Saturday


ഓർമ്മകളുടെ കൈവഴികൾ
പോലുമില്ലാത്ത
ഒറ്റശരീരമായ്
നാം
ഒഴുകിത്തുടങ്ങിയ മഴക്കാലം.

നമ്മുടേത് മാത്രമായ
ഘടികാരങ്ങളും
കലണ്ടറുകളും
ഭൂപടങ്ങളും -

നമുക്ക് വേണ്ടി വാതിലുകൾ 
തുറന്നിട്ട് വിരുന്നൊരുക്കുന്നവർ.



നിൻ്റെ  പ്രണയത്തിൻ്റെ
മടിയിലിരുന്നേ
എനിക്ക്
എന്നെക്കുറിച്ച്
എഴുതാൻ കഴിയൂ.

നീ
എനിയ്ക്കതിന്
വാക്കുകളാകണം.
ഞാനതിൽ
മഷിയായ് പടരണം.

നാം ഒന്നിച്ചു നനഞ്ഞ മഴയിൽ
നമ്മുടെ മാത്രം സ്വകാര്യമായ്
നാം മാഞ്ഞുപോകണം!
നീയെന്ന
കടലിൽ
കാലുകളാഴ്ത്തിയിരുന്ന്
മത്സ്യകന്യകയായ്
മാറിപ്പോകുന്ന
സ്വപ്നത്തിൽ നിന്ന്
ഉണരാതെ കിടക്കുന്നു.
നീ
നിലാവായ്
നിറയുന്നൊരു
രാത്രിയിലേക്ക്
മാത്രമായ്
ജാലകങ്ങൾ തുറന്നിടുന്ന
വീടായ് മാറിപ്പോകുന്ന ഞാൻ.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌