Saturday

നഗരം നിന്റെയൊപ്പം പനിയ്ക്കുന്നു.
അതിന്റെ നെറ്റിയിൽ
യാത്രയുടെ ഉരുളൻ വിരലുകളോട്ടി
ഞാൻ അടുത്തിരിയ്കുന്നു.
നാവിലൊരധികം കയ്പ്പെന്ന്
അതൊരോർമ്മയെ തേട്ടുന്നു.

നഗരം നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
പാതി മാത്രം തുറന്നൊരു
കാഴ്ചജാലകം.
വിരൽ കൊണ്ട്
നഗരമണിഞ്ഞ പൊടിയിൽ
ഞാൻ വരച്ചിടുന്ന തിരകൾ.
നീയപ്പോൾ കടലായ്
എടുത്തണിയുകയാകുമതിനെ.

കടൽ നിന്റെയൊപ്പം പനിയ്ക്കുന്നു.
അതിന്റെ പൊള്ളുന്ന
ചുണ്ടുകളിൽ
ഞാൻ മീനായ് വേകുന്നു.
കണ്ണിലെന്തോ ഒരു കരടെന്ന്
അതോർമ്മയെ ഒഴുക്കുന്നു.

കടൽ  നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
തുന്നിത്തീർക്കാനാകാത്തൊരു
നീല ഞൊറിയുടുപ്പ്.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌