ദിവസം മുഴുവൻ
എന്നേയും നിന്നേയും തിരയുകയായിരുന്നു ഞാൻ
വീട് മുഴുവൻ.
തമ്മിൽ
പലവട്ടം ചുറ്റിപ്പിണഞ്ഞ്
മുടികളായ്
നാം
ആ വീട് മുഴുവനും ഉണ്ടാകാറുള്ളതാണ്;
രണ്ട് പേർ മാത്രമായുള്ള ദിവസങ്ങളിൽ.
എവിടെയെല്ലാം തമ്മിൽ കോർത്ത് കിടക്കാറുണ്ട്,
അനുസരണയില്ലാത്ത നമ്മൾ.
കണ്ണടച്ച്
തൊട്ട് തൊട്ടടുത്ത്
ഇരുട്ടെന്നോ വെളിച്ചമെന്നോ ഇല്ലാതെ
കാറ്റും പൊടിയുമണിഞ്ഞ്
എവിടെയെല്ലാം.
ഇത്തവണ ഇല്ല.
ഇത്തവണ
നാം ആൾക്കൂട്ടത്തിന് നടുവിൽ
ഒളിച്ചു നിൽക്കുകയിരുന്നു.
ഒരു മുടിയിഴ പോലും അനുസരണക്കേട് കാട്ടിയില്ല.
ചിറകുകൾ കുടഞ്ഞ്
ഒരു വാക്കുപോലും
തമ്മിൽ തിരഞ്ഞ്
പറന്നു പൊങ്ങിയില്ല.
എന്നിട്ടും ഞാൻ
ഒളിച്ചു നിൽക്കുന്ന
എന്നെ
നിന്നെ
നമ്മെ
തിരിച്ചു തരാൻ
വീടിനോട് പലവട്ടം യാചിയ്ക്കുന്നു.
ഞാനും നീയും
ഇത്തവണ അവിടേയ്ക്ക് വന്നതേയില്ലെന്ന്
ആണയിട്ട്
ഓരോ തവണയും
വീട്
കൈകൾ മലർത്തുന്നു.
വന്നതേയില്ലെങ്കിൽ
നീയോ ഞാനോ
നിന്നിൽ നിന്നെന്നിലേക്കും
എന്നിൽ നിന്ന് നിന്നിലേക്കും
ഏത് വഴിയേ
തിരിച്ചിറങ്ങും?