയിടട്ടെ
ഈ നിമിഷം
ഞാൻ
ജീവന്റെ ശ്വാസം.

Friday

അവളെന്ന്
അവളിൽ നിറയുന്ന
ആൾക്കൂട്ടം 
ഒറ്റത്തുള്ളി ഏകാന്തതയുടെ മഹാസമുദ്രം.

Thursday

പ്രണയം
പലജന്മങ്ങളിലേക്കുള്ള
മാന്ത്രികപ്പടവുകളാണ് .

Tuesday

പെണ്ണേ
പ്രിയപ്പെട്ടവളേ
നിന്നെ മറവികളിൽ ഉപേക്ഷിയ്ക്കണമെന്ന് കരുതുമ്പോഴും
നിന്റെ ഓർമ്മകൾ എന്നെ ജയിക്കുന്നുവെന്ന്
നിനക്ക് അറിയാമോ?
കണ്ടുമുട്ടാനിടവരരുതേ എന്ന് പ്രാർത്ഥിയ്ക്കുമെങ്കിലും
നിന്നിലേക്കുള്ള വഴികളിലെല്ലാം നിന്നെ
ഞാനെന്നും കാത്തു നിൽക്കാറുണ്ടെന്ന്
നിനക്ക് അറിയാമോ?

പെണ്ണേ
പ്രിയപ്പെട്ടവളേ
പറയാതെ പോയ വാക്കുകൾ കൊണ്ട്
നിനക്ക് എന്നും മൂളുവാനൊരു കവിത ഞാൻ എഴുതിവെച്ചിട്ട്
കാലമെത്രയായെന്നോ!
എന്നിട്ടും
കരുതലോടെ കാത്തുപോരുന്ന
അപരിചിതത്വമാണ്
ഇന്നും നിന്റെ മുന്നിലെന്റെ പരിചയം.

പെണ്ണേ
പ്രിയപ്പെട്ടവളേ
ആർക്കോ വേണ്ടി നീ എഴുതിയ
സ്നേഹവാചകങ്ങൾ ചേർത്ത് വെച്ചതാണ്
ഇന്നുമെന്റെ വേദപുസ്തകം.

നിന്റെ ഓർമ്മകളിൽ ഞാൻ നാവികൻ.
നിന്റെ പിണക്കങ്ങളിൽ സഞ്ചാരി.
നിന്നോടുള്ള തോൽവികളിൽ എന്നും ജേതാവ്.

നിന്നിൽ നിന്ന് തിരിച്ചിറങ്ങാനായുന്ന വഴികൾ നീളെ
നിന്നെക്കുറിച്ചു മാത്രം പറയുന്ന
ചെത്തിപ്പടർപ്പുകളിൽ
ചോന്നു പോകുന്ന ഞാൻ.


എന്റെ കൈകൾ കടലാക്കുന്നു.
എന്നിലെ ഒരു ദ്വീപെന്ന്
നിന്നെ വാരിപ്പിടിയ്ക്കുന്നു.
എന്റെ എന്ന്
നിന്നിലേക്കെന്ന
വിവർത്തനം ചെയ്യാനൊരുങ്ങുന്ന
ഞാൻ എന്ന ഭാഷയിലെ പെൺകുട്ടിയെ
എന്നും കണ്ണാടിക്കപ്പുറം ഉപേക്ഷിയ്ക്കുന്ന നീ .
ഹൃദയപ്പെരുക്കങ്ങളിൽ തുടങ്ങുന്നു-
മയിലുകളെന്ന് നാം തമ്മിൽ തിരഞ്ഞ മഴപ്പെയ്ത്തുകൾ,
പ്രാണന്റെ മീൻപിടപ്പുകളെപ്പോറ്റാൻ ഉടലാഴങ്ങൾ,
കവിതകളെന്ന് ഓർമ്മകളെ തലകീഴാക്കിയ വാക്കുകളുടെ വവ്വാൽചിറകുകൾ.
ശ്വാസവേഗത്തിൽ വിറച്ചുടലാകവേ മുളച്ച വിരൽപ്പച്ചകൾ,
പ്രണയമെന്ന വാക്കിന്റെ ശലഭജീവിതങ്ങൾ.

നിന്നെ ഇറുത്തെടുത്തുവെച്ച പൂക്കാലം-
ഞാൻ!
നീ പറയാറുള്ളത് പോലെ മരങ്ങൾക്കിടയിലുള്ള
വീട്ടിൽ നമുക്ക് പാർക്കണം.

മഴയിൽ പെയ്‌തൊലിയ്ക്കുന്ന
നിന്റെ വർത്തമാനങ്ങൾ ആദ്യം കേൾക്കുന്ന 
നിന്നെ കാത്ത് ചില്ലകളെയെല്ലാം കണ്ണുകളാക്കുന്ന
വെയിലിനെ
നിഴലെന്നും തണലെന്നും തണുപ്പെന്നും വിവർത്തനം ചെയ്യുന്ന
മരങ്ങൾ!

നിറയെ മരങ്ങൾ!!
മരങ്ങളിൽ നിന്ന്
നിറയെ
മരക്കുഞ്ഞുങ്ങൾ!!
വേരുകളെന്ന്
മണ്ണിലൊളിപ്പിച്ച അവരുടെ കളിപ്പാവകൾ.
ഇലകളെന്ന്
മേഘങ്ങളിലേക്ക് അവരുടെ പട്ടം പറത്തലുകൾ ..

നിൽക്ക്
നിൽക്ക്
മരങ്ങൾക്കിടയിലുള്ള വീട് അല്ലേ?
അവിടെ മുറ്റം ആരടിയ്ക്കും എന്ന് കൂടി പറ !
പുഴയെ നോക്കുമ്പോൾ പക്ഷി.
പക്ഷിയെ കാണുമ്പൊൾ
വേരുകൾ ഞാത്തിയിട്ട മരം.
മരമെന്നാൽ നൃത്തം നിലച്ച ഉടൽ.
(നിന്റെ )ഉടലോ ഒഴുകാൻ തുടങ്ങുന്ന പുഴ !
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌