Saturday

 എഴുതുക 

ഭൂമിയിൽ മറ്റൊന്നും ചെയ്യാനില്ലാത്ത ഒരാളെപ്പോലെ  എഴുതുക.


സ്നേഹിക്കുക.

ഭൂമിയിൽ മറ്റൊരാളും പകരമില്ലാത്ത ഒരാളെന്നപോലെ സ്നേഹിക്കുക.

 മിണ്ടാതെ ഇരിക്കുന്നതിലും 

ഒരു സുഖമുണ്ട്.

മറുപടികൾക്ക് കാത്തിരിക്കേണ്ട 

എന്ന സുഖം.

 ചിലർക്ക് 

സ്നേഹം 

ഏറ്റവും കഠിനമായ 

കുറ്റവും ശിക്ഷയും ആണ്. 

ചിലർക്കത് 

നിർവ്വാണത്തിലേക്കുള്ള 

ആൽമരച്ചുവടും 


 എന്തിനാണ് 

എന്റെ ഹൃദയമേ നീ 

മാഞ്ഞു പോയ ആകാശങ്ങളിലേക്ക് 

ഇങ്ങനെ ചിറകു വിരിയ്ക്കുന്നത്?

പച്ചയായിരുന്നു 

ഒരിയ്ക്കൽ 

എന്റെ പ്രാണനും 

ഒരു നിശബ്ദത 

നമ്മെ 

രണ്ട് ഭൂഖണ്ഡങ്ങളാക്കുന്നു.

 അതിന്റെ  ആഴത്തിന് 

നാം 

ഇരു കരകളാകുന്നു.


 നിന്റെ നെഞ്ചാഴങ്ങൾ 

എന്നെ 

നീലത്തിമിംഗലമാക്കുന്നു.


ഭൂമിയിലെ 

ഏറ്റവും ഭാരമേറിയ ജീവനായി 

ഞാൻ 

അതിലാഴ്ന്നു പോകുന്നു.


 അമ്പേറ്റത് പോലെ ഒരു പക്ഷി 

എന്റെയുള്ളിൽ 

നിന്നെയോർത്ത് 

പിടയുന്നു.

അറ്റുപോയ കഴുത്തെന്ന് 

നിന്റെ ഓർമ്മയെ 

അവസാനത്തെ ശ്വാസമാക്കുന്നു.

 പറയാൻ ബാക്കിവെച്ച വാക്കുകളിലെ തേനടരുകൾ.

പ്രണയമേ,

നീ അതിന്റെ കൂടുകൾ 

ഒരിയ്ക്കൽ കണ്ടത്തേണമേ 

 ചിലപ്പോൾ നാം 

ചുംബനങ്ങളുടെ പുളിപ്പുള്ള 

മുന്തിരിച്ചെടികൾ.

 നീയില്ലായ്മയുടെ ഊഞ്ഞാലാട്ടങ്ങളിൽ 

ഞാൻ കാത്തിരിപ്പ് എന്ന പേരുള്ള പക്ഷി.

എന്നിലാകവേ 

മുളയ്ക്കുന്നു കണ്ണുകൾ.




 മനുഷ്യന്റെ ഉടൽ ഭാരമുള്ള 

ഒരു പറവയാകുന്നു.

ഉപേക്ഷിച്ച വഴികൾക്ക് 

ആകാശമെന്ന് പേരിടുന്നു.

 എവിടേക്കെങ്കിലും 

‘ഓടിപ്പോകണമെന്ന്’

എപ്പോഴും തോന്നും.

അങ്ങനെ എങ്കിൽ പോകേണ്ടത് 

ഭൂമിക്ക് 

അപ്പുറത്തേക്കാണ്.

തനിച്ചായിപ്പോകുന്ന 

കടലുകളെക്കുറിച്ച് 

അപ്പോഴോർക്കും .

ഒറ്റത്തുള്ളിയെന്ന് 

വീണ്ടുമതിലേക്ക് 

പൊഴിഞ്ഞു വീഴും .

 എന്റെയുള്ളിലുണ്ട് 

(പ്രണയത്തിന്റെ )

ഒരു ചെമ്പരത്തിത്തോട്ടം .

അതിനുള്ളിലേക്കുണ്ട് 

(കിറുക്കുകളുടെ)

ഒരു ചുറ്റുഗോവണി.


പ്രിയപ്പെട്ട

 -നിനക്ക് -

എന്നീ രണ്ട് വാക്കുകൾ പോലെ 

തൊട്ടുതൊട്ടിരുന്ന് 

ഒരു ഭാഷയിൽ 

പ്രണയത്തിന്റെ മേൽവിലാസമാകുന്ന നമ്മൾ 

 ഇന്ന്  നാം വീണ്ടും കണ്ടു.

ഏറെ നേരം 

തമ്മിൽ നോക്കിയിരുന്നു.

അതേ മരച്ചുവട്ടിൽ , 

അതേ കോഫി ടേബിളിൽ.

ഒന്നും നമ്മൾ സംസാരിച്ചില്ല.

നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ  

പച്ചയിലകളിലെ  വെയിൽത്തിളക്കത്തെക്കുറിച്ചോ 

പറഞ്ഞില്ല.

ഒരേ കാറ്റ്  

കൈകൾ കൊണ്ട് 

തമ്മിൽ നമ്മെ ചേർത്തു നിർത്തുന്നതിനെക്കുറിച്ചോ 

പല നിഴലുകൾ 

ഉടലുകൾ കൊണ്ട്  

തമ്മിൽ നമ്മെ പിണച്ചു കെട്ടുന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.

ചുറ്റിലും നിറയെ പൂവിട്ടു നിന്ന 

പേരറിയാ ചെടികളെക്കുറിച്ചോ 

അല്പമകലെ വീണു ചിതറിയ 

കിളിമുട്ടകളെക്കുറിച്ചോ

വെയിൽ മാറുമ്പോൾ 

പക്ഷികളുടെ ശബ്ദത്തിൽ ചിലയ്ക്കാറുള്ള 

മരക്കൊമ്പുകളെക്കുറിച്ചോ  

പറഞ്ഞില്ല.

പനിക്കാതിരിക്കാൻ 

മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ 

തമ്മിൽ കാണാതെ 

ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ 

പറഞ്ഞില്ല.

നഷ്ടമായ 

പകലുറക്കങ്ങളെക്കുറിച്ചോ 

രാത്രിയിൽ 

ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.

നിഴലുകൾക്ക് 

ഇനി അരികുകളില്ലെന്ന് 

ഇരുട്ട് പരന്നപ്പോൾ 

നാം തിരിച്ചു നടന്നു.

നിനക്ക് തോന്നുന്നുണ്ടോ 

ഒറ്റയ്ക്ക് 

ഒരാൾക്ക് 

ഒരു ലോകമുണ്ട് 

എന്ന്?

ഒരാൾ കൂടി വരുമെന്ന് കരുതി 

ഒരു ഇരിപ്പിടം 

ഒഴിച്ചിട്ടു കാത്തിരിക്കുന്ന 

ഒരു മുറിയുടെ പേരാണ് 

എനിക്ക് 

ഏകാന്തത എന്നത് പോലും.

 പറഞ്ഞു വന്നത് 

നമുക്ക് 

എപ്പോഴും 

ഒരേ പ്രായമായിരിക്കും.

ഒരേ പോലെ നമുക്ക് 

എട്ടും എൺപതും 

വയസ്സായിരിക്കും.

ഒരേപോലെ 

മുപ്പതുകളിലെത്തി 

മുറിവുകളും 

അൻപതുകളിലെ 

അത്ഭുതങ്ങളും 

അറിയും.

ഒരേപോലെ 

എഴുപത്തിയഞ്ചിൽ നിന്നൊരു 

ഊഞ്ഞാലാട്ടത്തിന് 

അഞ്ചിതളുള്ള 

ആമ്പലുകളാകും.

ഒന്നിച്ചു 

ഒന്നിലിരുന്ന് 

ഒന്നേ എന്ന് എണ്ണും.

നൂറ് മഞ്ചാടിക്കുരുക്കൾ 

കൂട്ടിവച്ചൊരുമിച്ച് 

പിറന്നാളുണ്ണും.

ചിലപ്പോൾ 

ആയിരം വയസ്സുള്ള 

ആത്മാക്കൾ പോലുമാകും.

പറഞ്ഞില്ലെന്ന് വേണ്ട !

(എന്റൊപ്പമുള്ള )

ഈ യാത്രയിൽ 

എന്തും സംഭവിക്കും.

ആരെന്ന് ചോദിച്ചാൽ 

ആരുമല്ല.

(ഞാൻ )

ഹൃദയങ്ങൾ സൂക്ഷിയ്ക്കാൻ 

ഒരു അത്തിമരം.

(അത്രമാത്രം ) 

 ചില രാത്രികളിൽ

നീ 

എന്റെ പൂച്ചയാകും.

നമ്മളിങ്ങനെ 

നിർത്താതെ

മിണ്ടിപ്പറഞ്ഞിരിക്കും.

നിർത്താതെ..

നിർത്താതെ ..

നമുക്ക്

ആ ദിവസങ്ങളിൽ 

നേരം 

പുലരുകയേയില്ല.


 ചില മുറികളുണ്ട്

ഈ ലോകത്ത്.

ചിലർക്ക് മാത്രം 

തുറക്കാനാകുന്ന വാതിലുകളുള്ള 

മുറികൾ.


 നിനക്ക് മാത്രം തുറക്കാനാകുന്ന 

ഒരു മുറിയിൽ എന്നെ പൂട്ടി 

അതിന്റെ താക്കോൽ 

നീ

ഉപേക്ഷിച്ചേക്കുക.


നിന്നിൽ നിന്ന് 

എനിക്ക് 

പുറത്തിറങ്ങേണ്ടതില്ല.

 ചില പകലുകൾ ഇങ്ങനെ 

കാറ്റിലാടുന്ന തൂക്കാണാം കുരുവിക്കൂട് പോലെ 

അവളെ 

തൊട്ടിലാട്ടുന്നു.

 ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,

നിന്നെ

ഓർമ്മ വരുന്നു.

ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,

നിന്റെ 

ഓർമ്മ വരുന്നു.


നിന്റെ ചെരുപ്പുകൾ എടുത്തണിയുന്നു.


നിന്നെപ്പോലെ 

മുറിയിലാകെ ചുറ്റി നടക്കുന്നു.

നിന്നെപ്പോലെ 

എന്നോട് മിണ്ടുന്നു.


നിന്നെപ്പോലെ മിണ്ടാതെ ഇരിക്കുന്നു.


നിന്നെ ഉറക്കാൻ ഉറങ്ങുന്നു.

നീ ഉണർത്തിയത് പോലെ 

ഉണരുന്നു.


അഴിച്ചു വയ്ക്കാനാകാത്ത ഒരു ഉടുപ്പ് പോലെ 

നിന്നെ അണിയുന്നു.

അറിയുന്നു.

Tuesday

 തമ്മിൽ കാണാതെ 

കണ്ണുകടയ്ക്കുന്നത് 

എപ്പോഴാണ് 

ഉറക്കമാകുന്നത് ?!


പറയാൻ ബാക്കിവെച്ച 

വാക്കുകളിൽ 

എങ്ങനെയാണ് 

ദിവസത്തിന്റെ 

വാതിലുകൾ അടയുന്നത് ?!


 ഓരോ പൂവിലുമുണ്ടാകും 

പ്രിയപ്പെട്ട ഒരാൾ മറന്നുവെച്ച 

തൊട്ട് നോക്കലുകൾ.


 ആരെങ്കിലും എന്നെ സ്നേഹിച്ചാൽ 

ഞാൻ അതിനെപ്പറ്റി എഴുതും 

ആരെങ്കിലും എന്നെ സ്‌നേഹിച്ചില്ലെങ്കിൽ 

ഞാൻ അതിനെപ്പറ്റി എഴുതും 

ആരോടെങ്കിലും സ്നേഹം തോന്നിയാൽ 

ഞാൻ അതിനെപ്പറ്റി എഴുതും

ആരോടെങ്കിലും സ്നേഹം തോന്നിയില്ലെങ്കിൽ 

ഞാൻ അതിനെപ്പറ്റി എഴുതും

അടിസ്ഥാനപരമായും 

അവസാനമായും 

ഞാൻ 

ഒരു എഴുത്ത് പ്രാണി മാത്രമാണ്.


 നാം

പുഴപോലെ സ്വതന്ത്രരും 

കാറ്റു പോലെ ഭാരമൊഴിഞ്ഞവരും 

ഇലപോലെ ധ്യാനത്തിന്റെ പച്ചഞരമ്പുകൾ അണിഞ്ഞവരും 

അന്യോന്യം

 പ്രാണനുകളെ പേറുന്നവരും.  


 മനുഷ്യരെ കടന്നു പോകുന്ന 

ആകാശങ്ങളോട് മിണ്ടുന്ന 

കടലുകളെ കേൾക്കുന്ന

മഴയെ ശ്വസിക്കുന്ന 

മണ്ണിൽ തൊട്ടു നിൽക്കുന്ന 

കുട്ടിയാകുന്നു.

 ചിലപ്പോൾ തോന്നും 

പ്രണയം 

ഇങ്ങനെ ആണെന്ന് .

പ്രാണൻ അറ്റുപോകാതെ 

പിടിച്ചു നിർത്തുന്ന 

ആ ഒറ്റ ധമനി..

 ഇന്ന് വൈകുന്നേരം നാം വീണ്ടും കണ്ടു.


അന്യോന്യം ഏറെ നേരം നോക്കിയിരുന്നു.


അതേ മരച്ചുവട്ടിൽ , 

അതേ കോഫി ടേബിളിൽ.


ഒന്നും നമ്മൾ സംസാരിച്ചില്ല.


നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ  

പച്ചയിലകളിലെ  വെയിൽത്തിളക്കത്തെക്കുറിച്ചോ 

പറഞ്ഞില്ല.


ഒരേ കാറ്റിന്റെ കൈകൾ കൊണ്ട് 

തമ്മിൽ തമ്മിൽ തൊട്ടുനോക്കുന്നതിനെക്കുറിച്ചോ 

ചേർന്നു കിടന്ന നിഴലിൽ 

വേർപിരിയാതെ നിൽക്കുന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.


നിറയെ പൂവിട്ടു നിന്ന 

പേരറിയാ ചെടികളെക്കുറിച്ചോ 

അല്പമകലെ വീണു ചിതറിയ 

കിളിമുട്ടകളെക്കുറിച്ചോ 

പറഞ്ഞില്ല.


പനിക്കാതിരിക്കാൻ 

മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ 

തമ്മിൽ കാണാതെ 

ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ 

പറഞ്ഞില്ല.


നഷ്ടമായ 

പകലുറക്കങ്ങളെക്കുറിച്ചോ 

രാത്രിയിൽ 

ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.


നിഴലുകളുടെ അതിരു നിശ്ചയിക്കാനാകാതെ 

ഇരുട്ട് നിറഞ്ഞപ്പോൾ 

ഇത്രനേരം 

എത്ര വാക്കുകൾ 

ഉള്ളിൽ നിറച്ചെന്നോർത്ത് 

വിരലുകൾ 

തിരിച്ചെടുത്തു.

 

വിടപറഞ്ഞു.


 ഞാനിവിടുണ്ട് 

ഞാനിവിടുണ്ട്

എന്ന് എപ്പോഴും വിളിച്ചു കൂവുന്നത് എന്തിനാണ് ?

നിന്നിലേക്ക് 

യാത്ര പുറപ്പെട്ടവർ 

നിന്നിൽ 

എത്തിച്ചേരുക തന്നെ ചെയ്യും .

 രണ്ടുപേർ 

ഒരു വാക്ക് കൂടുതൽ സംസാരിച്ചാൽ 

മൂന്നാമത്തെ ആ വാക്ക് 

പ്രണയം എന്നതായി പോകുമെന്ന് ഭയന്ന് 

നാം ഉപേക്ഷിച്ച 

ചില നാൽക്കവലകൾ ഉണ്ട് ജീവിതത്തിൽ.

പ്രണയമെന്ന് പേരിടാവുന്ന 

ആ ഇടത്ത്  

ഒരല്പനേരം ഇറങ്ങി -


രാത്രിയാകുന്നു 

നമുക്ക് തിരിച്ചു പോകേണ്ടതുണ്ട് 

എന്നറിഞ്ഞു കൊണ്ട് തന്നെ 

പ്രണയത്തിന്റെ വെയിൽ നേരങ്ങൾ 

കണ്ട് നില്ക്കാൻ കഴിയണം.


പനിപിടിക്കും 

നമുക്ക് തിരിച്ചു പോകേണ്ടതുണ്ട് 

എന്നറിഞ്ഞു കൊണ്ട് തന്നെ 

പ്രണയത്തിന്റെ മഴ നേരങ്ങൾ 

നനഞ്ഞു നില്ക്കാൻ കഴിയണം.


എപ്പോഴുമല്ല; 

വല്ലപ്പോഴും.


എല്ലാം ഉപേക്ഷിച്ചു കൊണ്ടുമല്ല;

എല്ലാ കെട്ടുപാടുകളോട് കൂടി തന്നെ.


നമ്മൾ 

നമ്മളായ് തന്നെ 

വേർപിരിഞ്ഞു കൊണ്ട്. 

എന്നാൽ 
ഏറ്റവും 
ചേർന്ന് നിന്നുകൊണ്ട് 

 സ്നേഹിക്കപ്പെടുക എന്നാൽ 

രണ്ട് മനുഷ്യർ 

ഒരു മഹാസമുദ്രത്തിന് 

ഇരു കരകൾ ആവുക എന്നാണ് . 


സ്നേഹത്തിന്റെ ഭാഷയെന്നാൽ അതാണ്. 

അലകളുടെ ഭാഷ. 

തിരയനക്കം.



  പലപ്പോഴും 

എനിക്ക് തോന്നും 

എവിടേക്കെങ്കിലും 

ഓടിപ്പോകണമെന്ന്.


അങ്ങനെയാണെങ്കിൽ 

എനിക്ക് പോകേണ്ടി വരിക 

ഭൂമിക്ക് 

അപ്പുറത്തേക്കാണ്.


വല്ലാതെ തനിച്ചായിപ്പോകുന്ന 

കടലുകളെക്കുറിച്ച് 

അപ്പോഴോർക്കും.


വീണ്ടുമൊരു 

മഴത്തുള്ളിയായ് 

പൊഴിഞ്ഞു 

വീഴും.

  ഇന്നല്ലെങ്കിൽ നാളെ  എഴുതി അവസാനിപ്പിക്കാനാകുമെന്നോർത്ത് 

കൂടെച്ചേർത്ത വാക്ക്  പോലെ അത് ..

ഇന്നല്ലെങ്കിൽ നാളെ യാത്ര പറഞ്ഞു പിരിയുമെന്നോർത്ത് സത്കരിക്കുന്ന 

അതിഥി പോലെ അത് ..

അത് -

കവിത 

 എഴുതുക

എന്നാൽ
ഒറ്റയ്ക്ക്
ഒരു പ്രാണി
നിർത്താതെ സംസാരിക്കുക
എന്നതിന്റെ
മറ്റൊരു പേരാണ്.

 പ്രണയിക്കുമ്പോൾ

ഒരു കടൽത്തീരത്താണ്.
അകന്നെന്നും അടുത്തെന്നും
അടുത്തെന്നും
അകന്നെന്നും
യാത്രകൾ
അവസാനിക്കാത്ത ഒരിടത്ത്.
യാത്രകൾ
ആവർത്തിക്കുന്ന ഒരിടത്ത്.
അത്ഭുതങ്ങൾ.
ഉണർവ്വുകൾ.
ഉള്ളാഴങ്ങൾ.
രഹസ്യങ്ങൾ.
അശാന്തികൾ.
ഉള്ളിന്റെയുള്ളൊരു
കടലായ്
മാറുന്നതറിയെ
മടങ്ങാൻ കഴിയുന്നില്ല,
നീയെന്ന
എന്നിൽ നിന്ന്.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഒച്ചയുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
കാതുകൾ അറ്റുപോയ
കല്ലുകളാകുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
തെളിച്ചമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർക്ക്
ഇരുട്ടിലെന്നപോൽ
വഴിതെറ്റുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഘനമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
തൂവലെന്നപോലെ
വഴുതിയകലുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ആഴമുള്ള
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
വറ്റിപ്പോയ
ഉറവയാകുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പിടഞ്ഞ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
ജീവനറ്റുപോയെന്നുറപ്പിച്ച്
വിരലുകൾ
തിരിച്ചെടുക്കുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പൊള്ളിയ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
മഞ്ഞു തുള്ളിയിലെ
തിളക്കമെന്നപോലെ
ആ കനലിനെ കണ്ടുനിൽക്കുന്നു.
ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഉച്ചത്തിൽ കരഞ്ഞ
ഏത് വാക്കുണ്ട്
രണ്ട് മനുഷ്യർക്കിടയിൽ?
എന്നിട്ടും ചിലർ
ആത്മാവിന് ചുണ്ടുകളേ ഇല്ലെന്ന്
കള്ളം പറയുന്നു.
ഇഷ്ടമാണ്
എന്ന നിന്റെ വാക്കിനേക്കാൾ
കേൾക്കാതെ പോയ
കാണാതെ പോയ
നഷ്ടപ്പെട്ട
അലയുന്ന
ആഴം പേറുന്ന
പൊള്ളിയ
പിടഞ്ഞ
ഉച്ചത്തിലുച്ചത്തിൽ കരയുന്ന
ഇഷ്ടമാണ് എന്ന
എന്റെ വാക്ക് .

 - പ്രണയമെന്ന് 

തമ്മിൽ 

നാം 

എപ്പോഴെങ്കിലും 

പറഞ്ഞിരുന്നോ?


- ഇല്ല!

തമ്മിൽ 

പറഞ്ഞതിലെല്ലാം 

നാം 

പ്രണയം 

അറിഞ്ഞിരുന്നു.


Monday

സ്നേഹം 

എന്ന വാക്ക് 


അപരിചിതരായ 

രണ്ട് പേർ 

തമ്മിൽ 


ആദ്യമായ് 

പറയുമ്പോഴാണ് 


ലോകം 


അന്നുവരെയുള്ള 

ശബ്ദവീചികൾ 

എല്ലാം ഉപേക്ഷിച്ച് 


സൃഷ്ടിയുടെ നിമിഷത്തിന് 

തൊട്ടു മുന്നിലേത് പോലെ 


ഏറ്റം 


നിശബ്ദമാകുന്നത്.

 വേഗങ്ങളെ 

തിരക്കുകളെ 

മത്സരങ്ങളെ 

പൊഴിച്ചിടുന്ന 

ഒരു ഉരഗമാകുന്നു 

എന്റെയുള്ളം.

കാലുകളില്ലാതെ 

നൃത്തം ചവുട്ടുകയും 

കാതുകളില്ലാതെ 

പാട്ടുകൾക്ക് ചുണ്ടനക്കുകയും 

കണ്ണാടിയിൽ നോക്കാതെ 

മുഖം കാണുകയും 

ചെയ്യുന്ന 

പുഴു.

പ്രകൃതിയുടെ 
ഒരു നൂലറ്റം 

 കടുത്ത നിറങ്ങളിലുള്ള

വലിയ കാൻവാസുകളെ
ഒരു കാലത്ത്
ഞാൻ
സ്വപ്നം കണ്ടിരുന്നു.
എന്നാൽ ഇപ്പോൾ തോന്നുന്നു,
ഒരുപാട് നിറങ്ങൾ ചേർത്ത്
ഒരു മനുഷ്യന്റെ
ഏകാന്തതയെ
വരയ്ക്കാൻ കഴിയില്ല;
എനിക്ക് വരയ്‌ക്കേണ്ടതും
മറ്റൊന്നല്ല.

 തുഴച്ചിലവസാനിപ്പിക്കാനാകാത്ത

ഈ കടലിലുണ്ടല്ലോ
നിറച്ചും
കാഴ്ചകളാണ്...
ഒറ്റയ്ക്കാണെങ്കിലും
ഈ കടലിലുണ്ടല്ലോ
നിറച്ചും
കഥകളാണ്.
ആവർത്തനങ്ങൾ എങ്കിലും
ഈ കടലുണ്ടല്ലോ
എന്നെ നിറയ്ക്കുന്ന
വാക്കുകളുടെ
ആഴമാണ്.
ഞാനൊന്നും മിണ്ടിയില്ലെങ്കിലും
ഈ കടലുണ്ടല്ലോ
എന്നെ തിരഞ്ഞെത്തുന്ന
ശബ്ദത്തിന്റെ
അലകളാണ്.
എന്നിൽ നിന്ന്
ഊർന്ന്
ഊർന്ന്
ഊർന്ന് പോകുന്ന
സമയമേ,
ഈ തോന്നലുകളെ ഉപേക്ഷിയ്ക്കാൻ
എനിക്ക്
കഴിയുന്നില്ല....
നിന്റെ തീരത്തേക്ക്
തിരിച്ചു വരാനും.

 മറന്നുവോ എന്ന്

നീ
ചോദിക്കുന്നു.
ഇല്ല
എന്നാണ് എന്റെ ഉത്തരം എങ്കിൽ,
ഓർമ്മകളുടെ
ഏത് പകലിലേക്ക്
ഞാൻ
ഉറക്കമുണരണം
എന്നാകും
നീ
ആഗ്രഹിക്കുക?

 ഹൃദയം സ്നേഹസമ്പന്നമാകട്ടെ.

അവനവനായ് തുടർന്നു കൊണ്ട്
അനന്തമായ
കൂടിച്ചേരലുകൾ
സാധ്യമാകട്ടെ .
അറിവുകൾ
പൂർണ്ണമാവട്ടെ.

 നാം തമ്മിൽ

പറയാതെ പോയ

വാക്കുകളുടെ

മുളങ്കാടിനെ കേൾക്കുന്നു.
പ്രണയമേ,

നീയുറക്കെ

പാടാതെയിരിക്കുന്നില്ല .

 നിന്റെ തിരക്കുകളുടെ 

ഉച്ചിയിൽ 

ഊഞ്ഞാല് കെട്ടി 

ഏറ്റവും കുറഞ്ഞ വേഗത്തിലാടുന്ന 

പെൺകുട്ടി -

ഞാൻ 


എപ്പോഴാണ് 

വേഗത്തിൽ ഓടുന്ന ജീവിതമേ 

നിന്റെ നെറ്റിയിൽ 

അലസതയെന്ന് 

എന്റെ പേര് 

ചുട്ടികുത്തിയത് ?

 

നാം  ഉറങ്ങുന്നില്ല.

നാം ഉണരുന്നില്ല.

ഭൂമിയുടെ 

ഭ്രമണപരിക്രമണങ്ങളെക്കുറിച്ച് 

ഓർക്കുന്നത് പോലുമില്ല.

പരസ്പരം വലം വയ്ക്കുന്ന 

ആകാശഗോളങ്ങൾ പോലെ 

ഈ സൗരയൂഥത്തിൽ എത്തിപ്പെടാറുണ്ടെന്ന് മാത്രം.


 നില തെറ്റിയ ഒഴുക്കിൽ 

ഒരില കൊത്തിയിട്ട

 പ്രാവിലേക്കും 

അതിന്റെ വേടനിലേക്കുമുള്ള 

ദൂരം തുഴയുന്ന ഒരുറുമ്പ്.

സ്നേഹത്തിന്റെ കുഞ്ഞുങ്ങളെ 

പെറ്റുപോറ്റുന്ന

 ഹൃദയമെന്ന 

ഗർഭപാത്രം.

 പ്രണയം 

സമുദ്രത്തേയും 

പ്രണയിനിയുടെ 

കണ്ണുകളേയും 

ഒരേ മഷി കൊണ്ട് വരയ്ക്കുന്നു.

 ചിലപ്പോൾ 

നമ്മുടെ ഭൂതകാലത്തെ 

കൂടുതൽ ശ്രദ്ധയോടെ 

ലോകം

 കേട്ടുകൊണ്ടിരിക്കും. 

പറയാൻ ബാക്കി വെച്ച വാക്കുകൾ കൊണ്ട് 

എങ്ങനെയാണ്

ഞാനൊരു പകലിന്റെ വാതിലടയ്ക്കുക ?

നിന്നിലേക്കുള്ള കടൽദൂരങ്ങൾ 

എപ്പോഴാണ് 

സൂര്യോദയങ്ങളാവുക?

 എന്റെ മത്സ്യാവതാരത്തിന് 

നീ എന്ന ഒറ്റസമുദ്രമേ ഉള്ളൂ എന്ന് 

നിനക്കറിയാത്തതല്ല,

എന്നിട്ടും എന്തിനാണ് 

നെഞ്ചിടിപ്പുകളുടെ ഈ 

ഭൂകമ്പങ്ങൾ!

 എപ്പോൾ കണ്ട് മുട്ടിയെന്നോ 

എത്രദൂരം ഒന്നിച്ചു നടന്നു എന്നോ 

ഓർമ്മയില്ല.


തമ്മിൽ തമ്മിൽ നാം 

മിണ്ടിക്കൊണ്ടിരിക്കയാണെന്ന് 

അറിഞ്ഞത് പോലുമില്ല-


അതാണ് അത്ഭുതം.

  ചിലർ നമ്മെ കണ്ടില്ലെന്ന് നടിക്കുന്നതിനേക്കാൾ 

രസകരമായ എന്തുണ്ട് 

വെളിച്ചത്തിന്റെ ഈ ലോകത്ത് ?

 ഒറ്റയ്ക്കിരിക്കാൻ ഒരിടം.

ഒരാളുടെ ഒപ്പം നടക്കാൻ മറ്റൊരിടം.

ഉത്തരദക്ഷിണാർദ്ധങ്ങൾ പോലെ .


ഒപ്പം നടക്കുമ്പോൾ 

ഒരുപാട് മിണ്ടിപ്പറയണം.

സൗരയൂഥത്തിലെ 

വാക്കുകൾ എല്ലാം 

ചുണ്ടിൽ  നിറയണം.


ഒറ്റയ്ക്കിരിക്കുമ്പോൾ 

ഒറ്റവരി കത്തുകൾ എഴുതാം.

മറുപടികൾക്ക് കാത്തിരിക്കാം.


മറുപടികൾക്ക്  

മറുപടികളെന്ന് 

മിണ്ടാതെയിരിക്കാം.


മാഞ്ഞുപോകാം.

ഈ നിമിഷം 

അല്ലെങ്കിൽ 

അടുത്ത നിമിഷം 

അതുമല്ലെങ്കിൽ 

അതിനടുത്ത നിമിഷം 

പ്രണയമായ് മാറിപ്പോകാനിടയുള്ള 

ഒരു പെൺകുട്ടി എന്റെയുള്ളിലുണ്ട് .

അവൾ അടുത്തിരുന്നാൽ അഗ്നിപർവ്വതം 

അവൾ അകന്നു പോയാൽ ശൂന്യത.


ഏറ്റവും സുന്ദരം 

അവളെ അടുത്തറിയാതിരിക്കുക 

എന്നത് മാത്രമാണ് .

 മാർദ്ദവം മാത്രമല്ല 

മുള്ളുകളും കൂടിയുണ്ടെന്ന് 

ഒരു പൂവ് 

അവളെ 

സ്വയം പരിചയപ്പെടുത്തുന്നു.

 ഒരു പുഴയെ സ്നേഹിക്കുക എന്നാൽ 

അതിനെ ഒഴുകാൻ അനുവദിക്കുക എന്നതാണ്.

അതിന്റെ അലകളെ

മനുഷ്യന്റെ വിരലുകളാൽ 

മുറുകെ പിടിക്കുക എന്നതല്ല. 

 നിന്റെ വിരലുകൾ എന്ന് 

നിന്റെ വാക്കുകളെ 

ചേർത്ത് പിടിക്കുന്നു.

ദൂരമെത്രയോ നടക്കുന്നു.


 എപ്പോഴാണ് നാം കണ്ട് മുട്ടിയത്?

-അതോ!

പ്രപഞ്ചോത്പത്തിക്ക് പിറ്റേന്ന് 


 മിസ്റ്ററി എന്ന വാക്ക് 

ഏറ്റവും ഇഷ്ടത്തോടെ ചേർന്ന് നിൽക്കാറുള്ളത് 

ലവ് എന്ന 

മജീഷ്യന്റെ കൂടെയാണ്.

 ഹൃദയമിടിപ്പുകൾ.

ചിലപ്പോൾ 

അത് അളക്കാൻ 

സ്റ്റെതസ്കോപ്പുകൾ വേണമെന്നില്ല.

ഉപേക്ഷിച്ച ചില നോട്ടങ്ങൾ മാത്രം മതി.

 അത്രയും സാവകാശത്തിൽ 

എങ്കിലും 

സ്വയം അറിയുന്നതിന്റെ കല-

എനിക്ക് പരിശീലിക്കേണ്ടത് അത് മാത്രമാണ്.

 നോക്കൂ, 

ഇതാ, 

വിരലുകൾ പോലെ

 നമുക്ക് ഒന്നിച്ചിരിക്കാൻ, 

സ്നേഹം നിറച്ച 

എന്റെ കരതലം.

 ചിലർ  പിറക്കുന്നത് തന്നെ പുറന്തോടുകളുമാണ്.

ഒറ്റപ്പെടാനും ഒരുമിച്ചു നിൽക്കാനും

അവരുടേതായ  സാമൂഹ്യശാസ്ത്രപാഠങ്ങൾ.

വേഗങ്ങളും തിരക്കുകളും  ഒഴിഞ്ഞ ഉഭയജീവിതം.

 ചിലപ്പോൾ 

ഞാനൊരു പച്ചപ്പുൽച്ചാടി.

നീ കാണാതെയൊരു 

ചെറുചാറ്റൽമഴ നനയുന്നു.

Wednesday

ആകാശത്തിലേക്കുള്ള 

വഴികളിൽ ഒന്നിൽ 

നക്ഷത്രങ്ങളേയും 
നിഴലുകളേയും 
കേട്ട് 

ഒറ്റയ്ക്കിരിക്കുന്നു 
എന്ന് 
കരുതുമ്പോൾ 

തൊട്ടടുത്ത് 
ഒരാൾ 
വന്നിരിക്കുന്നു 
എന്ന് തോന്നുകയും 

അയാൾ 
ഒരുപാട് 
കാലമായ് 
അടുത്തിരിക്കുന്നു 
എന്നറിയുകയും 

ചെയ്യുമ്പോൾ 
ഉണ്ടാകുന്ന 
ഒരു അതിശയം ഇല്ലേ
 
ആ അതിശയം 

അനുഭവിക്കുന്നു.

 എന്റെയുള്ളിലെ 

കടലുകളിൽ 

കിറുക്കുകളുടെ 

ചെമ്പരത്തിച്ചുഴികൾ.

ഉന്മാദത്തിന്റെ

ഒറ്റവരികൾ മാത്രം 

ഇടയ്ക്ക് 

നാം പങ്കിടുന്നു.

Thursday

പ്രണയം:
എല്ലാ വാക്കുകളേയും നിനക്കുള്ള സ്നേഹസന്ദേശമായ്
ക്രമപ്പെടുത്തുന്ന
ആ അൽഗോരിതം.


ഉറങ്ങിയോ എന്നോ
നിന്നിലേക്ക് തുറന്നു പിടിച്ച കണ്ണുകളെ
രാവെന്ന് പേരിട്ട
ഈ ഞാനോ !

ഹൃദയം തൊടുന്നത് ആരോ
അവർ
മനുഷ്യർ.
നാം
തമ്മിൽ അറിയാത്തവർ.
അപരിചിതർ.
നിനക്ക് ഊഹിക്കാമോ
അതുകൊണ്ട് നാം
അനുഭവിക്കുന്ന സ്വാതന്ത്ര്യം
എത്രയാണെന്ന്!
ഒരോർമ്മയോടോപ്പം
നടന്നു തുടങ്ങിയിട്ടുണ്ട്.
അറിയില്ല
എപ്പോഴാണ്
അതിന് വേദനിക്കുകയെന്നും വിശക്കുകയെന്നും ,
എന്നെ കുത്തി നോവിക്കാൻ !
നിന്റെ
തിരക്കുകളുടെ
സൂര്യകാന്തിപ്പാടം.
പൂത്തുനിൽക്കുന്ന 
എന്റെ
പ്രണയത്തിന്റെ
മുക്കുറ്റിച്ചെടികൾ.


(നിന്നെക്കുറിച്ച് ഏറെ അറിയണമെന്ന )
എന്റെ ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല.
(നിന്നിലേക്കുള്ള യാത്രകൾ അവസാനിപ്പിക്കാൻ )
എനിക്ക് ഈ അനുഭവങ്ങൾ മതിയാകുന്നുമില്ല.

Wednesday


പലതട്ടുകളുള്ള
കത്തിച്ചു വെച്ച രാത്രി വിളക്കു പോലെ 
നഗരം.
നാം തീരമടുക്കുന്ന നാവികർ.
യാത്ര പറയാൻ വാക്കുകൾ 
തേടുന്നവർ.

ചോദിക്കട്ടെ, 
ഞാൻ നിന്നോട് :

ഒറ്റകോശത്തിന്റെ തുടിപ്പിൽ നിന്ന് 
അനിശ്ചിതമായ ഏതോ നിമിഷം 
നിശ്ചലമാകാൻ ചലിക്കുന്ന 
ഒരു സമയസൂചിയാണ് ജീവിതമെന്ന് 
നീ കരുതുന്നുണ്ടോ?
മരണത്തിന് തൊട്ടുമുൻപിലെ 
ആ നിമിഷം 
വീണ്ടും 
ഭ്രൂണാവസ്ഥയിലേക്ക് 
തിരിച്ചു പോകുന്ന ഒരു പെൻഡുലമായ് 
നീ പ്രാണനെ സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ?
എണ്ണമറ്റ ആന്ദോളനങ്ങൾ 
അപ്രകാരം സാധ്യമാകുന്ന ഒരു ജീവൻ?

കൗതുകങ്ങളുടെ
കലഹങ്ങളുടെ 
കാമനകളുടെ 
കലാപങ്ങളുടെ 
തിരയനക്കങ്ങളിൽ നിന്ന് 
ഒരു ഗർഭപാത്രത്തിലേക്കെന്നത് പോലെ 
സമുദ്രാന്തർഭാഗത്തേക്ക് 
ഒരു പുതിയ ജീവന്റെ ഉറവിടമാകാനുള്ള 
പ്രാർത്ഥനകളിലേക്ക് 
മടങ്ങാൻ കഴിയുന്ന 
ഒരു കടൽജീവി?

ഓരോയിടത്തും
തന്നെ കാത്തിരിക്കുന്ന 
സാഹസികതകളിലേക്ക് 
ഇണയിലേക്ക് 
ശത്രുവിലേക്ക് 
ഒരു സമുദ്രതീരത്ത് നിന്ന് 
മറ്റൊരു ഭൂഖണ്ഡത്തിലെ തുറമുഖത്തേക്ക് 
യാത്രപുറപ്പെടുന്ന കപ്പൽ പോലെ 
പൂർണ്ണവളർച്ചയിൽ നിന്ന് 
ജീവന്റെ ആദ്യകോശത്തിലേക്ക് 
എളുപ്പം തിരിച്ചു പോകാനാകുന്ന 
ഒരു സഞ്ചാരി?

വിരലുകൾ കൊണ്ട് 
നീ എന്നിൽ നൃത്തം തുടരുന്നു:

നാം 
മരണമില്ലാത്ത 
പ്രണയദ്രവം ഉള്ളിൽ നിറച്ച അതേ ഉടലുകൾ !

യാത്ര പറയുന്നില്ല...

പരസ്‍പരം കാത്തിരിക്കുന്ന 
തുറമുഖങ്ങൾ പോലെ 
വേർപിരിയുന്നു..



പ്രണയമേ നീ
നൃത്തം ചെയ്യുന്നു.
എന്റെ രാവുകൾ
പൂർണ്ണമാകുന്നു.

പ്രണയമേ നീ
ഒരു പാട്ട് മൂളുന്നു.
എന്റെ കാതുകൾ
നിറയുന്നു.

പ്രണയമേ നീ
വെളിച്ചമാകുന്നു .
എന്റെ പകലുകൾ
നിറമുള്ളതാകുന്നു.

പ്രണയമേ നീ
ഒഴുകുന്നു.
എന്റെ അതിരുകൾ
മുറിയുന്നു.

പ്രണയമേ നീ
കവിതയാകുന്നു.
പ്രിയമുള്ളൊരു
ജീവിതമെഴുതുന്നു.
നിന്റെ ഹൃദയം സ്പർശിയ്ക്കാൻ കഴിയുന്നുണ്ടോ എനിക്ക്?
ഉണ്ടെങ്കിൽ അത് മതി..
മറ്റെല്ലാം ഉപേക്ഷിക്കാൻ സാധ്യമായ ആർഭാടങ്ങളാണ്.
കടുത്ത കയ്പുള്ള ഏകാന്തതയിലേക്ക്
ഒരു ചൂണ്ട് വിരലല്ല ;
വിരലുകൾ പോലെ എന്നും അടുത്തടുത്തിരിക്കാൻ
സ്നേഹം നിറച്ച ഒരു കരതലം.
നിനക്ക് നേരെ ഞാൻ നീട്ടുന്നത് അതാണ്...
-നിനക്ക് പ്രണയത്തെക്കുറിച്ച് എന്തറിയാം?

- നിന്റെ ഹൃദയം പറയുന്നത് എന്തെല്ലാമോ , അതെല്ലാം ..
ഒരേ പാട്ട് കൊണ്ട്
നാം
ഈ രാവിനെ നിറയ്ക്കുന്നു.
പേരിടാനാകാത്തൊരു മഹാസമുദ്രത്തിന്
ഇരു കരകളാകുന്നു.
ഒരു തിരയുടെ നൂല് കൊണ്ട്
കാതുകൾ കെട്ടിയിട്ട
തീരങ്ങളാകുന്നു.
പ്രണയത്തെക്കുറിച്ച് പറയുക എന്നാൽ 
ഒരു കടലിന്റെ ചിത്രം വരയ്ക്കുക എന്ന പോലാണ്.
ആരാണ്, അത്ര കൃത്യമായ് ആ ചിത്രം വരച്ചിട്ടുള്ളത്?
കവിതകൾ -
തൊട്ടാവാടികളുടെ
കണ്ണാടികൾ 
നെറ്റിയിൽ എന്റെ ചിത്രം ചുട്ടി കുത്തി
നിന്നിലേക്ക് പായുന്ന 
ഓർമ്മയെന്ന
വേഗമേറിയ മൃഗമേ!
രണ്ടുപേർ ചേർന്നാൽ മാത്രം
പൂർണ്ണമാകുന്ന
പ്രണയത്തിന്റെ റുബിക്സ് ക്യൂബാകുന്നു
ജീവിതം.
ചില പാട്ടുകൾക്കൊപ്പം
ചിലപ്പോൾ
ചില മുഖങ്ങളെക്കൂടി
നാം തിരഞ്ഞെടുക്കും.
ഒന്നിച്ച്
നൃത്തം ചെയ്തെങ്കിൽ എന്ന്
നാം ആഗ്രഹിക്കുന്ന ആ വിരലുകളെ
അകലങ്ങളിൽ എങ്കിലും
മുറുകെപ്പിടിയ്ക്കും..

Sunday

നിന്റെ കവിതാപുസ്തകം തുറക്കുന്നു.
മയിൽപ്പീലി എന്ന വാക്കിനെ
മാനം കാട്ടുന്നു.
അത് മയിലായി മാറുന്നു.
ഞങ്ങൾ
മരുഭൂമിയിലെ ഉച്ചവെയിലിൽ
നനയുന്നു.
പ്രണയം -
രണ്ടുടലുകളിൽ
നൃത്തം ചെയ്യുന്ന
പക്ഷി.
നാം ചിറകുകൾ വച്ചു മാറുന്നു.
നീ മാലാഖയും
ഞാൻ മനുഷ്യനുമായ്
വേർപിരിയുന്നു.

Monday

എന്നെ ഓർമ്മയുണ്ടോ എന്ന
നിന്റെ ചോദ്യത്തിൽ
എന്റെ പ്രപഞ്ചം അതിശയപ്പെടുന്നു.
ഏത് ഓർമ്മകളിൽ ചെന്നെത്തിനിൽക്കാനാണ്
നാം മറവികളെക്കുറിച്ച് മിണ്ടിത്തുടങ്ങുന്നത്?
ഇലപ്പച്ച വിശപ്പ്.
ബീറ്റ്റൂട്ടിന്റെ നിറമുള്ള ഉച്ച.
മഞ്ഞള് കുറുക്കിയ വിരുന്നൂട്ട്.
നാം ഒരേ പന്തിയിൽ ഇങ്ങനെ
അടുത്തടുത്തിരിക്കുന്നു.
വെളിച്ചത്തിൽ നിന്ന് വന്ന്
വെളിച്ചത്തിലേക്ക് മടങ്ങുന്നവർക്ക്
വേറെ എന്ത് മേൽവിലാസം?
എന്നിലേക്കിറങ്ങാൻ ഒരു ചെമ്പരത്തിച്ചുഴി.
രഹസ്യങ്ങളുടെ പിരിയൻ ഗോവണി.
നിഴലുകളുടെ കൈവരികൾ.
കാറ്റിന്റെ ഉടൽ.

പ്രണയം -
എന്റെ നീലഅക്ഷരങ്ങളെ
ചുവപ്പ് നിറമാക്കുന്ന
നിന്നോടുള്ള ഭ്രാന്തിന്റെ
അമ്ലരസം. 

Sunday

ഒരു വൃദ്ധയുടെ വിരലുകൾ പോലെ
എന്റെ ഹൃദയം
നിന്റെ സ്നേഹമന്വേഷിക്കുന്നു.
ഞാനൊരു തയ്യൽ സൂചിയാണ്.
നിന്നെ കോർത്തെടുത്ത്
എന്റെ മുറിവുകൾ തുന്നുന്നു.
എന്നിട്ടും
എന്റെ മൂർച്ചയിൽ
എന്നെത്തന്നെ മുറിയ്ക്കുന്നു.
വീണ്ടും
നിന്നെ കോർത്തെടുത്ത് ....
അതിന്റെ രണ്ട് ചിറകുകളിലും
പ്രണയം
നിന്നെ വരച്ചു ചേർക്കുന്നു.
സഞ്ചാരപഥം തെറ്റിയ ഒരു ആകാശഗോളമാകുന്നു ഞാൻ.
നീ എന്ന പ്രണയകേന്ദ്രത്തിനടുത്തെത്തുമ്പോൾ
ചില ദൂരദർശിനികളിൽ മിന്നിത്തെളിഞ്ഞേക്കാം...

Saturday

തൊട്ടടുത്ത നിമിഷം
നിലച്ചു പോയേക്കാവുന്ന
ഹൃദയത്തെക്കുറിച്ചെന്ന പോലെ
എന്റെ സ്നേഹത്തെ
നിനക്ക് ഞാൻ പരിചയപ്പെടുത്തുന്നു.
നീ വന്ന്
എപ്പോഴോ
ചേക്കേറുന്നു.
ആകെയുലഞ്ഞ
ഒരു മരമായി
ഞാൻ
മാറുന്നു.

Wednesday

നാം പക്ഷികൾ.
മേഘങ്ങളിലെ മീനുകൾ.
മണ്ണിലൂടെ നടക്കുന്നു.
മറവികളിൽ ചേക്കേറുന്നു.

Tuesday

നെഞ്ചിലെ
സങ്കടങ്ങളുടെ
കല്ല് പെറുക്കും
കവിതയെന്ന
തുമ്പി.
വിരൽനീട്ടുന്തോറും
മുന്നിലൊരു
അടഞ്ഞിട്ട ജാലകം വരച്ചു വയ്ക്കുന്ന പക്ഷീ,
നിനക്കെന്തുകൊണ്ടാണ്
സ്നേഹമെന്ന പേര്?
ആ ഒറ്റയാളുടെ പിണക്കം മതി
ഭൂമിയെ ഒരു അന്യഗ്രഹമാക്കി മാറ്റാൻ 

Sunday

സ്നേഹിക്കാൻ അറിയില്ലെന്ന് ഒരുപാട് പേർ സാക്ഷ്യം പറയുന്ന ഒരാൾ
സ്നേഹത്തെക്കുറിച്ചു മാത്രം എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു.
വാക്കുകളുടെ ഒരു കടലുണ്ട്,
എന്റെയുള്ളിൽ.
നിന്റെ ദാഹം മാറ്റാൻ പ്രാപ്‌തമല്ലാത്തൊരു ജലാശയം.
എന്റെ അടുക്കലേക്ക്
അതേ കാട്ടുവഴി.

യാത്രയിൽ ഒരിടത്തു 
ഒരു ഗന്ധർവ്വനോ
യക്ഷിയോ
നിന്നോട് കുശലം ചോദിച്ചെന്നിരിക്കാം.

ഒരു മുത്തശ്ശി
എവിടെക്കെന്ന്
ഉറക്കെ വിളിച്ചു ചോദിച്ചെന്നും വരാം.

തുള്ളിച്ചാടിക്കൊണ്ട് ഒരു മാൻകുട്ടിയോ
വല്ലാതെ മുരളുന്ന ഒരു കാട്ടുപന്നിയോ
വഴിയിൽ വന്നുപോയേക്കാം.

ഒരു കിളി
ചില്ലയിൽ തണലിനെക്കുറിച്ചോ
ഒരു മരം
വേരുകളാൽ വേനലിനെക്കുറിച്ചോ
അടയാളം ചൊല്ലിയെന്നിരിക്കാം.

ഓറഞ്ചു മീനുകൾ
ഒഴുകിപ്പോകുന്ന അരുവിയോ
ആരും മുഖം നോക്കാത്തൊരു
ആമ്പൽക്കുളമോ
പേരുചൊല്ലി വിളിച്ചെന്നിരിക്കാം.

അതൊന്നുമില്ലെങ്കിലും
എന്റെ അടുക്കലേക്ക്
നിന്നെ കൈപിടിച്ചു നടത്തും
പേരിടാത്തൊരു കവിത.
കാട്ടുവഴി പോലെ ഒന്ന്.

മറക്കേണ്ട. 

Saturday

ഇന്ന് ഞാനൊരു ജലാശയമാകും.
എന്നിലെ കരകൾ കണ്ണാടിയാക്കും.
ഒരാകാശത്തിന്റെ പാതിയെന്ന്
ലോകമെന്ന നോക്കി നിൽക്കും.

Friday

നിന്നെ മാത്രം
എന്റെ അരികിലേക്ക് തിരിച്ചെത്തിക്കുന്ന
ഒരു നാട്ടുവഴി വേണം
എല്ലാ ഭൂപടങ്ങളിലും. 
ഏഴ് ഭാഷകൾ അറിയാവുന്ന ഒരുവളെ ഞാൻ സ്വപ്നം കാണുന്നു.
ഏഴ് ഭാഷകളിൽ അവൾ കത്തുകൾ എഴുതുന്നു.
കത്തുകൾ ഏഴ് ഭാഷകളിൽ കവിതകളാകുന്നു.

ഏഴ് ഭൂഖണ്ഡങ്ങളേയും അവൾ പ്രണയിക്കുന്നു.
ഏഴ് സമുദ്രങ്ങളേയും അവൾ കേൾക്കുന്നു.
ഏഴ് കരകളിൽ അവൾ പുഴകളെ തിരയുന്നു.

ഏഴ് വയലുകൾ അവളെ മൂളുന്നു.
ഏഴ് കാടുകൾ അവളെ ശ്വസിക്കുന്നു.

ഏഴ് നഗരങ്ങൾ അവൾക്ക് വീടൊരുക്കുന്നു.
ഏഴ് അതിരുകൾ അവളിൽ അലിയുന്നു.
ഏഴ് തെരുവുകൾ അവളിൽ തുടിക്കുന്നു.

ഏഴു രാത്രികൾ അവളൊപ്പം നനയുന്നു.
ഏഴു പൂക്കളിൽ അവൾ പുലരിയാകുന്നു.
ഏഴ് ദൂരങ്ങൾ അവളിൽ കിതയ്ക്കുന്നു.

മേഘവഴികളിൽ അവൾ ഏഴ് വിരൽ തൊടുന്നു.
ഏഴ് കിളികളൊടൊപ്പം കഥകൾ പാടുന്നു.

ഏഴ്
വിസ്മയങ്ങളുടെ വീട്ട് നമ്പറാണ്;
അവളുടെ പാർപ്പിടത്തിന്റെ ഒറ്റയക്ക അടയാളം.

Thursday

നീ എന്ന വാക്കു പോലും
ഞാനെന്ന്
തെറ്റി എഴുതിപ്പോകുന്നു.
പ്രണയം
നിന്നെ എന്റെ ഞരമ്പുകളിൽ നടുന്ന
ആ പച്ചകുത്ത് .

Wednesday

ഏകാന്തത എന്ന പേരുള്ള
എന്റെ ഓമനക്കുഞ്ഞേ
ആൾക്കൂട്ടത്തിലെന്റെ
കൈവിട്ടു പോകല്ലേ... 
പിറവിയിൽ നിന്ന് മരണത്തിലേക്ക്
പ്രാണനെന്നപോലെ
നിന്നിൽ നിന്നെന്നിൽ അവസാനിക്കുന്ന
എന്റെ പ്രണയമേ
നിന്റെ പുനർജന്മമാകുന്നു
എന്റെ കവിതാപുസ്തകം.
ഉച്ചവെയിലിന് നിഴലെന്ന്
മുറ്റത്ത്
എന്നെയെഴുതുന്നു
പകലിന്റെ കവിത.

രാത്രിയിൽ
എന്റെ മഷിക്കുപ്പിയിൽ 
നിറയുന്ന സ്നേഹമേ
നീ വരച്ച ഒരു ചിത്രം മാത്രമാണ്
പകലിലേക്കുണരുന്ന ഞാൻ.


നിന്നെ
ഒരു പുതിയ പുസ്തകത്തിന്റെ ഗന്ധം പോലെ
ശ്വസിക്കുന്നു.
രാത്രിയിൽ
എന്റെ തലയിണയാകുന്നു.
ഒരു യാത്രയിൽ മറന്നു വെച്ചത് പോലെ
ഓരോ പകലിലും
ഓർത്തോർത്ത്
പിടയുന്നു.
നീ വരുന്നു.
വിരൽ നീട്ടുന്നു.
മഞ്ഞവെയിൽ എന്ന്
ഈ മഴക്കാലം
മാറിപ്പോകുന്നു.

മറുകിൽ
ഒരു മഴത്തുള്ളി.
നിന്നെ പിരിഞ്ഞിരിക്കാനാകാത്ത
ഒരു കാർമേഘത്തുണ്ട് .

Monday

മനസ്സിൽ
മഴ എന്ന് പേരുള്ള
ഒരു ആണ്മയിലിന്റെ നൃത്തം.
മുറ്റത്ത്
മരുഭൂമി എന്നെഴുതിപ്പഠിക്കുന്ന
വെയിൽപ്പെണ്ണിന്റെ വിയർപ്പ്.

Sunday

ചുണ്ട്
ഒരു ലിപിയാണ്.
ഹൃദയത്തിന്റെ ഭാഷയിൽ
കവിത എന്ന വാക്കും.

Wednesday

എല്ലാം ഭാവനയാണെന്ന്
നീ നിന്റെ വാക്കുകളെക്കുറിച്ച് പറയുന്നു.
അങ്ങനെയെങ്കിൽ
എല്ലാം
എന്നെക്കുറിച്ചുള്ള
നിന്റെ ഭാവനയാണെന്ന്
എന്റെ പ്രണയമേ
ഞാൻ വിശ്വസിച്ചോട്ടെ!


തമ്മിൽ തൊട്ടു നുണയാതെ പോയ
ചുണ്ടുകളുടെ പിടപ്പ്,
ചലനമറ്റ
ഒരു പ്രണയഷഡ്പദത്തിന്റെ
ഓർമ്മച്ചുവപ്പ്.

ആൾക്കൂട്ടത്തിന്റെ കയ്യടികൾ അല്ല
കവിത.
അത്
ഏകാകികളുടെ
ആരും
കേൾക്കാതെ പോകുന്ന
കരളുരുക്കങ്ങളാണ്

ഇരുട്ട് എന്ന വാക്കുകൊണ്ട്
കവിതയിൽ
നീ
മാളമുണ്ടാക്കുന്നു.
ഞാൻ
പൊത്തിലൊളിച്ച
ഉരഗമാകുന്നു.
മറവികൾ ചേർത്ത് തണുപ്പിച്ച്
നീ പകർന്നു വയ്ക്കുന്ന
സ്നേഹഭംഗങ്ങളുടെ
ഈ രാവുകൾ.
പക്ഷേ
ഒരു കപ്പൽച്ചേതം കാത്തിരിക്കുന്ന ഐസ്ബർഗ്
എന്ന മേൽവിലാസത്തിൽ
എനിക്ക്
നീ  അയച്ചിരുന്ന കത്തുകൾക്ക് പകരമാവുന്നില്ല
മറ്റൊന്നും.
എനിക്ക് മാത്രം
കരഞ്ഞു തേവി നനയ്ക്കാവുന്ന
ഏകാന്തതയുടെ
വിളഞ്ഞ വയലുകൾ.
കാവലിന്
നീ
ഒറ്റക്കാലൻ കൊറ്റി !
ഈ നേരം
നിന്നെ മടിയിൽ കിടത്തി
ഞാൻ
ഭ്രാന്തിന്റെ കക്കകൾ പെറുക്കുന്നു.
നീയോ
കവിതയ്ക്ക് കടലാകുന്നു.

എഴുതിയാൽ
ഏറെ വായിക്കപ്പെടുന്ന കവിതയാകുമെന്ന് കരുതി
ഒളിപ്പിച്ചു വയ്ക്കുന്ന
ചില ജീവിതങ്ങളുണ്ട്.
നിന്റെ പരിഭവങ്ങളാണ്
അതിലെ വരികളേറെയും.
ഞാൻ -
നീ എരിഞ്ഞ കവിതയ്ക്ക്
ചാരം.
 നിന്റെ
ചുണ്ടിലെ 
ചിറകറ്റ
ചുവന്ന വണ്ടുകൾ -
നാം പങ്കിട്ട
ഉപ്പുചുവയ്ക്കുന്ന
യാത്രാമൊഴികളിൽ വിരിഞ്ഞ
പ്രണയഷഡ്പദങ്ങൾ.

നിന്റെ കണ്ണിലാണ്
ഞാനെന്റെ നീല മഷിപ്പേന ഒളിപ്പിച്ചു വെച്ചത്.
കഥകൾ കേട്ടുകേട്ട് ഉറങ്ങിപ്പോയ ഹൃദയത്തെ
നീ പാർക്കുന്ന അത്തിമരക്കൊമ്പിലും.
നുണപ്പല്ലുകളുള്ള ഒരു മുതലയാണ്
വഴിയിലെന്റെ കടത്തുകാരൻ.
തിരിച്ചെത്തിയില്ലെങ്കിലെന്ത്
ഓർമ്മകളെ നീ
എന്റേതെന്ന് പെറ്റുപോറ്റുമല്ലോ !
മഴയിൽ മുളച്ച ഷഡ്പദമായ്
ഞാൻ
നിന്റെ ജാലകം തൊടുന്നു.
നീയോ
നിന്റെയുള്ളിലെ പച്ചത്തലപ്പുകളിലേക്ക്
എന്നെ
നാവ് നീട്ടി വിളിക്കുന്നു.
നക്ഷത്രത്തെ ഒളിപ്പിച്ച ഒറ്റമഴത്തുള്ളി എന്ന്
ഓമനിക്കുന്നു.
മേഘത്തിലെന്റെ മേൽവിലാസം ചോദിച്ചു വാങ്ങുന്നു.
ഓരോ രാവിലും
എന്റെ വീട്ടിലേക്ക് പുറപ്പെടുന്ന കണ്ണുകളാകുന്നു.

നിറയുന്നു.
എന്ത്?!

അതെ ...

അതേ വിഷാദത്തിന്റെ
ഉപ്പ് പരലുകൾ.

Tuesday

കടൽ വന്നു കാത്തിരിക്കുന്ന
നിന്റെ വീട്ടു മുറ്റത്ത് ഞാൻ വന്നു ചേരുന്നു.
നിന്റെ ഒഴിഞ്ഞ വായനാമുറിയിൽ
നീ ഒഴിച്ചിട്ട ചാരുകസേരയിൽ
നീ വായിച്ചു മറന്ന പുസ്തകത്തിൽ
ഉടൽ
മറന്നു വയ്ക്കുന്നു.
വേനലിലെ അവസാനത്തെ പച്ചയെന്ന്
ജാലകത്തിനരികിലേക്ക്
എന്നെ നീ പറിച്ചു നടുന്നു;
വെളിച്ചത്തിന്റെ മധുരത്തുണ്ട്
നാവിൽ തൊട്ടുവയ്ക്കുന്ന
പകലിന്റെ നക്ഷത്രമാകുന്നു.



പ്രിയനേ
നാം തിരിച്ചു പോകുന്നു,
കത്തുകളുടെ അതേ രാപ്പകലുകളിലേക്ക് ..
പ്രണയം പറയുമ്പോൾ
അപരിചിത ലിപികൾ നിറയുന്ന
നമ്മുടെ മാത്രം ഭാഷയിലേക്ക്..
ഉടലുകൾ ഉരുക്കിയൊഴിച്ച
മഷിയിൽ വരച്ചെടുത്ത
കാണാച്ചിത്രങ്ങളിലേക്ക് ..
മലമുകളിലെവിടെയോ
മേഘങ്ങൾ കിതപ്പാറ്റുന്നത് കേൾക്കാനാകുന്നു.
എനിക്ക് അറിയാം,
എനിക്ക് മാത്രമറിയാം
എന്റെ കത്തുകൾ
ഒന്നിച്ചു പൊട്ടിച്ചു വായിച്ചു തുടങ്ങിയ നിന്റെ
ഹൃദയപ്പെരുക്കങ്ങളാണതെന്ന്.

മഞ്ഞവെയിലിലൂടെ നടക്കുന്നു.
തകരപാത്രത്തിലടച്ച വണ്ടുകളെ കേൾക്കുന്നു.
മഴപ്പാടുകൾ വീണ മരച്ചുവടോർക്കുന്നു.
മുളച്ചു പൊന്തിയ കൂണിനെ
മഴയെന്ന് വരച്ചിടുന്നു.

Thursday

ഭൂമിയിൽ
ഏറ്റവും അവസാനത്തെ മനുഷ്യന്റെയും
ദുഃഖമൊഴിയുന്നത് വരെ കാത്തിരുന്ന്
നാം പങ്കിടാൻ കരുതിവയ്ക്കുന്ന
സ്നേഹ വാചകങ്ങൾ.
ഉന്മാദികളായ നാം
ഉടലിൽ തീപിടിച്ച
ഷഡ്പദങ്ങളായ്
രാവുകൾ തുഴയുന്നു.
നക്ഷത്രങ്ങളെപ്പോലെ
ഉറക്കെ പാടുന്നു.
നിലാവ് പോലെ
വിയർക്കുന്നു.
ആരുമെഴുതാത്ത കവിതപോലെ
 ഒടുങ്ങുന്നു.


നാം
ഉപേക്ഷിയ്ക്കപ്പെട്ട വിത്തുകളിൽ
മുളപൊട്ടിയവർ.
വഴിപ്പടർപ്പുകളായ്
വിരൽ നീട്ടിയവർ.

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
വാതിലുകൾ വരച്ചിട്ടവർ.
മണ്ണിനാഴത്തിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്
വഴികൾ തിരഞ്ഞവർ.

വർണ്ണരാശികളിൽ
രാപ്പകലെന്ന്
വലംവെച്ചവർ.
എന്നിൽ
നിന്നെക്കുറിച്ചുള്ള രഹസ്യങ്ങളെക്കാൾ
ഏറെ തിരകളുള്ള കടലുകളില്ല.
നിന്നോട് പറയാൻ
ഞാൻ കരുതിവെച്ച വാക്കുകളേക്കാൾ
ആഴം തിരയുന്ന മീനുകളുമില്ല .

ചില വിസ്മയ സമുദ്രങ്ങളുണ്ട്-
നാം പ്രണയദ്രവം നിറച്ച
കടൽജീവികളായ് പിറക്കുന്ന
ഉടലാഴങ്ങൾ. 

Wednesday

തീപിടിച്ച പ്രണയത്തെ മിന്നാമിന്നികളെന്ന്
കവിതയായ് എഴുതുന്ന ഏകാകികളുടെ രാത്രി.

നിന്നിലേക്കുള്ള നോട്ടങ്ങളെന്നെ
മീൻ പുളയ്ക്കുന്ന
പുഴയായി വരയ്ക്കുന്നു.
എന്നിലെ ഓരോ തിരയ്ക്കും പകരമായ്
നീയെനിക്കൊരുവരി കവിത തന്നാൽ മതി.

Sunday

നിനക്ക് തോന്നുന്നുണ്ടോ
ഇതാണ് നമ്മുടെ
ആദ്യത്തെ ജന്മമെന്ന് ?
നിനക്ക് തോന്നുന്നുണ്ടോ
ഇതാണ് നമ്മുടെ
അവസാനത്തെ ജന്മമെന്ന് ?
നിനക്ക് തോന്നുന്നുണ്ടോ
ഓരോ തവണ നാം ജനിച്ചതും
ഓരോ തരം പ്രാണികളായിട്ടാണെന്ന് ?
എനിക്കറിയില്ല.
ഒന്നുമാത്രമുറപ്പുണ്ട്.
ഓരോ തവണയുംകണ്ടുമുട്ടുമ്പോൾ
നാം
ഹൃദയങ്ങൾ പങ്കിട്ടവരായിരുന്നു.
ഞങ്ങൾ വിരലുകൾ കോർത്ത് പിടിച്ചു.
വളരെക്കാലമായ് തമ്മിൽ കണ്ടുമുട്ടാൻ ആഗ്രഹിച്ചവരായിരുന്ന ഞങ്ങൾ.
തീർത്തും നിശബ്ദരായി
ഞങ്ങൾ വഴികൾ നടന്നു തീർത്തു..
അപരിചിതരായിരിക്കെ,
തമ്മിൽ അന്വേഷിച്ചു കൊണ്ടിരിക്കെ,
പറയാനുള്ളതെല്ലാം ഞങ്ങൾ പറഞ്ഞുകഴിഞ്ഞിരുന്നുവല്ലോ.
എന്റെ മരണം മുറിയുന്നു.
കരിഞ്ഞു തുടങ്ങിയ മരം
അതിന്റെ മുറിഞ്ഞുപോയ കൊമ്പുകൾ ചേർത്തു താളമിട്ട്
ഒരു ഊഞ്ഞാൽ പാട്ട് ഓർത്തെടുത്തു പാടുന്നത് പോലെ
ഈ  രാവ് കടന്നു പോകുന്നു...
എത്ര എളുപ്പമാണ് നിനക്ക്
ഒറ്റവാക്കിൽ
പകലിന്റെ ഒരു വിത്തെറിഞ്ഞ്
എന്നും
എന്നിൽ ഒരു ജീവിതം മുളപ്പിച്ചെടുക്കാൻ....

ആ പ്രണയത്തെ
നാം മറക്കുന്നു.
സിൻഡ്രല്ലയുടെ
പൊട്ടിപ്പോയ ഷൂ
എന്നവണ്ണം
മൺസൂണിലെ
മതിൽ.
നിഴലുരുക്കി
നിറച്ച മഷി.
വെയിൽ
വിരലുകൾ.
ഇലകളുടെ
ഈജിപ്ഷ്യൻ ലിപി.
പകലിന്റെ
പച്ച.
നാം അപ്പോഴും
ദ്രവിച്ച ഒരോർമ്മയിൽ
കൂണുകളായ് പൊടിച്ചു പൊന്തിയവർ.
മിന്നാമിന്നികൾ എന്ന്
നാമീ നിലാവിന്റെ ചിറകുകളാകുന്നു.
കാറ്റിന് നക്ഷത്രക്കണ്ണുകളാകുന്നു.
രാവിന്റെ കവിതയാകുന്നു.

നിന്റെ മൗനത്തിന് മീതെ അടയിരിക്കുന്നു.
നിന്റെ വാക്കുകൾക്ക് ചേക്കേറാൻ ചില്ലയാകുന്നു.
നിന്റെ ഓർമ്മകൾ
എന്റെ മുറിവുകളിൽ
പ്രാണന്റെ
പൂമ്പാറ്റച്ചിറകുകൾ.
നീ പറന്നകലുമ്പോൾ
ഞാൻ വീണ്ടും
ഇരുട്ടിലേക്ക് മടങ്ങുന്ന വിത്ത്. 
മുറിഞ്ഞുപോയ ചില്ലകളിലെ
ഊഞ്ഞാലുകളെക്കുറിച്ച് മരമെന്ന പോലെ
സ്നേഹഭംഗങ്ങളെക്കുറിച്ച് മനുഷ്യൻ.
എന്നോ ഉപേക്ഷിച്ച കവിത എന്ന പോലെ
നീ  മുന്നിലെത്തുന്നു.
ഒരക്ഷരത്തെറ്റുപോലെ
ഞാനെന്ന വാക്ക് വീണ്ടുമതിൽ
എഴുതിക്കാണിക്കുന്നു. 
ഒരു വൃത്തത്തിൽ
സൂര്യനെ വരയ്ക്കുന്നു.
രേഖാംശങ്ങൾ കൊണ്ട്
അതിനെയൊരു പകൽനക്ഷത്രമാക്കുന്നു. 
മറവികൾ ചേർത്ത് തണുപ്പിച്ച്
രാവുകൾ
നിനക്ക്
പകർന്നു വയ്ക്കുന്ന പുലരികൾ   
പ്രണയം പലപ്പോഴും
ആദികാവ്യത്തിലെ
സ്വർണ്ണക്കലമാനാണ്.
ഇച്ഛാഭംഗങ്ങളുടെ ലങ്കാപുരിയിലേക്ക്
അത് ഒരോട്ടം വച്ചു കൊടുക്കും;
പിന്തുടർന്നലയാൻ
കാടും കടലും വരച്ചിടും! 
ഒന്നോർത്തു പോയാൽ
സ്നേഹം മൂത്ത്
ഭ്രാന്തെടുത്തു പോകുമെന്ന പേടിയിൽ
മറവികളിൽ അടക്കം ചെയ്തു
മാറ്റിവയ്ക്കുന്ന
ചില മുഖങ്ങളുണ്ട്
ഓരോ മനുഷ്യരിലും.
എന്നാൽ മറക്കില്ല അവരെ..
മറക്കണം
മറക്കണം
മറക്കണം എന്ന് ഓർത്തു കൊണ്ടേയിരിക്കും.
ഏകാന്തത
എന്ന പേരിലൊരു കവിതയുണ്ട്.
നമ്മുടെ ഉള്ളിൽ
ഏറ്റവും ഉച്ചത്തിൽ അത് വായിക്കുക
ഏറ്റവും അപ്രതീക്ഷിതമായ്
ഏറ്റവും നിശബ്ദം
നമ്മുടെ വാക്കുകൾ ഉപേക്ഷിച്ചു കടന്നു പോയ
ആ ഒരാളായിയിരിക്കും.
പ്രണയത്തിന്റെ ഞണ്ടിറുക്കങ്ങളിൽ
തീരമണയുന്ന
തിരകളാകുന്നു നമ്മൾ;
പതിഞ്ഞ നൃത്തച്ചുവടുകളിൽ
രാപ്പകലുകളെ
നനവിൽ
ചിത്രങ്ങളായ്
വരച്ചിടുന്ന നമ്മൾ.
അവൾ
അനിശ്ചിതത്വത്തിന്റെ
അർദ്ധവൃത്തങ്ങൾ.
കവിതകൾക്ക്
കാത്.
ഉന്മാദികളെ തിരയുന്ന 
ഉണർവ്വ്,
നമുക്കല്ലാതെ മറ്റാർക്കും
കൃത്യമായ് പൂരിപ്പിച്ചെടുക്കാനാകാത്ത,
സ്നേഹമെന്ന
നമ്മുടെ ഉള്ളിലെ ആ പദപ്രശ്നം.
കണ്ടു മുട്ടുന്ന ഓരോരുത്തരോടും
അതിന്റെ ഉത്തരം തേടി
ഒടുവിൽ
തോറ്റുപോകുന്നു.
എന്റെ സങ്കടങ്ങളിൽ
ഒരു പക്ഷി
വല്ലാതെ ചിറകിട്ടടിക്കുന്നു.
അതിന്റെ കൊക്കുകൾ
നിന്നെ മൂളുന്നു...
പ്രണയം-
കവിതയുടെ നഗരിയിലേക്ക്
ഒളിച്ചു കടക്കാനൊരു
ട്രോജൻ കുതിര.
പ്രണയം -
പേരില്ലാത്ത രണ്ടുപേർ ചേർന്ന്
തിരകളെണ്ണുന്ന
മണൽപ്പരപ്പിനെ
കടലേ എന്ന് നീട്ടി വിളിക്കുന്ന കവിത.
ഒരു ഘടികാരത്തിൽ വാടകയ്ക്ക് പാർക്കാനെത്തുന്ന സമയം
എന്ന പോലെ
ഭൂമിയിൽ പ്രാണനെന്ന്
എന്നുമോർക്കുന്ന
പുൽക്കൊടിയായ്
പ്രണയത്തിന്റെ മഞ്ഞു തുള്ളികളെ പുൽകുന്ന
എന്റെ പ്രഭാതങ്ങൾ
നിന്റെ പാട്ടുകളെ ഞാനിങ്ങെടുക്കുന്നു ..
പതിയെ പാടുന്നു..
നിന്റെ രാവിന് പക്ഷിയാകുന്നു.
ഓരോ പകലിരവിലും
ഒറ്റച്ചാവിപ്പഴുതിലൂടെ 
നാം കണ്ട് മടങ്ങുന്ന
ഭൂപടത്തിലില്ലാത്ത ദേശങ്ങൾ !
അകലങ്ങളിൽ നട്ട മുന്തിരിത്തയ്യുകൾ നമ്മൾ.
പ്രാണൻ കായ്ച്ച വിരലുകൾ പിണച്ചു
ഒറ്റച്ചെടിയാകുന്നു.
നിറയെ ഓർമ്മച്ചിപ്പികൾ,
ചുറ്റിലും ശംഖുകൾ.
ശ്വാസത്തിന്റെ ഞണ്ടിറുക്കങ്ങൾ..
കവിതയുടെ ഉപ്പ് മീനുകൾ ..
നീ എന്ന എന്റെ കടൽ മുറ്റം..
നെറ്റിയിൽ എന്റെ ചിത്രം ചുട്ടി കുത്തി
നിന്നിലേക്ക് പായുന്ന 
ഓർമ്മയെന്ന
വേഗമേറിയ മൃഗമേ!
വിടരാനൊരുങ്ങി നിൽക്കുന്ന
ഒരു പൂവിന്റെ ദളങ്ങൾ പോലെ
നാം
ചേർന്ന് നിൽക്കുന്നു.
ഒരു കവിതയുടെ മഞ്ഞുതുള്ളിയെ
നെഞ്ചിലേറ്റുന്നു.
മഞ്ഞവെയിൽ മുറ്റത്തൊരു മാൻകിടാവിനെ വരയ്ക്കുന്നു. അവളോ അടയാളമോതിരം വിഴുങ്ങാനൊരുങ്ങുന്ന മത്സ്യമാകുന്നു.
ഞാൻ,
ഹൃദയത്തെ തൊടുന്ന ഓരോ എഴുത്തും
ഒരു കവിതയെന്ന്
വായിച്ചു പോകുന്ന ഒരാൾ;
ഓരോ എഴുത്തും ഒരു കവിതയെന്ന്
നിനക്കു തന്നയക്കുന്ന ആ മഷിപ്പേന. 
പ്രണയം
പ്രാണന്റെ പച്ചഞരമ്പുകളിൽ
 ഷഡ്പദമാകുന്ന
ഓർമ്മച്ചുവപ്പ്. 
ഒരു പുഴയ്ക്കിരുകരകളെന്ന പോലെ
നമ്മിൽ
പ്രാണനും
മരണവും.

നാം ഒന്നിച്ചു തുഴയുന്നു.

പലവട്ടം
പലവഴി
പിരിയുന്നു.
തമ്മിൽ മാഞ്ഞു പോകുന്നു.
ഓർമ്മ എന്ന് പേരുള്ള
വലക്കാരന്റെ
വഞ്ചി കാത്തിരുന്നു
ദൂരമത്രയും
അലയുന്നു.
പിടയുന്നു.
സ്നേഹത്തെക്കുറിച്ചുള്ള
ഏത് സ്വപ്നങ്ങൾക്കാണ്
ചില രാവുകൾ
ഇങ്ങനെ 
ഉറങ്ങാതെ കൂട്ടിരിയ്ക്കുന്നത്?
പ്രണയം നിനക്ക്
നനഞ്ഞ കൺപീലികളുള്ള
കാമുകിയാണ്.
നിനക്ക് മാത്രമായൊരു
മഴക്കാലം
കാത്തുവയ്ക്കുന്ന
ഒരുവൾ. 
വാൽനക്ഷത്രമേ
ഇനി എന്നെന്റെ ആകാശച്ചുവട്ടിലെന്ന്
നിന്റെ സഞ്ചാരപഥത്തിന്
കാവലിരിക്കുന്നു.
പ്രാണന്റെ ആഴങ്ങളിൽ നാം
പ്രണയദ്രവം നിറച്ച ഉടലുകൾ.

Wednesday

നീയേ
എന്റെ സ്നേഹത്തിന്റെ കണ്ണാടിയേ
എത്ര അയഥാർത്ഥമായിരുന്നു
അതിൽ തെളിഞ്ഞു കണ്ടതെല്ലാം !

Sunday

നിന്റെ കാൽ വിരൽ തൊടുന്ന തിരകളെന്നെ കടലാക്കുന്നു .
നിന്റെ കണ്ണുകളിലെ ആഴം-
എന്റെ പ്രണയദൂരങ്ങൾ !
ഞാൻ
കാത്തിരിപ്പെന്ന കവിതാപുസ്തകം.
നിന്റെ അസാന്നിദ്ധ്യമെന്ന ആകാശമില്ലായ്മകളിൽ
പെറ്റുപെരുകുന്ന ഓർമ്മകളെ പേറുന്നു.

Wednesday

ഒറ്റചുംബനത്തിൽ
നീയെന്ന
ഉന്മാദങ്ങളുടെ
പെട്ടകമേറ്റുന്ന
പ്രവാചകനാകുന്നു.
എന്റേതെന്ന്
ഞാനുറപ്പിച്ച വരികൾ
എനിക്ക് മുൻപേ
നീയെഴുതുന്നു.
എന്നെ
നിന്റെ ഹൃദയത്തിന്റെ
മോഷ്ടാവാക്കുന്നു.
ഏതോ ജന്മത്തിൽ
നാം കോർത്തെടുത്ത ചുണ്ടുകളുടെ ഓർമ്മ
എന്നിൽ
നാമസങ്കീർത്തനങ്ങളാകുന്നു.
ഈ ജന്മമെന്ന
അപരിചിത ആരാധനാലയത്തിൽ
നിശബ്ദം
തൊഴുകൈകളോടെ നിൽക്കുന്നു.

നിന്റെ മൗനമെന്ന ഏറ്റവും നിശ്ചലമായ ഊയലിൽ..


നിന്റെ പ്രണയമെന്ന പ്രവാചകനാക്കുന്നു.
ഏകാകിയെന്ന് ആൾക്കൂട്ടം
എനിക്ക് വഴിമാറുന്നു.
മൗനത്തിന്റെ ഭാഷ
എന്റെ കേൾവിക്കാരെ തിരഞ്ഞു കണ്ടെത്തുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌