ഒരു പക്ഷി.
ഒറ്റയാകാശം.
ജീവന്റെ
പല ചിറകുകൾ.
ഒരാളോട് തോന്നുന്ന വെറുപ്പ് കൊണ്ട് മറ്റൊരാളെ സ്നേഹിച്ചു തുടങ്ങരുത്.
വെറുപ്പല്ല സ്നേഹത്തിന്റെ ഉറവിടം.
അനേകം സ്നേഹഭംഗങ്ങൾ അനുഭവിച്ചത് കൊണ്ട്
ആരുമില്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുന്നത് കൊണ്ട്
കേൾക്കാൻ / മനസ്സിലാക്കാൻ ഒരാൾ വേണം എന്നത് കൊണ്ട്
മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട്
കവിതകൾ എഴുതുന്നത് കൊണ്ട്
ചിത്രങ്ങൾ വരയ്ക്കുന്നത് കൊണ്ട്
നൃത്തം ചെയ്യുന്നത് കൊണ്ട്
പാട്ട് കേൾക്കുന്നത് കൊണ്ട്
തോന്നേണ്ടതല്ല പ്രണയം.
പ്രണയിക്കാതിരിക്കാൻ ആകുന്നിലെന്ന ഒറ്റകാരണമേ വേണ്ടൂ
പ്രണയിക്കാൻ;
പ്രണയിക്കപ്പെടാനും.
ഇലകൾക്കിടയിൽ പക്ഷിയെ
വരയ്ക്കുന്നത്
എങ്ങനെയാണ്?
പച്ച നിറം കൊണ്ട്?
ആകാശം എന്ന വാക്ക് കൊണ്ട്?
ചിറകൊതുക്കിയൊതുക്കി
മഴയെ കേട്ടുകേട്ടിരുന്ന
പക്ഷികളാണോ
അടുത്ത പുലരിയിൽ
ഇലകളായ് മുളയ്ക്കുന്നത്?
പൊഴിഞ്ഞു വീഴുമ്പോൾ
ഇലയിൽ തൂവലുകൾ വരച്ചു വെച്ചാൽ
അത്
തനിയെ
പക്ഷിയായ് പറക്കുമോ ?
ഒരു മരത്തിന്റെ പറക്കാനുള്ള മോഹത്തെ
മേഘമെന്ന വാക്കിൽ
ആകാശം മുഴുവൻ
എഴുതി നിറയ്ക്കുന്ന
പക്ഷികളെപ്പോലെ -
പറക്കൂ എന്ന വാക്കു കൊണ്ട്
ഇലകൾക്കിടയിൽ പക്ഷിയെ
വരയ്ക്കാൻ
മരത്തിനല്ലാതെ
മറ്റാർക്കാണ് കഴിയുക ?
നിനക്കറിയാലോ ഞാനും ഇങ്ങനെയാണ് എന്ന്.
എന്റെ വാക്കുകൾ കൊണ്ട് മുറിവ് പറ്റുന്ന നിന്നെ
ആവോളം മനസ്സിൽ ലാളിക്കാറുണ്ട് എന്ന്.
എന്റെ ഒരു വാക്കിൽ
ചിലപ്പോൾ
നിന്നിലെ ചലനങ്ങൾ അറ്റുപോകാറുണ്ട്.
വാക്കുകൾ ബാഷ്പമായ് മാറിപ്പോകാറുണ്ട്.
നിശ്ചലമായ ഒരു ദ്വീപ് പോലെ നീ.
നിശബ്ദത കൊണ്ട് നിറഞ്ഞു പോകുന്നു ത്ത നേരം നിന്റെ നോട്ടങ്ങൾ.
എനിക്ക് എന്ത് ഇഷ്ടമാണെന്നോ അത് കണ്ടിരിക്കാൻ.
നിന്നിലെ
ഒരോ കോശങ്ങളേയും
കോർത്ത് കോർത്ത്
നിന്നെ തുന്നിയെടുക്കുന്ന കൂർത്ത സൂചിയാകുന്നു
എന്റെ പ്രണയം.
അത് നിന്നിലൂടെ പാഞ്ഞു പാഞ്ഞു
പോകുന്നതിന്റെ വേദന
എനിക്കും അനുഭവിക്കാനാകുന്നു.
ഒലിച്ചു പോകുന്ന ഒരു അരുവിയല്ല പ്രേമം.
പകരമത് പതുക്കെ ഒഴുകുന്ന ഒരു ലാവയാണ്.
തീ പിടിച്ച - കനല് പാകുന്ന - പ്രവാഹം.
രണ്ട് പേരിൽ അത് അവശേഷിപ്പിക്കുന്ന
പൊള്ളലുകൾ.
ഓരോ ശ്വാസത്തിലും അത് അനുഭവിക്കണം എനിക്ക്.
അത്രമേലെന്റെ പ്രേമത്തിന്റെ പ്രേമമേ !
ഞാൻ
നീയെരിഞ്ഞ കവിതയ്ക്ക്
ചാരം.
നനുത്ത ശബ്ദത്തിൽ
പക്ഷിയേയും
ഉറച്ച ശബ്ദത്തിൽ
ഇലകളേയും
ഇതാ വരച്ചു തുടങ്ങുന്നു.
നിറഞ്ഞ നിശബ്ദത കൊണ്ട്
മരത്തേയും
തികഞ്ഞ ഏകാന്തത കൊണ്ട്
കൂടിനേയും
അതിനു മുൻപേ വരച്ചതോർക്കുന്നു.
വാക്കിന് മാത്രം നല്കാൻ സാധ്യമായ
പറക്കലുകൾ പക്ഷിയ്ക്കും
കേൾവിക്ക് മാത്രം നല്കാൻ സാധ്യമായ
മഴപ്പെയ്ത്ത് മരത്തിനും
നല്കുന്നു.
എന്നിട്ടും അത്ര ലളിതമല്ല -
കൂട് വിട്ട് പറക്കലുകൾ -
പക്ഷിയ്ക്കും
ഇലകൾക്കും
ആർക്കും.
ഒറ്റയ്ക്ക് ഒരു പക്ഷി വേനലിനെ കേൾക്കുന്നു.
ഒറ്റയ്ക്ക്.
ഒന്നും മിണ്ടാതെ
ചിറകൊട്ടും അനക്കാതെ
കൊക്ക് വിടർത്താതെ.
കണ്ട് നിൽക്കെ
ഞാൻ നിന്നെ ഓർക്കുന്നു.
ഒന്നും മിണ്ടാതെയിരുന്നിട്ടും
നിന്നെ
കേൾക്കുന്നു.
ചിറകനക്കാതെയും
നിന്റെയടുത്തെത്തുന്നു.
കൊക്കു വിടർത്താതെ
നിന്റെ ചുണ്ടുകളെ തൊടുന്നു.
ഒറ്റയ്ക്ക്
എന്ന വാക്കിന്
പ്രണയത്തിൽ
എത്ര വാതിലുകളാണ്.
ഭൂമിയിൽ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ചിലരെ -(രണ്ടിലേറെപ്പേരെ ) -
ചില നേരങ്ങളിൽനിന്നെ കേൾക്കണമെന്ന് തോന്നുന്ന നേരത്തെല്ലാം
നീ കൊടുത്തയച്ച
പാട്ടുകൾ കേൾക്കുന്നു.
ഇടയിൽ ചില വാക്കുകൾ
എനിക്ക് വേണ്ടി
പറഞ്ഞുവല്ലോ എന്ന് ഞാനും
ഇല്ല എന്ന് നീയും
ഭാവിക്കുന്നു.
ഒളിച്ചിരിക്കാൻ
ഏകാന്തതയെന്നും
നിശബ്ദതയെന്നും
രണ്ട് മുറികൾ പണിയുന്നു.
എന്നിട്ടും എപ്പോഴും
തമ്മിൽ
കേൾക്കുന്നു.
കാണുന്നു.
തൊട്ടു തൊട്ടിരിക്കുന്നു ...
കാലം തെറ്റിപ്പെയ്ത ഒരു മഴയെ കേൾക്കുന്നു.
കാറ്റു വീശുന്ന വഴികളെ /
കടലെടുത്ത കരകളെ
ഓർക്കുന്നു.
മഴ തോരുമ്പോൾ ജാലകം തുറന്നിട്ട്
പകലിലേക്കോ
രാത്രിയിലേക്കോ നോക്കുന്നു.
നഗരത്തിന്റെ നിശബ്ദതയെ /
വെയിലിൽ തിളയ്ക്കുന്ന തെരുവിനെ
തൊടുന്നു.
നിന്റെ എഴുത്തുകൾ വായിക്കുന്നു.
ചിലപ്പോൾ കറക്കം നിലച്ച പങ്കയിലേക്ക്
ചിലപ്പോൾ നിനക്ക് തരാൻ എടുത്തു വെച്ച
എന്നിലേക്ക്
നോക്കിയിരിക്കുന്നു.
ഒരിയ്ക്കൽ നീയിട്ട് അഴിച്ചു വെച്ച ഉടുപ്പുകളിലേക്ക്
നീ തന്നയക്കുന്ന ശബ്ദത്തിന്റെ ആവർത്തനങ്ങളിലേക്ക്
നീ അരികുകൾ എഴുതി നിറച്ച പുസ്തകങ്ങളിലേക്ക്
യാത്ര ചെയ്യുന്നു.
നിന്റെ ജനലുകളിൽ
മഴ
എന്റെ ചിത്രം വരയ്ക്കുന്നു
എന്ന് കേൾക്കാൻ എത്ര രസമാണെന്നോ !
' എന്റെ ജനലുകളിൽ
മഴ
നിന്റെ പേര് എഴുതി വയ്ക്കുന്നു'
എന്ന് നീ പറഞ്ഞു കേൾക്കാൻ!
നീ- മഴയിൽ നനഞ്ഞു നടക്കാറുള്ള നീ-പറയുന്നു,
മഴ
എന്റെ ഓർമ്മകളിൽ നനയുന്നു എന്ന്.
എന്നിൽ നനഞ്ഞു പോകുന്ന നീ എന്ന്
ആ നേരം
എനിക്കും തണുക്കുന്നു.
ഓർമ്മയുണ്ടോ
എന്റെ
മിന്നൽ വളകൾ,
ഇടിമുഴക്കങ്ങളുടെ ജിമിക്കികൾ,
കാറ്റിന്റെ കിടക്കവിരികൾ
വെളിച്ചമില്ലായ്മയുടെ പുതപ്പുകൾ.
ഞാൻ വരും.
മഴയത്ത്
ഇനിയും
മരങ്ങൾക്കിടയിലുള്ള നിന്റെ വീട്ടിലേക്ക്
പുഴ കടന്ന്
ഏറെ നടന്ന്
ഞാൻ വരയ്ക്കും
മഴകൊണ്ട്
നിന്റെ
വീട്ടുമുറ്റം.
ചുമരുകൾ,
ജനലുകൾ,
ഇരിപ്പിടങ്ങൾ.
മഴയുടെ മഷിത്തണ്ട് കൊണ്ട്
ഞാൻ മായിച്ചു കളയും
ചുറ്റിലും
ഒറ്റയ്ക്ക് ഒറ്റയ്‌ക്കെന്ന്
നിന്റെ കണ്ണ് നനയ്ക്കുന്നതെല്ലാം.
മഴ പെയ്യുമ്പോൾ മാത്രം
രാത്രികളിൽ
തനിച്ചുറങ്ങാറില്ലെന്ന്...
കേൾക്കാൻ എത്ര രസമാണെന്നോ !
' മഴ പെയ്യുമ്പോൾ മാത്രം
രാത്രികളിൽ
ഞാൻ തനിച്ചുറങ്ങാറില്ലെന്ന്..'
നീ പറഞ്ഞു കേൾക്കാൻ.
നഗരം
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,