അന്യോന്യം പ്രാണനായ രണ്ട് മനുഷ്യർ.
അത്ര പ്രിയമാണ് തമ്മിൽ.
അത്ര തന്നെ പ്രിയമേറിയതാണ് രണ്ട് പേർക്കും അവരുടെ ഉള്ളിലെ മുറ്റിയ ഏകാന്തതയോട്.
അതിൽ ആഴ്ന്ന് മുങ്ങുമ്പോൾ ഒരാൾക്ക് മറ്റെയാളെ ഓർമ്മ വരും.
ആ സാമീപ്യത്തിന് അതി തീവ്രമായ് ആഗ്രഹിയ്ക്കും.
തിരഞ്ഞു ചെല്ലും.
തമ്മിൽ കണ്ട് മുട്ടുമ്പോഴോ,
എവിടെയോ കളഞ്ഞു പോയെന്ന മട്ടിൽ -എല്ലായിടത്തും- ഓരോ വാക്കിലും- ഏകാന്തതയെ തിരയും.
അതില്ലാതെ ശ്വാസമില്ലെന്ന് രണ്ട് പേർക്കും തോന്നും.
അതിലേക്ക് നിശബ്ദം കുതറിമാറും.
തമ്മിൽ പറയാൻ കരുതി വെച്ചതെല്ലാം സ്വയം പറയും.
കേൾക്കും.
ഒരാൾ തന്നെ മറ്റെയാൾക്ക് വേണ്ടി ചോദ്യവും ഉത്തരവും ആകും.
പ്രപഞ്ചത്തിലേക്കുള്ള വഴികളെല്ലാം അടഞ്ഞു പോയാലും ചില്ലു പാത്രത്തിലെ തേൻകണത്തിലേക്ക് - യാത്രപുറപ്പെടുന്ന രണ്ട് ഉറുമ്പുകൾ -അവർ.