Wednesday

വാക്കുകൾ തുന്നിയെടുക്കുന്ന
ഒരുവളോടൊപ്പമായിരുന്നു
ഇന്നലെ ഉറക്കം.
ജനലുകളില്ലാത്ത ഒറ്റമുറിയുടെ
വാതിൽ തുറന്ന്
അവൾ അകത്തേയ്ക്ക് ക്ഷണിച്ചു.

എവിടെയാണ് നീ പറഞ്ഞ
നക്ഷത്രങ്ങളും ആകാശവും?

അവളാ കൂട് വിളക്ക് അല്പമൊന്നുയർത്തി.
പതുക്കെപ്പറഞ്ഞു:
ഇതാണാ തെളിച്ചമുള്ള വെളിച്ചം.

എന്നാലെവിടെയാണ്
നീ പാർത്ത പച്ചമരങ്ങൾ?

ചായമടർന്ന ചുവരിൽ വിരലോടിച്ചവൾ
പതുക്കെപ്പറഞ്ഞു:
ഇവിടെ.
നിഴലാണെന്ന് തോന്നും.
പക്ഷേ കണ്ണടച്ചാൽ
തണുപ്പുള്ള തണൽ.

എന്നാൽ പ്രാണനേ
നിന്റെ പ്രണയി ആരെന്നെങ്കിലും എന്നോട്..

അവളാ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ചു.
മഞ്ഞൾ നിറം.
കൊത്തമല്ലിയുടെ മണം.
പതുക്കെപ്പറഞ്ഞു:
മറ്റാര്!
ഞാൻ തന്നെ!!
എന്നിലെ പ്രണയവും പ്രണയിയും
ഞാൻ തന്നെ!!

മടിയിൽ കിടന്ന്
കേണു:
ഓമനേ,
നീ വാക്കുകളോട് ചെയ്യുന്നത് എന്റെ ഉടലിനോടും,
ഓരോ കോശങ്ങളും
ഓരോ അക്ഷരങ്ങളെന്നുറപ്പിച്ച്
അത്ര ലാളിച്ച് ...

എന്തൊരു വേഗമായിരുന്നു 
ആ വിരലുകൾക്ക്!
ഹൃദയത്തോട് ചേർത്ത്
ബാക്കിയാവുന്നു,
പ്രണയാക്ഷരങ്ങളിൽ
അതിശയിപ്പിക്കുന്നൊരു
ചിത്രത്തുന്നൽ.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌