Sunday

ആകാശത്തോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ച
ഒരു മരത്തിന്റെ പ്രാണനുണ്ട്
ഓരോ വിത്തിനുള്ളിലും.

കാത്തുകാത്തിരുന്ന്
കാണാതെ
അവളുടെ
നെഞ്ചിലൊരു
നോവിന്റെ മിന്നലുരുകുമ്പോൾ
ഓർമ്മകളുടെ ഇടി വെട്ടുമ്പോൾ
കണ്ണൊന്ന് നനയുമ്പോൾ
മണ്ണതിനെ മഴയെന്ന് വിളിക്കുമ്പോൾ
അവളിലേക്കുയരുന്ന
അവന്റെ പ്രാണൻ.

കാലദേശങ്ങളില്ലാതെ
ദിശകളില്ലാതെ
ദിനരാത്രങ്ങളില്ലാതെ
നിറങ്ങളെന്നോ
വെളിച്ചമെന്നോ
വെയിലെന്നോ
ഇല്ലാതെ
അത്ര
ഏകാഗ്രതയോടെ
നിശ്ശബ്ദതയോടെ
ഏകാന്തതയോടെ
പ്രണയത്തിൽ തപസ്സു ചെയ്യുന്ന
 ഒരുവന്റെ പ്രാണൻ.

കണ്ണ് തുറന്നാൽ
അവളിലേക്ക്
അവളിലേക്കെന്ന്
ഉയർച്ചകൾ മാത്രം ബാക്കിയാകുന്ന
പ്രണയത്തിന്റെ ശ്വാസമടക്കിപ്പിടിച്ച
വിത്തുകളുടെ പ്രാണൻ


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌