Wednesday

അറിയുമോ
കഴിഞ്ഞ ജന്മത്തിൽ
ഞാനൊരു രത്നവ്യാപാരിയായിരുന്നു.
കടലെന്റെ നിധിപ്പെട്ടിയായിരുന്നു.

ഞാൻ ഉമ്മവെച്ച ചുണ്ടുകൾ
മാണിക്യങ്ങളായ് മാറിപ്പോയിരുന്നു.
ഞാൻ വിരൽതൊട്ട
ഇലകളെ
അവർ
മരതകമെന്ന് വിളിച്ചിരുന്നു.
അറിയുമോ
ഞാൻ പ്രണയം പറഞ്ഞ
സൂര്യകാന്തിപ്പൂവാണ്
ഭൂമിയിലെ
ഏറ്റവും തെളിച്ചമുള്ള
പുഷ്യരാഗം.
ഓർമ്മകളുടെ
കനം പേറി നീലിച്ച
പ്രണയത്തെ ഞാൻ
ഇന്ദ്രനീലമെന്ന് വിളിച്ചിരുന്നു.

ഇന്ന്
കടൽ വറ്റിപ്പോയൊരിടത്ത്
ആരുമണിയാനിടയില്ലാത്ത
കല്ലുകൾക്ക്
നാഗം പോലെ കാവൽ നിൽക്കുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌