Tuesday

 ഇന്ന് വൈകുന്നേരം നാം വീണ്ടും കണ്ടു.


അന്യോന്യം ഏറെ നേരം നോക്കിയിരുന്നു.


അതേ മരച്ചുവട്ടിൽ , 

അതേ കോഫി ടേബിളിൽ.


ഒന്നും നമ്മൾ സംസാരിച്ചില്ല.


നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ  

പച്ചയിലകളിലെ  വെയിൽത്തിളക്കത്തെക്കുറിച്ചോ 

പറഞ്ഞില്ല.


ഒരേ കാറ്റിന്റെ കൈകൾ കൊണ്ട് 

തമ്മിൽ തമ്മിൽ തൊട്ടുനോക്കുന്നതിനെക്കുറിച്ചോ 

ചേർന്നു കിടന്ന നിഴലിൽ 

വേർപിരിയാതെ നിൽക്കുന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.


നിറയെ പൂവിട്ടു നിന്ന 

പേരറിയാ ചെടികളെക്കുറിച്ചോ 

അല്പമകലെ വീണു ചിതറിയ 

കിളിമുട്ടകളെക്കുറിച്ചോ 

പറഞ്ഞില്ല.


പനിക്കാതിരിക്കാൻ 

മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ 

തമ്മിൽ കാണാതെ 

ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ 

പറഞ്ഞില്ല.


നഷ്ടമായ 

പകലുറക്കങ്ങളെക്കുറിച്ചോ 

രാത്രിയിൽ 

ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ 

പറഞ്ഞില്ല.


നിഴലുകളുടെ അതിരു നിശ്ചയിക്കാനാകാതെ 

ഇരുട്ട് നിറഞ്ഞപ്പോൾ 

ഇത്രനേരം 

എത്ര വാക്കുകൾ 

ഉള്ളിൽ നിറച്ചെന്നോർത്ത് 

വിരലുകൾ 

തിരിച്ചെടുത്തു.

 

വിടപറഞ്ഞു.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌