Saturday

എനിക്കോർമ്മയുണ്ട് ,
ചുവടുകൾ ചിട്ടപ്പെടുത്താൻ
നാം ഒന്നിച്ചിരുന്ന
സമുദ്രതീരത്തെ ആ കൽമണ്ഡപം.
താളം പിടിച്ച തിരക്കൈകൾ.
പാട്ടുകൾ പാടി അലഞ്ഞ
ഗോതമ്പ് വയലുകൾ.
നിറങ്ങൾ തിരഞ്ഞു
വണ്ടുകളായ് പറന്ന പൂപ്പാടങ്ങൾ.
കമ്പിളിപ്പുതപ്പ് തുന്നിയ താഴ്വാരങ്ങൾ.
വിരലുകൾ ചേർക്കാൻ
കുഴച്ചെടുത്ത കളിമൺ പശിമ.
നെഞ്ച് പറിച്ചു
വലിച്ചു മുറുക്കിയ തുകൽ കെട്ട്.
സ്വയം ഉരുക്കി ഒഴിക്കാൻ
തീപ്പിടിപ്പിച്ച ലോഹവാർപ്പുകൾ.
ഓരോതവണത്തേയും
പേര് പോലും ഓർമ്മയിലുണ്ട്
മറന്നുപോയത് ഒന്ന് മാത്രമാണ്
ഈ ജന്മത്തിൽ
എവിടെ
കാത്തു നിൽക്കണമെന്ന
അടയാളവാക്യം.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌