Saturday

നമ്മൾ വീണ്ടും കാണും.
വാക്കുകളുടെ പുതുമഴയിൽ
വിരലുകൾ ചുറ്റിപ്പിണച്ച്‌
അത്ര വരെ കടന്നു പോയ
കാത്തിരിപ്പിന്റെ ചുട്ടഗന്ധം
ഒന്നിച്ചുള്ളിലേക്കെടുക്കും.
ഏറെ നേരം
ശ്വാസം കോർത്ത് നിൽക്കും.

Friday

എന്നിലെ ആകാശങ്ങളെ
തൂവലുകളാക്കുന്ന
നിന്നിലെ പക്ഷികൾ
പറന്നുയരുന്നുണ്ട് ദിനവും.
മേഘങ്ങളിലിരുന്നവർ
 മഴ നനയുന്നുണ്ട്.
ചിറകുകൾ ഒഴുകിപ്പരന്ന്
തോണികളാകുന്നുണ്ട്;
ഓർമ്മകളുടെ പ്രളയം തുഴഞ്ഞ്
കടലാകുന്നുണ്ട്;
കരകയറുന്നുണ്ട് 

Monday

എന്റെ മേൽവിലാസത്തിലേക്ക് തന്നെയാണ്
ഞാനെന്നും നിനക്കുള്ള കത്തുകൾ
അയച്ചുകൊണ്ടിരിയ്ക്കുന്നത്.
നിന്നെയാണ് കവിതയെന്ന്
ഞാൻ
ദിവസവും വായിച്ചു പോകുന്നത്.
ഉടൽ ഭംഗിയല്ല!
നിന്റെയാ പൂമ്പാറ്റച്ചിറകുകൾ!!
ഹൊ !
എത്രയാകാശങ്ങളാണതിൽ
എളുപ്പം പകർത്തിയെടുക്കുന്നത്  !! 

Tuesday

നിന്നെ വരച്ചു വെച്ച
ചുമരുകൾ കൊണ്ട്
ഞാനൊരു വീട് പണിയുന്നു.
ചിരി എന്ന്
അതിന് പേരിടുന്നു.
ഒറ്റയ്‌ക്കെന്ന്
പൊള്ളിപ്പനിച്ചു
നാം
തോൽപിച്ച
വേനലുകൾ.
നീ പച്ചയ്ക്ക് കത്തിയ
ഇരുട്ടിന്റെ
ഓർമ്മത്തിരികൾ
എന്നിൽ ബാക്കി വയ്ക്കുന്നുണ്ട്
ചില പകലുകൾ .
എന്റെ വഴി നീളെ പറക്കുന്നു
നിന്റെ ഹൃദയത്തിന്റെ നിറമുള്ള
ചിത്രശലഭങ്ങൾ.
എത്ര കാടുകളെയാണ് അവർ
കാലുകളിൽ പേറുന്നത്!
എത്രവട്ടമാണവർ
ചെറുകാറ്റായ് മാറിപ്പോകുന്നത് !!

Sunday

ഇലകൾക്ക് പോലും പൂക്കളാണെന്ന നാട്യമുണ്ട്
നാം ചേർന്നിരിയ്ക്കുന്ന ചില്ലകളിൽ.

നാം അങ്ങനെ എത്ര കരച്ചിലുകളെ
മഴക്കാലമെന്ന് നടിച്ചിരിയ്കുന്നു!
എത്രവട്ടം ചിരി വെളിച്ചം കൊണ്ട്
പകലുകളുണ്ടാക്കിയിരിക്കുന്നു!!

Saturday

രണ്ട് വാക്ക് കൂടുതൽ മിണ്ടിയാൽ
പ്രണയം
മൂന്നാമത്തെ വാക്കാകുമെന്നോർത്ത്
ഒറ്റവാക്കിൽ
നാം മടങ്ങിപ്പോകുന്ന
നാൽക്കവലകൾ. 

Friday

മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട
ഒരു ഹൃദയം ഈ ഭൂമിയിൽ ബാക്കി വയ്ക്കണം;
നിന്നിൽ അതിന്റെ ഓർമ്മകൾ എന്നുമുണ്ടാകണം-
മറ്റൊന്നും അതിന് പകരമാവില്ല !
പ്രണയത്തെക്കുറിച്ചാകുമ്പോൾ
നീ
എന്ന ഒറ്റവാക്ക് മതി.
അതിന് ഒന്നരപ്പുറത്തിൽ കവിയാതെ
ഉപന്യസിയ്ക്കണം എന്നൊന്നുമില്ല.
നമ്മുടെ പ്രണയം
നമ്മുടെ ഭാഷയിൽ
ആഘോഷിയ്ക്കുന്നു.

Thursday

നിന്റെ ഹൃദയത്തെ
എന്റെ ഭാഷയിലേക്ക്
വിവർത്തനം ചെയ്യുന്നു.
ഒരു ജീവിതം എഴുതുന്നു.
നീയില്ലാത്ത എന്നിലല്ലാതെ
എവിടെയാണിത്ര
തീപ്പൊള്ളുന്ന മരുഭൂമികൾ !
ഈ വഴി നീളെ ചുവന്നു പൂത്ത ചില്ലകളാണ്.
നിന്റെ ഹൃദയത്തിലേക്കുള്ള വഴിയടയാളമെന്ന പോലെ
കടന്നു പോകുന്നു.
നീ മറവിയുടെ മതിലുകൾ പണിതുയർത്തുന്നു.
ഞാൻ ഓർമ്മകളുടെ വാലറ്റങ്ങൾ മുറിച്ചിടുന്നു.
നിന്റെ വിരൽപ്പാടുകൾ
പതിഞ്ഞ ചുമരുകളാണെന്റെ
കലണ്ടറുകൾ.

Sunday

എന്റെ പ്രണയത്തെക്കുറിച്ചാണ്
നിങ്ങൾ കഥകളുണ്ടാക്കി പറയുന്നതെങ്കിൽ
നിങ്ങളീ പ്രപഞ്ചത്തെക്കുറിച്ച്
മുഴുവൻ പറയേണ്ടി വരും.
നിന്നോടുള്ള ചുണ്ടനക്കങ്ങളിൽ
ഒരു ചെറുതൂവൽ പോലെ.
നിന്റെ മിണ്ടാതിരിയ്ക്കലുകളിൽ
കനമേറിയൊരു
കല്ല് പോലെ.
നിന്നിൽ വീണ്
മരിയ്ക്കുന്നുണ്ട്;
ഓരോ വട്ടവും
മുൻപത്തേക്കാൾ
കൂടുതൽ
ശ്വാസവേഗത്തോടെ.

ഓർമ്മയില്ലേ നിനക്ക്,
പ്രളയമെന്ന് പേരിട്ട
ആ പ്രണയപ്പെരുമഴകളെ.


Saturday

നീ ഒരൊറ്റത്തുള്ളി മതി.
എവിടെയാണെങ്കിലും
എന്റെ പ്രാണൻ
അതിന്റെ നൃത്തം
തുടർന്ന് കൊള്ളും.
നിന്റെ ധ്യാനത്തിൽ
ഒരു വിത്തിനുള്ളിൽ
പൂവിന്റെ ദളത്തിൽ
ഇലച്ചാർത്തിൽ
ശലഭച്ചിറകിൽ
തീരത്തണഞ്ഞ ശംഖിൽ
കാത്തിരുന്ന ഒരു മരത്തണലിൽ
കണ്ടുമുട്ടിയ അനേകം മുഖങ്ങളിൽ
പാഞ്ഞു പോയൊരു തീവണ്ടിയിൽ
യാത്രകളിൽ വിരിച്ചു വെച്ച ഭൂപടങ്ങളിൽ
പലജീവികൾ പാർത്ത ഉടലുകളിൽ
എല്ലാം
അവളുണ്ടായിരുന്നു.

അവളുകളിലൊതുങ്ങാത്ത ഒരുവൾ.

ആകാശമെന്ന് 
ആഴിയെന്ന് 
അഗ്നിയെന്ന് 
ശ്വാസമെന്ന് 
മണ്ണെന്ന് 
പേരുകളുണ്ടായിരുന്ന 
ഒരുവൾ.

നിനക്കറിയാലോ നിന്റെ ഓർമ്മകൾ എന്നത്
എന്നിലിഴയുന്ന ഒച്ചുകളാണെന്ന് ..
നിന്നെക്കുറിച്ചെഴുതുമ്പോൾ
വാക്കുകൾ കൊണ്ട്
നൃത്തം ചവിട്ടുന്ന
ഒരുവളാകുന്നു.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌