Saturday

എനിക്കോർമ്മയുണ്ട് ,
ചുവടുകൾ ചിട്ടപ്പെടുത്താൻ
നാം ഒന്നിച്ചിരുന്ന
സമുദ്രതീരത്തെ ആ കൽമണ്ഡപം.
താളം പിടിച്ച തിരക്കൈകൾ.
പാട്ടുകൾ പാടി അലഞ്ഞ
ഗോതമ്പ് വയലുകൾ.
നിറങ്ങൾ തിരഞ്ഞു
വണ്ടുകളായ് പറന്ന പൂപ്പാടങ്ങൾ.
കമ്പിളിപ്പുതപ്പ് തുന്നിയ താഴ്വാരങ്ങൾ.
വിരലുകൾ ചേർക്കാൻ
കുഴച്ചെടുത്ത കളിമൺ പശിമ.
നെഞ്ച് പറിച്ചു
വലിച്ചു മുറുക്കിയ തുകൽ കെട്ട്.
സ്വയം ഉരുക്കി ഒഴിക്കാൻ
തീപ്പിടിപ്പിച്ച ലോഹവാർപ്പുകൾ.
ഓരോതവണത്തേയും
പേര് പോലും ഓർമ്മയിലുണ്ട്
മറന്നുപോയത് ഒന്ന് മാത്രമാണ്
ഈ ജന്മത്തിൽ
എവിടെ
കാത്തു നിൽക്കണമെന്ന
അടയാളവാക്യം.


എനിക്ക് പ്രണയം
ഭൂമിയിലെ രണ്ടാത്മാക്കൾക്കിടയിലെ
അവസാനിയ്ക്കാത്ത സംഭാഷണങ്ങളാണ്.
അതിപ്രിയങ്കരമായ സ്വകാര്യതയാണ്.
ജീവിതത്തിൽ തോറ്റു പോയാലും
ജയിച്ചു കൊണ്ട് നിൽക്കുന്ന നല്ല ഓർമ്മകളാണ്.
രാവെന്നോ പകലെന്നോ ഇല്ലാതെ
ഒച്ചയനക്കമില്ലാത്ത
സാമീപ്യമാണ്.
അതിൽ താരതമ്യങ്ങൾ ഇല്ല.
മത്സരങ്ങളില്ല.
ഞാനുമായി അത്ര ആഴത്തിൽ
അടുപ്പമുള്ള ഒരാൾക്കേ
അത് സാധ്യമാകൂ.
അകലമേ അകലമേ എന്ന് ആർക്കുന്നതല്ല.
അപരിചിതത്വമെന്ന ഉന്മാദവുമില്ല.
അടുത്തിരിക്കാം.
അക്ഷരങ്ങളിൽ പാർക്കുന്ന ഒരുവൾക്ക്
അതിനേക്കാൾ പങ്കുവയ്ക്കാൻ മറ്റൊന്നുമുണ്ടവില്ല.
അത്ര സത്യസന്ധമായി, ജീവിതം പോലും.
ഒരു കഥ പറയാം.
ഒരിയ്ക്കലൊരു അടക്കാക്കിളി നഗരത്തിലെത്തി.
മഞ്ഞവെയിലുള്ള ഒരു പകലിൽ.
നഗരം പെട്ടന്നൊരു ഞാവൽക്കാടായ്.
നിരത്തുകൾ പുഴകളായ്,
ഒഴുകിപ്പോയി.
ആകാശചുംബികൾ ആമകൾ,
ഒളിച്ചിരുന്നു.
ചക്രങ്ങൾ വണ്ടുകളായ്.

-മനുഷ്യരോ?!

-എന്താ സംശയം
ഫോസിലുകൾ!

-അടക്കാക്കിളിയോ?

-മടങ്ങിപ്പോയതേയില്ല.

-ഞാവൽക്കാടോ?

-നിറയെ പൂത്തു.
നാവ് നനഞ്ഞ്
വാക്കുകൾ ചുരന്നു.
ഇനി നീ എഴുത്
ഞാൻ വായിക്കാം.

എനിക്കെഴുതാനറിയാത്ത പേരുകളിൽ
നിന്റെ അടുക്കൽ വന്നവർ
ആരെയൊക്കെയായിരുന്നു എന്ന്
അവരുടെ കഥകൾ എന്തായിരുന്നു എന്ന്
നീ ചുറ്റിനടന്ന
കടൽത്തീരങ്ങളുടെ
മരുഭൂമികളുടെ
താഴ്വാരങ്ങളുടെ
പുഴയോരങ്ങളുടെ
നഗരത്തിരക്കുകളുടെ
രാജ്യാതിർത്തികളുടെ
പേരെന്തായിരുന്നു  എന്ന്
നീ എഴുത്
ഞാൻ വായിക്കാം.

എനിക്ക് ഒരു ജാലകത്തിന്റെ
ഒരേ ഒരു ബാൽക്കണിയുടെ
ഒരേ തെരുവിന്റെ
ഒരേ വാടകവീട്ടിന്റെ
കഥ മാത്രമുണ്ട്.
അതിൽ നിന്ന്
വഴികളുണ്ടാക്കി
മരങ്ങളുണ്ടാക്കി
പുഴയും കരയും
കരകവിയും തീരവുമുണ്ടാക്കി
ഞാൻ ഒരോ ദിവസവും ദൈവമായി പോകുന്നു.

ഇനി നീ എഴുത്
ഞാൻ വായിക്കാം
നിന്റെ ദൈവം ആരായിരുന്നു എന്ന്.

ഓരോ ദിവസവും
ഇല്ലാത്ത ചായപെന്സിലുകൾ കൊണ്ട്
ഇല്ലാത്ത ക്യാൻവാസിൽ
ഇല്ലാത്ത നിറങ്ങൾ കൊണ്ട്
ഒരു ചെവിമുറിഞ്ഞവന്റെ ഭ്രാന്താകുന്നതും
കാത്തിരിയ്ക്കുന്നു.
ഇനി നീ എഴുത്
ഞാൻ വായിക്കാം
നിനക്കവൻ ആരായിരുന്നു എന്ന്.

ഓർമ്മകളുണ്ടാക്കുകയാണ്,
ഇല്ലാത്ത കുട്ടിക്കാലത്തിലെ
ഇല്ലാത്ത ചങ്ങാതിയെ
ഇല്ലാത്ത കൗമാരത്തിലെ
ഇല്ലാത്ത കൂട്ടുകാരനെ
ഇല്ലാത്ത പ്രണയകാലത്തിലെ
ഇല്ലാത്ത പ്രണയിയെ.

ഓർമ്മകളുണ്ടാക്കുകയാണ്,
എഴുതാത്ത പുസ്തകങ്ങളിലെ
എഴുതാത്ത വാക്കുകളുടെ
ഇല്ലാത്ത വായനക്കാരുടെ.

ഓർമ്മകളുണ്ടാക്കുകയാണ്,
പറഞ്ഞുപറഞ്ഞുണ്ടാക്കിയ
ചേർത്ത്പിടിക്കലുകളുടെ
കരുതലുകളുടെ
ഒപ്പം നിൽക്കലുകളുടെ

ഓർമ്മകളുണ്ടാക്കുകയാണ്.

ഓർമ്മകളുണ്ടാക്കുക
മാത്രമാണ്

അതുകൊണ്ട്
ഇനി നീ എഴുത്
ഞാൻ വായിക്കാം.
ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണ്
എന്ന്
ഒന്നിച്ചിരുന്ന് പറയുന്ന
രണ്ടുപേർ
ഒറ്റയ്ക്കാവുന്നത്
എങ്ങനെയാണ്?

ഒറ്റയ്ക്ക്
എന്നത്
ഏറ്റവും ഉച്ചത്തിലുള്ള
ഒന്നിലേറെ മുഖങ്ങളുള്ള
വാക്കുകളിൽ ഒന്നാണെന്ന്;
ഒറ്റയ്ക്കാവുക
എന്നത്
ചിലരുടെ മാത്രം
അവകാശമാണെന്ന്
ആദ്യം പറഞ്ഞിട്ടുണ്ടാവുക
ആരായിരിക്കും?

നിന്റെ കവിതകൾക്കിടയിലൂടെ നടക്കുന്നു.
എന്റെ തെരുവുകൾ ഇങ്ങനെയായിരുന്നില്ലെന്ന് ഓർത്തു പോകുന്നു.
നാം പാർത്ത കാടുകൾ ഇതല്ലെന്ന് ഓർത്തു പോകുന്നു.
എല്ലാം മറന്നുവെങ്കിൽ
കവിതകൾ വായിക്കുന്ന ആ നാഗരികനെ
അയാൾക്ക് ചുറ്റിലുമുള്ള ആൾക്കൂട്ടങ്ങളെ
ഉപേക്ഷിയ്ക്കാം.

ഒരു ഇലയനക്കം പോലും
ഒരു ശ്വാസവേഗം പോലും കവിതയായ് കേൾക്കുന്ന
ആ നായാടിയെ തിരഞ്ഞു പോകാം,
നമ്മൾ മരച്ചുവട്ടിൽ ഒന്നിച്ചുറങ്ങിയ ആ വനാന്തരങ്ങളിലേക്ക്.

നമ്മെ തിരിച്ചുകിട്ടാത്ത നഗരങ്ങൾ എന്തിനാണ്?!
എത്ര മിണ്ടിയാലും ഒന്നും കേട്ടില്ലെന്നുറപ്പിച്ച്
മടങ്ങിപ്പോകാൻ അനേകം വഴികളുള്ള
നമ്മുടെ പുതിയ നഗരങ്ങൾ.
വിശക്കുന്നവരാക്കി
നമ്മെ ഒറ്റുകൊടുക്കുന്ന
അതിലെ ചുവരടയാളങ്ങൾ.

ചില ചിത്രങ്ങൾ കാഴ്ചകളെ
ചില കരഘോഷങ്ങൾ കേൾവിയെ
ചില ചിഹ്നങ്ങൾ ചേർന്നിരിക്കലുകളെ
പരിമിതപ്പെടുത്തുമെന്ന്
നമുക്ക് അറിയാത്തതല്ലല്ലോ.
ഞാൻ മരിച്ചു കഴിയുമ്പോൾ
അവനും നീയും
ആദ്യമായ് കണ്ടുമുട്ടുമോ?
ഞാൻ പാർത്ത ഇടങ്ങളിൽ
ഞാനിരിക്കാറുള്ള മരച്ചുവട്ടിൽ
ഞാൻ കൊഴിഞ്ഞു വീണ മണ്ണിൽ
എന്റെ മടിയിൽ
നിങ്ങളിരുവരും കിടക്കുമോ?
എന്റെ വിരലുകൾ അഞ്ചെന്ന് വീതം വെച്ച്
നിങ്ങളുടെ മുടിയിൽ ഞാൻ വിരലുകൾ ഓട്ടുമോ?
നിന്നേയും അവനേയും അടയാളപ്പെടുത്തിയ
എന്റെ സ്നേഹത്തിന്റെ
ഉത്തരദക്ഷിണധ്രുവങ്ങളെ ഓർത്ത്
നിങ്ങൾ ഒരേ സമയം പൊട്ടിച്ചിരിക്കുമോ?
മുറിവേറ്റു പിടയുമോ?
നിങ്ങളിലൊരാളിന്റെ നിറഞ്ഞ കണ്ണുകൾ
മുറിച്ചു കടക്കാനാകാതെ എനിക്ക്
വീണ്ടും തിരിച്ചു വരേണ്ടി വരുമോ?
എല്ലാ ദിവസവും നിന്നെ വായിക്കാറുണ്ട്.
എന്റെ വഴികളിൽ പകൽ തെളിയുന്നത് പോലെ
എല്ലാദിവസവും.

എന്റെ ഉള്ളം കയ്യിലുണ്ട്
നീ നട്ട മരപ്പച്ചകൾ
നീ പിടച്ച മീൻ പിടപ്പുകൾ
നീ  വിരിഞ്ഞ കിളിമുട്ടകൾ.

ഞാൻ മരിച്ചതറിഞ്ഞു നീ വരുമ്പോഴേ
ആ പുസ്തകം ഞാൻ മടക്കിവയ്ക്കുകയുള്ളൂ,
എന്റെ പ്രാണന്റെ പഴയ നിയമങ്ങൾ
വായിച്ചവസാനിപ്പിക്കുകയുള്ളൂ!
അമ്മയുടെ ഉള്ളിൽ
ഏറെനാൾ ഒളിച്ചിരിയ്ക്കാൻ വയ്യാത്തൊരു
കുട്ടിയായ്‌
നവംബർ വളരുന്നു.
തണുത്ത ജാലകച്ചില്ലിൽ
ഓറഞ്ചു നിറം കൊണ്ട്
സൂര്യനെന്ന അടയാളവാക്യം എഴുതിപ്പഠിയ്ക്കുന്നു.
പെട്ടന്നൊരു തളിരിലയായ്
തിരിച്ചുവരുമെന്ന വാക്കിൽ
വീടുവിട്ടിറങ്ങുന്നു.
പാട്ട് എന്ന വാക്കിനോട്
കാട് എന്ന വാക്കിന് പകരം
കൂട് എന്ന വാക്ക്
ചേർത്ത്  വായിച്ചു പഠിയ്ക്കേണ്ടി വരുന്ന
പക്ഷി
കൊക്ക് വരയ്ക്കും മുൻപേ
കാതുകളിൽ
മൗനം
നിറയ്ക്കുന്നു.
നഗരം നിന്റെയൊപ്പം പനിയ്ക്കുന്നു.
അതിന്റെ നെറ്റിയിൽ
യാത്രയുടെ ഉരുളൻ വിരലുകളോട്ടി
ഞാൻ അടുത്തിരിയ്കുന്നു.
നാവിലൊരധികം കയ്പ്പെന്ന്
അതൊരോർമ്മയെ തേട്ടുന്നു.

നഗരം നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
പാതി മാത്രം തുറന്നൊരു
കാഴ്ചജാലകം.
വിരൽ കൊണ്ട്
നഗരമണിഞ്ഞ പൊടിയിൽ
ഞാൻ വരച്ചിടുന്ന തിരകൾ.
നീയപ്പോൾ കടലായ്
എടുത്തണിയുകയാകുമതിനെ.

കടൽ നിന്റെയൊപ്പം പനിയ്ക്കുന്നു.
അതിന്റെ പൊള്ളുന്ന
ചുണ്ടുകളിൽ
ഞാൻ മീനായ് വേകുന്നു.
കണ്ണിലെന്തോ ഒരു കരടെന്ന്
അതോർമ്മയെ ഒഴുക്കുന്നു.

കടൽ  നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
തുന്നിത്തീർക്കാനാകാത്തൊരു
നീല ഞൊറിയുടുപ്പ്.
പ്രണയത്തിന്റെ നാറാണത്ത് ഭ്രാന്തുകൾ ...
അങ്ങനെയങ്ങനെ
സംസാരിച്ചിരിയ്ക്കാൻ ഒരാൾ വരണം.
കണ്ണാടിയിലല്ലാതെ 
പ്രതിഫലിപ്പിയ്ക്കുന്ന ഒരാൾ. 
കവിതകളുടെ ദേവാലയത്തിന്റെ പടികളിലിരുന്ന്
നാമസങ്കീർത്തനങ്ങളിൽ ചിലത് കേൾക്കുന്നു.

എഴുതുന്ന വാചകങ്ങളെല്ലാം
കവിതയായ് മാറിപ്പോകുന്ന
ഒരുവളാകണമെന്ന് ആഗ്രഹിയ്ക്കുന്നു.

പിറക്കാതെ പോയ ഒരുവന്
വേണ്ടി കത്തുകളെഴുതുന്ന ഒരുവളാകുന്നു.
എന്റേത്
എന്ന് പറഞ്ഞായിരുന്നു തുടങ്ങിയത്.
പിന്നീടാണറിഞ്ഞത്
ഒന്നും എന്റേതാവുന്നില്ലെന്ന്.
എല്ലാ എഴുത്തുകളും സ്നേഹമെന്ന
മേൽവിലാസത്തിൽ അയക്കുന്നു.
അതെല്ലാം നിനക്ക് കിട്ടുന്നു.
നിന്റെ മറുപടിയില്ലായ്‌മകൾ
എനിയ്ക്ക് തിരിച്ചു കിട്ടുന്നു.
വിരസത.
 അകലം.
 മൗനം.
 വേനൽ.
ഇത് മാത്രം പോരാ..
അത്രയും തമ്മിൽ ഓർക്കാതിരിക്കുകയും വേണം
ഒന്ന് ജീവിച്ചു പോകാൻ


നീ വേണം
എന്ന് സ്നേഹം മൂക്കുന്ന
നേരത്താണ്
നമ്മൾ ഒരിയ്ക്കലും
പരിചയപ്പെടാതെയിരുന്നെങ്കിൽ
എന്ന് എനിയ്ക്ക് തോന്നുക.

നീ വേണം
എന്ന് ഭ്രാന്ത് പിടിപ്പിക്കുന്ന
നേരത്താണ്
നിന്നിൽ നിന്ന്
അകന്ന് നിൽക്കണം എന്ന് തോന്നുക

നീ വേണം എന്ന്
കടന്നുപോകാൻ കഠിനമായ
ആഗ്രഹത്തിൽ നിന്നാണ്
മറക്കുന്നതാണ് നല്ലതെന്ന് തോന്നുക

എപ്പോഴുമിപ്പോൾ തോന്നുന്നു,
നിന്നെ പരിചയപ്പെടാതിരുന്നെങ്കിൽ
നിന്നിൽ നിന്ന് അകന്ന് നിൽക്കാൻ കഴിഞ്ഞെങ്കിൽ
മറക്കാൻ  കഴിഞ്ഞെങ്കിൽ
ഇനി ഈ വഴി വരാതിരിയ്ക്കാൻ കഴിഞ്ഞെങ്കിൽ
എന്ന്

 ക്ഷമിയ്ക്ക്!
നിയന്ത്രിയ്ക്കാൻ കഴിയാതെ പോകുന്നുണ്ട് സ്നേഹം,
അറിയാം
ക്ഷമിയ്ക്ക് !!

ഞാൻ വിചാരിയ്ക്കുന്നത്ര അടുപ്പമൊന്നും
നമുക്കിടയിൽ ഇല്ല
എന്ന് വേവുന്ന നേരങ്ങളിലാണ്
ഞാനിതൊക്കെ എഴുതുന്നത്,
എല്ലാം സ്വീകരിയ്ക്കുമ്പോഴും
ജീവിതത്തെ മാത്രം നിരാകരിയ്ക്കുന്ന
ചില നേരങ്ങളിൽ .

നിനക്കത് അറിയാത്തതല്ലോ 
നിയ്യെനിക്ക്‌ ആരുമല്ലെന്നൊരു വരി.

നീ പഠിയ്ക്കാൻ എടുത്ത് വെച്ച ആ വരിയെടുത്തുവെച്ചാണ്
ഈ പകൽ അതിന്റെ നിഴലുകൾ നെയ്തെടുത്തത്.

നാം ഒന്നിച്ചു നടക്കേണ്ടവരല്ല
എങ്കിൽ
എപ്പോൾ വേണമെങ്കിലും ഇരുവഴി പിരിഞ്ഞേക്കാം. മുന്നറിയിപ്പുകളൊന്നുമില്ലാതെ അത് സാധ്യമാണ്.
അതല്ല എങ്കിൽ
ഏതൊക്കെയോ ഊടുവഴികൾ കടന്ന്,
കണ്ടുമുട്ടിക്കൊണ്ടേയിരിക്കുകയോ,
കടന്നുപോവുകയോ,
അവസാനം വരെ ഒപ്പം നടക്കുകയോ
ചെയ്യും.
അത്രയും സ്വാഭാവികമാണ് ജീവിതം.
അതുകൊണ്ട്, ആ വരി പറഞ്ഞു പഠിയ്ക്കണമെന്നില്ല.
രണ്ട് പേരിൽ ഒരാൾക്ക് മാത്രമായ്
അത് നിശ്ചയിക്കാനും എളുപ്പമല്ല.
ആ അനിശ്ചിതത്വത്തിലാണ്
ജീവിതത്തിന്റെ ആഹ്ളാദങ്ങൾ.
ആ അനിശ്ചിതത്വത്തിലാണ്
സ്നേഹത്തിന്റെ ഉന്മത്തതകൾ.

പ്രണയം എന്തിനാണ്!
മരണത്തേക്കാൾ ഏകാകിയായ മൗനമുണ്ടല്ലോ
നെറുകയിൽ ഉമ്മവയ്ക്കാൻ !!

വായിച്ചവസാനിപ്പിയ്ക്കാൻ കഴിയാത്ത
മഹാകാവ്യങ്ങൾ.
അതിലൊളിഞ്ഞിരിയ്ക്കുന്ന
അവ്യക്തമായ ഈണങ്ങൾ.
അപരിചിതമായ നിറചേർച്ചകൾ.
ആരുടെയോ വിരൽപ്പാടുകൾ.
അടരടരായുള്ള മണങ്ങൾ.
പ്രണയമെന്നാൽ വെറും
നീയെന്നും ഞാനെന്നും
മാത്രമുള്ള അടയാളപ്പെടുത്തലുകളല്ല.
ഞാൻ ഒരമ്പാണ്.
ഞാണിനും ലക്ഷ്യത്തിനുമിടയിലുള്ള യാത്രാമധ്യേ എന്നും.
നീ മാത്രമെന്ന ടാർഗെറ്റിൽ
അത്ര കൃത്യമായ് തറിച്ചു നിൽക്കാൻ കഴിയാത്ത ഒന്ന്.
ഞാൻ മരിച്ചു കഴിയുമ്പോൾ
അവർ നിന്നെ തിരഞ്ഞു വരുമോ?
നീ ആരായിരുന്നു എനിക്കെന്ന്
അവർ നിന്നോട് ചോദിയ്ക്കുമോ?
അവർക്കപരിചിതമായ
നമ്മുടെ സ്നേഹത്തിന്റെ ആകാശങ്ങളിൽ
അവർക്ക് പരിചിതമായ
പ്രേമകഥകളുടെ മഴമേഘങ്ങൾ
നമ്മുടെ പേരുകളിൽ കോർത്തിടുമോ?
അതെയെന്നോ അല്ലെന്നോ പറയാനാകാതെ നീ
അവസാനിച്ചു പോയ എന്നെ അടയാളപ്പെടുത്തുമോ?
കര.
കടൽ.
ചിലപ്പോൾ
കരയാകും
കടലാകും
തിരയാകും
മണലാകും
ശംഖാവും
വാലിൽ ചിറകുള്ള മീനാകും
മനസ്സ്.
നിന്റെ ഓർമ്മകൾ കൊണ്ട്
നീലിച്ചു പോയ
പ്രണയത്തെ
ഇന്ദ്രനീലമെന്ന് വിളിയ്ക്കുന്നു.
കവിത എന്നാൽ കവിത മാത്രമാണ്.
അതിന് മറ്റൊരു മേൽവിലാസവും വേണ്ട.
നിന്നെ പ്രണയിച്ച ദിവസങ്ങളുടെ എണ്ണമാണെങ്കിൽ
ജന്മങ്ങളുടെ കണക്കുകളുണ്ട്.
നീ പ്രേമിച്ച ദിവസങ്ങൾക്ക് എന്റെ വിരലുകൾ മതി.
യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
ആ നിമിഷത്തിൽ മാത്രം ജനിച്ചു മരിയ്‌ക്കേണ്ടുന്ന
ജീവിതത്തെക്കുറിച്ചുള്ളതാണ് .

യാത്ര പറയുമ്പോൾ പറയുന്ന വാക്കുകളൊന്നും
മനസ്സിൽ സൂക്ഷിയ്ക്കരുത്.
അത്
അന്നോളം പറഞ്ഞ വാക്കുകൾക്കും
അതിൽ പിന്നെ പറയാതെ പോകുന്ന വാക്കുകൾക്കും
ഇടയിലുള്ള
പാലമില്ലാത്ത പുഴയാണ്!
അതൊരു കടവത്തും കാത്ത് നിൽക്കുന്നില്ല !!
മേൽവിലാസമില്ലാത്തത് കൊണ്ടാവണം
എല്ലാ കത്തുകളും
കൃത്യമായ്
നമുക്കിടയിൽ
കൈമാറ്റം ചെയ്യപ്പെടുന്നത്.

Thursday

പ്രണയിക്കുമ്പോൾ
അവളെ
പ്രണയിക്കുക.
പേരോ
പ്രായമോ
മേൽവിലാസമോ
ഇല്ലാതെ
അവളെ.
അമ്മയെങ്കിൽ വിരലുണ്ണുന്ന കുഞ്ഞാവുക.
മകളെങ്കിൽ അച്ഛനെന്ന കഥാപുസ്തകവും.
അനിയത്തിയ്ക്ക് ഏട്ടനും
പെൺമൃഗത്തിന് ആൺമൃഗവുമാവുക.
എന്നാലും
ഗുരുവും ശിഷ്യയുമാവരുത്.
തമ്മിൽ പഠിപ്പിയ്ക്കാൻ പാഠങ്ങളില്ലാത്തവരാവുക.
വിഷാദിയെങ്കിൽ
അവൾക്ക് കണ്ണീരാവുക.
ആഘോഷങ്ങളിൽ
ഏറ്റവും ഉച്ചത്തിലുയരുന്ന അവളുടെ ചിരിയും.
കലഹങ്ങളിൽ
അവളെ
ഏറ്റവും എളുപ്പമിണങ്ങുന്ന പിണക്കമാക്കുക.
അവളുടെ പാചകങ്ങളിൽ
വിശപ്പിന്റെ മാത്രം രസമുകുളമാവുക.
യാത്രയിൽ കാഴ്‌ചയും
സഞ്ചാരിയുടെ ഭൂപടവുമാവുക.
കരിയിലയെങ്കിൽ
മണ്ണാങ്കട്ട എന്ന് അരിശപ്പെടാതെ
കാശിയിലേക്കുള്ള
ഏറ്റവും ആദ്യത്തെ തീവണ്ടിയിൽ
അവളെ വിൻഡോസീറ്റിലിരുത്തുക.
അവളങ്ങനെ
വേണ്ടുവോളം
പാറിപ്പറക്കട്ടെ.
നിനക്ക് നനയാൻ
ഒരു പെരുമഴ വരുമല്ലോ!

Monday

നിന്റെ മൗനത്തിൽ നിന്ന്
നിന്റെ ഹൃദയമിടിപ്പുകളെ
വേർതിരിച്ചെടുക്കുന്നു.
അതിൽ പ്രണയമെന്ന വാക്ക്
മിന്നൽ പോലെ വിറയ്ക്കുന്നു.
നിന്റെ കണ്ണുകളെ
കണ്ണാടിയാക്കുന്നു.
ഞാൻ
കാഴ്ചകളുടെ കടലാകുന്നു.
നിന്നിലെ പ്രണയത്തിന്റെ
തൊട്ടാവാടിപ്പടർപ്പുകൾക്ക്
ഞാൻ മണ്ണിരയെന്ന പേരുള്ള
തോട്ടക്കാരനാകുന്നു.
എന്റെ പ്രണയലേഖനങ്ങൾ
കൃത്യമായ്
കൈപ്പറ്റിയ ഒരാളെന്ന നിലയിൽ ചോദിയ്ക്കട്ടെ,
ഇനി എന്താണെന്റെ മേൽവിലാസം?
സ്നേഹം കൊണ്ടാണോ
മൗനം കൊണ്ടാണോ
അകലം എന്ന വാക്ക്
അദൃശ്യമായ് എഴുതിവയ്ക്കാനാവുക?!

Sunday

പ്രണയത്തിന്റെ നൈൽ എന്ന് നീയും
ഏകാന്തതയുടെ ആമസോൺ എന്ന് ഞാനും
സ്വയം പരിചയപ്പെടുത്തുന്നു.
പറഞ്ഞു വരുന്നത്
നമുക്കിടയിലെ
സമുദ്രദൂരങ്ങളാണ് !
പ്രാന്തിന്
ഉമ്മകൾ പകരം കിട്ടുന്നത്
പ്രണയത്തിലല്ലാതെ
മറ്റെവിടെയാണ്  
സൂര്യനെ ഉദരത്തിലുറക്കുന്ന
മരമാകുന്നു നവംബർ.
ഇലകളെല്ലാം
ഓറഞ്ചു മഷിയിലെഴുതിയ
താരാട്ട് പാട്ടുകൾ.
ഭൂമി പോലും ഉറങ്ങിപ്പോകുന്നു.
ഒറ്റപ്രണയമെന്ന
ഏറ്റവും മൂർച്ചയുള്ള
ഒരമ്പ് തറിച്ചു നിൽക്കുന്നത് കൊണ്ട് മാത്രം
ജീവിച്ചിരിയ്ക്കുന്ന പക്ഷി- ഞാൻ. 
മുറിവിന്റെ പാടുകൾ.
ഓർമ്മക്കറകൾ.
നിന്റെ പേരുള്ള ഒരു മരത്തിന്റെ ഏകാന്തത.
എന്റെ മേൽവിലാസം. 
അരിച്ചെടുക്കാനാകാത്തൊരു
കടുംങ്കാപ്പിക്കപ്പിനരികിലെന്ന പോലെ
നിന്നെ ആൾക്കൂട്ടത്തിൽ നിന്ന്
തിരിച്ചുകിട്ടാൻ കാത്തിരുന്ന്
ആറിത്തണുത്തുപോയ
എന്റെ ചൂടൻ പ്രേമം! 
നിന്നെ ഉമ്മ വയ്ക്കാനൊരുങ്ങുമ്പോൾ
പെട്ടന്ന് രാത്രിയാകുന്നു.
സ്വപ്നങ്ങളുടെ റാന്തലുകൾ തിരഞ്ഞു
നീ കണ്ണുകളടച്ചതാണെന്ന് എനിക്കറിയാം.
എങ്കിലും കൂടണയാനാകാത്തൊരു പക്ഷി
എന്റെയുള്ളിൽ ചിറകടിയ്ക്കുന്നു.
മരങ്ങളായ മരങ്ങളെല്ലാം അലിഞ്ഞ്
മേഘങ്ങളായ മേഘങ്ങളെല്ലാം ഇരുണ്ട്
നിന്റെ ഇമകൾക്കിപ്പുറത്ത്
ഞാൻ
നീയില്ലാതെ
ഇരുട്ടിൽ
ഒറ്റയ്ക്കാവുന്നു.
ഇരുട്ടെന്നാൽ
എനിയ്ക്ക്
മുറിവുകൾ
ഒളിപ്പിച്ചു വയ്ക്കാനൊരിടം
മാത്രമാണ്.

ചുംബനങ്ങളിൽ 
നീ
കണ്ണുകളടയ്ക്കാതെ.
പകരം
നിന്നിൽ
എന്നെ നിറയ്ക്ക് .

നിന്റെ കണ്ണിലെ തിളക്കമെന്റെ വിയർപ്പു തുള്ളികളിൽ
കോർത്ത്
ഞനൊരു സൂര്യോദയം കാണും.
പുഞ്ചിരികളുടെ
വെയിൽപ്പാടങ്ങൾ കൊയ്യും.


Saturday

മരുഭൂമിയിൽ.
സൂര്യൻ പോലും
തണുത്തു തുടങ്ങിയാൽ
അവിടെപ്പിന്നെ
എന്തൊരു ഏകാന്തതയാണ്!

Friday

നിന്റെ കണ്ണിൽ നിന്നൊരൊറ്റത്തുള്ളി
ഞാനൊരു കൈക്കുമ്പിൾ
ഉള്ളിൽ കാലവർഷം
പെയ്ഡ് തോരാത്ത മരമെന്ന് എന്റെ പേര് 

Wednesday

ഞാൻ പ്രണയമെന്ന് നിന്നെ വിളിയ്ക്കുമ്പോൾ
നീ നക്ഷത്രമെന്ന് നിന്റെ പേര് മാറ്റിപ്പറയുന്നത്;
ഞാൻ  നക്ഷത്രമെന്ന് നിന്നെ  തൊട്ടിരിയ്ക്കുമ്പോൾ
നീ പ്രണയമെന്ന് പെയ്ത് തോരുന്നത്
എന്തുകൊണ്ടാകും?

Monday

അനിശ്ചിതത്വങ്ങളുടെ സൂര്യതാപത്തിലും
ശാന്തിയുടെ വിത്തുകൾ പേറുന്ന
പൂവിന്റെ സൗഖ്യം.
ഒറ്റവരികളെ
ഒറ്റയ്ക്ക് നിർത്താനൊരിടം ഇത്.
ഒരിയ്ക്കൽ കൂടി നിന്നേയുമവിടെ
ഒറ്റയ്ക്ക് നിർത്തുന്നു;
ഓർക്കാൻ
ഒന്നുമില്ലാത്ത
ഒരുവനന്റെ
ഒറ്റക്കവിത പോലെ.
ആ ചേർന്നിരിക്കലുകൾ ..
ആ വിരൽകോർക്കലുകൾ ..
ഹൃദയമിടിപ്പിന്റെ
ആ സിംഫണികൾ ..
വേഗത്തിൽ വേരുപിടിച്ചൊരു
ചെമ്പരത്തിത്തയ്യുണ്ട്
നിന്നെക്കുറിച്ചുള്ള എന്റെ ഉന്മാദപ്പടർപ്പുകളിൽ !

Sunday

ഒരു ജലസസ്യത്തിന്റെ
നേർത്ത വേരുകൾ-
മഴയാകാശത്തിലെ
മിന്നല്പിണരുകൾ-
എന്നെ മൂടുന്ന
നിന്റെ ഓർമ്മഞരമ്പുകൾ .

Wednesday

നിന്റെ
ഓരോ ശ്വാസവും
പ്രണയത്തിന്റെ
ആദിമ ലിപിയാണ് .
അതെന്നെ
ഏറ്റവും
പ്രാചീനനായ കവിയാക്കുന്നു.
ഭൂമിയെ
ഏറ്റവും
പഴയ കവിതാപുസ്തകവും.
നിന്റെ ചുണ്ടുകളിൽ
എന്റെ വാക്കുകൾ
മണക്കണം.
നിന്റെ വാക്കുകളിൽ
എന്റെ ചുണ്ടുകൾ
മിണ്ടണം. 

Tuesday

എന്റെയീ പ്രണയപുസ്തകമില്ലേ!
ഓരോ താളും
വായിച്ചവസാനിപ്പിക്കുമ്പോൾ
നീ,
ഏകാന്തതയെന്ന നിന്റെ പേരെഴുതി
ഒപ്പിടാൻ മറക്കരുത്.

ഈ യാത്രയിൽ സൂക്ഷിയ്ക്കണം.
മുറിവുകളുടെ
വെറ്റില ഞരമ്പുകളിൽ
ഓർമ്മകളുടെ
ചുണ്ണാമ്പ് ചോദിച്ചു വാങ്ങാൻ
നിന്റെ വഴിയിൽ 
മുറുക്കിച്ചുവപ്പിച്ചു
കാത്തു നിൽപ്പുണ്ട്
ഒരു രാത്രിസുന്ദരി.
പ്രണയമെന്ന
പേരുള്ള യക്ഷി.

ഓർമ്മകളുടെ ചുവപ്പെന്ന്
എന്റെ ഉമ്മകളുടെ കയ്യൊപ്പ് പതിഞ്ഞ
നിന്റെ ചുണ്ടുകൾ-
പ്രണയത്തിന്റെ ആഴങ്ങളെപ്പേറുന്ന
ഒരു നദിയുടെ
ഇരുകരകൾ.

നിനക്ക് തോന്നുന്നു.
നിനക്ക് തോന്നുന്നു.
നിനക്ക് തോന്നുന്നു.

എന്റെ പ്രണയമൊന്നും

നിന്നോടല്ല
നിന്നോടല്ല
നിന്നോടല്ലെന്ന് ..

അല്ലെങ്കിലും ഇത്രയൊക്കെ
പ്രണയിക്കേണ്ട വല്ല കാര്യവുമുണ്ടോ, അല്ലേ ?
എത്രയോ വാക്കുകൾ
എഴുതിക്കഴിഞ്ഞതാണ് നമ്മൾ .
എന്നിട്ടും
എല്ലാം  മായ്ച്ചു കളഞ്ഞ സ്ളേറ്റുകൾ
വച്ച് മാറുന്ന കുട്ടികളായ്
വേനലവധിയ്ക്ക് തൊട്ടുമുന്നിലെ ദിവസത്തിൽ
അടുത്തടുത്തിരിയ്കുന്നു.

Saturday

കടൽക്കരയിലിരുന്ന്
അവസാനത്തെ തിരയെക്കുറിച്ചു മാത്രം പറയുന്ന ഒരാൾ
കപ്പലുപേക്ഷിച്ചവനാകുന്നു.
അയാൾ
മണ്ണിലെഴുതിയ ചില പേരുകൾ
മായ്ച്ചുകളയുന്ന
തിരയെ മാത്രം കാണുന്നു.

ഒന്നും ഉപേക്ഷിയ്ക്കുകയോ
സ്വീകരിക്കുകയോ ചെയ്യാത്ത
ധ്യാനാവസ്ഥയെ
ജലം എന്ന് പറയുന്നു,
ഭൂമിയിൽ കവിതകളുണ്ടാകുന്നത് ജലത്തിൽ നിന്നാണ്.

തുടക്കത്തിൽ നമുക്ക് തോന്നും
ഒരവസാനമില്ലെന്ന്.
അവസാനം തുടങ്ങുന്നത് കൊണ്ടാകുമത്!
അനിശ്ചിതത്വത്തിന്റെ ഉടയതമ്പുരാനായ ഒരു മനുഷ്യൻ
ഏകാന്തതയുടെ മുഖപുസ്തകത്തിൽ
വിഷാദത്തിന്റെ ലിപി കൊണ്ട്
വരച്ചിടുന്ന കവിതയാണ്
ചിലനേരങ്ങളിൽ ജീവിതം.

Thursday

വീടുവിട്ടിറങ്ങി വന്ന പോലൊരു
മുക്കുറ്റിപ്പൂവുണ്ടെന്റെ
സൂര്യകാന്തിപ്പാടത്തിൽ !
ഒരു പുസ്തകം എഴുതിത്തുടങ്ങിയിട്ടുണ്ട്.
ഒരോ വരിയിലും എന്റെ ഹൃദയമാണ്  ചേർത്ത് വച്ചിരിയ്കുന്നത്.
വായിക്കുമ്പോൾ
നിന്റെ ഹൃദയം കൊണ്ടത് മാറ്റിവയ്ക്കണം നീ-

ഏറ്റവും അപരിചിതരായവർക്കിടയിലാണ്
ഏറ്റവും നല്ല കവിതകൾ ഉണ്ടാകുക.
സ്വയം ഏറെ പറഞ്ഞുകൊണ്ട് ,
മറ്റേയാളായ് മാറിപ്പോവുന്ന 
ഏറ്റവും നല്ല കവിത.
പനിച്ചു പോയ പനിനീർപ്പൂ പോലെ
എണ്ണമറ്റ ഹൃദയമിടിപ്പുകൾ ചേർത്ത് വെച്ച്
രാത്രികളിൽ
ഒറ്റയ്ക്ക്
വിറയ്ക്കുന്നു!

എന്നിലാകെ
ഓർമ്മക്കല്ലുകൾ ചുമന്നു തളർന്ന
തുമ്പിച്ചിറകുകളുടെ വട്ടം ചുറ്റലുകൾ.

Sunday

കവിതകൾക്ക് പകരം കവിതകളെന്ന്
നാം
കത്തുകളെഴുതിയിട്ട്
കാലമെത്രയായ്‌ !
കവിതകൾ
പ്രാണന്റെ രഹസ്യങ്ങളിലേക്കുള്ള
അദൃശ്യ ഗോവണികളാണ്.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌