Saturday

നിന്റെ കവിതകൾക്കിടയിലൂടെ നടക്കുന്നു.
എന്റെ തെരുവുകൾ ഇങ്ങനെയായിരുന്നില്ലെന്ന് ഓർത്തു പോകുന്നു.
നാം പാർത്ത കാടുകൾ ഇതല്ലെന്ന് ഓർത്തു പോകുന്നു.
എല്ലാം മറന്നുവെങ്കിൽ
കവിതകൾ വായിക്കുന്ന ആ നാഗരികനെ
അയാൾക്ക് ചുറ്റിലുമുള്ള ആൾക്കൂട്ടങ്ങളെ
ഉപേക്ഷിയ്ക്കാം.

ഒരു ഇലയനക്കം പോലും
ഒരു ശ്വാസവേഗം പോലും കവിതയായ് കേൾക്കുന്ന
ആ നായാടിയെ തിരഞ്ഞു പോകാം,
നമ്മൾ മരച്ചുവട്ടിൽ ഒന്നിച്ചുറങ്ങിയ ആ വനാന്തരങ്ങളിലേക്ക്.

നമ്മെ തിരിച്ചുകിട്ടാത്ത നഗരങ്ങൾ എന്തിനാണ്?!
എത്ര മിണ്ടിയാലും ഒന്നും കേട്ടില്ലെന്നുറപ്പിച്ച്
മടങ്ങിപ്പോകാൻ അനേകം വഴികളുള്ള
നമ്മുടെ പുതിയ നഗരങ്ങൾ.
വിശക്കുന്നവരാക്കി
നമ്മെ ഒറ്റുകൊടുക്കുന്ന
അതിലെ ചുവരടയാളങ്ങൾ.

ചില ചിത്രങ്ങൾ കാഴ്ചകളെ
ചില കരഘോഷങ്ങൾ കേൾവിയെ
ചില ചിഹ്നങ്ങൾ ചേർന്നിരിക്കലുകളെ
പരിമിതപ്പെടുത്തുമെന്ന്
നമുക്ക് അറിയാത്തതല്ലല്ലോ.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌