Monday

ജലം കൊണ്ട്
ഒരുവൻ
ഒരുവളെ
ഒരു പൂവായ്
ഈ ഭൂമിയിൽ
വരച്ചിടുന്നു.

ആരും
കാണാതൊരാഴത്തിൽ
അവർ
വിരലുകൾ
കോർത്തു പിടിയ്ക്കുന്നു.

അവനിൽ പടരുന്ന
വേരുകളിൽ
അവൾ മീനായ്
പുളയ്കുന്നു.

ജലം കൊണ്ട്
ഒരുവൻ
ഒരുവളിൽ
പച്ചയായ്
കനക്കുന്നു.

ആരും
കാണാതൊരാഴത്തിൽ
ഉമ്മകൾ കൊണ്ട് ചുവന്നവർ
ആകാശമാകുന്നു.

അവളിലൊഴുകുന്ന
തിരകളിൽ
അവൻ കാടായ്
മുളയ്ക്കുന്നു.

ശ്വാസമേ,
ശ്വാസമേ എന്ന്
അന്യോന്യം
പേര് ചൊല്ലി വിളിച്ച്,

പ്രാണനേ,
പ്രാണനേ എന്ന്
അന്യോന്യം
വിളികേട്ട്,

പൂവേത്
ജലമേത്
കാടേത്
വേരേത്
വിരലേത്
തിരയേത്
തണലേത്
എന്നറിയാതെ
രണ്ടല്ലാതെ
തമ്മിലലിഞ്ഞു പോകുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌