നഗരം
നിന്റെയൊപ്പം പനിയ്ക്കുന്നു.
നാവിലൊരധികം കയ്പ്പെന്ന്
അതൊരോർമ്മയെ തേട്ടുന്നു.
നഗരം നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
പാതി മാത്രം തുറന്നൊരു
കാഴ്ചജാലകം.
നഗരമണിഞ്ഞ പൊടിയിൽ
വിരൽ കൊണ്ട്
ഞാൻ വരച്ചിടാറുള്ള തിരകൾ.
നിന്റെ കടൽ.
കടൽ
എന്റെയൊപ്പം പനിയ്ക്കുന്നു.
നെഞ്ചിലൊരധികം കനലെന്ന്
അതൊരോർമ്മയെ തേടുന്നു.
കടൽ എനിക്കെന്താണ്?
നീയില്ലാത്തത് കൊണ്ട്
തുന്നിത്തീർക്കാനാകാത്തൊരു
നീല ഞൊറിയുടുപ്പ്.
കടലണിഞ്ഞ തിരയിൽ
വിരൽ കൊണ്ട്
ഞാൻ വരച്ചിടാറുള്ള മീനുകൾ.
നിന്റെ കണ്ണുകൾ.