ഇന്ന് നാം വീണ്ടും കണ്ടു.
ഏറെ നേരം
തമ്മിൽ നോക്കിയിരുന്നു.
അതേ മരച്ചുവട്ടിൽ ,
അതേ കോഫി ടേബിളിൽ.
ഒന്നും നമ്മൾ സംസാരിച്ചില്ല.
നവംബറിലെ ഓറഞ്ച് വൈകുന്നേരങ്ങളെക്കുറിച്ചോ
പച്ചയിലകളിലെ വെയിൽത്തിളക്കത്തെക്കുറിച്ചോ
പറഞ്ഞില്ല.
ഒരേ കാറ്റ്
കൈകൾ കൊണ്ട്
തമ്മിൽ നമ്മെ ചേർത്തു നിർത്തുന്നതിനെക്കുറിച്ചോ
പല നിഴലുകൾ
ഉടലുകൾ കൊണ്ട്
തമ്മിൽ നമ്മെ പിണച്ചു കെട്ടുന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
ചുറ്റിലും നിറയെ പൂവിട്ടു നിന്ന
പേരറിയാ ചെടികളെക്കുറിച്ചോ
അല്പമകലെ വീണു ചിതറിയ
കിളിമുട്ടകളെക്കുറിച്ചോ
വെയിൽ മാറുമ്പോൾ
പക്ഷികളുടെ ശബ്ദത്തിൽ ചിലയ്ക്കാറുള്ള
മരക്കൊമ്പുകളെക്കുറിച്ചോ
പറഞ്ഞില്ല.
പനിക്കാതിരിക്കാൻ
മുറിയിലടച്ചു സൂക്ഷിച്ച ദിവസങ്ങളെക്കുറിച്ചോ
തമ്മിൽ കാണാതെ
ശ്വാസം മുട്ടിപ്പിടഞ്ഞ നിമിഷങ്ങളെക്കുറിച്ചോ
പറഞ്ഞില്ല.
നഷ്ടമായ
പകലുറക്കങ്ങളെക്കുറിച്ചോ
രാത്രിയിൽ
ഓർത്തോർത്തു കിടന്നതിനെക്കുറിച്ചോ
പറഞ്ഞില്ല.
നിഴലുകൾക്ക്
ഇനി അരികുകളില്ലെന്ന്
ഇരുട്ട് പരന്നപ്പോൾ
നാം തിരിച്ചു നടന്നു.
നിനക്ക് തോന്നുന്നുണ്ടോ
ഒറ്റയ്ക്ക്
ഒരാൾക്ക്
ഒരു ലോകമുണ്ട്
എന്ന്?
ഒരാൾ കൂടി വരുമെന്ന് കരുതി
ഒരു ഇരിപ്പിടം
ഒഴിച്ചിട്ടു കാത്തിരിക്കുന്ന
ഒരു മുറിയുടെ പേരാണ്
എനിക്ക്
ഏകാന്തത എന്നത് പോലും.