Wednesday

അറിയുമോ?

കടലുറങ്ങുന്ന
കൊട്ടാരത്തിനടിയിൽ
ഒരു കാണാക്കാടുണ്ട്.
കാട്ടിനാഴത്തിൽ
വെളളാങ്കല്ലുപ്പൂക്കളുണ്ട്.
കടലുറങ്ങുമ്പോൾ
ചിറകുകൾ മുളച്ച
മീനുകൾ
മിന്നാമിന്നികളാകാറുണ്ട്.

എന്നിട്ടോ?

എന്നിട്ടാ മിന്നാമീനുകൾ
ഒരു ചെറുചിറകുകാറ്റു കൊണ്ടുപോലും
ഒച്ച വയ്ക്കാതെ
നക്ഷത്രങ്ങളിൽ ചെന്നിരുന്ന്
കൺനിറയെ 
കടലുറക്കം
കണ്ട് നിൽക്കാറുണ്ട്.

എന്നിട്ടോ?

എന്നിട്ടോർമ്മയുടെ
സൂര്യോദയങ്ങളിൽ
കടലിലേക്കൂർന്ന് വീണ്
വീണ്ടും
മീനുകളായ്
നൃത്തം ചവുട്ടാറുണ്ട്.

അറിയുമോ?

കടലിന്റെ
വിരലുകൾ നീളെ
ആ മീൻകൊത്തലുകളാണെന്ന്.
ഓരോ തിരയിലുമുണ്ട്
ഓരോ പ്രാണന്റെ
മീൻപിടച്ചിലുകളെന്ന്.
നിഷേധിയ്ക്കാൻ കഴിയാത്ത
കടൽമൗനത്തെ
ഉള്ളിൽ നിറച്ചിട്ടും
ശംഖുകളെ
തീരത്തുപേക്ഷിയ്ക്കാതെ
കാറ്റ്
നിന്നിലേക്ക്
നിന്നിലേക്കെന്ന്
മടങ്ങുന്നു.
അറിയുമോ
കഴിഞ്ഞ ജന്മത്തിൽ
ഞാനൊരു രത്നവ്യാപാരിയായിരുന്നു.
കടലെന്റെ നിധിപ്പെട്ടിയായിരുന്നു.

ഞാൻ ഉമ്മവെച്ച ചുണ്ടുകൾ
മാണിക്യങ്ങളായ് മാറിപ്പോയിരുന്നു.
ഞാൻ വിരൽതൊട്ട
ഇലകളെ
അവർ
മരതകമെന്ന് വിളിച്ചിരുന്നു.
അറിയുമോ
ഞാൻ പ്രണയം പറഞ്ഞ
സൂര്യകാന്തിപ്പൂവാണ്
ഭൂമിയിലെ
ഏറ്റവും തെളിച്ചമുള്ള
പുഷ്യരാഗം.
ഓർമ്മകളുടെ
കനം പേറി നീലിച്ച
പ്രണയത്തെ ഞാൻ
ഇന്ദ്രനീലമെന്ന് വിളിച്ചിരുന്നു.

ഇന്ന്
കടൽ വറ്റിപ്പോയൊരിടത്ത്
ആരുമണിയാനിടയില്ലാത്ത
കല്ലുകൾക്ക്
നാഗം പോലെ കാവൽ നിൽക്കുന്നു.

ജീവന്റെ തുന്നൽക്കാരൻ പക്ഷി
ഭൂമി മുഴുവൻ ചുറ്റിപ്പറന്ന്
പ്രണയത്തിന്റെ പച്ചമരത്തിൽ
അവളുടെ കൂട് കണ്ടെത്തുന്നു.

ഏറ്റവും അപരിചിതയായ ഒരുവൾക്ക് വേണ്ടി ഒരാൾ ആത്മാവിൽ നിറച്ച കവിതയൊന്ന് ചൊല്ലുന്നു.
ആ കവിതയെ പ്രണയമെന്ന് വിളിയ്ക്കുന്നു.

Monday

പ്രേമത്തിന്റെ
അക്ഷാംശ രേഖാംശങ്ങളെക്കുറിച്ച്
നാം അന്യോന്യം അടക്കം പറയുന്നു.

നിനക്കറിയില്ലേ
അതിന് അതിരുകളും
അതടയാളപ്പെടുത്താനിടങ്ങളും
ഇല്ലെന്ന്.
അത് ഒരാകാശഗോളത്തിലും പാർക്കുന്നില്ലെന്ന്.
അതിന് കടലെന്നോ കരയെന്നോ ഇല്ലെന്ന്.
അത്
പരസ്പരം ഒട്ടിച്ചേർന്നാലോ എന്നോർത്ത്
ശ്വാസം പിടിച്ചു നിൽക്കുന്ന
വായുകണങ്ങൾ മാത്രമാണെന്ന്.
അതിന്റെ അവസാനിക്കാത്ത
കമ്പനങ്ങൾ മാത്രമാണെന്ന്.
അത് കടന്നുപോകാൻ
ഒരു വടക്കുനോക്കിയന്ത്രം വേണ്ട എന്ന്.

നാവികർ മീനുകളായ്
മാറിപ്പോകുന്ന
ചില കടൽക്കൊട്ടാരങ്ങളുണ്ട്
ആഴങ്ങളിൽ.
നിനക്കറിയില്ലേ,
അവർ
ജലകണികകളുടെ
കൺപീലികൾ തുറന്ന്
സൂര്യനെ നോക്കി നിൽക്കും.
ആകാശം നിറയെ
സൂര്യകാന്തിപ്പൂക്കളെന്ന്
കൺനിറയെ കണ്ട് നിൽക്കും.
ഊർന്നു വീണ
മഞ്ഞ ഇതളുകളിൽ
പ്രിയപ്പെട്ടവളുടെ
വിരലുകളിലെന്നപോലെ
ഉമ്മവയ്ക്കും.
കപ്പലുപേക്ഷിച്ചവരാകും.
കരകളില്ലാത്തവർ..
നമുക്കിടയിലെ വാക്കുകൾ
ലിപികളില്ലാതെ എഴുതിയ
ഒരു പ്രണയകവിതയുടെ
പരിഭാഷയെന്ന പോലെ
വായിച്ചു പോകുന്നു.

അന്ന്
നിന്റെ
വാക്കുകളുടെ
വേനൽ മഴ
ഞാൻ
നനഞ്ഞു നിന്നു.
ഒരു മഴവില്ല് കൊണ്ട്
അന്ന്
ആകാശം രണ്ടായ് പകുക്കപ്പെട്ടിരുന്നു,
പിന്നീടുള്ള
പകലിരവുകളിൽ
എന്നിൽ
പ്രളയമായിരുന്നു.

Saturday

പ്രണയം,
മറവിയുടെ ഭാഷ
സംസാരിയ്ക്കുന്ന
ഓർമ്മ എന്ന് പേരുള്ള
പെൺകുട്ടിയാണ്.
അവൾ
ചില നേരങ്ങളിൽ
കവിതയെന്ന മേൽവിലാസത്തിൽ
നിനക്ക്
കത്തുകളയക്കും.

നിനക്കറിയില്ലേ
പ്രണയം
ഒരൊറ്റത്തുള്ളിയാണെന്ന്?!
ഒന്നു വിരൽ നീട്ടി തൊട്ടാൽ
പലവഴിയായ്
പിരിഞ്ഞു പോകേണ്ടിവരുമെന്ന പേടിയിൽ
രണ്ട് പ്രാണനുകളതിൽ ഒളിച്ചിരിപ്പുണ്ടെന്ന്?! 

അവൾ വന്നു കയറിയപ്പോൾ ഞങ്ങൾ ആദ്യം പങ്കുവെച്ചത് ഒരു മഴക്കാലത്തിന്റെ ഓർമ്മകളായിരുന്നു.

മഴ എന്ന വാക്ക്.
അതിന്റെ ഇരുകരകളിലൂടെ ഞങ്ങൾ കാലം തെറ്റി അലഞ്ഞു.

എന്റെ മനസ്സിൽ ഒരു വേനൽക്കാലം കനത്തിരുന്നു.
അവളെ ആദ്യം കണ്ട വെയിൽ വീണ പകലുകളുടെ ഓർമ്മകൾ.
അവളോടൊപ്പം നടന്ന വഴികളിൽ 
ഞാൻ വിരൽ നീട്ടി തൊട്ട 
മഞ്ഞപ്പൂങ്കുലകൾ നിറഞ്ഞ മരങ്ങളുടെ ഓർമ്മകൾ.

നിനക്കും അത് അങ്ങനെ തന്നെയല്ലേ?
ഞാൻ അവളോട് ചോദിച്ചു.

എല്ലാം മറന്നൊരാളെന്ന് കരുണയില്ലാതെ അവൾ ചിരിച്ചു.

കഴിഞ്ഞ തവണ 
നാം വേനലും മഴയുമായിരുന്നു.
ഇത്തവണ 
അത് ഓർമ്മകളും മറവികളുമാണെന്നോ?
പ്രണയം പകുത്ത് കഴിഞ്ഞപ്പോൾ 
അത് കരയും കടലുമായെന്നോ?!

ഞങ്ങൾ അന്യോന്യം കണ്ടുകൊണ്ടിരുന്നു.
ഇങ്ങനെ ആയിരുന്നില്ലല്ലോ നാമെന്ന് ഞാനും;
അത് മറ്റേതോ പെണ്കുട്ടിയെക്കുറിച്ചുള്ള കഥകളെന്ന് അവളും.

ഒരിയ്ക്കലും അവൾക്ക് മറക്കാൻ കഴിയില്ലെന്ന് 
എനിക്കുറപ്പുള്ള കാര്യങ്ങളെക്കുറിച്ച് 
ഓർമ്മകളെ ഇല്ലെന്ന കുസൃതി 
എന്തിനെന്ന അദ്‌ഭുതമായിരുന്നു എന്നിൽ.

അവളുടെ ചേർത്തുപിടിക്കലുകൾ, മുഖമണയ്ക്കലുകൾ, വിരൽയാത്രകൾ, വിയർപ്പ്, വിറയൽ, കണ്ണുകൾ, ചുണ്ടുകൾ, ഉമ്മകൾ, വാക്കുകൾ, മൗനം, യാത്രകൾ.
- അങ്ങനെയങ്ങനെ അവസാനിയ്ക്കാത്തൊരു ചിത്രപ്രദര്ശനത്തിനിടയിലൂടെ 
അത്യാഹ്ളാദവാനായ് നടന്നു പോകുന്നുണ്ട് 
അവളുടെ വിരൽ പിടിച്ച് എന്റെ മനസ്സ്. 
നിന്റെ മനസ്സിലല്ലാതെ മറ്റൊരിടത്തുമില്ല 
അതിന്റെ രേഖപ്പെടുത്തലുകളെന്ന നിഷ്കളങ്കതയിൽ 
ഒന്നുമേ നിഷേധിയ്ക്കാതെ
 ഒപ്പം വരുന്നുമുണ്ട് അവൾ.

ആദ്യമായ് കണ്ടുമുട്ടിയപ്പോൾ പോലുമില്ല അപരിചിതത്വം.
അത്രമേൽ ഒന്നുചേർന്നവരായ് കഴിഞ്ഞത് കൊണ്ട് 
അനുവാദം ചോദിക്കേണ്ടതുമില്ല.
എത്രകാലമായി ഒന്ന് തമ്മിൽ കണ്ടിട്ടെന്ന പരിഭവവുമില്ല.
എന്നിട്ടും മറവി എന്ന പേരുള്ള കാവൽക്കാരന്  
നമ്മുടെ ഇടയിൽ ഇത്രയും ഇടം കൊടുക്കുന്നന്തിനെന്ന് ഞാൻ ചൊടിച്ചു.
 രണ്ട് ചുവരുകൾക്കിടയിൽ പരസ്പരം കണ്ടുകൊണ്ടിരിക്കെ 
രണ്ട് ധ്രുവങ്ങളുടെ അകലമെന്ന് 
എന്റെയുള്ളം പിടഞ്ഞു.

അവൾ പറഞ്ഞു:

നാം
ഈ നിമിഷത്തിന് വേണ്ടി
ഈ നിമിഷം ജനിച്ചവരാകുന്നു.
മറ്റൊരു കാലത്തിന്റെയും തുടർച്ചകളില്ലാതെ
അത്രയും പുതുതായ് പിറന്നവർ.

ഓർമ്മകളെല്ലാം
മറ്റൊരാളുടേതെന്ന് തിരിച്ചേല്പിച്ച്
അടുത്ത നിമിഷത്തിലേക്ക്
തീർത്തും സ്വതന്ത്രരായി കടന്നു ചെല്ലാൻ
അത്രയും പുതുതായ് പിറന്നവർ.

നാം 
ഈ നിമിഷത്തിൽ പൂർണ്ണരാകുന്നു.
അതിനായ്
അതിനായ് മാത്രം
ഈ നിമിഷത്തെ തമ്മിൽ പങ്കിടുന്നു.

Friday

ഓരോ
വാക്കും
നിനക്ക്
മാത്രമെഴുതിയതെന്നുറപ്പിയ്ക്കുക .
പ്രണയത്തിനില്ല
പലപേരുകൾ.
എന്റെ കടലേ
ഇത്രവേഗം
വാരിയെടുക്കാതെ
എന്നിലെ തിരകളെ!
കിളിക്കൂട്ടിൽ
ഒരു ആകാശം
ഒളിച്ചിരിക്കുന്നത് പോലെ
മീൻ ചിറകേറി
ഒരു കടൽത്തിര
തുഴഞ്ഞങ്ങു പോകും പോലെ
ഒരു കാട്
ഒരു മരത്തിന്
വേരാകും പോലെ
എന്നിലുണ്ട്
നിന്നോടുള്ള പ്രണയം.

ഓരോ വാക്കിനും
ഒരു നിറമുണ്ട്.
നിറങ്ങൾക്കും വിരലുകൾക്കും
ഇടയിലെ ആ മായാജാലം
ഒരു ഓർമ്മ മാത്രമായ ഒരാൾ,
ഓരോ വാക്കിനേയും
അപൂർണ്ണമായ ഒരു ചിത്രം പോലെ
നോക്കിനിൽക്കുന്നു.

ചില നേരങ്ങളിൽ
പ്രണയം പറയുമ്പോൾ
അതിൽ
വാക്കുകൾ വേണ്ട ,
ചുണ്ടൊന്ന് കൊരുത്തെടുത്താൽ മതി,
എത്ര ദൂരത്തിരുന്നാലും
ചുവന്നയാകാശം
നെഞ്ചിൽ നിറയുന്നു;
ആ സൂര്യോദയങ്ങളും !
.

അക്ഷരങ്ങളുടെ
നെയ്ത്തുകാരൻ പക്ഷി
പ്രണയത്തിന്റെ
പച്ചമരത്തിൽ
അവൾക്ക്
കൂടൊരുക്കുന്നു.
പ്രണയം
ഒരുവളെ
നദിയായ്
പരിഭാഷപ്പെടുത്തുന്നു.
മരുഭൂമിയിലും
അവൾ നിറഞ്ഞൊഴുകുന്നു;
ഓർമ്മകളുടെ
എണ്ണമറ്റ മീനുകളെ
പേറുന്നു.
പ്രണയത്തിൽ
ഉണർന്നിരിയ്ക്കുന്ന ഒരുവൾക്ക് വേണ്ടി
കടലിലുറങ്ങിയ സൂര്യൻ
കുന്നിൻ മുകളിലേക്ക്
കപ്പലോട്ടുന്നു.

Thursday

ഞാൻ പുസ്തകങ്ങൾ പൂട്ടിവെച്ച വേനല്ക്കാലങ്ങൾ.
എനിക്ക് മഷി നിറയ്ക്കാനില്ലാതിരുന്ന മഴക്കാലങ്ങൾ;

എന്റെ മഷിപ്പേനകൾ.
എന്റെ പുസ്തകങ്ങൾ.

മഴയിൽ ഒഴുകിപ്പോകുന്ന
മഷികൊണ്ടെഴുതിയ പ്രണയപുസ്തകം
ചോദിച്ചു വന്നവൾ ആരായിരുന്നു?

അവൾ
ഏത് മഴയെ ഉള്ളിലൊളിപ്പിച്ച മേഘമായിരുന്നു?
അവളിലെ വാക്കുകളിലെത്ര മഴവില്ലുകളായിരുന്നു?
ഞാനല്ലാതെ ഏത് വെയിലാണ്
ആ മഴവില്ലാദ്യം കാണേണ്ടത്?
ഞാനല്ലാതെ ഏത് മഴയിലാണവൾ
ആദ്യം മഷിപോലെ പടരേണ്ടത്?
മരഞ്ചാടികളായിരുന്നു
മുൻപ് നാം.
മരിച്ചപ്പോൾ
മനുഷ്യരായ്.
മരം കാണുമ്പൊൾ
ഇപ്പോഴും ഓർക്കുന്നു വീടിനെ.
എപ്പോഴാണ് 
വീട്ടിലേക്ക് നാം 
തിരിച്ചു പോകുന്നത്?

ഒറ്റയാൾ പ്രണയം!
അതിലുമുണ്ട്
രണ്ട്
പ്രാണനുകൾ.
രണ്ടുപേർക്കിടയിലെ
പ്രണയത്തെക്കുറിച്ച്
ഒരാൾ മാത്രമെഴുതുമ്പോൾ
അത് കവിതയാകുന്നു.

:-)
ഞാൻ
പ്രണയം എന്നൊക്കെ പറയുമ്പോൾ
അത്
ഒരു ജന്മം കൊണ്ട് തീരില്ല.
അതുറപ്പ്.
പലവട്ടം ജനിച്ചു മരിയ്ക്കാൻ
ഒരുങ്ങിക്കൊണ്ടാവണം
അത് സ്വീകരിയ്ക്കാൻ!
നീ വെയിൽ
ഞാൻ നിഴൽ.
ഇടയിൽ
പ്രണയം.
ഹൃദയത്തിലുണ്ട്
കടലൊളിപ്പിച്ച
ശംഖുകൾ.
അതിലെപ്പോഴും
ചുണ്ടുകൾ കോർത്ത് 
രണ്ട് മീനുകൾ.
വാക്കിന്റെ കണ്ണാടിത്തുണ്ടുകൾ നീട്ടി
അദൃശ്യരായ രണ്ടുപേർ
പ്രണയം പറയുന്നു.
ഒന്നുകൊണ്ടും ശമിയ്ക്കാത്ത
ഓർമ്മകളുടെ
കൊടുങ്കാറ്റിൽ
പ്രണയം
അതിന്റെ പർദ്ദകൾ വിരിച്ചിടുന്നു.
പ്രണയമേ
എന്ന്
ഞാൻ വിളിക്കുമ്പോൾ
കരുതിയിരിക്കുക.
ഞാനൊരു കവിതയെ
ചുംബിക്കുക മാത്രമാണ്.
മറവിയിൽ
പ്രണയത്തിന്
പരൽമീനിന്റെ
വേഗം.
പ്രണയക്കോള്!
വാക്കുകളുടെ പേമാരി.
കടലിലിറങ്ങുന്നവർ സൂക്ഷിയ്ക്കുക.

ഒരാളുടെ മാത്രം നിശബ്ദതയെ
കേട്ടുകൊണ്ടേയിരിക്കുന്നതിന്
പ്രണയമെന്ന് പറയുന്നു.
മറുപടികൾക്കിടയിൽ
കൊക്കുരുമ്മുന്ന മൗനത്തെ
നിനക്ക്
പ്രണയമെന്ന് തന്നെ
വിളിയ്ക്കാം.


നർത്തകിയിൽ നിന്ന്
പ്രാണൻ പകുത്തെടുത്തെടുക്കാനാകാത്ത
ഒരു ചിലങ്കയുടെ തണുപ്പിൽ,
ചുവടുകൾ നിലച്ചു പോയ ഒരാൾ
ഉറഞ്ഞുപോകുന്നു.

സ്വരസ്ഥാനങ്ങൾ മറന്നുപോയ ഒരാൾ,
കേൾക്കുന്ന ഈണത്തിന്റെ
കടലാഴത്തിൽ
ദിശ തെറ്റിയ നാവികനാകുന്നു.

ഈ ഭാരമെല്ലാം ചിറകുകളിൽ വഹിക്കുന്ന ഒരാൾ,
പറക്കാൻ അനുവദിക്കുന്ന സ്നേഹത്തിൽ
വാതിലുകളില്ലാത്ത കൂട് കെട്ടി പാർക്കുന്നു.


അയാൾ വാക്കുകളിൽ
പ്രാണവായു തേടുന്നു,
ഓരോ എഴുത്തിലും
ഒരുവട്ടം ജീവിയ്ക്കുന്നു.
നീ മുകിൽ
ഞാൻ മാനം.
നിന്നെത്തൊടുമ്പോൾ
വിരലേഴുവർണ്ണം.

ഏകാന്തപ്രണയഭ്രമണഭ്രമത്തിന്റെ പദക്രമീകരണം.
ഏതേതെല്ലാം
ഓർമ്മകൾ
എവിടെ നിന്നെല്ലാം
മായ്ച്ചു കളയുന്നുണ്ട്,
പ്രണയത്തിരകൾ?
പ്രണയം മാത്രം നിറച്ചു വെച്ച
അദൃശ്യവും
നിശബ്ദവുമായ
എത്രയെത്ര പേരുകൾ?!
ഉപ്പുരസമുണ്ടാകണം
കടലിനോട് പ്രണയം പറയുന്ന
കാറ്റിന്റെ ചുണ്ടിന്.
ഒരു മീൻഗന്ധം
മടക്കി നൽകണം
കടലതിന്റെ
കാമുകന് .


ഇഷ്ടമാണെന്ന വാക്കിനോട്
ഇഷ്ടം മാത്രമേയുള്ളൂ.
എങ്ങനെയാണ് പ്രണയം ഒറ്റയ്ക്കാവുന്നത്?
അതിൽ ഞാനുമുണ്ടല്ലോ !

പ്രണയം
ഓരോ വാക്കിലും
ഒരു സൂര്യനെ ഒളിപ്പിച്ചു വയ്ക്കുന്നു.
ഓരോ ഭ്രമണത്തിലും
എനിയ്ക്ക്
ചുട്ടുപൊള്ളുന്നു.
കവിതയെന്നാൽ
ഒന്ന് പൊള്ളി
അടുത്ത തീയ്ക്ക് വേണ്ടി
കാത്തിരിയ്ക്കാൻ തോന്നിപ്പിയ്ക്കണം.


കവിതയെന്നാൽ
ശ്വാസമെടുക്കാൻ തോന്നാത്തവണ്ണമൊരു 
ജലാശയമാകണം.



യൂ ടേൺ
ഇല്ലാത്തൊരു വഴിയിലെവിടെയോ ആണ്
പ്രണയം പാർക്കുന്നത്.
മേൽ വിലാസമില്ലെന്നൊക്കെ
വെറുതെ പറയുന്നതാണ്.
തീർത്തും നിശ്ശബ്ദയായ
ഒരുവളിൽ
വാക്കുകൾ നിറച്ച്
പ്രണയം
ഒച്ചവയ്ക്കാതെ
കടന്നു പോകുന്നു.
അതിൽ പിന്നെ
അവളെങ്ങനെ
മിണ്ടാതിരിയ്ക്കാനാണ്? 
രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിലെന്നപോലെ
പ്രണയയാത്രകൾക്കിടയിലെ
ഏകാന്തതയുടെ ഹോഴ്സ് ലാറ്റിറ്റ്യൂഡുകൾ.
വാക്കുകളുടെ കുതിരകളെ
വലിച്ചെറിയേണ്ടി വരുന്നു
ചിലപ്പോൾ.

ഞാൻ
വാക്കുകൾക്കിടയിലുറങ്ങുന്നു.
ഉണർന്നിരുന്ന് അവയിൽ ചിലത്
വരച്ചുവയ്ക്കുന്നു.
നിന്നെ
നിന്നെ മാത്രം
കേൾക്കുന്നുവെന്ന്
നിന്നോട്
നിന്നോട് മാത്രം
പറയാണെന്ന്
പല ഭാഷയിൽ
എഴുതുന്ന
പ്രണയത്തിന്റെ
പക്ഷികൾ.
പ്രണയം ശ്വസിയ്ക്കുന്ന
ഒരുവളുടെ വിരലുകൾ
വാക്കുകളിൽ
നൃത്തം ചവുട്ടുന്നു.

Wednesday

ഒരു വാക്കിൽ നിന്ന് അടുത്തതിലേക്ക്
നിന്റെ ഓർമ്മയുടെ കടത്തുതോണി.

വേനലാകുമ്പോൾ മഴ.
ഓർമ്മകൾക്ക് പകരം മറവി.
പ്രണയം പകുത്തെടുത്താൽ അങ്ങനെയാണ്;
കരയും കടലുമാകും.

നിന്നിലൊളിയ്ക്കാനായുന്ന
പ്രണയക്കുഞ്ഞുങ്ങളെ
മൗനം എന്ന
വീട്ടിനുള്ളിലേക്ക്
തിരിച്ചു വിളിക്കുന്നു;

എന്ത് അനുസരണയാണ്!
അദ്‌ഭുതം! 
നമുക്കിടയിലാ പ്രണയമുണ്ട്.
നമുക്കിടയിലെ വിയോജിപ്പുകളെയെല്ലാം
അത് റദ്ദ് ചെയ്തു കളയുന്നു.

ഒരു നദിയുണ്ട് ഉള്ളിൽ ,
ലക്ഷ്യമൊരു കടലെന്ന് ,
ഒരു ദിശ തേടി ഒഴുകണമെന്ന് .

ഒരു മരമുണ്ട് ഉള്ളിൽ,
മണ്ണിലൊരു ഒരു ഇടമെന്ന്,
ഒരിടത്തുറച്ച് നിന്നാൽ മതിയെന്ന്.

ഒരു കാറ്റുണ്ട് ഉള്ളിൽ
ഒരിടത്തുമില്ലാതെ അലയണമെന്ന്.

നദിയും, മരവും, കാറ്റും-
ഉള്ളിൽ
അതില്ലാതെ
ഏത് മനുഷ്യനുണ്ട്
ഭൂമിയിൽ??


കവിതകൾ മാത്രം
മതിയായിരുന്നെങ്കിൽ
ഞാൻ മനുഷ്യനായേനെ.
എനിക്കത് വേണ്ട.
എനിക്ക്
എല്ലാ ലിപികളിലും
നിന്നെക്കുറിച്ചെഴുതണം.
മരമായും കിളിയായും നദിയായും
പ്രണയിക്കണം.

വായനക്കാരനെ
വാക്കുകൾ
പ്രണയിക്കുന്നതിലൊരു
കവിത പിറക്കുന്നു.
അനുവാദമില്ലാതെ എന്നെ പൊതിയുന്ന
വല്ലിപ്പടർപ്പിനെ
നിന്റെ പേരിട്ടു വിളിയ്ക്കുന്ന
ഞാനെന്ന ഓർമ്മമരം.
ഉന്മാദികളുടെ
ചെവി മുറിഞ്ഞ പ്രണയത്തിൽ നിന്നാണ്
ആദ്യത്തെ സൂര്യകാന്തിപ്പൂ വിരിഞ്ഞത്.

പ്രവചിയ്ക്കാനാകാത്ത
ഋതുഭേദങ്ങളെ
എണ്ണിയെടുത്ത്
പ്രാണന്റെ ചുവരിൽ തൂക്കുന്ന
സൂചി കോർത്ത 
കലണ്ടറാകുന്നു പ്രണയം.

ഒറ്റയ്ക്കിരിയ്ക്കുന്ന
ഒരുവനെ
ചുറ്റിവളയുന്ന
ആൾക്കൂട്ടമാകുന്നു
കവിത.
എന്റെ മുറ്റത്ത്
നീ വളർത്തിയ
നാലുമണിപ്പൂക്കളിലെന്റെ
വസന്തം.

എന്റെ ജാലകത്തിനപ്പുറത്ത്
ചാറിയ
ചെറു നീർക്കണങ്ങളിൽ
നിറഞ്ഞു പെയ്തെന്റെ
വർഷം.

എന്റെ വഴികളിലൊറ്റയ്ക്ക്
നിന്ന ഇലമഞ്ഞകളിൽ
ശിശിരം.

ഏതു നേരത്തും
നിന്റെ ഓർമ്മകളുടെ
ഗ്രീഷ്മം.

Tuesday

നിങ്ങളുടെ ഭൂപടങ്ങളിൽ ഇല്ലായിരിക്കാം
എന്നാൽ
ഭൂമിയിലുണ്ട് ഈ ജലാശയങ്ങൾ;
അക്ഷരങ്ങളുടെ  നീല തടാകങ്ങൾ,
വാക്കുകളുടെ രാജഹംസങ്ങൾ.
എല്ലാവരിലും നീയുണ്ട് .
എന്നാൽ
എന്നിൽ മാത്രമില്ലെന്ന്
ഹൃദയം പിടയ്ക്കുന്നു.
പ്രണയത്തിന്റെ പത്തേമാരികൾ.
പരിഭവങ്ങളുടെ മുത്തുച്ചിപ്പികൾ.
സ്ത്രീ ഒരു കടലാണ്;
പുരുഷൻ അവളെ ഒളിപ്പിച്ചു വെച്ച ശംഖും.

Monday

ആദിയിൽ പ്രണയമുണ്ടായി;
പ്രണയം പകുത്തത്
സ്ത്രീയും പുരുഷനുമായി.


പ്രണയത്തിന്റെ
 കൺപീലികൾ വിറച്ച്
ശലഭങ്ങളായി;
വിരലുകൾ 
നനഞ്ഞ്
മയിൽപ്പീലികളും.

അവർക്കിടയിൽ
കേൾക്കാതെ പോയ വാക്കുകൾ
പെയ്ത് തീരാത്ത പേമാരി.

അകലങ്ങൾ
മഴവില്ല് പടികൾ.

അവളിലേക്കവന്റെ തീർത്ഥാടനങ്ങൾ
ആകാശഗോളങ്ങൾക്ക് ഭ്രമണപഥങ്ങൾ.

കാത്തിരിപ്പുകൾ
കൊടുംങ്കാടുകൾ.

വിരലനക്കങ്ങൾ
ചെറുനീരുവകൾ.

മൗനങ്ങൾ നിറച്ച്
കനികളും കായ്ക്കളും.

അവർ കൈകൾ ചേർത്തുപിടിച്ചതിൽ
തെളിഞ്ഞ കണ്ണാടികൾ.

 ചുംബനങ്ങൾ സൂര്യോദയങ്ങൾ.
കണ്ണടച്ചിരുന്നതിൽ പിറന്ന രാത്രികൾ .

Saturday

എനിക്ക്,
എന്റെ സ്നേഹത്തിന്
എന്ന്
നിന്നെ
പങ്കിടാൻ
മത്സരിയ്ക്കുന്നുണ്ട്
എന്റെയുള്ളിൽ
നിനക്കപരിചിതയായ ആ പെൺകുട്ടിയിപ്പോഴും.

Wednesday

ഞാൻ
ഞാൻ മാത്രം.
നീയെന്ന
ഞാൻ മാത്രം.

Tuesday


നീ എഴുതിയ
ഞാൻ എഴുതിയ
നമുക്ക്
മുൻപും പിൻപും
എഴുതപ്പെട്ട
സ്നേഹവാചകങ്ങളെല്ലാം
ചേർത്തുവച്ചെഴുതിയ
പുസ്തകം
ഭൂമിയിലെ
ഏറ്റവും അവസാനത്തെ മനുഷ്യൻ വായിച്ചു തുടങ്ങുന്നു.
അയാൾ മരണമില്ലാത്തവനായ് മാറുന്നു.











ഈ നിമിഷം
അതിനടുത്ത നിമിഷം
അതിനുമടുത്ത നിമിഷം..
ഞാൻ
നിന്നോടുള്ള പ്രണയത്തിലാണ്.
ഇങ്ങനെ കൂട്ടിവെച്ച
സമയത്തിന്റെ നാരുകൾ ചേർത്ത്
പ്രാണന് പാർക്കുവാനൊരിടം
ഞാൻ ഒരുക്കുന്നു.

അത്രമേൽ ഒന്നുചേരേണ്ടവരായ്
പ്രകൃതി നിശ്ചയിച്ച
രണ്ടുപേർക്കിടയിൽ
ഒരു മാന്ത്രിക വാതിലുണ്ട്.
അത് ആദ്യം തുറക്കുന്നത്
നിശബ്ദമായ
ഒരു വാക്കുകൊണ്ടാണ്.
ഒരു ജൻമം മുഴുവൻ പറഞ്ഞാലും
മുഴുമിയ്ക്കാൻ കഴിയാത്ത
വാചകത്തുടർച്ചയിലെ
ആദ്യത്തെ വാക്ക്.

നമുക്കിടയിൽ
ഏതേതെല്ലാം
അക്ഷരങ്ങൾ കൊണ്ടായിരുന്നു
അത്
പണിതീർത്തെടുത്തത്?

നമുക്കല്ലാതെ മറ്റാർക്കും
കൃത്യമായ്  പൂരിപ്പിച്ചെടുക്കാൻ കഴിയാത്ത
നമ്മുടെയുള്ളിലെ
സ്നേഹമെന്ന
ആ പദപ്രശ്‍നം;
കണ്ടുമുട്ടുന്ന ഓരോരുത്തരെയും
അത് കാണിച്ച്
തെറ്റിച്ച്
വീണ്ടും വീണ്ടും
തോറ്റുപോകുന്നു.
എന്റെ കൈകളിലുണ്ട്,
ഞാനെന്ന പുസ്തകം!
ആരാണതിലെ
ആദ്യത്തെ കവിത?
നിന്റെ പ്രണയത്തിന്റെ ചിറകുകൾക്കിടയിൽ
ഞാൻ പക്ഷിയാകുന്നു.
തനിയെ പറന്ന്
ഞാൻ
തളർന്നു പോകുന്നു.
എന്നെയാണ് സമർപ്പിക്കുന്നത്,
നിന്റെ നിസ്സഹായതകൾക്ക് പകരം.

എനിയ്ക്ക് ,
നിന്റെ പേര് തന്നെയിങ്ങനെ
ആവർത്തിച്ചാവർത്തിച്ചു
ഓർമ്മിച്ചു ശീലിച്ച എനിയ്ക്ക്,
പല പേരുകളും
ജീവിതത്തിൽ നിന്ന് തന്നെ
മാഞ്ഞു പോയത് പോലെ തോന്നുന്നു.

മഴക്കാലത്തെക്കുറിച്ചു മാത്രം
പറയാറുള്ള ചിലരുണ്ട്.
മഴക്കാലത്ത്
വിത്തുകൾ  കിളിർക്കുന്നത് പോലെ
നാവ് മുളച്ചു വരുന്നവർ.
മറ്റെല്ലാ കാലത്തും
മരമായ്
മഴ കാത്ത് നിൽക്കുന്നയാൾ.
അയാളെ
പുഴയാക്കുന്ന
മഴയിൽ
മഴയെക്കുറിച്ച്
മഴപോലെ പെയ്ഡ്
പറയുന്നു.

നിന്നെയൊന്ന് കണ്ട് കിട്ടിയിരുന്നെങ്കിൽ
എന്റെ സ്നേഹം തിരിച്ചേൽപ്പിക്കാമായിരുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌