Saturday

അവൾ വന്നു കയറിയപ്പോൾ ഞങ്ങൾ ആദ്യം പങ്കുവെച്ചത് ഒരു മഴക്കാലത്തിന്റെ ഓർമ്മകളായിരുന്നു.

മഴ എന്ന വാക്ക്.
അതിന്റെ ഇരുകരകളിലൂടെ ഞങ്ങൾ കാലം തെറ്റി അലഞ്ഞു.

എന്റെ മനസ്സിൽ ഒരു വേനൽക്കാലം കനത്തിരുന്നു.
അവളെ ആദ്യം കണ്ട വെയിൽ വീണ പകലുകളുടെ ഓർമ്മകൾ.
അവളോടൊപ്പം നടന്ന വഴികളിൽ 
ഞാൻ വിരൽ നീട്ടി തൊട്ട 
മഞ്ഞപ്പൂങ്കുലകൾ നിറഞ്ഞ മരങ്ങളുടെ ഓർമ്മകൾ.

നിനക്കും അത് അങ്ങനെ തന്നെയല്ലേ?
ഞാൻ അവളോട് ചോദിച്ചു.

എല്ലാം മറന്നൊരാളെന്ന് കരുണയില്ലാതെ അവൾ ചിരിച്ചു.

കഴിഞ്ഞ തവണ 
നാം വേനലും മഴയുമായിരുന്നു.
ഇത്തവണ 
അത് ഓർമ്മകളും മറവികളുമാണെന്നോ?
പ്രണയം പകുത്ത് കഴിഞ്ഞപ്പോൾ 
അത് കരയും കടലുമായെന്നോ?!

ഞങ്ങൾ അന്യോന്യം കണ്ടുകൊണ്ടിരുന്നു.
ഇങ്ങനെ ആയിരുന്നില്ലല്ലോ നാമെന്ന് ഞാനും;
അത് മറ്റേതോ പെണ്കുട്ടിയെക്കുറിച്ചുള്ള കഥകളെന്ന് അവളും.

ഒരിയ്ക്കലും അവൾക്ക് മറക്കാൻ കഴിയില്ലെന്ന് 
എനിക്കുറപ്പുള്ള കാര്യങ്ങളെക്കുറിച്ച് 
ഓർമ്മകളെ ഇല്ലെന്ന കുസൃതി 
എന്തിനെന്ന അദ്‌ഭുതമായിരുന്നു എന്നിൽ.

അവളുടെ ചേർത്തുപിടിക്കലുകൾ, മുഖമണയ്ക്കലുകൾ, വിരൽയാത്രകൾ, വിയർപ്പ്, വിറയൽ, കണ്ണുകൾ, ചുണ്ടുകൾ, ഉമ്മകൾ, വാക്കുകൾ, മൗനം, യാത്രകൾ.
- അങ്ങനെയങ്ങനെ അവസാനിയ്ക്കാത്തൊരു ചിത്രപ്രദര്ശനത്തിനിടയിലൂടെ 
അത്യാഹ്ളാദവാനായ് നടന്നു പോകുന്നുണ്ട് 
അവളുടെ വിരൽ പിടിച്ച് എന്റെ മനസ്സ്. 
നിന്റെ മനസ്സിലല്ലാതെ മറ്റൊരിടത്തുമില്ല 
അതിന്റെ രേഖപ്പെടുത്തലുകളെന്ന നിഷ്കളങ്കതയിൽ 
ഒന്നുമേ നിഷേധിയ്ക്കാതെ
 ഒപ്പം വരുന്നുമുണ്ട് അവൾ.

ആദ്യമായ് കണ്ടുമുട്ടിയപ്പോൾ പോലുമില്ല അപരിചിതത്വം.
അത്രമേൽ ഒന്നുചേർന്നവരായ് കഴിഞ്ഞത് കൊണ്ട് 
അനുവാദം ചോദിക്കേണ്ടതുമില്ല.
എത്രകാലമായി ഒന്ന് തമ്മിൽ കണ്ടിട്ടെന്ന പരിഭവവുമില്ല.
എന്നിട്ടും മറവി എന്ന പേരുള്ള കാവൽക്കാരന്  
നമ്മുടെ ഇടയിൽ ഇത്രയും ഇടം കൊടുക്കുന്നന്തിനെന്ന് ഞാൻ ചൊടിച്ചു.
 രണ്ട് ചുവരുകൾക്കിടയിൽ പരസ്പരം കണ്ടുകൊണ്ടിരിക്കെ 
രണ്ട് ധ്രുവങ്ങളുടെ അകലമെന്ന് 
എന്റെയുള്ളം പിടഞ്ഞു.

അവൾ പറഞ്ഞു:

നാം
ഈ നിമിഷത്തിന് വേണ്ടി
ഈ നിമിഷം ജനിച്ചവരാകുന്നു.
മറ്റൊരു കാലത്തിന്റെയും തുടർച്ചകളില്ലാതെ
അത്രയും പുതുതായ് പിറന്നവർ.

ഓർമ്മകളെല്ലാം
മറ്റൊരാളുടേതെന്ന് തിരിച്ചേല്പിച്ച്
അടുത്ത നിമിഷത്തിലേക്ക്
തീർത്തും സ്വതന്ത്രരായി കടന്നു ചെല്ലാൻ
അത്രയും പുതുതായ് പിറന്നവർ.

നാം 
ഈ നിമിഷത്തിൽ പൂർണ്ണരാകുന്നു.
അതിനായ്
അതിനായ് മാത്രം
ഈ നിമിഷത്തെ തമ്മിൽ പങ്കിടുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌