Monday

സ്നേഹത്തിലേക്ക് എടുത്തു ചാടാതെ
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..
 
ആദ്യം കാൽ നഖങ്ങൾ നനഞ്ഞ്..
പിന്നെ ഉടലതിന്റെ നനവറിഞ്ഞ്
മുഖമണച്ച്
മൂർദ്ധാവ് വരെ അങ്ങനെ..അങ്ങനെ..
 
പിന്നീടൊരിയ്ക്കലും കരയ്ക്കണയാൻ
തോന്നാതെ..
സ്നേഹത്തിലേക്ക്
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..........

Thursday

ഇന്നത്തെ മരണം
ഇന്നലത്തേയും നാളത്തേതുമായ ജീവിതം.



നിന്നിൽ നിന്ന് യാത്രപോകാൻ,
നീ മുറുകെപ്പിടിച്ച എന്റെ കൈവിരലുകൾ
എന്നിൽ നിന്ന് മുറിച്ച് കളഞ്ഞവനാണ്‌ ഞാൻ.
എന്നിട്ടുമെന്നിട്ടും നിന്റെ നാഡീസ്പന്ദനങ്ങളാണെന്നെ ജീവിപ്പിക്കുന്നത്..


നിനക്കായ് കുറിച്ചിട്ട സന്ദേശങ്ങളൊന്നും ഇപ്പോഴില്ല;
എന്റെ ഭാഷയറിയാത്തവർ
അതെന്റെ ആഭിചാരമന്ത്രങ്ങളാണെന്ന് കരുതി കരിച്ച് കളഞ്ഞിരിക്കുന്നു.

പ്രണയമേ, അവർക്കറിയില്ല;
ആ ഭസ്മധൂളികൾ
നിന്റെ അവസാനശ്വാസത്തിന്റെ ആജ്ഞയിൽ,
സംസാരിയ്ക്കാൻ അക്ഷരങ്ങളായി നിന്നോട് ചേർന്നു നില്ക്കുമെന്ന്.

അവ നിന്നിലവസാനിക്കുകയും
നിന്നിൽ തുടക്കങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന്,

പലപല കാലങ്ങളിലേക്കായ്
പലപല ജീവികളുടെ പ്രാണൻ നിന്നിലവ നിറയ്ക്കുമെന്ന്...
ഞാന്‍ മഴയും
നീ അതിലൂടെ അലയുന്ന കാറ്റുമായിരുന്നു
ഒരിയ്ക്കല്‍.


വളരെ മുന്‍പ്.
അന്ന്,
നീ വാതിലുകള്‍ തുറന്നിട്ട നിന്റെ വീട്,
വീട്ടില്‍ അപരിചിതനല്ലാതെ പുഴക്കാറ്റ്,
വീട്ടുമുറ്റം നിറയെ മഞ്ഞശലഭങ്ങള്‍,
അവിടെ പെയ്ത മഴയ്ക്ക് പച്ചനിറം,

വൃക്ഷത്തിന്റെ വേരുകള്‍ പോലെ
നീ നീട്ടി വളര്‍ത്തിയ മുടി,

നിന്റെ പെരുവിരല്‍ കൊത്തി
നിന്റെ ആഴങ്ങളിലേക്കിറങ്ങിയ
എന്നിലെ മീനുകള്‍,

ആകാശം നിന്നെപ്പോലെ
നീലഞരമ്പുകള്‍ പങ്കിട്ടെടുത്ത്....


ഇന്ന് ഇവിടം
ഇലകൊഴിഞ്ഞ മരം പോലെ .
സ്വപ്നങ്ങളില്ലാതെ നഗ്നയാണ് ഞാന്‍.

മടങ്ങിപ്പോയ്ക്കോട്ടേ;
നിന്റെ
മറവികളിലേക്ക്-
തിരിച്ചുവരാന്‍ തോന്നാത്തവണ്ണം .

Saturday




നിശാഗന്ധികളുടെ നാട്ടിൽ
സൂര്യകാന്തിപ്പൂവായ് വിരിഞ്ഞ്
നിന്നിലെ സൂര്യനിൽ
തപസ്സിരിയ്ക്കും.
പുഴയുടെ ശാന്തതയിൽ,
തനിയെ,
നിലാവില്ലാത്ത ഒരു രാത്രി നീന്തിക്കടക്കണം.

ഒരു ഏകയാത്രികന്റെ
നേരം തെറ്റിയുള്ള കൂകൽ കേൾക്കണം.
യാത്രക്കാരിലൂടെ നീളുന്ന പുഴ കാണണം.

മടക്കയാത്രയ്ക്ക്
വെളിച്ചത്തിന്റെ കടലാസ് തോണികൾ.

മഴ, അതിരുകൾ തിരഞ്ഞുള്ള യാത്ര.

മഴ ഒരു ഗോവണിയാണ്‌..
അല്ലെങ്കിൽ കുരുന്നു വിരലിലെ പട്ടത്തിന്റെ ചരടാണ്‌...
നീ ഒരു പുഴയാവുക.

കാലത്തെ അതിജീവിക്കുന്ന പുഴ!
എന്നെ അതിലുപേക്ഷിക്കുക.
ഇന്നലകളിലേക്ക്
നീ തിരിച്ച് പോവുക..

എന്നെ അറിയാതിരുന്ന ഇന്നലകളിലേക്ക് മടങ്ങി,
ദിശമാറ്റി,
കാലങ്ങളോളം നീ ഒഴുകുക.

നിന്റെ ആഴങ്ങളിൽ പരിഭ്രമിക്കാതെ,
നിന്റെ ഒഴുക്കിൽ വഴിതെറ്റാതെ,
ഒരിയ്ക്കലും കണ്ണടയ്ക്കാൻ കഴിയാത്ത മത്സ്യമായ്

നിന്റെ ആഴങ്ങളിലെ ഓർമ്മപ്പുറ്റുകളിൽ
 തപസ്സിരിക്കണമെനിക്ക്.
നിന്നിൽ ധ്യാനം.

എന്നിൽ
ഒരു ശംഖോളം
വാക്കുകൾ.

നീ
കാതോർത്താൽ
മാത്രം
ഏഴുകടലിരമ്പം

ഓർക്കുക:

വാക്കുകളത്രേ
എന്നും
എനിക്ക്
നിന്നിലേക്കുള്ള വഴി.
തീവ്രപ്രതികരണമുള്ള മാപിനിയിലെ അളവ് ദ്രവം പോലെയാണ്‌ മഴയിൽ എന്റെ ചിന്തകൾ.
ആകാശത്ത് മഴയുടെ തുടക്കം എവിടെനിന്നാണ്‌?

മഴയിൽ
കാറ്റ് കുരുങ്ങുന്നത്..പതിയെ തെന്നിമാറുന്നത്..തണുപ്പിക്കുന്നത്...
മഴയിൽ മുഖങ്ങൾ നിറയുന്നത്
സംഗീതമുണ്ടാകുന്നത്
മഴ നിറമണിയുന്നത്
എങ്ങനെയാണ്‌?

മഴയിൽ ശിലകൾ ഉറവകളാകുന്നത്..
ഉറവകളിൽ തണുപ്പ് കുടിയിരിക്കുന്നത്..
തണുപ്പ് മഴയിലേക്ക് മടങ്ങുന്നത്..

രാത്രിത്തണുപ്പിന്‌
പുതപ്പാകുന്നതും മഴ തന്നെ..

മഴ പെയ്യുന്ന
മഞ്ഞ വെളിച്ചമുള്ള
കാറ്റലയുന്ന
രാത്രികളിൽ
ഉറങ്ങാതിരിക്കണം..

സ്വയം നഷ്ടപ്പെട്ട് യാത്ര ചെയ്യണം..
മഴയിൽ
മഴയോടൊപ്പം..

മഴയാത്രകളിൽ
കാറ്റ് എനിക്ക് നടപ്പാതകളും
ഇലകൾ എനിക്ക് ദിശാസൂചിയുംകടം തരും..
എനിക്ക് ഗന്ധങ്ങളുടെ തിരിച്ചറിവുകളിലൂടെ
കാഴ്ചകളുടെ നിറവിലൂടെ
അപരിചിതങ്ങളായ പാതയോരങ്ങൾ കൈവരും..


മഴ വീണ നിലങ്ങളിൽ വെയിൽ നിറഞ്ഞതും
പിന്നെ വെയിൽ മാഞ്ഞ് തണലുണ്ടായി
തണൽ മേഘങ്ങളായി.
മഴയായി.

മഴ
പതിയെ പതിയെ
സങ്കടപ്പെടുത്തുന്നതും
വിഫലമാകുന്നതും
നിശ്ചലമാകുന്നതും
നിറങ്ങൾ മായുന്നതും

രാത്രിയിൽ മഴ ഒടുങ്ങുമ്പോൾ ,
ശബ്ദങ്ങൾ മാത്രം ബാക്കിയാകുന്നതും
കാറ്റ് നനഞ്ഞ് മണ്ണിലേക്ക് വീണ്‌
ഉറവകളായി വീണ്ടും കുതിർന്നതും
ഓർമ്മവരുന്നു.

ഇലകളിലൂടെ മണ്ണിനു മീതേ മഴയുടെ പുനർജ്ജനികൾ.
മഴനൂലു കെട്ടിയ
മഴവില്ലു വീണയൊന്നു വേണം.

മരുഭൂമികളിൽനിന്നെ
മഴയായ് പെയ്യിക്കാൻ!

ഒരേ സമയം
അതിജീവനംആഗ്രഹിക്കുകയും
നിരാകരിക്കുകയും ചെയ്യുന്ന
എന്നെയാണ് ഞാനറിയാതെ പോയത്.

അതന്വേഷിച്ചുള്ള അലച്ചലില്‍
എന്റെ തോള്‍സഞ്ചിയില്‍ നിറയെ
നിന്നെക്കുറിച്ചുള്ള ചിന്തകളുടെ
കടന്നുകയറ്റങ്ങള്‍...ആധികാരികത..ആജ്ഞാശക്തി..

നീ മുഖം തിരിക്കുമ്പോള്‍
എനിക്ക് നഷ്ടമാകുന്നത്
വീണ്ടും എന്നെത്തന്നെയാണ്.
നിന്നിലേയും എന്നിലേയും
കാഴ്ചകളിലെ
തീരാത്ത വിസ്മയങ്ങളാണ്.




എന്നോടല്ല,
നിന്നോട് തന്നെയാണ്‌
എനിക്ക്
സ്നേഹക്കൂടുതലെന്ന സ്വകാര്യം
പറയാന്‍ വന്നതാണ്‌..


Tuesday


എന്നോളം ആഴത്തിൽ മുറിവേല്പിച്ചില്ല എന്നെ മറ്റാരും,
നിന്നോളം കരുതലോടെ കാവലിരുന്നിട്ടില്ല ഞാൻ പോലും


നുണപറയാൻ വയ്യാത്തപ്പോഴാണ്‌ മൗനത്തിലാകുന്നത്!
ശാന്തമായിരിക്കാൻ ഏറ്റവും പറ്റിയിടം അവിടമാണ്‌.

എനിക്കുള്ളിലെ പുഴയിലേക്ക്:
കിറുക്കുകളുടെ
ഒരു മഞ്ഞഗോവണി,
കസ്തൂരി മഞ്ഞളിന്റെ മണം,
കുങ്കുമത്തരികള്‍-

മിണ്ടുന്നില്ല ഒന്നും;
ഒരക്ഷരം പോലും ഓര്‍ത്തെടുക്കുന്നുമില്ല.

നാഡികളില്‍ ഇഴചേര്‍ന്ന സ്പന്ദനങ്ങളും,
വിരലഗ്രങ്ങളിലെ കോര്‍ത്തിണക്കങ്ങളും,
അവയും മിണ്ടുന്നില്ല-

ആര്‍ക്കും നിന്റെ ഭാഷയറിയില്ല,
എന്റേയും-

അതുകൊണ്ടാകണം
ഇന്നലെ ഉറക്കത്തില്‍
ഇലകള്‍ പൊഴിഞ്ഞുകൊണ്ടേയിരുന്നത്...
ഒരു സ്പര്‍ശനം വരെ
മൌനം അസഹ്യമാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നത്...


Monday

"പ്രണയം ഇങ്ങനെയായിരിക്കണം!
 നമ്മിൽ നിന്നുണ്ടായതെങ്കിലും നമ്മുടേതല്ലാതെ ഒന്ന്;
അതെന്തായിത്തീരണമെന്ന് നമുക്ക് നിശ്ചയിക്കാൻ കഴിയാത്ത ഒന്ന്;
ദൈവത്തെപ്പോലെ
നമ്മിലുണ്ടായിരുന്നിട്ടും നമുക്കതീതമെന്നതുപോലെ ആരാധന തോന്നേണ്ടുന്ന ഒന്ന്;
പ്രണയം ഇങ്ങനെയായിരിക്കണം! "
ഏറ്റവും ശാന്തമായൊരിടത്താണ്‌ ഞാൻ,
അക്ഷരങ്ങളുടെ ഇടയിൽ.

ചില ഋതുക്കളിൽ,
ശബ്ദത്തിന്റെ ജാലകങ്ങൾ തുറന്നു
യാത്രകൾ!

വെയിൽ വീണ, മഞ്ഞൾ നിറമുള്ള ,സ്ട്രോബറി മണക്കുന്ന വാക്കുകളിൽ,
സ്നേഹം പുതച്ച്,
കവിതകളിലുറങ്ങി
നിന്നിലേക്ക്!

വഴിതെറ്റുമ്പോൾ
കാലം തെറ്റുമ്പോൾ
ചെന്നുകയറാൻ
മൗനം കൊണ്ട് അലങ്കരിച്ച ഗൃഹം
എന്റെയുള്ളം!
എന്നും..
ശാന്തമായൊരിടത്താണ്‌ ഞാൻ.
എന്നിൽ നിന്ന് നിന്നിലേക്കുള്ള നൃത്ത ചുവടുകൾ-
എന്റെ ആഹ്ലാദം!
ഒടുക്കം നിന്നിൽ ചേർന്നുപോകേണ്ടുന്ന ചലനങ്ങൾ,
സ്വരങ്ങൾ:
വാക്കുകൾ!
എന്നിൽ ഞാനില്ലാതാകും വരേക്കുമെന്റെ ധ്യാനം..

ആകാശം പോലെ ,
അതിരുകളില്ലാത്തൊരിടം- നീ
വിസ്മയങ്ങൾക്കു നിറമേതെന്ന ചോദ്യത്തിന്‌ നീ വിരൽ ചൂണ്ടിയ ഇടം..
എന്റെ വിസ്മയങ്ങൾ നിന്നിലാരംഭിക്കുന്നു;
തുടർച്ചകളാകുന്നു,

എന്റെ നൃത്തചുവടുകൾ സ്വ്വീകരിക്കുക..
എന്നിൽ ഞാനില്ലാതാകും വരേക്കും,നീ കൈകൾ കോർത്തുപിടിക്കുക,എന്നെ നെഞ്ചോട് ചേർക്കുക,
അതിരുകളില്ലാത്ത സ്നേഹം കൊണ്ട് അലങ്കരിക്കുക!

Tuesday

നിന്നിലെ മേഘങ്ങള്‍ക്കെന്നില്‍ ആകാശങ്ങളെന്ന്...
നിന്റെ യാത്രകള്‍ എന്നിലൂടെയെന്ന്..
നിന്നിലെ ഗതിവേഗങ്ങള്‍ക്കെന്നില്‍ ദിശകളെന്ന്...
നിന്നിലെ മഴയില്‍ നനയാനെന്നില്‍ ഇലച്ചാര്‍ത്തുകളെന്ന്...
നിന്നിലെ വേനലില്‍ ഞാന്‍ വെയിലാകുമെന്ന്..
എന്നിലെ ഓരോ ഉദയവും നീയെന്ന പകലിലേക്കുണരാനുള്ളതാണെന്ന്...

നിനക്ക് പ്രണയം തോന്നുന്ന എല്ലാറ്റിലും,
പാതി
ഞാനായെങ്കിലെന്ന്..

Saturday

വാകയോളം ചുവന്ന വേനലും
പെയ്തിറങ്ങാൻ പച്ചയുമില്ല.

നിന്റെ സന്ദേശങ്ങളൊന്നുമില്ല.

ഓർത്തുവയ്ക്കാൻ എനിക്ക്,
കോശങ്ങളിൽ നിറയെ
നിന്റെ അടയാളങ്ങൾ.
ജന്മാന്തരങ്ങളോളം
വാഗ്ദാനങ്ങൾ.

പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ തണൽ
സ്പർശനങ്ങളുടെ കൊടുമുടികൾ
പ്രാചീനതയുടെ
വനാന്തരങ്ങൾ!


എങ്കിലും

എന്നോളം ആഴത്തിൽ
എന്നിൽ വേരുറച്ച മരമേ,
ഒരു ചില്ലപോലുമനക്കാതെ
എന്റെ ശ്വാസവേഗത്തിൽ ചേർന്നു നില്ക്കുന്നതെങ്ങനെയാണ്‌ നീ!

Wednesday


കവിതകൾ കൊണ്ട് നനഞ്ഞ്
മഴ പുതച്ചു കിടക്കാൻ..
എവിടെയാണെങ്കിലും നിനക്ക്,
ഇലകളോടെ മഞ്ഞപ്പൂക്കൾ..
ഇപ്പോൾ പെയ്ത മഴ...
എന്റെ ഉമ്മകൾ..


പലപ്പോഴും പിന്നേയും പിന്നേയും കണ്ടിട്ടുണ്ട്:

പാതിരയ്ക്ക്
മഴ നനഞ്ഞോടി വന്ന ട്രെയിൽ നിന്നിറങ്ങുന്ന നീ;


മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങൾക്കിടയിൽ
 ഉമ്മകൾക്ക് മീതേ
 പെയ്തു തീരാത്ത
 മഴ..

നീലപ്പച്ച നിറം.
മണം, ചെമ്പകപ്പൂവിന്റെ.
ഒറ്റക്കൊലുസ്.


പതുക്കെ പതുക്കെ മേഘങ്ങൾ തെളിഞ്ഞ ആകാശം .
നിലാവ്.
ഒരു മായാജാലത്തിലെ എന്നപോലെ അവിടെയിവിടെ ഒന്നുകഴിഞ്ഞ് ഒന്നായി തെളിയുന്ന നക്ഷത്രങ്ങൾ..


അങ്ങനെ ഒരു ആകാശത്തിനു ചുവട്ടിലേക്കാണ്‌ യാത്രപറഞ്ഞ് മറയുന്നത്....
പിരിയുമ്പോൾ ആലിംഗനത്തിന്റെ ചൂടുകൊണ്ട് ചുകന്നു പോകുന്നു വാകകൾ.
മഴയ്ക്കുമാത്രമായ വേനലും..

ഒന്നുമൊന്നും പറയാതെ ,
ഒന്നുമൊന്നും പറഞ്ഞ് തീർക്കാതെ,
വാക്കുകൾകൊണ്ട് നിറഞ്ഞു പോകുന്ന മനസ്സ്..
മൗനം കൊണ്ട് നിറഞ്ഞു പോകുന്ന വാക്കുകൾ...

നീ
ഏറ്റവും തെളിച്ചമുള്ള കണ്ണാടി!

Friday

എന്നിലെ പ്രണയം നിന്നിൽ
വാകയോളം ചുവന്ന് വേനലാകുന്നത് വരേയ്ക്കും..
കടുങ്കാപ്പിയുടെ ഗന്ധമുള്ള ചെറുചാറ്റൽ മഴയാകും വരേയ്ക്കും..
ഗന്ധമേതെന്നറിയാത്തൊരു വസന്തം നിന്നെയുണർത്തുന്നതു വരേയ്ക്കും...
മൗനം!
പറയാനേറേയുള്ളതിന്റെ മൗനം!!

:-)

Saturday




നിനക്കുമാത്രമറിയാവുന്ന
സൂര്യോദയങ്ങളെന്നോട്
ഉണരാൻ പറയുന്നു!

ശലഭത്തേക്കാൾ സുന്ദരമായൊരു ഷഡ്പദമായ്


എന്റെയുള്ളിലെ സ്വകാര്യങ്ങൾ മാറിപ്പോയിരിക്കുന്നു!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌