നിയ്യെനിക്ക് ആരുമല്ലെന്നൊരു വരി.
നീ പഠിയ്ക്കാൻ എടുത്ത് വെച്ച ആ വരിയെടുത്തുവെച്ചാണ്
ഈ പകൽ അതിന്റെ നിഴലുകൾ നെയ്തെടുത്തത്.
നാം ഒന്നിച്ചു നടക്കേണ്ടവരല്ല
എങ്കിൽ
എപ്പോൾ വേണമെങ്കിലും ഇരുവഴി പിരിഞ്ഞേക്കാം. മുന്നറിയിപ്പുകളൊന്നുമില്ലാതെ അത് സാധ്യമാണ്.
അതല്ല എങ്കിൽ
ഏതൊക്കെയോ ഊടുവഴികൾ കടന്ന്,
കണ്ടുമുട്ടിക്കൊണ്ടേയിരിക്കുകയോ,
കടന്നുപോവുകയോ,
അവസാനം വരെ ഒപ്പം നടക്കുകയോ
ചെയ്യും.
അത്രയും സ്വാഭാവികമാണ് ജീവിതം.
അതുകൊണ്ട്, ആ വരി പറഞ്ഞു പഠിയ്ക്കണമെന്നില്ല.
രണ്ട് പേരിൽ ഒരാൾക്ക് മാത്രമായ്
അത് നിശ്ചയിക്കാനും എളുപ്പമല്ല.
ആ അനിശ്ചിതത്വത്തിലാണ്
ജീവിതത്തിന്റെ ആഹ്ളാദങ്ങൾ.
ആ അനിശ്ചിതത്വത്തിലാണ്
സ്നേഹത്തിന്റെ ഉന്മത്തതകൾ.