എന്നെ കേൾക്കാൻ
എനിക്കരികിലേക്ക്
ഒരിയ്ക്കൽ നീ വരും.
എന്റെ കല്ലറയുടെ ഇരുവശം
വിടർന്ന പൂക്കളെപ്പോലെ നിന്ന്
ഇലകളുടെ പുസ്തകങ്ങൾ നീർത്തി
നീ വായിച്ചു തുടങ്ങും:
ഇതുവരെ
നിന്നെക്കുറിച്ച് ഞാനെഴുതിയതെല്ലാം.
മരണശേഷം മനുഷ്യഭാഷ
മറന്നുപോയാലുമില്ലെങ്കിലും
ഞാൻ
ഇന്നത്തെപ്പോലെ അന്നും
നിന്നെ കേട്ടിരിയ്ക്കും.
നീ
വായിച്ചവസാനിപ്പിയ്ക്കുമ്പോൾ
ആകാശം നിറഞ്ഞു പെയ്തേക്കാം.
ആ മഴയിൽ
മരിച്ചു പോയ ഒരാളുടെ വാക്കുകൾ കൊണ്ട് നനഞ്ഞ്
ഒരു കൂണുപോലെ
എന്റെയുള്ളിൽ നീ മുളച്ചു പൊന്തിയേക്കാം.
ഒരു കൂണുപോലെ എന്റെയുള്ളിൽ നീ...
ചുറ്റിലും
നാം ഉപേക്ഷിച്ച
കടുംപച്ചകൾ.