.. . അദൃശ്യമായ ഒരുപാടക്ഷരങ്ങളുണ്ട് സ്നേഹമെന്ന വാക്കില്..
സ്നേഹം
എന്ന വാക്ക്
അപരിചിതരായ
രണ്ട് പേർ
തമ്മിൽ
ആദ്യമായ്
പറയുമ്പോഴാണ്
ലോകം
അന്നുവരെയുള്ള
ശബ്ദവീചികൾ
എല്ലാം ഉപേക്ഷിച്ച്
സൃഷ്ടിയുടെ നിമിഷത്തിന്
തൊട്ടു മുന്നിലേത് പോലെ
ഏറ്റം
നിശബ്ദമാകുന്നത്.
വേഗങ്ങളെ
തിരക്കുകളെ
മത്സരങ്ങളെ
പൊഴിച്ചിടുന്ന
ഒരു ഉരഗമാകുന്നു
എന്റെയുള്ളം.
കാലുകളില്ലാതെ
നൃത്തം ചവുട്ടുകയും
കാതുകളില്ലാതെ
പാട്ടുകൾക്ക് ചുണ്ടനക്കുകയും
കണ്ണാടിയിൽ നോക്കാതെ
മുഖം കാണുകയും
ചെയ്യുന്ന
പുഴു.
കടുത്ത നിറങ്ങളിലുള്ള
തുഴച്ചിലവസാനിപ്പിക്കാനാകാത്ത
മറന്നുവോ എന്ന്
ഹൃദയം സ്നേഹസമ്പന്നമാകട്ടെ.
നാം തമ്മിൽ
പറയാതെ പോയ
നിന്റെ തിരക്കുകളുടെ
ഉച്ചിയിൽ
ഊഞ്ഞാല് കെട്ടി
ഏറ്റവും കുറഞ്ഞ വേഗത്തിലാടുന്ന
പെൺകുട്ടി -
ഞാൻ
എപ്പോഴാണ്
വേഗത്തിൽ ഓടുന്ന ജീവിതമേ
നിന്റെ നെറ്റിയിൽ
അലസതയെന്ന്
എന്റെ പേര്
ചുട്ടികുത്തിയത് ?
നാം ഉറങ്ങുന്നില്ല.
നാം ഉണരുന്നില്ല.
ഭൂമിയുടെ
ഭ്രമണപരിക്രമണങ്ങളെക്കുറിച്ച്
ഓർക്കുന്നത് പോലുമില്ല.
പരസ്പരം വലം വയ്ക്കുന്ന
ആകാശഗോളങ്ങൾ പോലെ
ഈ സൗരയൂഥത്തിൽ എത്തിപ്പെടാറുണ്ടെന്ന് മാത്രം.
നില തെറ്റിയ ഒഴുക്കിൽ
ഒരില കൊത്തിയിട്ട
പ്രാവിലേക്കും
അതിന്റെ വേടനിലേക്കുമുള്ള
ദൂരം തുഴയുന്ന ഒരുറുമ്പ്.
സ്നേഹത്തിന്റെ കുഞ്ഞുങ്ങളെ
പെറ്റുപോറ്റുന്ന
ഹൃദയമെന്ന
ഗർഭപാത്രം.
പ്രണയം
സമുദ്രത്തേയും
പ്രണയിനിയുടെ
കണ്ണുകളേയും
ഒരേ മഷി കൊണ്ട് വരയ്ക്കുന്നു.
ചിലപ്പോൾ
നമ്മുടെ ഭൂതകാലത്തെ
കൂടുതൽ ശ്രദ്ധയോടെ
കേട്ടുകൊണ്ടിരിക്കും.
പറയാൻ ബാക്കി വെച്ച വാക്കുകൾ കൊണ്ട്
എങ്ങനെയാണ്
ഞാനൊരു പകലിന്റെ വാതിലടയ്ക്കുക ?
നിന്നിലേക്കുള്ള കടൽദൂരങ്ങൾ
സൂര്യോദയങ്ങളാവുക?
എന്റെ മത്സ്യാവതാരത്തിന്
നീ എന്ന ഒറ്റസമുദ്രമേ ഉള്ളൂ എന്ന്
നിനക്കറിയാത്തതല്ല,
എന്നിട്ടും എന്തിനാണ്
നെഞ്ചിടിപ്പുകളുടെ ഈ
ഭൂകമ്പങ്ങൾ!
എപ്പോൾ കണ്ട് മുട്ടിയെന്നോ
എത്രദൂരം ഒന്നിച്ചു നടന്നു എന്നോ
ഓർമ്മയില്ല.
തമ്മിൽ തമ്മിൽ നാം
മിണ്ടിക്കൊണ്ടിരിക്കയാണെന്ന്
അറിഞ്ഞത് പോലുമില്ല-
അതാണ് അത്ഭുതം.
ചിലർ നമ്മെ കണ്ടില്ലെന്ന് നടിക്കുന്നതിനേക്കാൾ
രസകരമായ എന്തുണ്ട്
വെളിച്ചത്തിന്റെ ഈ ലോകത്ത് ?
ഒറ്റയ്ക്കിരിക്കാൻ ഒരിടം.
ഒരാളുടെ ഒപ്പം നടക്കാൻ മറ്റൊരിടം.
ഉത്തരദക്ഷിണാർദ്ധങ്ങൾ പോലെ .
ഒപ്പം നടക്കുമ്പോൾ
ഒരുപാട് മിണ്ടിപ്പറയണം.
സൗരയൂഥത്തിലെ
വാക്കുകൾ എല്ലാം
ചുണ്ടിൽ നിറയണം.
ഒറ്റയ്ക്കിരിക്കുമ്പോൾ
ഒറ്റവരി കത്തുകൾ എഴുതാം.
മറുപടികൾക്ക് കാത്തിരിക്കാം.
മറുപടികൾക്ക്
മറുപടികളെന്ന്
മിണ്ടാതെയിരിക്കാം.
മാഞ്ഞുപോകാം.
ഈ നിമിഷം
അല്ലെങ്കിൽ
അടുത്ത നിമിഷം
അതുമല്ലെങ്കിൽ
അതിനടുത്ത നിമിഷം
പ്രണയമായ് മാറിപ്പോകാനിടയുള്ള
ഒരു പെൺകുട്ടി എന്റെയുള്ളിലുണ്ട് .
അവൾ അടുത്തിരുന്നാൽ അഗ്നിപർവ്വതം
അവൾ അകന്നു പോയാൽ ശൂന്യത.
ഏറ്റവും സുന്ദരം
അവളെ അടുത്തറിയാതിരിക്കുക
എന്നത് മാത്രമാണ് .
മാർദ്ദവം മാത്രമല്ല
മുള്ളുകളും കൂടിയുണ്ടെന്ന്
ഒരു പൂവ്
അവളെ
സ്വയം പരിചയപ്പെടുത്തുന്നു.
ഒരു പുഴയെ സ്നേഹിക്കുക എന്നാൽ
അതിനെ ഒഴുകാൻ അനുവദിക്കുക എന്നതാണ്.
അതിന്റെ അലകളെ
മനുഷ്യന്റെ വിരലുകളാൽ
മുറുകെ പിടിക്കുക എന്നതല്ല.
നിന്റെ വിരലുകൾ എന്ന്
നിന്റെ വാക്കുകളെ
ചേർത്ത് പിടിക്കുന്നു.
ദൂരമെത്രയോ നടക്കുന്നു.
എപ്പോഴാണ് നാം കണ്ട് മുട്ടിയത്?
-അതോ!
പ്രപഞ്ചോത്പത്തിക്ക് പിറ്റേന്ന്
മിസ്റ്ററി എന്ന വാക്ക്
ഏറ്റവും ഇഷ്ടത്തോടെ ചേർന്ന് നിൽക്കാറുള്ളത്
ലവ് എന്ന
മജീഷ്യന്റെ കൂടെയാണ്.
ഹൃദയമിടിപ്പുകൾ.
അത് അളക്കാൻ
സ്റ്റെതസ്കോപ്പുകൾ വേണമെന്നില്ല.
ഉപേക്ഷിച്ച ചില നോട്ടങ്ങൾ മാത്രം മതി.
അത്രയും സാവകാശത്തിൽ
എങ്കിലും
സ്വയം അറിയുന്നതിന്റെ കല-
എനിക്ക് പരിശീലിക്കേണ്ടത് അത് മാത്രമാണ്.
നോക്കൂ,
ഇതാ,
വിരലുകൾ പോലെ
നമുക്ക് ഒന്നിച്ചിരിക്കാൻ,
സ്നേഹം നിറച്ച
എന്റെ കരതലം.
ചിലർ പിറക്കുന്നത് തന്നെ പുറന്തോടുകളുമാണ്.
ഒറ്റപ്പെടാനും ഒരുമിച്ചു നിൽക്കാനും
അവരുടേതായ സാമൂഹ്യശാസ്ത്രപാഠങ്ങൾ.
വേഗങ്ങളും തിരക്കുകളും ഒഴിഞ്ഞ ഉഭയജീവിതം.
ഞാനൊരു പച്ചപ്പുൽച്ചാടി.
നീ കാണാതെയൊരു
ചെറുചാറ്റൽമഴ നനയുന്നു.
ആകാശത്തിലേക്കുള്ള
വഴികളിൽ ഒന്നിൽ
എന്റെയുള്ളിലെ
കടലുകളിൽ
കിറുക്കുകളുടെ
ചെമ്പരത്തിച്ചുഴികൾ.
ഉന്മാദത്തിന്റെ
ഒറ്റവരികൾ മാത്രം
ഇടയ്ക്ക്
നാം പങ്കിടുന്നു.