Thursday

പ്രണയിക്കുമ്പോൾ
അവളെ
പ്രണയിക്കുക.
പേരോ
പ്രായമോ
മേൽവിലാസമോ
ഇല്ലാതെ
അവളെ.
അമ്മയെങ്കിൽ വിരലുണ്ണുന്ന കുഞ്ഞാവുക.
മകളെങ്കിൽ അച്ഛനെന്ന കഥാപുസ്തകവും.
അനിയത്തിയ്ക്ക് ഏട്ടനും
പെൺമൃഗത്തിന് ആൺമൃഗവുമാവുക.
എന്നാലും
ഗുരുവും ശിഷ്യയുമാവരുത്.
തമ്മിൽ പഠിപ്പിയ്ക്കാൻ പാഠങ്ങളില്ലാത്തവരാവുക.
വിഷാദിയെങ്കിൽ
അവൾക്ക് കണ്ണീരാവുക.
ആഘോഷങ്ങളിൽ
ഏറ്റവും ഉച്ചത്തിലുയരുന്ന അവളുടെ ചിരിയും.
കലഹങ്ങളിൽ
അവളെ
ഏറ്റവും എളുപ്പമിണങ്ങുന്ന പിണക്കമാക്കുക.
അവളുടെ പാചകങ്ങളിൽ
വിശപ്പിന്റെ മാത്രം രസമുകുളമാവുക.
യാത്രയിൽ കാഴ്‌ചയും
സഞ്ചാരിയുടെ ഭൂപടവുമാവുക.
കരിയിലയെങ്കിൽ
മണ്ണാങ്കട്ട എന്ന് അരിശപ്പെടാതെ
കാശിയിലേക്കുള്ള
ഏറ്റവും ആദ്യത്തെ തീവണ്ടിയിൽ
അവളെ വിൻഡോസീറ്റിലിരുത്തുക.
അവളങ്ങനെ
വേണ്ടുവോളം
പാറിപ്പറക്കട്ടെ.
നിനക്ക് നനയാൻ
ഒരു പെരുമഴ വരുമല്ലോ!

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌