എഴുതുക
ഭൂമിയിൽ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരാളെപ്പോലെ എഴുതുക.
സ്നേഹിക്കുക.
ഭൂമിയിൽ മറ്റൊരാളും പകരമില്ലാത്ത ഒരാളെന്നപോലെ സ്നേഹിക്കുക.
ഇന്ന് നാം വീണ്ടും കണ്ടു.
ഏറെ നേരം
തമ്മിൽ നോക്കിയിരുന്നു.
അതേ മരച്ചുവട്ടിൽ ,
അതേ കോഫി ടേബിളിൽ.
ഒന്നും നമ്മൾ സംസാരിച്ചില്ല.
നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ
പച്ചയിലകളിലെ വെയിൽത്തിളക്കത്തെക്കുറിച്ചോ
പറഞ്ഞില്ല.
ഒരേ കാറ്റ്
കൈകൾ കൊണ്ട്
തമ്മിൽ നമ്മെ ചേർത്തു നിർത്തുന്നതിനെക്കുറിച്ചോ
പല നിഴലുകൾ
ഉടലുകൾ കൊണ്ട്
തമ്മിൽ നമ്മെ പിണച്ചു കെട്ടുന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
ചുറ്റിലും നിറയെ പൂവിട്ടു നിന്ന
പേരറിയാ ചെടികളെക്കുറിച്ചോ
അല്പമകലെ വീണു ചിതറിയ
കിളിമുട്ടകളെക്കുറിച്ചോ
വെയിൽ മാറുമ്പോൾ
പക്ഷികളുടെ ശബ്ദത്തിൽ ചിലയ്ക്കാറുള്ള
മരക്കൊമ്പുകളെക്കുറിച്ചോ
പറഞ്ഞില്ല.
പനിക്കാതിരിക്കാൻ
മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ
തമ്മിൽ കാണാതെ
ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ
പറഞ്ഞില്ല.
നഷ്ടമായ
പകലുറക്കങ്ങളെക്കുറിച്ചോ
രാത്രിയിൽ
ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
നിഴലുകൾക്ക്
ഇനി അരികുകളില്ലെന്ന്
ഇരുട്ട് പരന്നപ്പോൾ
നാം തിരിച്ചു നടന്നു.
നിനക്ക് തോന്നുന്നുണ്ടോ
ഒറ്റയ്ക്ക്
ഒരാൾക്ക്
ഒരു ലോകമുണ്ട്
എന്ന്?
ഒരാൾ കൂടി വരുമെന്ന് കരുതി
ഒരു ഇരിപ്പിടം
ഒഴിച്ചിട്ടു കാത്തിരിക്കുന്ന
ഒരു മുറിയുടെ പേരാണ്
എനിക്ക്
ഏകാന്തത എന്നത് പോലും.
പറഞ്ഞു വന്നത്
നമുക്ക്
എപ്പോഴും
ഒരേ പ്രായമായിരിക്കും.
ഒരേ പോലെ നമുക്ക്
എട്ടും എൺപതും
വയസ്സായിരിക്കും.
ഒരേപോലെ
മുപ്പതുകളിലെത്തി
മുറിവുകളും
അൻപതുകളിലെ
അത്ഭുതങ്ങളും
അറിയും.
ഒരേപോലെ
എഴുപത്തിയഞ്ചിൽ നിന്നൊരു
ഊഞ്ഞാലാട്ടത്തിന്
അഞ്ചിതളുള്ള
ആമ്പലുകളാകും.
ഒന്നിച്ചു
ഒന്നിലിരുന്ന്
ഒന്നേ എന്ന് എണ്ണും.
നൂറ് മഞ്ചാടിക്കുരുക്കൾ
കൂട്ടിവച്ചൊരുമിച്ച്
പിറന്നാളുണ്ണും.
ചിലപ്പോൾ
ആയിരം വയസ്സുള്ള
ആത്മാക്കൾ പോലുമാകും.
പറഞ്ഞില്ലെന്ന് വേണ്ട !
(എന്റൊപ്പമുള്ള )
ഈ യാത്രയിൽ
എന്തും സംഭവിക്കും.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,
നിന്നെ
ഓർമ്മ വരുന്നു.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,
നിന്റെ
ഓർമ്മ വരുന്നു.
നിന്റെ ചെരുപ്പുകൾ എടുത്തണിയുന്നു.
നിന്നെപ്പോലെ
മുറിയിലാകെ ചുറ്റി നടക്കുന്നു.
നിന്നെപ്പോലെ
എന്നോട് മിണ്ടുന്നു.
നിന്നെപ്പോലെ മിണ്ടാതെ ഇരിക്കുന്നു.
നിന്നെ ഉറക്കാൻ ഉറങ്ങുന്നു.
നീ ഉണർത്തിയത് പോലെ
ഉണരുന്നു.
അഴിച്ചു വയ്ക്കാനാകാത്ത ഒരു ഉടുപ്പ് പോലെ
നിന്നെ അണിയുന്നു.
അറിയുന്നു.
ഇന്ന് വൈകുന്നേരം നാം വീണ്ടും കണ്ടു.
അന്യോന്യം ഏറെ നേരം നോക്കിയിരുന്നു.
അതേ മരച്ചുവട്ടിൽ ,
അതേ കോഫി ടേബിളിൽ.
ഒന്നും നമ്മൾ സംസാരിച്ചില്ല.
നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ
പച്ചയിലകളിലെ വെയിൽത്തിളക്കത്തെക്കുറിച്ചോ
പറഞ്ഞില്ല.
ഒരേ കാറ്റിന്റെ കൈകൾ കൊണ്ട്
തമ്മിൽ തമ്മിൽ തൊട്ടുനോക്കുന്നതിനെക്കുറിച്ചോ
ചേർന്നു കിടന്ന നിഴലിൽ
വേർപിരിയാതെ നിൽക്കുന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
നിറയെ പൂവിട്ടു നിന്ന
പേരറിയാ ചെടികളെക്കുറിച്ചോ
അല്പമകലെ വീണു ചിതറിയ
കിളിമുട്ടകളെക്കുറിച്ചോ
പറഞ്ഞില്ല.
പനിക്കാതിരിക്കാൻ
മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ
തമ്മിൽ കാണാതെ
ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ
പറഞ്ഞില്ല.
നഷ്ടമായ
പകലുറക്കങ്ങളെക്കുറിച്ചോ
രാത്രിയിൽ
ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
നിഴലുകളുടെ അതിരു നിശ്ചയിക്കാനാകാതെ
ഇരുട്ട് നിറഞ്ഞപ്പോൾ
ഇത്രനേരം
എത്ര വാക്കുകൾ
ഉള്ളിൽ നിറച്ചെന്നോർത്ത്
വിരലുകൾ
തിരിച്ചെടുത്തു.
വിടപറഞ്ഞു.
രണ്ടുപേർ
ഒരു വാക്ക് കൂടുതൽ സംസാരിച്ചാൽ
മൂന്നാമത്തെ ആ വാക്ക്
പ്രണയം എന്നതായി പോകുമെന്ന് ഭയന്ന്
നാം ഉപേക്ഷിച്ച
ചില നാൽക്കവലകൾ ഉണ്ട് ജീവിതത്തിൽ.
പ്രണയമെന്ന് പേരിടാവുന്ന
ആ ഇടത്ത്
ഒരല്പനേരം ഇറങ്ങി -
രാത്രിയാകുന്നു
നമുക്ക് തിരിച്ചു പോകേണ്ടതുണ്ട്
എന്നറിഞ്ഞു കൊണ്ട് തന്നെ
പ്രണയത്തിന്റെ വെയിൽ നേരങ്ങൾ
കണ്ട് നില്ക്കാൻ കഴിയണം.
പനിപിടിക്കും
നമുക്ക് തിരിച്ചു പോകേണ്ടതുണ്ട്
എന്നറിഞ്ഞു കൊണ്ട് തന്നെ
പ്രണയത്തിന്റെ മഴ നേരങ്ങൾ
നനഞ്ഞു നില്ക്കാൻ കഴിയണം.
എപ്പോഴുമല്ല;
വല്ലപ്പോഴും.
എല്ലാം ഉപേക്ഷിച്ചു കൊണ്ടുമല്ല;
എല്ലാ കെട്ടുപാടുകളോട് കൂടി തന്നെ.
നമ്മൾ
നമ്മളായ് തന്നെ
വേർപിരിഞ്ഞു കൊണ്ട്.
തുഴച്ചിലവസാനിപ്പിക്കാനാകാത്ത